ആത്മഹത്യകളും ആത്മഹത്യാശ്രമങ്ങളും ഇന്ന് നിത്യസംഭവങ്ങളാണ്. രണ്ടുമക്കളുമായി പുഴയില്‍ ചാടിയ ~ഒരമ്മ വലക്കുറ്റിയില് പിടിച്ച് കിടന്ന് രക്ഷപ്പെട്ടപ്പോള്‍ ആ അമ്മ പുഴയിലെറിഞ്ഞ രണ്ടു പെണ്‍കുട്ടികളേയും മരണം കൂട്ടിക്കൊണ്ടുപോയി.
കേരളം ആത്മഹത്യാ നിരക്കില്‍ ലോകത്ത് അഞ്ചാം സ്ഥാനത്താണ്. കേരളത്തിലെ ആത്മഹത്യാ നിരക്ക് 23.9 ശതമാനമാണ്. ദേശീയ ശരാശരി 8646. ഇത് 2013 ലെ കണക്കാണ്. 8466 പേര് ആത്മഹത്യ ചെയ്തതില്‍ 6412 പുരുഷന്മാരും 2034 സ്ത്രീകളുമാണ്. ഇവരുടെ പ്രതിവര്‍ഷ വരുമാനം ഒരുലക്ഷത്തില്‍ താഴെയാണ്. സാമ്പത്തിക ക്ലേശവും ആത്മഹത്യയ്ക്ക് കാരണമാകുന്നു എന്നര്‍ത്ഥം. 2034 കുടുംബ ആത്മഹത്യകളും ഈ കാലഘട്ടത്തില്‍ നടന്നു. 5692 തൂങ്ങിമരണവും. 1373 പേര് വിഷം കഴിച്ചാണ് മരിച്ചത്. ഇവരില്‍ 1777 പേര് സ്വയംതൊഴില്‍ ചെയ്ത് ജീവിക്കുന്നവരായിരുന്നു. 2125 പേര് രോഗംമൂലമാണ് ജീവിതത്തോട് വിടപറഞ്ഞത്. മരിച്ചവരില്‍ 763 ഭ്രാന്തുള്ളവരും 76 ക്യാന്‍സര്‍ രോഗികളും. 1274 പേര് എയ്ഡ്സ് ബാധിച്ച കാരണവും 475 പേര് മയക്കുമരുന്നിന്റെ അമിത ഉപയോഗംകൊണ്ടും മരിച്ചു.
വികസനോന്മുഖ സമൂഹത്തിലാണ് ആത്മഹത്യകള്‍ അധികം. കൊല്ലം ജില്ലയാണ് ആത്മഹത്യാ നിരക്കില്‍ മുന്നില്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ 11.4 ലക്ഷംപേരുള്ള കൊല്ലത്ത് 447 പേരാണ് ആത്മഹത്യ ചെയ്തത്. കേരളത്തില്‍ ആത്മഹത്യാ നിരക്കും കുടുംബ ആത്മഹത്യാ നിരക്കും വര്‍ധിക്കുന്നു. രാജ്യത്തെ 100 കുടുംബ ആത്മഹത്യകളില്‍ 39 എണ്ണം കേരളത്തിലാണ്. കേരളത്തില്‍ 2014 ല്‍ 5446 പേരാണ് ആത്മഹത്യ ചെയ്തത്.
കേരളത്തിലെ ആത്മഹത്യകളുടെ പ്രധാന കാരണം കുടുംബ പ്രശ്നങ്ങളും പുരുഷന്മാരുടെ മദ്യപാനവും സ്ത്രീകളെ ഗ്രസിച്ചിരിക്കുന്ന ഉപഭോഗ സംസ്കാരവുമാണ്. സംസ്ഥാനത്ത് മലപ്പുറം ജില്ലയിലാണ് ഏറ്റവും കുറഞ്ഞ ആത്മഹത്യകള്‍-3.3 ശതമാനം. തിരുവനന്തപുരത്ത് 19.3 ശതമാനവും കൊച്ചിയില്‍ 10.5 ശതമാനവും തൃശൂരില്‍ 12.5 ശതമാനവും കോഴിക്കോട്ട് 9.4 ശതമാനവുമാണ്.
ദക്ഷിണ ഭാരതം ആത്മഹത്യാമുനമ്പാണ്. കേരളത്തില്‍ ആത്മഹത്യ ചെയ്യുന്ന യുവാക്കള്‍ 15 നും 29 നും ഇടയ്ക്കാണ് എന്ന വസ്തുത കേരളത്തിന്റെ ഭാവി ഇരുളിലാഴ്ത്തുന്നു. ആഗോള വികസന മാതൃക എന്ന് വിശേഷിപ്പിക്കപ്പെട്ട, സ്ത്രീ സാക്ഷരതയ്ക്ക് മുന്നില്‍നില്‍ക്കുന്ന കേരളത്തില്‍ ആത്മഹത്യാ നിരക്ക് ഇത്രയധികമാണ് എന്ന വസ്തുത പഠനവിധേയമാക്കേണ്ടതാണ്. കേരളത്തില്‍ പ്രതിദിനം 32 പേര് ആത്മഹത്യ ചെയ്യുന്നുണ്ടത്രെ. കുടുംബകലഹം, ഗാര്‍ഹിക പീഡനം, വര്‍ധിക്കുന്ന വിവാഹമോചനങ്ങള്‍, പരീക്ഷയിലെ തോല്‍വി, പ്രണയനൈരാശ്യം, കൂട്ടുകുടുംബ വ്യവസ്ഥയുടെ തിരോധാനം, ഭീകരമായ മദ്യോപയോഗം എല്ലാമാണ് ആത്മഹത്യകള്‍ക്ക് കാരണം.
യുവാക്കളില്‍ ലക്ഷ്യബോധമില്ലായ്മ, റാഗിംഗ്, പ്രചോദനമില്ലായ്മ, നിരാശ മുതലായവ ആത്മഹത്യയാണ് ഏകപോംവഴി എന്ന ചിന്തയിലേക്ക് നയിക്കുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ സൈക്കോളജിസ്റ്റായ ഡോ.സി.ജെ. ജോണ്‍ പറയുന്നത് 60 വയസ്സിന് മുകളിലുള്ളവരിലാണ് ഏറ്റവും അധികം ആത്മഹത്യാ പ്രവണത എന്നാണ്. രാജഗിരി കോളേജില്‍ ആത്മഹത്യാ കൗണ്‍സലിങ് നടത്തിയിരുന്ന ഡോക്ടര്‍ കൂടിയാണ് സി.ജെ.ജോണ്‍.
ഇന്ന് പ്രായമായ മാതാപിതാക്കള്‍ മക്കള്‍ക്ക് ഭാരമാണ്. അവര്‍ തന്ന വാത്സല്യവും സുരക്ഷിതത്വവും വിദ്യാഭ്യാസവും എല്ലാം മറക്കുന്ന മക്കള്‍ അവരെ പീഡിപ്പിക്കുക മാത്രമല്ല, വഴിയിലോ അമ്പലങ്ങളിലോ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഒറ്റപ്പെടല്‍ സഹിക്കാനാകാതെ വൃദ്ധര്‍ ആത്മഹത്യ ചെയ്യുന്നു. ഒരു സമൂഹത്തില്‍ ഇതൊരു നല്ല സൂചനയല്ല.
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക് ഈ സമൂഹം പരിഗണന നല്‍കുന്നില്ല. വൃദ്ധസംരക്ഷണം എന്ന സങ്കല്‍പ്പം കേരളത്തിനില്ലാത്തതിനാലാണ് അവര്‍ക്ക് ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടിവരുന്നത്.
മക്കളേയുംകൊണ്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും കേരളത്തില്‍ കൂടുകയാണ്. കുട്ടികള്‍ നമ്മുടെ അംശമാണ്. പക്ഷേ കുട്ടികളെ ഉപേക്ഷിച്ച് ആത്മഹത്യ ചെയ്താല്‍ അവരെ ആരുനോക്കും എന്ന ചിന്തയാണ് അവരെ കൊന്നശേഷം ആത്മഹത്യ ചെയ്യാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നത്. വാത്സല്യത്തിന്റെ വൈരുദ്ധ്യാത്മക മുഖം. കുടുംബ ആത്മഹത്യകള്‍ ഗൃഹനാഥന്റെ നിശ്ചയപ്രകാരമാണ്. സ്വന്തം മകനെ ശ്വാസംമുട്ടിച്ച് കൊന്നശേഷം ഭാര്യയ്ക്ക് വിഷംനല്‍കി തൂങ്ങിമരിച്ച ആളുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ദമ്പതികള്‍ ‘ആത്മഹത്യാ കരാര്‍’ ഉണ്ടാക്കിയശേഷം ജീനവന് വെടിയുന്ന സംഭവങ്ങളുമുണ്ട്.
സാക്ഷര കേരളത്തിലെ മുന്തിയ ആത്മഹത്യാ നിരക്ക് ആശങ്കയ്ക്ക് വകനല്കുന്നതാണ്. കൂട്ടുകുടുംബ വ്യവസ്ഥ അപ്രത്യക്ഷമായത് ഒറ്റപ്പെടലിന് കാരണമായി. ഏതു ദുഃഖത്തെയും ഇല്ലാതാക്കുന്ന വ്യവസ്ഥയായിരുന്നു കൂട്ടുകുടുംബം. അണുകുടുംബത്തില്‍ മദ്യപനായ ഭര്‍ത്താവിന്റെ പീഡനമേല്‍ക്കേണ്ടിവരുന്ന അമ്മമാര്‍ മക്കളെയുംകൊണ്ട് സ്വയം മരിക്കുന്നു.
പതിനഞ്ചിനും 20 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ക്ലാസില്‍ അനുഭവിക്കേണ്ടിവരുന്ന സമ്മര്‍ദ്ദവും പരീക്ഷാതോല്വിയും പ്രണയനൈരാശ്യവുമാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്. പണ്ട് എസ്എസ്എല്‍സി ഫലം വന്നാല്‍ ആത്മഹത്യകളുടെ ഘോഷയാത്രയായിരുന്നു. ഇപ്പോള്‍ സ്കൂളുകളില്‍ ആത്മഹത്യാ കൗണ്‍സലിംഗ് നല്കുന്നതിനാല് പരീക്ഷാ തോല്വിമൂലമുള്ള ആത്മഹത്യകളില്‍ കുറവുണ്ട്.
കേരള മെന്റല്‍ അതോറിറ്റി പറയുന്നത് ഭാരതത്തിലെ ആത്മഹത്യകളില്‍ 100 ല്‍ 39 പേരും ആത്മഹത്യ ചെയ്യുന്നത് കേരളത്തിലാണെന്നാണ്. കേരളത്തില്‍ നടക്കുന്ന മരണങ്ങളില്‍ 25 ശതമാനം ആത്മഹത്യകളാണ്. 2009 ല്‍ 13 കുടുംബ ആത്മഹത്യകളാണ് നടന്നത്. കുടുംബകലഹംമൂലം 40.2 ശതമാനം പേര് ഇവിടെ ആത്മഹത്യചെയ്തു.
സ്കൂള്‍കുട്ടികളിലും ആത്മഹത്യാശ്രമം കൂടുന്നു. എന്‍സിആര്‍ബി പറയുന്നത് 2005 ല്‍ കേരളത്തില്‍ ആത്മഹത്യ ചെയ്ത 2555 പേരില്‍ 1328 ആണ്‍കുട്ടികളും 1227 പെണ്‍കുട്ടികളും ഉണ്ടായിരുന്നു എന്നാണ്. മാതാപിതാക്കള്‍ കുട്ടികളില്‍ അര്‍പ്പിക്കുന്ന അമിതപ്രതീക്ഷ അവര്‍ക്ക് അസഹനീയമാണ്.
ദക്ഷിണേന്ത്യയില്‍ ആത്മഹത്യ കൂടാന്‍ കാരണം വിളനാശവും കടവും കുടുംബപ്രശ്നങ്ങളും ഉപഭോഗസംസ്കാരഭ്രമത്തില് വര്‍ധിക്കുന്ന കടങ്ങളുമാണ്. എന്‍സിആര്‍ബി കണക്കുപ്രകാരം കര്‍ഷക ആത്മഹത്യകള്‍ ഇവിടെ കൂടുകയാണ്. ഭാരതത്തിലെതന്നെ ആത്മഹത്യകളില്‍ 20 ശതമാനവും കുടുംബിനികളാണ്. കേരളത്തില്‍ വിഷാദരോഗം വര്‍ധിക്കുകയാണ്. ഏഷ്യയില്‍തന്നെ സ്ത്രീകളാണ് പുരുഷന്മാരെക്കാള് അധികം ആത്മഹത്യചെയ്യുന്നത്.
കേരളസംസ്കാരംതന്നെ മാറുകയാണ്. മറുനാട്ടിലേക്കുള്ള കുടിയേറ്റവും നമ്മുടേതല്ലാത്ത സംസ്കാരവും സമൂഹത്തെ വ്യക്തികേന്ദ്രീകൃതമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുടുംബകലഹങ്ങളും വിവാഹമോചനങ്ങളും വര്‍ധിക്കുന്നു. കുടുംബകോടതി കണക്കുകള്‍ ഇത് സ്ഥിരീകരിക്കുന്നുണ്ട്.
കേരളം സാക്ഷരകേരളമാണ്. അതുകൊണ്ടുതന്നെ വായനാശീലവും ഉണ്ടായിരുന്നു. പക്ഷെ ദൃശ്യമാധ്യമങ്ങളുടെയും സോഷ്യല്‍മീഡിയയുടെയും രംഗപ്രവേശം, മൊബൈല്‍ ഫോണുകള്‍ മുതലായവ ആത്മഹത്യകള്‍ക്ക് വഴിതുറക്കുന്നവയാണ്. സീരിയല്മുഗ്ധരാകുന്ന ചില അമ്മമാര്‍ കുട്ടികളെ ശ്രദ്ധിക്കാതെയും അവരുമായി ആശയവിനിമയം നടത്താതെയുമിരിക്കുന്നതിനാല് അവര്‍ അവരുടെ വഴിക്ക് പോകുന്നു. ദൃശ്യമാധ്യമങ്ങളിലും ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയിലും ആകൃഷ്ടരാകുന്ന ഭാര്യമാര്‍ ഭര്ത്താക്കന്മാരെ തിരസ്കരിച്ച് മറ്റ് പുരുഷന്മാരുമായി ഓണ്‍ലൈനില്‍ ബന്ധം സ്ഥാപിക്കുന്നത് കുടുംബഛിദ്രത്തിലേക്ക് വഴിതുറക്കുന്നു.
ദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വരുന്ന രംഗങ്ങള്‍ അനുകരിക്കാന്‍ സ്ത്രീകളും കുട്ടികളും പുരുഷന്മാര്പോലും തയ്യാറാകുമ്പോള്‍ കുടുംബകോടതിയിലെത്തുന്ന വിവാഹമോചനക്കേസുകള് വര്‍ധിക്കുന്നു. രാഹുല്‍ പശുപാലനും രശ്മിയും പെണ്‍കുട്ടികളെ കുടുക്കി പെണ്‍വാണിഭം നടത്തിയിരുന്നത് ഓണ്‍ലൈന്‍ വഴിയായിരുന്നല്ലോ. അനാശാസ്യം വര്‍ധിക്കുമ്പോള്‍ കുടുംബഭദ്രത അപ്രത്യക്ഷമാകുന്നു.
മറ്റൊരു വസ്തുത സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ബാല-ബാലികാ പീഡനങ്ങളാണ്. സ്വഭാവവൈകല്യം വന്ന സമൂഹത്തിലേക്കാണ് ‘കൊച്ചുസുന്ദരികള്‍’ എന്ന സൈറ്റുമായി പശുപാലന് വന്നത്. നമ്മുടെ സമൂഹത്തിന് വന്ന അപച്യുതിയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. പെണ്‍വാണിഭം ഇന്ന് അംഗീകരിക്കപ്പെടുന്ന വ്യവസായമായി കേരളത്തില്‍ മാറുമ്പോള്‍, കുടുംബബന്ധങ്ങള്‍ ഛിദ്രമാകുമ്പോള്, ഭാര്യാ-ഭര്‍തൃവിശ്വാസം നശിക്കുമ്പോള്‍ സമൂഹത്തിന് ലക്ഷ്യബോധമില്ലാതെയാകുകയാണ്.
കേരളത്തില്‍ എല്ലാ ജില്ലകളിലും ആത്മഹത്യാ പ്രതിരോധ ക്യാമ്പുകള്‍ നടത്തുകയും എല്ലാ കോളേജുകളിലും കൗണ്‍സലിംഗ് സെന്ററുകള്‍ സ്ഥാപിക്കുകയും അച്ഛനമ്മമാര്‍ക്കും പുരോഹിതന്മാര്ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും കൗണ്‍സലിങ് നല്‍കുകയും ചെയ്താല്‍ ആത്മഹത്യ എന്ന കൊടിയ വിപത്ത് കുറയ്ക്കാന്‍ സാധിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: