ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് പാര്‍ലമെന്റും നിയമസഭകളുമെന്നാണ് സങ്കല്പം. ജനാധിപത്യത്തെ അംഗീകരിക്കുന്നവര്ക്കത് പവിത്രസ്ഥലങ്ങളാണ്. നിരീശ്വരവാദികള്‍ക്ക് ആരാധനാലയങ്ങളും അങ്ങാടിയും ഒരുപോലെയാണല്ലൊ. അതുപോലെയാണ് കോണ്‍ഗ്രസുകാരുടെ പാര്ലമെന്ററിലെ പെരുമാറ്റം. ശ്രീകോവിലില്‍ അനാവശ്യമായി ആര്‍പ്പും അട്ടഹാസവും. കുറച്ചുനാളായി ഇത് തുടരുകയാണ്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറും മുന്‍പ് നാഷണല്‍ ഹെറാള്‍ഡ് കേസ് കോടതിയില്‍ എത്തിയതാണ്. മൂന്നുവര്‍ഷമായി നടപടികള്‍ കോടതിയില്‍ തുടരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും മകന് രാഹുലും ആയിരകണക്കിന് കോടി വിലയുള്ള നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്ത് സ്വന്തമാക്കിയതാണ് കേസിനാസ്പദം. കേസ് കൊടുത്തത് സുബ്രഹ്മണ്യന് സ്വാമിയാണ്. സ്വാമി ബിജെപിയില്‍ ചേരുംമുന്‍പ് നല്കിയ കേസില്‍ ബിജെപി സര്‍ക്കാരിന് ഒരു പങ്കുമില്ല. കോടതി സമന്‍സയച്ചതിന് ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്നപോലെ മോദി സര്‍ക്കാരിനെതിരെ മുക്രയിടുകയാണ് കോണ്‍ഗ്രസിലെ സോണിയാ ഭക്തര്‍.
നാഷണല്‍ ഹെറാള്‍ഡ് കേസ് പ്രതികാരം തീര്‍ക്കാന്‍ മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന് ആദ്യം പറഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ അക്കാര്യം മിണ്ടുന്നില്ല. നിലവിലില്ലാത്ത വിഷയമാണ് അവരിപ്പോള്‍ ഉന്നയിക്കുന്നത്. വി.കെ.സിംഗിന്റെ രാജി. ഹരിയാനയിലും ഉത്തര്‍പ്രദേശിലും നടന്ന സംഭവങ്ങള്‍. അസഹിഷ്ണുത ഉത്സവമാക്കിയപ്പോള്‍ പാടിത്തേഞ്ഞ വിഷയം കെട്ടടങ്ങിയതാണ്. അതിനുശേഷമാണല്ലൊ കോണ്‍ഗ്രസ് അധ്യക്ഷയും ഉപജാപകസംഘവും പ്രധാനമന്ത്രിയുടെ വീട്ടിലെത്തി ചൂടുകാപ്പിയും കശുവണ്ടിയും കഴിച്ച് സന്തോഷപൂര്‍വം പടിയിറങ്ങിയത്. എല്ലാം ”കോംപ്ലിമെന്‍സായി” എന്ന മട്ടിലിരിക്കുമ്പോഴാണ് കോടതി നോട്ടീസ് ‘പ്രതികാര’ രൂപത്തില്‍ വന്നത്.
വിരോധഭക്തി എന്നൊന്നുണ്ടല്ലൊ. അതാണിപ്പോള്‍ കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്നത്. അസഹിഷ്ണുത പാടിപ്പാടി അവരിന്ന് തികഞ്ഞ അസഹിഷ്ണുതക്കാരായി. ദിവസമോരോന്ന് കഴിയുംതോറും നരേന്ദ്രമോദി ജനക്ഷേമത്തിന്റെ പുതിയ പുതിയ അദ്ധ്യായങ്ങള്‍ സൃഷ്ടിക്കുകയാണ്. അതിനായുള്ള നിയമനിര്‍മ്മാണങ്ങള്‍ പാര്‍ലമെന്റിന്റെ പടിയില്‍ കാത്തു നില്‍ക്കുകയാണ്. അവിടെ വാതില്‍കൊട്ടിയടച്ചാല്‍ പിന്നെ നല്ലനാളയെ സൃഷ്ടിക്കാനുള്ള നരേന്ദ്രമോദിയുടെ ശ്രമം വിജയിക്കില്ലല്ലൊ. മൂക്കുമുറിച്ച് ശകുനം മുടക്കുക എന്ന് കേട്ടിട്ടില്ലെ. അതുപോലെ.
കോണ്‍ഗ്രസിന്റെ തലമൂത്ത നേതാക്കളില്‍ ചിലര്‍ക്കെങ്കിലും പാര്‍ലമെന്റിലെ ഇമ്മാതിരി കോപ്രായങ്ങളോട് യോജിപ്പില്ല. ചിലരെങ്കിലും സ്വകാര്യസംഭാഷണങ്ങളില്‍ അത് പറയുന്നുണ്ട്. പരസ്യമായി പറയാന്‍ പറ്റുമോ? മൂക്ക് ചെത്തിക്കളയില്ലെ അമ്മയും മോനും, ‘എനിക്കാരെയും പേടിയില്ല. ഞാന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാ’ എന്നല്ലെ സോണിയ പറഞ്ഞത്. ഇന്ദിരാഗാന്ധിയുടെ മകന്റെ ഭാര്യയാണെന്നെന്താണാവോ പറയാത്തത്? ആണിനെ പേടിയില്ലെങ്കിലും വീടിന്റെ തൂണിനെയെങ്കിലും പേടിക്കണമെന്ന് പഴമക്കാര്‍ പറയാറുണ്ട്. ആണിനെയും തൂണിനെയും പേടിയില്ലാത്ത ഇത് എന്തൊരവതാരം എന്ന് സ്വബോധമുള്ളവരെല്ലാം ചോദിക്കുന്ന കാലം വിദൂരത്തല്ല.
കോടതി നോട്ടീസ് വന്നപ്പോഴാണല്ലോ സോണിയയുടെ ഈ പ്രതികരണം. പണ്ട് കോടതി വിധി വന്നപ്പോഴാണ് ഇന്ദിരയുടെ തനിനിറം പുറത്തറിഞ്ഞത്. തന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി വിധിയെ മറികടക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 20 മാസം രാജ്യത്തെ തടവറയാക്കി. തെരഞ്ഞെടുപ്പ് കേസ് കൊടുത്ത രാജ്നാരായണനെ ആദ്യം പിടിച്ച് ജയിലിലടച്ചു. തുടര്‍ന്ന് അഴിമതിക്കെതിരെ ‘സമഗ്രക്രാന്തി’ പ്രഖ്യാപിച്ച് പ്രക്ഷോഭം നയിച്ച ജയപ്രകാശ് നാരായണനെ, അടല്‍ബിഹാരി വാജ്പേയിയെ, എല്‍.കെ. അദ്വാനിയെ, ജോര്‍ജ് ഫര്‍ണാണ്ടസിനെ ചെറുതും വലുതുമായ ആയിരക്കണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകരെ. ഇന്ന് പ്രധാനമന്ത്രി സ്ഥാനത്ത് സോണിയയായിരുന്നെങ്കില്‍ ഇന്ദിരയുടെ മരുമകളല്ല, അമ്മയായി മാറിയേനെ.
നരേന്ദ്രമോദി പ്രതികാരം ചെയ്യുന്നു എന്ന് കാലേകൂട്ടി എറിയുന്നതിന്റെ ലക്ഷ്യം വ്യക്തം. ഒരുകേസും ഇനി പൊങ്ങരുത്. ടു ജി സ്പെക്ടം, കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപ്പാടം കച്ചവടം തുടങ്ങി നിരവധി കേസുകള്‍ വരാനിരിക്കുന്നു. അതിനെയെല്ലാം തടയിടാമെന്നാണ് പ്രതികാര വികാരം കൊണ്ടുദ്ദേശിക്കുന്നത്.”ഒരുമിച്ചുകിടക്കുന്നവര്ക്കാണ് രാപ്പനി അറിയുക” എന്ന് പറയാറില്ലേ. അതുപോലെ ശരദ് പവാര്‍ എഴുതിയതാണ് കാര്യം. സോണിയയുടെ അസഹിഷ്ണുതയും പ്രതികാരവും അതില്‍നിന്നും വ്യക്തമാണ്.
സ്വതന്ത്ര മനഃസ്ഥിതിയുള്ളവരെ പ്രധാനമന്ത്രിയാക്കാന്‍ സോണിയക്ക് താല്പര്യമില്ലെന്നാണ് പവാര്‍ തുറന്നെഴുതിയത്. ലൈഫ് ഓണ്‍ മൈ ടേംസ് ഫ്രം ദ ഗ്രാസ്റൂട്ട്സ് ആന്റ് കോറിഡോര്‍സ് ഓഫ് പവര്‍ എന്ന പുസ്തകത്തിലാണ് പവാര്‍ തുറന്നടിച്ചത്.
1991 ല്‍ തനിക്കുപകരം പി.വി. നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കുന്നതാണ് ഉചിതമെന്ന് ഗാന്ധി കുടുംബത്തിന്റെ ചില സ്വയംപ്രഖ്യാപിത വിശ്വസ്തര്‍ സോണിയെ ഉപദേശിച്ചെന്ന് പുസ്തകത്തിലൂടെ പവാര്‍ വ്യക്തമാക്കി. സ്വതന്ത്ര ചിന്താഗതിയുള്ളവരെ പ്രധാനമന്ത്രിയാക്കുന്നതിനോട് ഗാന്ധി കുടുംബത്തിനുള്ള താല്പര്യക്കുറവാണ് ഇതിന് കാരണമെന്നും പവാര്‍ തുടര്‍ന്നെഴുതി.
പ്രധാനമന്ത്രി പദത്തില്‍ താല്പര്യമുണ്ടായിരുന്ന അന്തരിച്ച അര്‍ജുന്‍സിംഗ് ഉള്‍പ്പെടെയുള്ള ഗാന്ധികുടുംബത്തിന്റെ വിശ്വസ്തരാണ് തനിക്കുപകരം പി.വി.നരസിംഹറാവുവിനെ തിരഞ്ഞെടുക്കാന്‍ സോണിയക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും പുസ്തകത്തില്‍ പറയുന്നു.
പി.വി.നരസിംഹറാവു വളരെ മുതിര്‍ന്ന നേതാവായിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ തിരഞ്ഞെടുപ്പിനുമുമ്പ് തന്നെ രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. രാജീവ്ഗാന്ധിയുടെ പെട്ടെന്നുള്ള അന്ത്യത്തെതുടര്‍ന്ന് അനുഭവസമ്പത്ത് മുന്‍നിര്‍ത്തിയാണ് നരസിംഹറാവുവിനെ തിരികെ കൊണ്ടുവരികയെന്ന അഭിപ്രായമുയര്‍ന്നത്. നോക്കണേ ഇന്ദിരയുടെ മരുമോളുടെ ഒരു ബുദ്ധി. അതിബുദ്ധി ആപത്ത് വരുത്തി വയ്ക്കുമെന്ന് പാവം കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സിലാകാനിരിക്കുന്നതേയുള്ളു.
സോണിയ മാത്രമല്ല, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും വാലിന് തീപിടിച്ചപോലെ ബിജെപിക്കെതിരെ ഉറഞ്ഞുതുള്ളുകയാണ്. ബിജെപിയെ തോല്പിക്കാന് സിപിഎമ്മിന്റെ വാലും ചൂലുമാകാന്പോലും അവര്‍ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. എങ്ങനെ ഇറങ്ങാതിരിക്കും! തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ കടലില്‍ ജീവനൊടുക്കിയാലും അത്ഭുതപ്പെടാനില്ല.
ആദര്‍ശധീരനായ(?) വി.എം. സുധീരനാണല്ലോ കെപിസിസി പ്രസിഡന്റ്. പ്രബലരായ ഇരുഗ്രൂപ്പുകളുടെ നിര്‍ദ്ദേശവും അവഗണിച്ച് ദല്‍ഹിയില്‍ നിന്നും പറന്നിറങ്ങി പ്രസിഡന്റ് കസേരയിലിരുത്താന്‍ വി.എം. സുധീരനെ സഹായിച്ചത് എ.കെ.ആന്റണിയാണെന്നത് ഇന്നൊരു രഹസ്യമല്ല. സുധീരന് കുറേക്കാലമായി താമസിക്കുന്നത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടം വാര്‍ഡിലാണ്. അവിടെ കോണ്‍ഗ്രസ് എട്ടുനിലയ്ക്ക് പൊട്ടി. അവിടെ ജയിച്ചത് പുറമ്പോക്കില്‍ കൂരകെട്ടി താമസിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി രമ്യ രമേശ്. സുധീരന്റെ വാര്‍ഡില്‍ കോണ്‍ഗ്രസ് തോറ്റതില്‍ ആഹ്ലാദിക്കാന്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അവസരം നഷ്ടപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്ത് ‘പുതുപ്പള്ളി’ വീടിരിക്കുന്നത് പൂജപ്പുര വാര്‍ഡിലാണ്. അവിടെയും ജയിച്ചത് ബിജെപിയുടെ ഡോ.വിജയലക്ഷ്മി.
രമേശ് ചെന്നിത്തലയുടെ തറവാട് വീടിരിക്കുന്ന സ്ഥലം മാത്രമല്ല, തിരുവനന്തപുരത്ത് സ്വന്തം വീടുള്ള ജഗതി വാര്‍ഡിലും കോണ്‍ഗ്രസ് തോറ്റു. എ.കെ ആന്റണിയും എം.എം.ഹസ്സനും ജഗതി വാര്‍ഡിലാണ് വീടുള്ളത്. ഇവിടെ ബിജെപിയുടെ ഷീജാ മധു ജയം ആവര്‍ത്തിച്ചു എന്നുമാത്രമല്ല, കോണ്‍ഗ്രസ്സിന് മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ജഗതി വാര്‍ഡില്‍ ജയിക്കുക എന്നത് കോണ്‍ഗ്രസിന് അഭിമാന പ്രശ്നമായിരുന്നു. രമേശ് ചെന്നിത്തല പല ദിവസങ്ങളിലും ഈ വാര്‍ഡില്‍ തമ്പടിച്ച് ആനുകൂല്യങ്ങള്‍ നല്കി. പലര്‍ക്കം വാഗ്ദാനങ്ങള്‍ നല്കി. എന്നിട്ടും ഫലമുണ്ടായില്ല. കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന് സ്ഥിതിചെയ്യുന്നത് ശാസ്തമംഗലത്താണ്. ഇവിടെയും ബിജെപി ജയിക്കുമെന്നായപ്പോള്‍ ‘മകന് ചത്താലും വേണ്ടീല്ല മരുമോളുടെ കണ്ണീരു കണ്ടാല്‍ മതി’ എന്നപോലെ കോണ്‍ഗ്രസ് വോട്ട് സിപിഎമ്മിന് മറിച്ചുനല്‍കി.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി വാഴുന്ന സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്ന വാര്‍ഡിലും കോണ്‍ഗ്രസ് ആത്മഹത്യചെയ്തു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിട്ടുപോലും പിടിച്ചുനില്ക്കാനവര്ക്കായില്ല. നരേന്ദ്രമോദിയേയും ബിജെപിയെയും വെള്ളാപ്പള്ളി നടേശനെയുമെല്ലാം പ്രാകിക്കൊണ്ട് സുധീരന് നെട്ടോട്ടമോടുന്നതിന്റെ ഗുട്ടന്സാണിതൊക്കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: