നേതാജി തെയ്പിയില്‍ വിമാനാപകടത്തില്‍ മരിച്ചു എന്ന് ആദ്യമായി ഇന്ത്യയില്‍ പ്രഖ്യാപിച്ചത് നെഹ്റുവാണ്. അത് 1946 ല്‍ ആയിരുന്നു. അമേരിക്കയുടെ ഇന്റലിജന്‍സ് വിഭാഗം നേതാജി രക്ഷപ്പെട്ടു എന്ന് തീര്‍ച്ചപ്പെടുത്തുമ്പോഴും പണ്ഡിറ്റ് നെഹ്റു മറിച്ചൊരു നിലപാട് എടുത്തതായി കാണാം. 1946 ല്‍ നെഹ്റു, നേതാജി മരിച്ചു എന്ന് പ്രഖ്യാപിച്ചതുകൂടാതെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ 02.03.1952 ല്‍ സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ മരിച്ചു എന്ന പ്രസ്താവന നടത്തുകയും അതിനുളള തെളിവുകള്‍ നിരത്തുകയും ചെയ്തു. തെയ്വാനിലെ വിമാന അപകടത്തില്‍ നേതാജി മരണപ്പെട്ടതിനെ സ്ഥിരീകരിച്ചുകൊണ്ടുളള എസ്.എ.അയ്യരുടെ വ്യാജ റിപ്പോര്‍ട്ടാണ് പണ്ഡിറ്റ് നെഹ്റു തദവസരത്തില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം നെഹ്റു അടക്കം സകലരും 11 ദിവസങ്ങള്‍ക്കകം അറിഞ്ഞിരുന്നു. എന്നാല്‍ പണ്ഡിറ്റ് നെഹ്റു പല കാരണങ്ങളാല്‍ ‘നേതാജി മരിച്ചു’ എന്നുതന്നെ പ്രചരിപ്പിച്ചു.
നേതാജിയുടെ മരണത്തിലെ ദുരൂഹതകള്‍ സിഐഎ അന്വേഷിക്കുന്നതിന് നെഹ്റു എതിരായിരുന്നു. നെഹ്റുവിന്റെ ദ്വിഭാഷിയും കൗണ്ടര്‍ ഏജന്റുമായിരുന്ന ഡോ. സത്യനാരായണന് സിന്‍ഹയോട്, 1950 ല്‍ ജര്‍മ്മനിയിലെ ഏജന്റായ കാള്‍ ലിയോനാര്‍ഡും 1954 ല്‍ റഷ്യയുടെ എന്‍കെവിഡി ഏജന്റായിരുന്ന കൊസ്ലോവും ബോസ് സൈബീരിയായില്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഡോ.സിന്‍ഹ നേരിട്ട് നെഹ്റുവിനെ ഈ വിവരങ്ങള്‍ അറിയിക്കുമ്പോള്‍, അമേരിക്കന്‍ കൈകളാണ് ഈ പ്രചാരണത്തിനു പിന്നിലെന്നു പറഞ്ഞ് നെഹ്റു അവഗണിക്കുകയാണുണ്ടായത്. മറ്റൊരവസരത്തില്‍ സിഐഎയുടെ ചാരപ്പണിയും ഉണ്ടോയെന്ന് ഡോ. സിന്‍ഹയോട് നെഹ്റു ആരാഞ്ഞു. സിന്‍ഹ നേതാജിയുടെ വിഷയത്തില്‍ ഇടപെടുന്നത് നെഹ്റുവിന് ഇഷ്ടമല്ലായിരുന്നു. ”നിങ്ങള്‍ എത്രതവണ യുഎസ് എംബസ്സിയില്‍ പോയിട്ടുണ്ട്. യുഎസ് ഏജന്റ് ആണോ നിങ്ങള്‍.” ഒരിക്കല്‍ സിന്‍ഹയോട് നെഹ്റു തട്ടിക്കയറുകയുമുണ്ടായി. വിശ്വസ്തനായിരുന്ന സിന്‍ഹയെ അന്നുമുതല്‍ നെഹ്റു അകറ്റിനിര്‍ത്തുവാന്‍ തുടങ്ങി. നേതാജി വിഷയത്തില്‍ സിഐഎയുടെ ഇടപെടല്‍ നെഹ്രുവിനെ പ്രകോപിപ്പിച്ചിരുന്നു.
യുകെയുടേയും യുഎസ്എയുടേയും രഹസ്യാന്വേഷണവിഭാഗങ്ങള്‍ ജപ്പാനിലും തെയ്വാനിലും 1945-46 കാലഘട്ടങ്ങളില്‍ അരിച്ചുപെറുക്കി നോക്കിയിട്ടും തെയ്പിയിലെ വിമാനാപകടത്തിന്റെ ഒരു തെളിവും ലഭിച്ചില്ല.
നേതാജിയെക്കുറിച്ച് സിഐഎയുടെ തിരച്ചില്‍ എന്നും ഉണ്ടായിരുന്നു. നേതാജിയെ അമേരിക്കയുടെ നിത്യശത്രുവായി കണക്കാക്കാന്‍ കാരണമുണ്ട്. 1945 നുശേഷം അമേരിക്കന്‍ സഖ്യശക്തികള്‍ക്കെതിരെ ഏഷ്യയിലെ രാജ്യങ്ങളുടെ ഒരു ഏകീകരണശ്രമത്തില്‍ നേതാജിയുടെ പങ്ക് വലുതായിരുന്നു. ഐഎന്‍എയുടെ പരാജയത്തിനു പകരമായി നല്കിയ ശക്തമായ തിരിച്ചടി ആയിരുന്നു അത്. ഇന്ത്യയില്‍ നേതാജിയുടെ തൊട്ടുപിറകെ സിഐഎയുടെ ചാരന്മാരും എത്തിയിരുന്നു. ജീവനോടെ പിടിക്കപ്പെടാതിരിക്കാന്‍ എപ്പോഴും സൈനേഡ് ഗുളികകള്‍ കൈവശം വച്ചിരുന്നുവെന്ന് ഭഗ്വന്‍ജി പറയുമായിരുന്നു. (‘ഓയ് മഹാമാനബ് ആസെ’ എന്ന ഗ്രന്ഥം). ഇന്ത്യയില്‍ സിഐഎക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടായിരുന്നു. 1960 കാലത്ത് ഇന്ത്യയിലെ സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ക്ക് ഇന്ത്യന്‍ കൗണ്ടര്‍ ഇന്റലിജന്‍സ് നെറ്റ്വര്‍ക്ക് രൂപീകരിക്കാന്‍ സിഐഎ ട്രെയിനിങ് നല്‍കിയിരുന്നു.
സിഐഎയുടെ ഇന്ത്യയിലെ പഴയ റിപ്പോര്‍ട്ടുകള്‍ അടങ്ങുന്ന ഫയലാണ് പശ്ചിമ ബംഗാള്‍ വെളിപ്പെടുത്തിയ ഫയലുകളില്‍ ഒന്ന്. നേതാജി 1964 ഫെബ്രുവരിയോടെ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ സാദ്ധ്യതയുണ്ടെന്നാണ് 1960 കളിലെ അവരുടെ റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. പ്രായം നോക്കുമ്പോള്‍ നേതാജിക്ക് അന്ന് 67 വയസ്സുണ്ടാകും. നേതാജി റഷ്യയില്‍ നിന്നും ചൈനവഴി ഇന്ത്യയിലേക്കുവരാനുളള ശ്രമത്തെയായിരിക്കും സിഐഎ കണ്ടെത്തിയതെന്ന് ഗവേഷകര്‍ കരുതുന്നു.
1960-62 കാലഘട്ടങ്ങളില്‍ നേതാജിയെക്കുറിച്ച് രഹസ്യന്വേഷണവിഭാഗങ്ങള്‍ മുക്കിലും മൂലയിലും അന്വേഷണം നടത്തുന്നതിനോടൊപ്പം ചില പത്രലേഖകരേയും ചോദ്യംചെയ്തിരുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സ് മാത്രമല്ല, അമേരിക്കക്കാരും ബ്രിട്ടീഷുകാരും റഷ്യക്കാരും അന്വേഷണ വിഭാഗത്തില്‍പ്പെട്ടിരുന്നു. പ്രശസ്ത ലേഖകനായ ബാറുന് സെന്‍ഗുപ്ത നേതാജിയെ സംബന്ധിച്ച് ഖോസ്ല കമ്മീഷന് നല്കിയ വിവരമാണിത്.
ഭഗ്വന്ജിയെ(നേതാജി) സംബന്ധിച്ച ചില വസ്തുതകള്‍ സിഐഎയുടെ ശ്രദ്ധയിലും പെട്ടിരുന്നു. ദല്‍ഹിയിലെ ഒരു പത്രത്തില്‍ 1986 ഫെബ്രുവരിയില്‍ വന്ന വാര്‍ത്ത അവര്‍ അവരുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഫൈസാബാദിലെ ഭഗ്വന്‍ജി, നേതാജി തന്നെയാണന്ന് രാഷ്ട്രീയ നേതാവായ രാജ്നാരായണ്‍ വിശ്വസിച്ചിരുന്നുവെന്നും ഭഗ്വന്‍ജിയുടെ മരണവാര്‍ത്ത അറിഞ്ഞ് അദ്ദേഹത്തെ ദുഃഖം സഹിക്കവയ്യാതെ രോഗഗ്രസ്ഥനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുമായിരുന്നു പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്.
നേതാജി റഷ്യയിലേക്ക് രക്ഷപ്പെട്ടു എന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവും സൈന്യവും നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയത്. ആ വിവരം ഇന്ത്യയിലെ കോണ്‍ഗ്രസ്സ് നേതാക്കന്മാരേയും അവര്‍ യഥാസമയം അറിയിച്ചിരുന്നു.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: