സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി. എസ്.താക്കൂർ അധികാരമേറ്റുകഴിഞ്ഞ ഉടൻ ഇങ്ങനെ അഭിപ്രായപ്പെട്ടു, ‘ഭാരതത്തിൽ സാമുദായികമായ ഒരു അസഹിഷ്ണുതയും ഇല്ല, മറിച്ച് ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ ചർച്ചകൾ മാത്രമാ’ണെന്ന്. അതിനുമപ്പുറം, ഒരു ന്യായാധിപന്റെ പരിധിയിൽനിന്ന് വിശദീകരിക്കാവുന്നത്ര അത് വിശദീകരിച്ചു. നൂറ്റുക്കു നൂറും ശരിയാണത്. പക്ഷേ, പല മാധ്യമങ്ങൾക്കും അതത്രവലിയ വാർത്തയായില്ല.
ചിലർ അതു പ്രസിദ്ധീകരിച്ചതേ ഇല്ല. അതേസമയം, രാജ്യത്ത് അസഹിഷ്ണുത ഉണ്ടെന്ന് ആരൊക്കെ പറഞ്ഞുവോ, അതെല്ലാം മാധ്യമങ്ങൾക്ക് വമ്പിച്ച വാർത്തയായിരുന്നു. എന്തുകൊണ്ടെന്നതിനു ന്യായവാദങ്ങൾ പലതുണ്ടാകും;അവർ പറഞ്ഞതിനെതിരേയാണ് ആധികാരികമായി വന്ന ഈ അഭിപ്രായം. അതു പറയാൻ അവർ തയ്യാറല്ല. അതായത്, ചീഫ് ജസ്റ്റീസ് പറഞ്ഞതു സത്യമായിരിക്കെത്തന്നെ രാജ്യത്ത് ചിലർക്ക് അസഹിഷ്ണുതയുണ്ട്, ആർക്ക്, ആരോട്, എന്തുകൊണ്ട്, എന്തിന് എന്നതിനേ ഉത്തരം കണ്ടെത്തേണ്ടൂ. യെസ്, യുവർ ഓണർ. ചിലർക്ക് അസഹിഷ്ണുതയുണ്ട്.
കുട്ടിക്കാലത്ത്, ഈ കുട്ടനാട്ടുകാരനും റോഡും വണ്ടികളും അത്ഭുതമായിരുന്നു. സൈക്കിൾപോലും അസാധാരണ കാഴ്ചയായിരുന്ന കാലം. മോട്ടോർ ബോട്ടായിരുന്നു പരിചയമുള്ള യന്ത്രവൽകൃത വാഹനം. ആലപ്പുഴയിലോ ചങ്ങനാശേരിയിലോ അപൂർവമായി പോകുമ്പോൾ കാണാൻ പറ്റുന്ന വാഹനങ്ങളോട് ആരാധനയായിരുന്നു. ബസ്സിൽ കയറുകയെന്നാൽ, ടിക്കറ്റ് കൈയിൽ കിട്ടുകയെന്നാൽ സമ്മാനം കിട്ടിയ അവസ്ഥ. ഇന്നും ചില ബാല്യങ്ങൾക്ക് അങ്ങനെയൊക്കെത്തന്നെയായിരിക്കണം. അന്ന് വല്ലപ്പോഴും കെഎസ്ആർടിസി ബസ്സിൽ കയറിയാൽ ആദ്യം ചെയ്യുന്നത് ‘കൈയും തലയും പുറത്തിടരുത്’, ‘പുകവലി പാടില്ല’, തുടങ്ങിയ നിർദ്ദേശങ്ങൾ വായിക്കുകയാണ്. അക്കൂട്ടത്തിൽ ആദ്യപ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ചില ഉദ്ബോധനങ്ങളും ഉണ്ടായിരുന്നു. ‘സഹവർത്തിത്ത്വമില്ലെങ്കിൽ സർവ്വനാശം’, ‘ആരു പറയുന്നു എന്നല്ല നോക്കേണ്ടത്, എന്തു പറയുന്നുവെന്നാണ് കേൾക്കേണ്ടത്’ എന്നിങ്ങനെ ചിലത് ഓർമ്മയിലുണ്ട്. ആദ്യപ്രധാനമന്ത്രി പറഞ്ഞതുകൊണ്ടല്ല, ആ പറഞ്ഞതിൽ കഴമ്പുണ്ട് എന്നതിനാൽത്തന്നെ അതിനു സർവകാല പ്രസക്തിയുമുണ്ട്. അങ്ങനെ നോക്കുമ്പോൾ, ഇന്നത്തെ ചില സംഭവങ്ങൾ കാണുമ്പോൾ, പറയേണ്ടിവരുന്നു; യുവർ ഓണർ, ചിലർക്ക് അസഹിഷ്ണുതയുണ്ട്.
ആരു പറഞ്ഞുവെന്നാണ് ഇന്നു നോക്കുന്നത്, അവർ എന്തു പറഞ്ഞുവെന്നത്,എന്തുദ്ദേശിച്ചു പറഞ്ഞു, അല്ലെങ്കിൽ, പറഞ്ഞത് ഇങ്ങനെ വേണം മനസിലാക്കാൻ എന്നുപദേശിക്കാൻ ഇടനിലക്കാരായ ചില മാധ്യമങ്ങൾ മുന്നിട്ടിറങ്ങുകയും ചെയ്യുമ്പോൾ ആരു പറഞ്ഞാലും എന്തു പറഞ്ഞാലും ഫലമില്ലതന്നെ. അങ്ങനെ, പറയുന്നവരെ നോക്കി പറയുന്നതിനെ വിമർശിക്കുന്ന, വിവാദമാക്കുന്ന വിചിത്രകാലത്താണെങ്കിലും, കെഎസ്ആർടിസിയിൽ പഴയ ഉദ്ബോധനങ്ങൾ ഉണ്ടാവില്ലെന്നുറപ്പുണ്ടെങ്കിലും ഇന്നും ആദ്യം നോക്കിപ്പോകും, ആ വരികൾ വായിക്കാൻ; ആരു പറയുന്നുവെന്നല്ല നേക്കേണ്ടത്, എന്തു പറയുന്നുവെന്നതാണ്…
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് രാജ്യത്തെ ഏറ്റവും പറയുന്ന വ്യക്തി. അധികപ്രസംഗമൊന്നുമല്ല. പറയുന്നതൊന്നും പാഴ്വാക്കല്ല. കുറേ ഏറെ പറഞ്ഞാലേ താൻ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന വഴിയിൽ പലരും വരൂ എന്ന് അറിയാവുന്നതുകൊണ്ടാണ് അദ്ദേഹം ഏറെ പറയുന്നത്. പറയാൻ കിട്ടുന്ന വേദികൾ വൃഥാവിലാക്കുന്നില്ല എന്നു മാത്രമല്ല പുതിയ പുതിയ വേദികൾ, മാധ്യമങ്ങൾ അതിനായി അദ്ദേഹം കണ്ടെത്തുകയും ചെയ്യുന്നു. പക്ഷേ, പറയുന്നത് നരേന്ദ്ര മോദിയാണെന്നതിനാൽ മാത്രം എതിർക്കപ്പെടുന്നവയാണ് അദ്ദേഹത്തിന്റെ പല നിലപാടുകളും അഭിപ്രായങ്ങളും. കാരണം, പറയുന്നതാരെന്നതാണ് അക്കൂട്ടർ നോക്കുന്നത്. (അതുകൊണ്ടാണ് അത്തരക്കാരിൽ ചിലർ പൊതുവേദിയിൽ നാണം കെടുന്നതെന്നത് മറ്റൊരു കാര്യം. രാഹുൽ ഗാന്ധിക്ക് ബെംഗളൂരുവിൽ വിദ്യാർത്ഥിനികളിൽനിന്ന് കിട്ടിയ മറുപടി അത്തരക്കാരുടെ ഗതിയ്ക്ക് ഉദാഹരണമാണ്) അതെ, പറയുന്നതിനെയല്ല, പറയുന്നതാരെന്നതാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ നോക്കുമ്പോൾ; യുവർ ഓണർ, ഇവിടെ ചിലർക്ക് അസഹിഷ്ണുതയുണ്ട്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കെതിരേ, ജയിലിൽ കഴിയുന്ന കുറ്റവാളി ഒരു കമ്മിഷന്റെ മുന്നിൽ നൽകിയ മൊഴി പെട്ടെന്ന് ആർക്കും വിശ്വസിക്കാവുന്നതല്ല. മൊഴി തെറ്റാണെന്ന് തെളിയുന്നിടത്തോളം അവിശ്വസിക്കേണ്ടതുമില്ല. അതു നിയമ നടപടിയുടെ സാങ്കേതിക കാര്യം. കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെന്ന നിലയിൽ ഒരാളുടെ മൊഴിയ്ക്ക് വിലയില്ലെന്നു പറയുന്നത് മറ്റൊരു സാങ്കേതികത മാത്രം. ഉമ്മൻ ചാണ്ടിയ്ക്കെതിരേ വന്ന ലൈംഗികാരോപണക്കേസിൽ രാഷ്ട്രീയജാമ്യമെടുക്കാൻ ഇറങ്ങിത്തിരിച്ച പ്രമുഖരിൽ മുഖ്യനായ എ.കെ. ആന്റണിയുടെ വാദങ്ങൾ ആരു പറയുന്നുവെന്നു നോക്കിയായിരുന്നു. നിയമ സാധുതയുള്ള ഒരു കമ്മിഷനിൽ നൽകിയ മൊഴി വിശ്വസിക്കരുതെന്നു പറയുന്ന മുൻ കേന്ദ്ര മന്ത്രി ആന്റണി മന്ത്രിയായിരിക്കെയാണ്, നരേന്ദ്ര മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നകാലത്ത് മോദിക്കെതിരേ കോൺഗ്രസ് നേതാക്കൾ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചത്.
കോൺഗ്രസ് ആസ്ഥാനത്ത് പാർട്ടി വക്താക്കൾ മാറിമാറി ആക്രോശിച്ചു, മോദി ഒരു പെൺകുട്ടിയെ നിരീക്ഷിക്കാൻ സംസ്ഥാന പോലീസിനെ നിയോഗിച്ചുവെന്ന്. എന്തെല്ലാം വൃത്തികെട്ട ആരോപണങ്ങളും ആക്ഷേപങ്ങളുമാണ് അന്ന് പലരും ഉന്നയിച്ചത്. ഗുജറാത്തിൽ ആൾക്കൂട്ടം നടത്തിയ നിർഭാഗ്യകരമായ ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിനു പകരം അവയെ പിന്തുണക്കുകയാണ് മോദി ചെയ്തതെന്ന് പറഞ്ഞതും പ്രചരിപ്പിച്ചതും സർവീസിൽനിന്ന് ചട്ടഘനങ്ങൾക്കു പുറത്തായ, വിരമിച്ച, അച്ചടക്ക നടപടികൾ നേരിടുന്ന, പോലീസ് ഉദ്യോഗസ്ഥരായിരുന്ന സഞ്ജീവ് ഭട്ടും ആർ. ബി. ശ്രീകുമാറും ആയിരുന്നുവെന്നത് അറിയാതെയല്ലല്ലോ ആന്റണിയും കോൺഗ്രസും സഖാക്കളും കപട മതേതരുമടങ്ങുന്ന മോദിവിരുദ്ധർ ഏറ്റു പറഞ്ഞു നടന്നത്. അന്ന് എന്തു പറയുന്നുവെന്നോ ആരു പറയുന്നുവോ എന്നൊന്നും ചിന്തിക്കാനും പ്രതികരിക്കാനും ആന്റണിക്ക് നാവില്ലായിരുന്നുവെന്നത് പല പ്രമുഖന്മാരുടെ അസഹിഷ്ണുതയിൽ ഒരുദാഹരണം മാത്രം. യുവർ ഓണർ, ഇവിടെ ചിലർക്ക് അസഹിഷ്ണുതയുണ്ട്.
കോഴിക്കോട്ട് നൗഷാദ് എന്ന യുവാവിന്റെ മരണവും നഷ്ടപരിഹാരവും വിഷയമാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ഹിന്ദുഐക്യ വേദി അദ്ധ്യക്ഷ കെ. പി. ശശികല ടീച്ചറേയും വിമർശിക്കാൻ ഇറങ്ങിയവരും ആരാണുപറയുന്നത് എന്നാണ് നോക്കിയത്, പറഞ്ഞതെന്താണെന്നല്ല. നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ വിവേചനമുണ്ടെന്നും സർക്കാർ അതു കാണിക്കുന്നത് സാമൂഹ്യ-പൊതുനീതി നിഷേധവുമാണെന്നതായിരുന്നു വെള്ളാപ്പള്ളിയുടെ വാദം. പക്ഷേ, പറഞ്ഞത് വെള്ളാപ്പള്ളിയായതിനാൽ പറയാത്തതു പറഞ്ഞുവെന്ന് വ്യാഖ്യാനിച്ചുകൊടുക്കാനായിരുന്നു മാധ്യമങ്ങൾ മത്സരിച്ചത്. അതിലെ സത്യാവസ്ഥ അറിയാതെ ഏറ്റു പറയാനായിരുന്നു ചില നേതാക്കൾ മത്സരിച്ചത്. അവിടെയും, പറഞ്ഞതെന്തെന്നായിരുന്നില്ല പരിഗണിച്ചത്. യുവർ ഓണർ, ഇവിടെ ചിലർക്ക് അസഹിഷ്ണുതയുണ്ട്.
അതേ, നൗഷാദ് സഹജീവികളോടു സ്നേഹമുള്ള മാനവികതയുടെ പ്രതീകമായി മാറിയ ആൾതന്നെ. അത്തരം ഏറെപ്പേർ ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാകും. നൗഷാദും കാഞ്ചനമാലയുടെ മുക്കം മൊയ്തീനെപ്പോലെ മറ്റൊരാളെ രക്ഷിക്കാൻ ഇറങ്ങി സ്വജീവിതം വെടിഞ്ഞവരാണ്. ഇങ്ങനെ ‘അന്യജീവനതുകി സ്വജീവിതം ധന്യമാക്കിയവർ’ ഏറെയുണ്ട്. നൗഷാദും മൊയ്തീനും മാത്രമല്ല, അത്തരം സാഹസങ്ങളിൽ ജോസഫുമാരും അയ്യപ്പന്മാരും നമുക്ക് നഷ്ടമായിട്ടുണ്ട്. അത് അവരെല്ലാം കോഴിക്കോട്ടുകാരായതുകൊണ്ടല്ല, മലയാളിയായതുകൊണ്ടോ ഏതെങ്കിലും മത വിഭാഗത്തിൽ പെട്ടവരായതുകൊണ്ടുപോലുമല്ല. അങ്ങനെയാണെങ്കിൽ ഒരു ഭൂപ്രദേശത്തുള്ളവരും ഒരു മതവിഭാഗം മുഴുവനും ഒരേപോലെയാവണമല്ലോ. 51 വെട്ടിയവരും കോഴിക്കോട്ടുകാരാണ്.
പ്രൊഫസുടെ കൈ വെട്ടിയവർ ഒരു വിഭാഗത്തിൽ പെട്ടവരാണ്. പക്ഷേ, നൗഷാദല്ല, നൗഷാദിന്റെ പ്രവൃത്തി പരാമർശ വിഷയമാകുന്നത് അത് ആനുകാലികമാകുന്നതുകൊണ്ടാണ്. അങ്ങനെയാണ്, അയ്യപ്പൻവിളക്ക് ആഘോഷത്തിന്റെ ഉദ്ഘടാടന വേളയിൽ കെ. പി. ശശികല ടീച്ചർ നൗഷാദ് വിഷയം പറഞ്ഞത്. അവർ ഹിന്ദു ഐക്യവേദിയുടെ അദ്ധ്യക്ഷയായല്ല, ഒരദ്ധ്യാപികയായി, അമ്മയായാണ് ഞാനിതു പറയുന്നതെന്ന ആമുഖത്തോടെയാണ് പറഞ്ഞത്.
ടീച്ചർ പറഞ്ഞത് ശരിതന്നെയാണെന്ന് വിമർശിക്കുന്നവരും രഹസ്യമായി സമ്മതിക്കുകയും ചെയ്യുന്നു. പക്ഷേ, എന്തു പറഞ്ഞുവെന്നതല്ല, കെ. പി. ശശികല പറഞ്ഞുവെന്നതാണ് വിമർശനത്തിന് അടിസ്ഥാനം. ”കേരളത്തിലെ മുഴുവൻ അമ്മമാരും മക്കളെ ഉപദേശിക്കണം. എടുത്തുചാട്ടം ഒന്നിനും പരിഹാരമല്ല. എടുത്തുചാടിയാൽ സ്വയം അപകടത്തിൽ പെടുമെന്നു മാത്രമല്ല, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുകയും ചെയ്യും. അപകട സ്ഥലത്ത് വിവേകത്തോടെയുള്ള ഇടപെടലുകൾ ഉണ്ടാകണം. ആർക്കു ജീവൻ നഷ്ടപ്പെടുന്നതും വേദനാ ജനകമാണ്.” ഇതാണ് കെ. പി. ശശികല പറഞ്ഞത്. അല്ലാതെ മതം ചോദിച്ച്, ജാതി ചോദിച്ച്, രാഷ്ട്രീയം നോക്കി ആളെ രക്ഷപ്പെടുത്തണമെന്നല്ല. പിന്നെ എന്തുകൊണ്ട് ഹിന്ദുഐക്യ നേതാവിനെ തെറ്റായി നേതാക്കൾ വ്യാഖ്യാനിച്ചു? മാധ്യമങ്ങൾ പ്രചരിപ്പിച്ചു? യുവർ ഓണർ, ഇവിടെ ചിലർക്ക് അസഹിഷ്ണുതയുണ്ട്.
അപകടസ്ഥലത്ത് രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിത്തിരിക്കുന്ന സൈന്യവും ദ്രുതകർമ്മ സേനയും മറ്റും അതിനു നിയോഗിക്കപ്പെട്ടവരും നിരന്തരം പരിശീലനം നടത്തുന്നവരുമാണ്. അവർ മരണസാധ്യതയും മുന്നിൽ കാണുന്നവരാണ്. കവി പാടിയതുപോലെ ‘അന്യജീവനുതകി സ്വജീവിതം ധന്യരാക്കുന്ന ”വിവേകി”ക’ളാണ് അവർ. അവർക്കു പോലും ജീവാപായം ചിലപ്പോൾ സംഭവിക്കുന്നു. അപ്പോൾ അസാധാരണമായി സാഹസത്തിനു പുറപ്പെടുന്നവരുടെ കാര്യം പറയാനില്ല. പക്ഷേ, പ്രതികരിക്കൽ ഒരു വികാരമാണ്. അത് എല്ലാവർക്കും സാധ്യവുമല്ല. ഒരു പ്രത്യേക മനസ്സു വേണം. നൗഷാദിന്റെ കൂട്ടുകാരായ ഓട്ടോറിക്ഷക്കാർക്ക് മാനുഷികത ഇല്ലെന്നു പറയാനാവില്ലല്ലോ. അവർക്കും വികാരമുണ്ടായിട്ടുണ്ടാവണം. അവർക്ക് വിചാരവും വീണ്ടു വിചാരവും കൂടി ഉണ്ടായിപ്പോയെന്നു മാത്രം. അതൊരപരാധവുമല്ല. അതുകൊണ്ട് അവർ അപകടത്തിലേക്ക് എടുത്തുചാടിയില്ല. പക്ഷേ, പ്രചാരണങ്ങൾ കാണുമ്പോൾ പറഞ്ഞു പോകുന്നു, യുവർ ഓണർ, ഇവിടെ ചിലർക്ക് അസഹിഷ്ണുതയുണ്ട്.
— — — —
പിൻകുറിപ്പ്: ചില മാധ്യമങ്ങൾ കെ. പി. ശശികല ടീച്ചറെ തെറ്റായി പ്രചരിപ്പിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ പലരും അത് ആഘോഷിച്ചു. ടീച്ചറെ കരിംഭൂതം എന്ന് വിശേഷിപ്പിച്ചു. തൊലിനിറം നോക്കിയുള്ള ഈ പരാമർശം വിലക്കാൻ, അരുതേ എന്നു പറയാൻ ഒരു നേതാവും ബുദ്ധിജീവികളും വന്നില്ല. അവർ ഒരു സ്ത്രീ ആയിട്ടുപോലും. യുവർ ഓണർ, സഹിഷ്ണുതയുള്ളവരും ഇവിടെ ഉണ്ട് സർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: