രാമലക്ഷ്മണന്മാര് സീതയെത്തേടി നടക്കുമ്പോള്‍ വനത്തിലൊരിടത്ത് വൃക്ഷക്കൊമ്പുകള്‍ ഒടിഞ്ഞും ചതഞ്ഞും കിടക്കുന്നതുകണ്ടു. എങ്ങും ചോരപ്പാടുകള്‍. തകര്‍ന്ന രഥത്തിന്റെ ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നു. ഒരുഘോരയുദ്ധം നടന്ന പ്രതീതി. ശരീരമാകെ രക്തത്തില്‍ മുങ്ങി ഒരു ഭീകരജീവി കിടക്കുന്നു. ”നോക്കൂ സീതയെ അപഹരിച്ചുകൊണ്ടുപോയ രാക്ഷസനെ മറ്റൊരു രാക്ഷസന് എതിര്‍ത്തു യുദ്ധം ചെയ്തെന്നുതോന്നുന്നു.
സീതയെ കൊന്നുതിന്ന രാക്ഷസനിവനായിരിക്കും. വേഗം വില്ലും ശരവുമെടുക്ക്” എന്നു രാമന് വിളിച്ചു പറഞ്ഞു. ഇതുകേട്ട് ആ രൂപത്തില്‍നിന്നും ദയനീയസ്വരത്തില്‍ വാക്കുകള്‍ പുറത്തുവന്നു. ”ഞാന്‍ രാക്ഷസനല്ല. വന്ധ്യനുമല്ല. അവിടത്തെ മിത്രമായ ജടായുവാണ്. ദുഷ്ടനായ രാവണന് സീതയെ അപഹരിച്ചുകൊണ്ടുപോയപ്പോള്‍ ഞാന്‍ തടഞ്ഞുനിര്‍ത്തി. ഞങ്ങള്‍ തമ്മില്‍ ഘോരയുദ്ധം നടന്നു. ഞാനവന്റെ കുതിരകളെക്കൊന്ന് രഥവും തകര്‍ത്തു. അവന് വാളൂരി എന്റെ രണ്ടുചിറകുകളും മുറിച്ചിട്ടു. എന്നിട്ട് മായകൊണ്ട് മറ്റൊരുതേരു വരുത്തി സീതയെ എടുത്തുകൊണ്ട് തെക്കേ ദിക്കിലേക്കുപോയി. നിന്തരുവടിയെക്കണ്ട് വിവരം പറയുന്നതുവരെ ജീവിച്ചിരിക്കാന്‍ ദേവി എനിക്കു വരം നല്കി. ഭഗവന്‍, അങ്ങയെ ദര്‍ശിച്ചതോടെ ഞാന്‍ മുക്തനായിത്തീര്ന്നു. എന്നെ ഒന്നു തലോടണം.
ഇതുകേട്ടപ്പോള്‍ രഘുനാഥന് ജടായുവിന്റെ അടുത്തെത്തി. ആസന്ന മരണനായിക്കിടന്ന അവന്റെ ശരീരം തലോടി. ആശ്വാസത്തോടെ അവന് പ്രാണന് വെടിഞ്ഞു. രാമചന്ദ്രന്റെ കണ്ണുകള്‍ നിറഞ്ഞു. ലക്ഷ്മണനോടു വിറകുകൊണ്ടുവരാന് പറഞ്ഞു. ലക്ഷ്മണന് ചിത കൂട്ടി അതില്‍വച്ച് ജടായുവിന്റെ ശരീരം ദഹിപ്പിച്ചു. പിന്നെ ഗൗതമീനദിയില് കുളിച്ച് ബലിതര്‍പ്പണം നടത്തി. ഒരുമാനിനെ കൊന്ന് മാംസം പുല്‍ത്തകിടിയില്‍ വിതറി. പക്ഷിരാജന് തൃപ്തനാകാന്‍ വേണ്ടി പക്ഷികള്‍ ഭക്ഷിക്കട്ടെയെന്നു പറഞ്ഞു. ആ സമയത്ത് ജടായു വിഷ്ണുവിന്റെ സാരൂപ്യം പ്രാപിച്ചു. പീതാംബരം ധരിച്ച് ശംഖ്, ചക്രം, ഗദ, പത്മം, കിരീടം എന്നിവയണിഞ്ഞു കാണപ്പെട്ടു. ആകാശത്തില്‍ നിന്നും വിഷ്ണുദൂതന്മാര് പ്രകാശമാനമായ വിമാനം കൊണ്ടുവന്നു. ജടായു ശ്രീരാമചന്ദ്രനെ സ്തുതിക്കാന്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: