യഥാര്‍ത്ഥ സംഗതിയെന്തെന്ന് ചോദിക്കുമ്പോള്‍ പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ പഴയ പ്രാകൃതരീതി തന്നെ കരണീയം എന്നത്രേ കോങ്കറസ്സുകാരുടെ നടപ്പുരീതി. ഒച്ചവെച്ച് ആളുകളെ ഭീഷണിപ്പെടുത്തി ഓടിക്കുക എന്ന ഡിഫിയന്‍ തന്ത്രവും അവര്‍ ഈയിടെ വല്ലാതെ എടുത്തു പ്രയോഗിക്കുന്നുണ്ട്. കേന്ദ്രത്തില്‍ തങ്ങള്‍ക്കു പിടിക്കാത്ത ഒരാള്‍ ഇരുന്ന് ഭരിക്കാന്‍ തുടങ്ങിയതു മുതല്‍ ആരംഭിച്ച കലാപരിപാടി ഇക്കഴിഞ്ഞ ആഴ്ച ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ അവര്‍ തകര്‍ത്താടി. എന്തിനാ ഹേ നിങ്ങളിങ്ങനെ ഒച്ചയിട്ടാര്‍ക്കുന്നതെന്ന തികച്ചും ന്യായമായ ചോദ്യത്തിനു മുമ്പില്‍ മീശ വിറപ്പിച്ച് നിന്നതല്ലാതെ മറുപടിയുണ്ടായില്ല. പറയാന്‍ കൈയില്‍ കോപ്പില്ലെങ്കില്‍ ഒച്ചയിട്ടോടിക്കുക എന്ന കാട്ടാള നീതിയത്രെ കോങ്കറസ്സുകാര്‍ക്ക് പ്രിയം.
ആയുധം ഇല്ലാത്ത അവസരങ്ങളില്‍ വന്യമൃഗങ്ങള്‍ മുമ്പില്‍ പെട്ടാല്‍ ഒച്ചയിട്ടോടിക്കുക എന്നതായിരുന്നു കാട്ടാളന്മാരുടെ രീതി. അത് വാസ്തവത്തില്‍ ആവശ്യമായിരുന്നുതാനും. ആ സംസ്കാരത്തില്‍ നിന്ന് നമ്മള് കുതിച്ചുയര്‍ന്നു എന്ന് അഭിമാനിക്കുമ്പോഴാണ് പരമോന്നത സഭയുടെ ഇരുവേദികളിലും പേശി വിറപ്പിച്ച് മപ്പടിച്ച് കോങ്കറസ്സുകാര്‍ യുദ്ധത്തിന് വരുന്നത്. എന്താണ് കാരണം എന്നാരാഞ്ഞാല്‍ ആ എന്ന് പ്രതികരണം.
ഇന്ത്യാമഹാരാജ്യത്തെ അട്ടിപ്പേറാക്കി വെച്ചിരിക്കുന്ന പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇക്കാണായ സ്വത്തുവകകളൊക്കെ അവര്‍ക്ക് സ്വന്തം. ആരും അതിനെക്കുറിച്ച് ചോദിക്കാന്‍ പാടില്ല. തങ്ങള്‍ എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നാരായാനുള്ള ലൈസന്‍സ് ആര്‍ക്കും കൊടുത്തിട്ടില്ല. പാരമ്പര്യ വഴിക്കുവന്നാല്‍ അമ്മേം മോനും മരുമകനും അനുഭവിക്കാനുള്ള സ്വത്താണ് എല്ലാം. അതില്‍ കൈയിടാനോ അതിന്റെ രേഖകള്‍ കാണിച്ചുകൊടുക്കാനോ ആരെയും സമ്മതിക്കില്ല, അനുവാദവുമില്ല.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് തുടങ്ങിയ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്തികളാണിപ്പോള്‍ കോങ്കറസ്സുകാരെ വെള്ളം കുടിപ്പിക്കുന്നത്. 5000 കോടിയിലേറെ വിലമതിക്കുന്ന മേപ്പടി സ്ഥാപനത്തിന്റെ സ്വത്തുവകകള്‍ 90 കോടി രൂപയ്ക്ക് ബാധ്യത തീര്‍ത്ത് കൈവശപ്പെടുത്തി. ഇത് ആ പത്രം നടത്തിക്കൊണ്ടുപോകാനായിരുന്നില്ല. പിന്നെയോ കുടുംബസ്വത്താക്കി കാലാകാലങ്ങളോളം ഉപയോഗിക്കാന്‍.
ഭാരതത്തെ മൊത്തം കൈക്കലാക്കാനുള്ള പ്രൊജക്ടിന്റെ പൈലറ്റ് പ്രൊജക്ടായിരുന്നു നാഷണല്‍ ഹെറള്‍ഡ്. അതിന് അസോഷ്യേറ്റഡ് ജേണല്‍ എന്നൊരു കറക്കു കമ്പനിയുണ്ടാക്കി. അതിന്റെ ഓഹരികള്‍ അമ്മേം മോനും പങ്കിട്ടു. ഇതിനെ ഡോ. സുബ്രഹ്മണ്യം സ്വാമി സ്വകാര്യ അന്യായത്തിലൂടെ ചോദ്യം ചെയ്തു. കേസും അതിന്റെ നാള്‍വഴികളും സസൂക്ഷ്മം മെട്രോപ്പോലീറ്റന്‍ മജീസ്ട്രേറ്റ് കോടതി വിശകലനം ചെയ്തു. അതിന് 18 മാസത്തെ സമയമാണ് മജിസ്ട്രേറ്റ് ലവ്ലീന്‍ എടുത്തത്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് മാത്രമല്ല, ഇതിനുള്ളില്‍ നിന്ന് ഒരു കുറ്റത്തിന്റെ അസ്വാസ്ഥ്യജനകമായ പുകവരുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
സോണിയയും രാഹുലും ഉള്‍പ്പെടെയുള്ള ഏഴുപേര്‍ ഡിസം. 19ന് കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ചീറ്റപ്പുലികളായ വമ്പന്‍വക്കീലന്മാര്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ കടിപിടി നടത്തിയെങ്കിലും കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. അത്രയ്ക്ക് ഗുരുതരമായ കുറ്റമാണ് കോങ്കറസ്സിന്റെ ഭാഗത്തുനിന്നുണ്ടായത്. പിന്നെ എന്താണ് ചെയ്യാനുള്ളത്. നേരത്തെ പറഞ്ഞ കാട്ടാള നീതി തന്നെ. നാട്ടുമ്പുറത്ത് പ്രചുര പ്രചാരം നേടിയ ആ ചൊല്ലില്ലേ? അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്ന്. അത് തന്നെയാണ് മമ്മിക്കും മോനും വേണ്ടി പാര്‍ലമെന്റില്‍ കോങ്കറസ്സ് പ്രയോഗിച്ചത്. ഇരുസഭകളിലും കോലാഹലമുണ്ടാക്കിയവരോട് അതാത് അധ്യക്ഷന്മാര് പറഞ്ഞു. നിങ്ങള്‍ ആരെങ്കിലും ഒന്നെഴുനേറ്റ് നിന്ന് എന്താണ് പ്രശ്നമെന്ന് ഒന്നു പറയൂ. ആരു കേള്‍ക്കാന്‍? ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ എന്ന വഷളന്‍ മുദ്രാവാക്യത്തിന്റെ തിണ്ണമിടുക്കില്‍ ഉളുപ്പില്ലാതെ കോങ്കറസ്സുകാര്‍ സഭ സ്തംഭിപ്പിച്ചു കൊണ്ടേയിരുന്നു. കോടതിക്കെതിരെ പ്രതിരോധ ശേഷിയുള്ളസഭയില്‍ പേശീബലം കാണിച്ചാല്‍ സംഗതി അതോടെ തീരുമെന്നാണ് പാവങ്ങള്‍ കരുതിയത്.
കാര്യങ്ങള്‍ ആ വഴിക്ക് പോവുമ്പോള്‍ അതാ സോണിയ മെയ്നോ ഹൈഡ്രജന്‍ ബോംബുമായി രംഗത്ത്. ഞാനാരാണെന്നറിയാമോ? ഇന്ദിരാഗാന്ധിയുടെ മരുമോളാണ് ഓര്‍മ്മവേണം. എനിക്കാരെയും പേടിയില്ല. വാസ്തവത്തില്‍ ഭാരതം ഞെട്ടിപ്പോയ പ്രസ്താവമാണത്. രാഷ്ട്രം കണ്ട എക്കാലത്തെയും ധിഷണാശാലിയായ, പണ്ഡിതനായ ലാല്‍കൃഷ്ണ അദ്വാനി അഞ്ചെട്ടുമാസം മുമ്പ് അഭിപ്രായപ്പെട്ടത് ഓര്‍മ്മയുണ്ടോ? അടിയന്തരാവസ്ഥ ഭീഷണിയില്‍ നിന്ന് രാജ്യം മുക്തമല്ല എന്നാണദ്ദേഹം ഓര്‍മ്മിപ്പിച്ചത്.
ആ അടിയന്തരാവസ്ഥയുടെ ദുഷിച്ച വൈറസ് സോണിയയില്‍ ശക്തിയാര്‍ജിച്ചുവെന്നതിന്റെ സൂചനയല്ലേ ഞാന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണ് എന്നതിലുള്ളത്. അഭിപ്രായസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും കാരിരുമ്പഴിക്കുള്ളിലാക്കാന്‍ പോന്ന ആ കിരാത നിലപാടിന് മുഖമടച്ചുള്ള പ്രഹരം കിട്ടേണ്ടതല്ലേ? ഇവിടെ ഭരണഘടന ആരെയും കുറ്റകൃത്യത്തില്‍ നിന്ന് രക്ഷിക്കാന്‍ നോക്കുന്നില്ല. ആര് കുറ്റം ചെയ്താലും ശിക്ഷ കിട്ടും. പ്രപിതാമഹരുടെ ഓര്‍മ്മകള്‍ ചൂണ്ടിക്കാട്ടി തിണ്ണമിടുക്ക് കാണിക്കാനുള്ള ശ്രമത്തെ മുളയിലെ നുള്ളിയില്ലെങ്കില്‍ അദ്വാനിജി ഭയപ്പെട്ടത് തന്നെ സംഭവിക്കും.
ഏതായാലും കോങ്കറസ്സിന് എസ്റ്റേറ്റുകളോടാണ് പ്രിയമെന്ന് ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞത് അര്‍ത്ഥവത്താണ്. അമ്മയും മോനും മരുമോനും എസ്റ്റേറ്റുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള തകൃതിയായ ശ്രമത്തിലാണ്. അവസാനകാലത്ത് കേറിക്കിടക്കാന്‍ ഒരു തരി മണ്ണെങ്കിലും ഇല്ലെങ്കില്‍ എന്തു ചെയ്യും? പത്രങ്ങളെ ഫോര്‍ത്ത് എസ്റ്റേറ്റ് ആണെന്ന് ആലങ്കാരികമായി പറയാറുണ്ട്. നാഷണല്‍ ഹെറാള്‍ഡും അതില്‍പ്പെടും. അതിനെ റിയല്‍ എസ്റ്റേറ്റാക്കി മാറ്റാനാണ് കോങ്കറസ്സ് ശ്രമിച്ചതെന്നായിരുന്നു ഡോ. പോളിന്റെ വിലയിരുത്തല്‍. ഒരു കാവ്യനീതി അതിന്റെ അരികുപറ്റി പോവുന്നത് കണ്ടില്ലയോ?
ഫോര്‍ത്ത് എസ്റ്റേറ്റായാലും ഫിഫ്ത്ത് എസ്റ്റേറ്റായാലും കേന്ദ്രസര്‍ക്കാറിനെതിരെ ഒരു വടികിട്ടിയാല്‍ ആഞ്ഞടിക്കുക എന്നതാണ് കോത്താഴം മുത്താച്ചിയുടെ നടപ്പുരീതി. ഡിസം. നാലിന്റെ പത്രത്തില്‍ ഇങ്ങനെയൊരു തലക്കെട്ട് കണ്ട, പള്ളിക്കൂടത്തില്‍ ഒരു തവണയെങ്കിലും പോയിട്ടുള്ളവര്‍ അമ്പരന്നു കാണും. ഇതാ ആ തലക്കെട്ട്: മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നത് നായ്ക്കളോ?…. കേന്ദ്രത്തിനെതിരെ കോടതി.
ന്യൂദല്‍ഹിയിലെ പോലീസ് വിന്യാസം സംബന്ധിച്ച പ്രശ്നത്തില്‍ ഇടപെട്ടുകൊണ്ട് കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കുമ്പോഴാണത്രെ കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. സത്യത്തില്‍ എന്താണുണ്ടായത്? ടൈംസ് ഓഫ് ഇന്ത്യയില്‍ അതേ തലവാചകം ഇങ്ങനെ: HC: Do gods sit in cabinet meet & decide issues? സഹൃദയരേ സംഗതി മനസ്സിലായില്ലേ? മന്ത്രിസഭായോഗത്തില്‍ ദൈവങ്ങളാണോ ഇരുന്ന് കാര്യങ്ങള്‍ നിശ്ചയിക്കുന്നത് എന്നാണ് കോടതി ചോദിച്ചത്. ഗോഡിനെ ഡോഗാക്കി ജേര്‍ണലിസം കത്തിക്കയറുന്നു. എന്നും ഒരു പടി മുന്നില്‍ അഭിമാനത്തോടെ നിലയുറപ്പിക്കുന്നു എന്നവകാശപ്പെടുന്ന പത്രം ജനങ്ങളെ എങ്ങനെയാണ് കാണുന്നതെന്ന് മനസ്സിലായില്ലേ? അവരുടെ രാഷ്ട്രീയ കാലുഷ്യത്തിന്റെ അളവ് മനസ്സിലായില്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: