കട്ടപ്പന: മൂന്നു സ്ത്രീകളെ വിവാഹം ചെയ്ത് തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍. നരിയമ്പാറ കട്ടക്കയം ജോഷി ചെറിയാനാ(42)നെയാണ് ഡിവൈ.എസ്.പി പി.കെ. ജഗദീഷിന്റെ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട സി.ഐ ബി. ഹരികുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മൂന്നു സ്ത്രീകളെ വിവാഹം ചെയ്ത ഇയാള്‍ മൂന്നാമത്തെ ഭാര്യയ്ക്കൊപ്പം പിറവത്ത് ഒളിവില്‍ കഴിയവെയാണ് ആദ്യ ഭാര്യയുടെ പരാതിയില്‍ പിടിയിലായത്. 2007 ല്‍ കട്ടപ്പന സ്വദേശിനിയെ ഇയാള്‍ വിവാഹം ചെയ്യുകയും ഈ ബന്ധത്തില്‍ മൂന്നു കുട്ടികളുമുണ്ട്. തുടര്‍ന്ന് ഇവരെ ഉപേക്ഷിച്ചപോയ ഇയാള്‍ എറണാകുളം സ്വദേശിനിയെ വിവാഹം ചെയ്തതോടെ കട്ടപ്പന സ്വദേശിനി പോലീസില്‍ പരാതി നല്കി. ഇതിനുശേഷം തൊടുപുഴ സ്വദേശിനിയെ വിവാഹം ചെയ്ത് പിറവത്ത് താമസിക്കവെ വീടു നിര്‍മിച്ചു നല്‍കാമെന്നു വിശ്വസിപ്പിച്ച് ഇയാള്‍ സാമ്പത്തിക തട്ടിപ്പു നടത്തി. ഈ കേസില്‍ 2011 ല്‍ പിടിയിലായ ഇയാളെ റിമാന്റു ചെയ്തിരുന്നു. പുറത്തിറങ്ങിയശേഷം പിറവത്ത് മൂന്നാം ഭാര്യയ്ക്കും ഒരു കുട്ടിക്കുമൊപ്പം കഴിയവെയാണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: