കലയിലും സാഹിത്യത്തിലും ഭാരതീയമായതിന്റെയെല്ലാം കേരളീയമായ ആവിഷ്കാരത്തിന് നാല് പതിറ്റാണ്ടായി ശ്രമിക്കുകയും അതില്‍ വന്‍തോതില്‍ വിജയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന തപസ്യ കലാസാഹിത്യവേദി വീണ്ടും ഒരു സാംസ്കാരിക തീര്ത്ഥയാത്രക്കൊരുങ്ങുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന് മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ 25 വര്‍ഷം മുമ്പ് കന്യാകുമാരി മുതല്‍ ഗോകര്‍ണംവരെ നടന്ന സാംസ്കാരിക തീര്‍ത്ഥയാത്രയുടെ ‘നിറവും സുഗന്ധവും ഊഷ്മാവും’ ആവാഹിച്ചുകൊണ്ടുള്ള രണ്ട് സാംസ്കാരിക തീര്‍ത്ഥയാത്രകളാണ് ഇക്കുറി. 2016 ജനുവരി മൂന്നിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച് ജനുവരി 17 ന് ഗോകര്‍ണത്ത് സമാപിക്കുന്ന ‘സാഗരതീരയാത്ര’യും ഫെബ്രുവരി ഒന്നിന് ഗോകര്‍ണത്തുനിന്ന് സമാരംഭിച്ച് 17 ന് കന്യാകുമാരിയില്‍ സമാപിക്കുന്ന ‘സഹ്യസാനുയാത്ര’യും.
എന്റെ ഭൂമി, എന്റെ ഭാഷ, എന്റെ സംസ്കാരം എന്ന മഹാസന്ദേശവുമായി 2016 ജനുവരി എട്ടിന് എറണാകുളം ജില്ലയിലെത്തുന്ന സാംസ്കാരിക തീര്‍ത്ഥയാത്രയ്ക്ക് നിലമൊരുക്കാന്‍ ഡിസംബര്‍ 12, 13 തീയതികളിലായി ഉപയാത്രകള്‍ നടക്കുകയാണ്.
സഹസ്രാബ്ദങ്ങളായി ഭാരതീയമായ സംസ്കാരത്തിന്റെ അഭിന്നാംശമാണ് തീര്‍ത്ഥാടനം. തീര്ത്ഥാടനമില്ലാതെ ഭാരതീയരായി പിറന്ന ആര്‍ക്കും ഒരു ജീവിതമില്ല. അത് ഏറ്റവും അടുത്താവാം, അങ്ങകലെ കൈലാസംവരെയാവാം. ഓരോ തീര്‍ത്ഥാടനത്തിലൂടെയും സംസ്കാരം ആത്മാവില്‍ സാക്ഷാത്കരിക്കപ്പെടുകയാണ്. ‘തപസ്യ’യുടെ സാംസ്കാരിക തീര്‍ത്ഥയാത്ര എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കുമ്പോള്‍ ഭൂമിശാസ്ത്രപരമായ ഒരു മാനം മാത്രമല്ല അതിനുള്ളത്. 1200 വര്‍ഷംമുമ്പ് നഗ്നപാദനായി സഞ്ചരിച്ച് പുണ്യഭൂമിയായ ഭാരതത്തിന്റെ നാലതിരുകളില്‍ ചെന്നെത്തി മഠങ്ങള്‍ സ്ഥാപിച്ച് സാംസ്കാരികമായ ഐക്യവും ആത്മീയമായ നൈരന്തര്യവും ഊട്ടിയുറപ്പിച്ച ആദിശങ്കരന്റെ മണ്ണിലേക്കാണ് ഈ യാത്ര പ്രവേശിക്കുന്നത്. അന്യാദൃശമായ സ്വന്തം സാംസ്കാരിക വൈഭവം പൗരാണിക കാലംമുതല്‍ കാത്തുപോരുന്ന ഭാരതത്തില്‍ അദ്വൈതാചാര്യന്റെ മഹത്വം പേറുന്ന കാലടിക്ക് അദ്വിതീയ സ്ഥാനമാണുള്ളത്. ആദിശങ്കരന്റെ മാതൃഭവനമായ, ഇന്ന് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് സ്ഥിതിചെയ്യുന്ന പിറവത്തെ ആദിശങ്കര നിലയത്തിലാണ് ജില്ലാ ഉപയാത്രയുടെ ഉദ്ഘാടനമെന്നത് ‘തപസ്യ’യുടെ ഒരു നിയോഗം തന്നെയാണ്.
ബുധനും ശുക്രനും നിത്യസാന്നിദ്ധ്യമായ പാഴൂര്‍പടിപ്പുരയുടെ നാട്ടിലേക്കാണ് ഒന്നാം ദിവസത്തെ യാത്ര ആദ്യമെത്തുന്നത്. ഇവിടെ പെരുംതൃക്കോവിലും അതിനോടു ചേര്‍ന്നുള്ള കൊട്ടാരവും സന്ദര്‍ശിക്കും. പിന്നീട് ആറ് കാലങ്ങളില്‍ പാടി സംഗീത സാമ്രാജ്യത്തിലെ എക്കാലത്തെയും വിസ്മയമായി നിലകൊള്ളുന്ന ഷഡ്കാല ഗോവിന്ദമാരാരുടെ രാമമംഗലത്തെ സ്മാരക മന്ദിരത്തിലെത്തും. തുടര്‍ന്ന് ശ്രീശങ്കരന് തന്റെ ആത്മീയശക്തിയാല്‍ സ്വര്‍ണനെല്ലിക്ക പെയ്യിച്ച സ്വര്ണത്തുമനയിലെത്തിച്ചേരും. അവിടെനിന്നുള്ള യാത്ര നൂറ്റാണ്ടുകളുടെ തീര്‍ത്ഥാടന പൈതൃകം പേറുന്ന കല്ലില്‍ ക്ഷേത്രത്തിലേക്കാണ്. മഹാദേവനായ തൃക്കാരിയൂരിലെ ശിവനേയും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇരിങ്ങോള്‍ കാവിലെ ഭഗവതിയെയും പെരുമ്പാവൂരയ്യനെയും വണങ്ങിയശേഷം പാര്വതീപരമേശ്വരന്മാര് അഭിമുഖമായിരുന്ന് വര്‍ഷത്തില്‍ പത്ത് ദിവസം ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്ന തിരുവൈരാണിക്കുളത്തെത്തി ഒന്നാംദിവസത്തെ യാത്ര സമാപിക്കും.
രണ്ടാംദിവസം യാത്ര ആരംഭിക്കുന്നത് പെരിയാറിന്റെ തീരത്ത് അനാഥബാല്യങ്ങള്‍ക്ക് സാന്ത്വനത്തിന്റെ മഹാപ്രവാഹമായ ചൊവ്വര ‘മാതൃഛായ’ ബാലഭവനില്നിന്നാണ്. ഇവിടെനിന്നുള്ള യാത്ര മലയാള കവിതയുടെ തറവാടുകളിലൊന്നായ വെണ്മണി ഇല്ലത്തെത്തി കാലടിയിലേക്കും, ആദ്യ ജ്ഞാനപീഠമേറിയ കവി ജി.ശങ്കരക്കുറുപ്പിന്റെ തട്ടകമായ അങ്കമാലിയിലേക്കും പോകും. തുടര്‍ന്ന് മഹാക്ഷേത്രങ്ങളിലൂടെയും മറ്റ് നിര്‍മിതികളിലൂടെയും കേരളത്തിന്റെ സാംസ്കാരിക പൈതൃകമായി തിരിച്ചറിയുന്നതിന്റെയെല്ലാം പ്രതിപുരുഷനായ സാക്ഷാല്‍ പെരുന്തച്ചന്റെ നാടായ ഉളിയന്നൂരിലെത്തും. ”ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും, സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്ന് നവോത്ഥാനത്തിന്റെ പിതൃസ്വരൂപമായ ശ്രീനാരായണ ഗുരുദേവന് മഹാസന്ദേശം പുറപ്പെടുവിച്ച ആലുവ അദ്വൈതാശ്രമത്തില്‍ എത്തിച്ചേരുന്ന യാത്ര ടാസ്ഹാളില്‍ നടക്കുന്ന സമ്മേളനത്തോടെ സമാപിക്കും.
ജനുവരി എട്ട്, ഒമ്പത് തീയതികളിലായി എറണാകുളം ജില്ലയിലൂടെ സഞ്ചരിക്കുന്ന ‘സാഗരതീരയാത്ര’യെ വരവേല്‍ക്കുകയെന്നതാണ് രണ്ട് ദിവസങ്ങളിലെ ഉപയാത്രയുടെ പ്രത്യക്ഷ ലക്ഷ്യമെങ്കിലും ‘തപസ്യ’യുടെ ഒന്നാമത്തെ സാംസ്കാരിക തീര്‍ത്ഥയാത്ര വിജയകരമായി നിര്‍വഹിച്ചതും രണ്ടാമത്തെ തീര്‍ത്ഥയാത്ര ഏറ്റെടുത്തിട്ടുള്ളതുമായ വിശുദ്ധദൗത്യത്തെ മുന്നോട്ടുകൊണ്ടുപോവുകയെന്ന നിയോഗവും ഇവയ്ക്കുണ്ട്. കൊച്ചി മഹാനഗരത്തെ ഉള്‍ക്കൊള്ളുന്ന എറണാകുളത്തിന് കച്ചവടത്തിന്റെതായ ഒരു മുഖമുണ്ടെങ്കിലും കലയുടെയും സംസ്കാരത്തിന്റെയും കേദാരത്തിലേക്ക് തുറക്കപ്പെടുന്ന നിരവധി മായാവാതിലുകള്‍ ഋഷിനാഗക്കുളത്തപ്പന്റെ നാമധേയത്തിലുള്ള ഈ ജില്ലയ്ക്ക് ഇന്നും സ്വന്തം.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന പദവിക്ക് എന്തുകൊണ്ടും അര്‍ഹമായ തൃപ്പൂണിത്തുറയിലെ അത്തച്ചമയവും പൂര്‍ണത്രയീശ ക്ഷേത്രോത്സവവും, ഭക്തിപ്രഹര്‍ഷത്തിന്റെ ഈറ്റില്ലമായ ചോറ്റാനിക്കര ഭരണി മഹോത്സവം, പിതൃപുണ്യമൊഴുകുന്ന ആലുവാ-കാലടി ശിവരാത്രികള്‍, ആദിശങ്കരന്റെ മഹത്വം ലോകത്തോട് വിളംബരം ചെയ്യുന്ന കാലടിയിലെ ശൃംഗേരി മഠവും ശ്രീശങ്കര സ്തൂപവും, വളരെയകലെയല്ലാത്ത തോട്ടുവയിലെ ധന്വന്തരി മൂര്‍ത്തി, പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രം തുടങ്ങിയവ എറണാകുളത്തിന്റെ ആത്മീയ മുഖമാണ്.
മലയാള ഭാഷ തനതുരൂപമാര്ജിച്ച എഴുത്തച്ഛന്റെയും ചെറുശ്ശേരിയുടെയും കാലത്തിനുമുമ്പ് മണിപ്രവാളത്തിന്റെ വശ്യമനോഹാരിത സമ്മാനിച്ചത് ആധുനിക കേരളത്തില്‍ എറണാകുളമായി അറിയപ്പെടുന്ന ഭൂപ്രദേശത്തെ വെണ്മണി കവികളാണ്. ചങ്ങമ്പുഴയുടെ സ്പന്ദിക്കുന്ന അസ്ഥിമാടം സ്ഥിതിചെയ്യുന്ന ഇടപ്പളളിയും ഇവിടെയാണ്.
തീരാവേദനയിലുരുകിയ ജീവിതത്തില്‍നിന്നും മുരളീമൃദുരവമൊഴുക്കിയ കവിയുടെ അനശ്വരമായ പ്രണയം താരും തളിരുമണിഞ്ഞതും ഈ മണ്ണിലാണ്. കവിതയുടെ തലയിലെഴുത്തുമായി ജനിച്ച ബാലചന്ദ്രന് ചുള്ളിക്കാടും വിജയലക്ഷ്മിയും കഴിയുന്നത് ഇവിടെയാണ്. കവിതയില്‍ ദേശത്തനിമ കാത്തുപോരുന്ന എന്‍.കെ.ദേശം ഇളവേല്‍ക്കുന്നത് ആലുവാ പുഴയുടെ തീരത്താണ്. പോഞ്ഞിക്കര റാഫി, ടി.കെ.സി. വടുതല, എന്‍.എസ്. മാധവന് എന്നിവര്‍ മുതല്‍ സുഭാഷ് ചന്ദ്രന് വരെയുള്ള കഥാകാരന്മാരും കെ.പി.പത്മനാഭ മേനോനും കേസരി ബാലകൃഷ്ണപിള്ളയും പി.കെ.ബാലകൃഷ്ണനും വി.വി.കെ. വാലത്തും ഉള്‍പ്പെടുന്ന ചരിത്രകാരന്മാരും ഈ മണ്ണിന്റെ മക്കളാണ്. സാമൂഹ്യ വിപ്ലവത്തിന്റെ കാഹളം മുഴക്കിയ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പനും സാമുദായിക പരിവര്‍ത്തനത്തിന് അമരം പിടിച്ച വേലുക്കുട്ടി അരയനും ഇന്നും പ്രകാശബിംബങ്ങളാണ്. ചലച്ചിത്ര മേഖലയില്‍ ചലനാത്മകമായ ഒരുകാലത്തെ സാക്ഷ്യപ്പെടുത്തിയ കെ.ജി.ജോര്‍ജ്, ജോണ്‍ പോള്‍, കലൂര്‍ ഡെന്നീസ്, സിദ്ദിഖ്-ലാല്‍, നടന് സിദ്ദിഖ്, ബെന്നി പി. നായരമ്പലം തുടങ്ങിയവര്‍ എറണാകുളം ജില്ലക്കാരായി അറിയപ്പെടുന്നവരാണ്. സംഗീതത്തില്‍ ഭക്തിയുടെ തേന്മഴ പൊഴിക്കുന്ന ടി.എസ്. രാധാകൃഷ്ണജിയുടെയും മധു ബാലകൃഷ്ണന്റെയും നാടാണിത്.
ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായും അല്ലാതെയും എറണാകുളത്തിന്റെ ശാദ്വലതീരങ്ങളിലേക്കുവന്ന് കലയ്ക്കും സാഹിത്യത്തിനും കമനീയവും മഹനീയവുമായ സംഭാവനകള്‍ നല്കിയവര് നിരവധിയാണ്. ഡോ.എം.ലീലാവതി, പ്രൊഫ.തുറവൂര്‍ വിശ്വംഭരന്, പ്രൊഫ.എം.തോമസ് മാത്യു, ‘തപസ്യ’യുടെ അധ്യക്ഷനും കവിതയാല്‍ അനുഗൃഹീതനുമായ എസ്.രമേശന് നായര്‍, കെ.എല്‍.മോഹനവര്‍മ്മ, സി.രാധാകൃഷ്ണന്, മലയാള സിനിമയുടെ മാതൃബിംബമായ കവിയൂര്‍ പൊന്നമ്മ, സിനിമാ സംവിധായകരായ ജോഷി, മേജര്‍ രവി, മലയാളിയുടെ മനസ്സിന്റെ വാതിലുകളില്‍ മുട്ടിവിളിക്കുന്ന മധുരഗാനങ്ങള്‍ സമ്മാനിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണന് എന്നിവര്‍ ഇവരില്‍ ചിലര്‍മാത്രം.
സംസ്കാരത്തിന്റെ വിളനിലമായിരിക്കുമ്പോള്തന്നെ വൈദേശികവും മതപരവും രാഷ്ട്രീയയും വ്യാവസായികവുമായ അധിനിവേശത്തിന്റെ നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്രവും എറണാകുളത്തിന് പറയാനുണ്ട്. ഉദയംപേരൂര്‍ സുന്നഹദോസിന്റെയും ടിപ്പുവിന്റെ ആക്രമണത്തിന്റെയും സാസ്കാരികവും രാഷ്ട്രീയവും മതപരവുമായ മുറിപ്പാടുകള്‍ ഇന്നും എറണാകുളത്തിന്റെ മണ്ണിലും മനസ്സിലും മായാതെ കിടക്കുന്നുണ്ട്. ആദിശങ്കരന്റെ ജന്മനാട്ടിലെ വിമാനത്താവളത്തിന് ആ അവതാരപുരുഷന്റെ പേരിടാന്‍ അനുവദിക്കാത്ത നൃശംസത നിലനില്‍ക്കുകയാണ്. ശ്രീശങ്കരന്റെ മാതാവായ ആര്യാംബയ്ക്കുവേണ്ടി, ‘പൂര്‍ണ’യായി വഴിമാറിയൊഴുകിയ പെരിയാര്‍ ഇന്ന് ഒഴുക്ക് നിലച്ച കണ്ണീര്ക്കയമാണ്.
സംസ്കാരത്തിന്റെ ഈടുവെപ്പുകളെ സമ്പുഷ്ടമാക്കാനും കടലെടുത്തവയെ വീണ്ടെടുക്കാനുമുള്ള ചരിത്രദൗത്യമാണ് തപസ്യയുടെ സാംസ്കാരിക തീര്‍ത്ഥയാത്രകള്‍ക്ക് ആദിശങ്കരന്റെ നാട്ടിലും നിര്‍വഹിക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: