കുറച്ചുദിവസം മുമ്പ് സഹപ്രാന്ത പ്രാരക്പ്രമുഖ് ഗോവിന്ദന്കുട്ടിയേട്ടനാണ് ആകസ്മികമായി ആ വാര്‍ത്ത വിളിച്ചറിയിച്ചത്: കൊല്ലംജില്ലയിലെ ശാസ്താംകോട്ട താലൂക്കിലെ സംഘപ്രചാരകനായിരുന്ന വടക്കാഞ്ചേരി സ്വദേശി കെ. പുരുഷോത്തമന് മരിച്ചു. അദ്ദേഹവും സഹധര്‍മ്മിണിയും സ്വേച്ഛാനുസാരം ജീവിതയാത്ര അവസാനിപ്പിക്കുകയായിരുന്നു എന്നാണ് അറിഞ്ഞത്. ആ വാര്‍ത്തയോട് പെട്ടന്ന് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. അതുണ്ടാക്കിയ മനഃപ്രയാസത്തിന് ഇപ്പോഴും അറുതിവന്നിട്ടുമില്ല. കാരണം, ഏറെക്കാലം ഞങ്ങളുടെ താലൂക്ക് പ്രചാരകനായിരുന്നു പുരുഷോത്തമന്‍ജി.
അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുള്ള സ്വയംസേവകനാണ് അദ്ദേഹം. പിന്നീട് എതാണ്ട് പത്തുവര്‍ഷക്കാലം പ്രചാരകനായി പ്രവര്‍ത്തിച്ചശേഷം വിവാഹിതനായി ഗ്രഹസ്ഥജീവിതം തുടങ്ങി. അപ്പോഴും അദ്ദേഹം സംഘപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ഒരിക്കല്‍ യാദൃച്ഛികമായി കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇപ്പോള്‍ നാട്ടിലൊരു പ്രൗഢശാഖ തുടങ്ങിയിട്ടുണ്ട.് എനിക്കാണ് അതിന്റെ ചുമതല. സ്വന്തം സ്ഥലത്തെ സംഘപ്രവര്‍ത്തനത്തില്‍ ജീവിതാവസാനംവരെ അദ്ദേഹം ഭാഗഭാക്കായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ചില സുഹൃത്തുക്കളുമായി ചേര്‍ന്ന് കുറച്ചുകാലം അദ്ദേഹം ഒരു വ്യാപാര സംരംഭത്തില്‍ പങ്കാളിയായി. അതുപക്ഷേ അദ്ദേഹത്തിന് ദുരനുഭവങ്ങളാണ് സമ്മാനിച്ചത്. നിഷ്കളങ്കനായ അദ്ദേഹത്തെ നേരിട്ടറിയുന്നവര്‍ക്കെല്ലാം വളരെ മനോവേദന സൃഷ്ടിക്കുന്നതായിരുന്നു അതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍. ആ സാഹചര്യത്തെ പക്ഷേ അദ്ദേഹം അതിജീവിച്ചു. സന്തോഷപൂര്‍വ്വം സാധാരണജീവിതം നയിച്ചുവരികയായിരുന്നു. പെട്ടെന്ന് ഒരു മനശ്ചാഞ്ചല്യത്തിന് ആ ദമ്പതികള്‍ എങ്ങനെ വശംവദരായി എന്നറിയില്ല.
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട താലൂക്ക് നിലവില്‍ വന്നത് 1978 ലാണ്. ആ താലൂക്കിലെ ആദ്യത്തെ പ്രചാരകനായിരുന്നു കെ. പുരുഷോത്തമന്. അന്ന് കടമ്പനാട്ടായിരുന്നു താലൂക്കിന്റെ കേന്ദ്രം. റിട്ടയേര്‍ഡ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് പി. നാരായണപിള്ളസാര്‍ ആയിരുന്നു മാനനീയ താലൂക്ക് സംഘചാലക്. അതുവരെ അടൂര്‍ താലൂക്ക് സഹകാര്യവാഹകായിരുന്ന പി. ജി. ഗോഖലെ താലൂക്ക് കാര്യവാഹായി ചുമതലയേറ്റു. നാരായണപിള്ളസാറിന്റെ വീട്ടിലാണ് പ്രചാരകന് താമസിച്ചിരുന്നത്. സ്വാഭാവികമായും ആ ഭവനത്തിലെ ഒരു മുറിയിലായിരുന്നു ആദ്യകാലത്ത് കാര്യാലയം പ്രവര്‍ത്തിച്ചിരുന്നത്. കാര്യപ്രാപ്തിയുള്ള താലൂക്ക് കാര്യവാഹും ചുറുചുറുക്കും സൗമ്യമായ പെരുമാറ്റവുമുള്ള പ്രചാരകനുംകൂടി ചേര്‍ന്നപ്പോള്‍, വളരെപെട്ടന്നുതന്നെ ധാരാളം നല്ല കാര്യകര്‍ത്താക്കള്‍, താലൂക്ക്, ഖണ്ഡ്, മണ്ഡല തലങ്ങളില്‍ ചുമതലകളിലേക്ക് വന്നു.
ഞാന്‍ സംഘപ്രവര്‍ത്തനത്തില്‍ കൂടുതല്‍ സക്രിയമായി തുടങ്ങിയത് പുരുഷോത്തമന്‍ജി പ്രചാരകനായിരുന്ന കാലത്താണ്. ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച ഇങ്ങനെയാണ്: 1979 ല്‍ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ജനജാഗരണപരിപാടിയുടെ ഭാഗമായി ശാസ്താംകോട്ട ജംഗ്ഷനില്‍ ഒരു പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു.
അന്നത്തെ കൊല്ലം ജില്ലയുടെ മാനനീയ സംഘചാലക് ഡോ. എന്‍ ഐ. നാരായണന് സാറായിരുന്നു മുഖ്യപ്രഭാഷകന്‍. അന്ന് വിദ്യാര്‍ത്ഥി പരിഷത് പ്രവര്‍ത്തകനായിരുന്ന എം.എസ്. കരുണാകരനും (കോട്ടയം) ആ പരിപാടിയില്‍ പ്രസംഗിച്ചു. നാരായണന് സാറിന്റെ പ്രഭാഷണത്തിനു മുമ്പ് സുമുഖനായ ഒരു ചെറുപ്പക്കാരന് മധുരമായ ശബ്ദത്തില്‍ ഒരു ഗാനം ആലപിച്ചു. ”ശപഥമതുചെയ്യാനെളുപ്പം/ പൂര്‍ണ്ണമാക്കുവതെത്ര കഠിനം/ സാധനാപഥമെത്ര കഠിനം..” ആ ധ്യേയഗീതവും അതാലപിച്ച ചെറുപ്പക്കാരനും എന്നെ ആകര്‍ഷിച്ചു. പിന്നീട് സമ്മേളനാനന്തരം പരിചയപ്പെട്ടപ്പോഴാണ് ആ ഗായകന് താലൂക്ക് പ്രചാരകനായ പുരുഷോത്തമനാണെന്ന് എനിക്കു മനസ്സിലായത്.
ഞാന്‍ ആദ്യം പരിചയപ്പെട്ട പ്രാചകന്‍ സനല്ജിയായിരുന്നു- അന്നത്തെ തിരുവനന്തപുരം വിഭാഗ് പ്രചാരകന്. സ്വാഭാവികമായും, പിന്നീട് പരിചയപ്പെട്ട പുരുഷോത്തമന്ജിയുമായിട്ടാണ് ദീര്‍ഘകാലത്തെ സമ്പര്‍ക്കവും സ്നേഹബന്ധവും നിലനിര്‍ത്താന്‍ സാഹചര്യം കിട്ടിയത്. തുടര്‍ച്ചയായി സംഘപരിശീലനങ്ങള്‍ക്ക് പോകാനും കൂടുതല്‍ കൂടുതല്‍ സംഘടനാചുമതലകള്‍ ഏറ്റെടുക്കാനും എനിക്ക് പ്രേരണയും പിന്തുണയും നല്‍കിയത് പുരുഷോത്തമന്ജിയാണ് എന്ന് ഞാന്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നു.
വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാവിഭാഗത്തിലുംപെട്ട വ്യക്തികളെ ആത്മവിശ്വാസത്തോടെ സമ്പര്‍ക്കം ചെയ്ത് സംഘസ്വയംസേവകരോ അനുഭാവികളോ ആക്കി മാറ്റുന്നതില്‍ അതിശയകരമായ സാമര്‍ത്ഥ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു പുരുഷോത്തമന്. 1980 കളുടെ തുടക്കത്തില്‍ കൊല്ലംജില്ല ഉള്‍പ്പെടെ കേരളത്തിലെ വിവിധഭാഗങ്ങളില്‍ സ്വയംസേവകര്‍ക്ക് രാഷ്ട്രീയമായ എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും അത് തുറന്ന സംഘട്ടനങ്ങളില്‍ കലാശിക്കുകയും ചെയ്തിട്ടുണ്ട്.
ശാസ്താംകോട്ട താലൂക്ക് പൊതുവേ സംഘര്‍ഷമുക്തമായിരുന്നു. സംഘര്‍ഷം കാരണം സ്വന്തം സ്ഥലങ്ങളില്‍നിന്ന് മാറിനില്ക്കേണ്ടിവരുന്നവര്ക്ക് അഭയം നല്കാന് കഴിയുന്ന സാഹചര്യവും അവിടെ ഉണ്ടായിരുന്നു. അവിടെ സംഘര്‍ഷസാധ്യത ഇല്ലാതിരുന്നതുകൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്. ഇത്തരം സാധ്യതകളെ മുന്നില്‍ക്കണ്ട് ബുദ്ധിപൂര്‍വ്വം നടപടികള്‍ എടുക്കാന്‍ സാമര്‍ത്ഥ്യമുളള താലൂക്കുതല പ്രവര്‍ത്തകര്‍ അന്ന് വളര്‍ന്നുവന്നിരുന്നു. അതിന് സഹായകമായിരുന്നു പുരുഷോത്തമന് എന്ന പ്രചാരകന്റെ വ്യക്തിത്വം.
സ്വര്‍ഗ്ഗീയ പ്രൊഫ. രാജേന്ദ്ര സിംഗ്ജി(രജ്ജു ഭയ്യ)സംഘത്തിന്റെ സര്‍ക്കാര്യവാഹ് ആയിരുന്ന കാലത്ത്, അദ്ദേഹം പങ്കെടുത്ത ഒരു താലൂക്ക് സാംഘിക് നടന്നത് ഇപ്പോഴും ഓര്‍ക്കുന്നു. ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്റെ തീരത്ത്, ധര്‍മ്മശാസ്താക്ഷേത്രത്തിന് കിഴക്കുവശം, വിശാലമായ കുന്നിന്‍പ്രദേശത്ത് നടന്ന ആ സാംഘിക്, പുരുഷോത്തമന് പ്രചാരകനായിരുന്ന കാലത്ത് സംഘടിപ്പിച്ച അവിസ്മരണീയമായ പരിപാടികളില്‍ ഒന്നായിരുന്നു.
ശാസ്താംകോട്ട താലൂക്കിലെ ആദ്യതലമുറകളില്പ്പെട്ട സ്വയംസേവകരോടും കാര്യകര്‍ത്താക്കളോടും ഒരു മാതൃകാ സ്വയംസേവകന്റെയോ അഥവാ ഒരു പ്രചാരകന്റെയോ പേര് ചോദിച്ചാല്‍ ആവര് ആദ്യം പറയുന്ന പേര് ‘പുരുഷന്‍ചേട്ടന്‍’ എന്നായിരിക്കും. സ്ഥലംമാറിപ്പോയതിനു ശേഷവും പുരുഷോത്തമന്‍ജി താലൂക്കിലെ പഴയകാല കാര്യകര്‍ത്താക്കളുമായി നിരന്തരം സമ്പര്‍ക്കം നിലനിര്‍ത്തിയിരുന്നു. കുറച്ചുകാലംമുമ്പ്, അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പഴയകാര്യകര്ത്താക്കള് ആഹ്ലാദപൂര്‍വ്വം ഒത്തുകൂടിയിരുന്നതായി കേട്ടിരുന്നു.
വിവിധ ചുമതലകളില്‍ ദീര്‍ഘകാലം പ്രചാരകനായി പ്രവര്‍ത്തിച്ചശേഷം ഇപ്പോള്‍ സഹപ്രാന്തകാര്യവാഹായി ചുമതല വഹിക്കുന്ന എം.രാധാകൃഷ്ണന്‍ജി, കൊല്ലം ഗ്രാമജില്ലയുടെ കാര്യവാഹ് ബാഹുലേയന്ജി തുടങ്ങി സംഘത്തിന്റെയും വിവിധക്ഷേത്ര സംഘടനകളുടെയും വ്യത്യസ്ത ശ്രേണികളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കാര്യകര്‍ത്താക്കള്‍ സംഘപ്രവര്‍ത്തനത്തില്‍ സക്രിയരായി വന്നത് പുരുഷോത്തമന്‍ജി പ്രചാരകനായിരുന്ന കാലത്താണ്. ഒരു പ്രചാരകനെ സംബന്ധിച്ചിടത്തോളം കൃതാര്‍ത്ഥതയ്ക്ക് ഇതില്‍പ്പരം എന്താണ് വേണ്ടത്? പുരുഷോത്തമന് എന്ന മുന്‍ പ്രചാരകനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുമ്പോള്‍ ഓര്‍മ്മയില്‍ തെളിഞ്ഞുവരുന്നത് സംഘസംസ്കാരത്തിന്റെ ഊര്‍ജ്ജിതമായ പ്രകാശരേണുക്കളാണ്. ആ ധന്യാത്മാവിന്റെയും ധര്മപത്നിയുടെയും ഓര്‍മ്മയ്ക്കുമുന്നില്‍ വിനീതപ്രണാമം അര്‍പ്പിക്കുകയും അവരുടെ ആത്മാക്കള്‍ക്ക് സദ്ഗതി വരാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: