ഇരിട്ടി : കാര്‍ഷിക വായ്പയെടുത്ത പണം തിരിച്ചടക്കാഞ്ഞതിനെ തുടര്‍ന്ന് കര്‍ഷകനെ ജയിലിലടച്ച സംഭവത്തില്‍ വായ്പ തിരിച്ചടച്ചതിനെ തുടര്‍ന്ന് കോടതി ഇയാളെ ജയില്‍ മോചിതനാക്കി. ആറളം വെളിമാനം സ്വദേശി മറ്റപ്പള്ളില്‍ സെബാസ്റ്റ്യന്‍ (55) നെയാണ് കോടതി ജയില്‍ മോചിതനാക്കിയത്. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഇരുപത്തി അയ്യായിരം രൂപ കോടതിയില്‍ കെട്ടിവെച്ചതിനെ തുടര്‍ന്നാണ് ഇയാളെ കോടതി ജയില്‍ മോചിതനാക്കിയത്.
സെബാസ്റ്റ്യന്‍ സിപിഎം നിയന്ത്രണത്തിലുള്ള ഇരിട്ടി കോ. ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് എടൂര്‍ ശാഖയില്‍ നിന്നും 2002ല്‍ എടുത്ത പതിനൊന്നായിരം രൂപ പലിശയും പിഴ പലിശയും കൂടി മുപ്പത്തി എട്ടായിരം രൂപയായി വര്‍ദ്ധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ബാങ്ക് കോടതി നടപടികളുമായി മുന്നോട്ട് പോവുകയും ജപ്തി നടപടിയിലേക്ക് നീങ്ങുകയുമായിരുന്നു. മാസംതോറും ആയിരം രൂപവെച്ച് അടക്കാമെന്നു സബാസ്റ്റ്യന്‍ അറിയിച്ചതിനെത്തുടര്‍ന്ന് എഴു മാസത്തോളം ഇദ്ദേഹം പണം അടച്ചു കൊണ്ടിരുന്നു. എന്നാല്‍ കഴിഞ്ഞമാസം അഞ്ഞൂറ് രൂപ മാത്രമേ സബാസ്റ്റ്യന്‍ അടക്കാനായുള്ളൂ. ഇത്തവണ പണമടക്കാനായി ബാങ്കില്‍ എത്തിയ ഇദ്ദേഹത്തെ കോടതി രണ്ട് മാസത്തേക്ക് റിമാണ്ട് ചെയ്യുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ബാങ്കുമായി സമവായത്തില്‍ എത്തുകയും ഒടുവില്‍ ഇരുപത്തി അയ്യായിരം രൂപ അടച്ചു പ്രശ്നം തീര്‍ക്കുവാന്‍ ബാങ്ക് സമ്മതിക്കുകയുമായിരുന്നു. സബാസ്റ്റ്യന്റെ ബന്ധുക്കളാണ് വെള്ളിയാഴ്ച കോടതിയില്‍ എത്തി പണമടച്ചു ഇയാളെ മോചിതനാക്കിയത്. അതേസമയം കര്‍ഷക സ്നേഹവും സാധാരണക്കാരന്റെ പ്രശ്നവും നിരന്തരം പ്രസംഗിച്ചു നടക്കുന്ന സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഒരു ബാങ്ക് സാധാരണക്കാരനായ പാവപ്പെട്ട ഒരു കര്‍ഷകനെ കൊള്ളപ്പലിശ ചുമത്തി ഈ വിധം ജയിലിലടച്ച സംഭവത്തില്‍ പരക്കേ പ്രതിഷേധം ഉയരുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: