കൊല്ലം: നേതാജി എവിടെ? ഈ ചോദ്യത്തിനുള്ള ഉത്തരം തേടി മിഷന് നേതാജി ടീമിന്റെ ജീവിതയാത്ര തുടങ്ങിയിട്ട് പത്ത് വര്‍ഷമായി. നിരവധി രാജ്യങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകളില്‍, തല നരച്ച പ്രമുഖര്‍ക്കിടയില്‍, രാജ്യരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥരില്‍ നിന്നെല്ലാം ലഭിച്ച അറിവുകള്‍ ക്രോഡീകരിച്ച് നേതാജിയുടെ തിരോധാനത്തിലെ മറ നീക്കാനുള്ള തീവ്രയത്നത്തിലാണ് അഞ്ചംഗ സംഘം. മലയാളിയായ ശ്രീജിത് പണിക്കരും കശ്മീരിയായ അനുജ് ധാറും കേരളം മുതല്‍ കശ്മീര്‍ മുതലുള്ള ഭാരതത്തിന്റെ ജിജ്ഞാസയുള്ള പൗരന്മാരുടെ കൂടി പ്രതിനിധികളാണ്.
കൊല്ലം എസ്എന്‍ കോളജില്‍ ചരിത്രവിഭാഗം സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ പങ്കെടുത്ത ഇരുവരും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുകയും പിന്നിട്ട നാള്‍വഴികള്‍ വിശദീകരിക്കുകയും ചെയ്തു.
1945 ഓഗസ്റ്റ് 18ന് തായ്വാനിലെ തായ്പേയിയില് സൈനികവിമാനം തകര്‍ന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അത് ആരെല്ലാമോ ചേര്‍ന്ന് കെട്ടിച്ചമച്ച കഥയാണെന്ന് രേഖകളുടെയും സാഹചര്യങ്ങളുടെയും പിന്‍ബലത്തോടെ അനൂജ്ധാര്‍ ചൂണ്ടിക്കാട്ടുന്നു. ഭാരതത്തില്‍ അദ്ദേഹത്തിന്റെ പോരാട്ടരീതിയോടും അദ്ദേഹത്തോട് തന്നെയും അസൂയാലുക്കളായ രാഷ്ട്രീയ പ്രമുഖരുണ്ടായിരുന്നു എന്നതാണ് മറ്റൊരു അപ്രിയസത്യം. അവര്‍ രഹസ്യമായി നേതാജിയെ നിരീക്ഷിച്ചതിനും രേഖകള്‍ സാക്ഷ്യം.
1985ല്‍ ഉത്തര്‍പ്രദേശിലെ ഫാസിയാബാദില്‍ മരണപ്പെട്ട ഗുനാമി ബാബയിലാണ് നേതാജി മിഷന് സംഘത്തിന്റെ അന്വേഷണം എത്തിനില്‍ക്കുന്നത്. ബാബയുടെ ജീവിതരീതിയിലെ രഹസ്യസ്വഭാവം, കൂടുവിട്ട് കൂടുമാറുന്നതുപോലെ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നത്, എഴുതിവച്ച കുറിപ്പുകളിലെ കൈപ്പടയിലെ സാമ്യം, മാതൃഭാഷയായ ബംഗാളി കലര്‍ത്തിയുള്ള എഴുത്ത് രീതി, ആകാരവടിവിലും അടയാളങ്ങളിലുമുള്ള സമാനത ഇതെല്ലാം ബാബ തന്നെയാണ് 1945ല്‍ മരിച്ചെന്ന് വിശ്വസിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് എന്ന് വ്യക്തമാക്കുന്നു.
നെഹ്രുവിനേക്കാള്‍ പത്ത് വയസ് കുറവുള്ള നേതാജിയെ മഹാത്മാഗാന്ധി പോലും ആരാധനയോടെയാണ് കണ്ടിരുന്നത്. ഉത്തമനായ ഒരു ഭരണാധികാരിയെയും അചഞ്ചലനായ രാഷ്ട്രീയനേതാവിനെയും ബോസില്‍ ദൃശ്യമാണ്. സത്യത്തില്‍ സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ കോണ്‍ഗ്രസുകാര്‍ മറച്ചുപിടിക്കാനാഗ്രഹിച്ച ഒട്ടേറെ പോരാളികള്‍ രാജ്യത്തുണ്ടായിരുന്നു. അവരില്‍ പ്രമുഖനാണ് നേതാജി.
നേതാജിയുടെ മരണം പുറംലോകത്തെ അറിയിച്ചത് ജാപ്പനീസ് ഏജന്‍സിയാണ്. അത് അപ്പാടെ വിഴുങ്ങിയതാണ് അന്ന് കണ്ടത്. രാജ്യത്തെ ഏറ്റവും വലിയ സ്വാതന്ത്ര്യസമരപോരാളി വിദേശത്ത് മരിച്ചിട്ട് അത് എങ്ങനെയെന്നും ഭൗതികദേഹം എന്തുചെയ്തെന്നും ഒരു ചരിത്രകാരന്‍പോലും ചോദിക്കാനുണ്ടായില്ല. റഷ്യയുമായി മികച്ച ബന്ധമുണ്ടായിട്ടും പില്ക്കാലത്ത് നേതാജിയെപ്പറ്റി നെഹ്രു ഒരു ചോദ്യം പോലും ഔദ്യോഗികമായി അവരോട് ഉന്നയിച്ചിട്ടില്ല. നേതാജിയുടെ നാടകീയ മരണം നടന്ന് അഞ്ച് ദിവസത്തിന് ശേഷം ജപ്പാന് പുറത്തുവിട്ട ഈ വാര്‍ത്ത എന്നാല്‍ ബ്രിട്ടീഷ് ഭരണകൂടം വിശ്വിച്ചിരുന്നില്ലെന്ന് ആ രാജ്യത്ത് നിന്നുള്ള രഹസ്യരേഖകളില് നിന്നും തെളിയുന്നു. തായ്വാനില് നിന്നും നേതാജി റഷ്യയിലേക്ക് കടന്നതായാണ് അനുമാനം.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഏറ്റവും സുരക്ഷിതസ്ഥാനം റഷ്യയെന്ന് കണ്ടാണിത്. പിന്നീട് പലപല രാജ്യങ്ങളിലായി ഒളിച്ചുതാമസിച്ച നേതാജി അറുപതുകളില്‍ ഭാരതത്തില്‍ എത്തിയതായാണ് അനുമാനം. ഇതിന് കളിക്കൂട്ടുകാരിയും ബംഗാള്‍ കോണ്‍ഗ്രസ് നേതാവുമായ ലീല ബോസിന്റെ 1963ലെ കത്തിലെ വരികള്‍ തെളിവാണ്. ഒന്നിച്ചുപഠിച്ച മറ്റൊരു സുഹൃത്തിന് എഴുതിയതാണ് ആ കത്ത്. ഗുനാമി ബാബയുടെ സ്വകാര്യശേഖരത്തിലുണ്ടായിരുന്ന ചില കത്തുകളില്‍ അഹിംസയുടെ പാതയ്ക്കുമപ്പുറം സ്വതന്ത്രഭാരതം സൈനികമായി കരുത്താര്‍ജിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. ചൈനയുടെ ആക്രമണം വരുന്നതിനും മുമ്പായിരുന്നു ഇതെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഒരു സന്യാസി ആധ്യാത്മികതയില്‍ അല്ലാതെ ഒരിക്കലും ഇത്തരം കാര്യങ്ങളില്‍ താല്പര്യം കാണിക്കാറില്ല. അദ്ദേഹം സ്ഥിരമായി പത്രം വായിക്കുകയും കട്ടിംഗുകള്‍ സൂക്ഷിച്ച് വയ്ക്കുകയും ചെയ്യുമായിരുന്നു. നേതാജിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ശേഖരം തന്നെയുണ്ടായിരുന്നു.
ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ബസ്തിയില്‍ ആയിട്ടുകൂടി സാധാരണ ജനങ്ങളോട് അടുത്തിട പഴകിയിരുന്നില്ല. തലയും മുഖവും മൂടിവച്ചുള്ള സംഭാഷണ രീതിയാണ് അദ്ദേഹം അനുവര്‍ത്തിച്ചുപോന്നത്. നെഹ്രുവിന്റെ സര്‍ക്കാര്‍ നേതാജിയുടെ കുടുംബാംഗങ്ങളെ രഹസ്യനിരീക്ഷണത്തിന് വിധേയമാക്കിയത് വാസ്തവമാണ്. ഇതില്‍ ദുരൂഹതയുണ്ട്. ഇതെല്ലാം നീങ്ങാനായി നേതാജിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള എല്ലാ രഹസ്യഫയലുകളും പുറത്തുവിടണം. ഇതിന് ജനുവരി 23 വരെ മാത്രം കാത്തിരുന്നാല്‍ മതി.
നേതാജിയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം മിഷന് നേതാജി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച ഉറപ്പനുസരിച്ച് നേതാജിയുടെ ജന്മദിനമായ ജനുവരി 23ന് എല്ലാ രേഖകളും പുറത്തുവിടും. നേതാജിയുമായി ബന്ധപ്പെട്ട് ഇനിയും പുറത്തുവിടാത്ത മറ്റ് രാജ്യങ്ങളുടെ രഹസ്യരേഖകള്‍ കൂടി പുറത്ത് വിട്ടാല്‍ എല്ലാ ഊഹാപോഹങ്ങള്‍ക്കും ഉത്തരം ലഭിക്കും. അങ്ങിനെ മാത്രമെ നേതാജിയുടെ ചരിത്രം യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുകയുള്ളുവെന്നും അനൂജ് ധാര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: