ശബരിമല: അടുത്ത തീര്‍ത്ഥാടന കാലത്തിന് മുമ്പായി സന്നിധാനത്ത് അത്യാധുനിക ആശുപത്രി പണിത് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ശബരിമല ഉന്നതാധികാര സമിതി ചെയര്മാന് കെ. ജയകുമാര്‍ പറഞ്ഞു. സന്നിധാനത്ത് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള എന്‍ആര്‍എച്ച്എം ആശുപത്രിയുടെ സ്ഥാനത്തായിരിക്കും പുതിയ ആശുപത്രി പണിയുക. വര്‍ഷം മുഴുവന്‍ ഡോക്ടറുടെ സേവനം ഇവിടെ ഉറപ്പാക്കുമെന്നും അദേഹം അറിയിച്ചു. ശബരിമലയുടെ പ്രവേശനകവാടം എന്ന നിലയില്‍ അടുത്ത തീര്‍ത്ഥാടനകാലത്തിന് മുമ്പായി പമ്പ ശുചീകരിച്ച് കൂടുതല്‍ സൗന്ദര്യവത്ക്കരണം നടത്തും. പമ്പ നദി മലിനമാകുന്നത് തടയാന്‍ അടിയന്തിരമായി പുതിയ മാലിന്യ സംസ്ക്കരണ പ്ലാന്റ് നിര്‍മ്മിക്കും. പമ്പാ തീരത്തിന്റെയും നദിയുടെയും വികസനത്തിനും ശുചീകരണത്തിനുമായി നാലംഗ കമ്മീഷനെ സമിതി നിയോഗിച്ചിട്ടുണ്ടെന്നും ഈ കമ്മീഷന് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ ഡോ.കസ്തൂരി രംഗന്, ദേവസ്വം ചീഫ് എഞ്ചിനീയര്‍ ശങ്കരന് പോറ്റി, ഐഎല്‍ ആന്റ് എഫ്എസ് കണ്‍സള്‍ട്ടന്റ് ഗോപാലകൃഷ്ണന്, ആര്‍ക്കിടെക് മഹേഷ് എന്നിവരാണ് കമ്മീഷന് അംഗങ്ങള്‍.
പാണ്ടിത്താവളത്തിന് സമീപം തുറസ്സായിക്കിടക്കുന്ന ഭാഗത്ത് തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി ദര്‍ശനം കോംപ്ലക്സ് നിര്‍മ്മിക്കുമെന്നും അന്നദാനമണ്ഡപത്തിന് മുന്നിലും മാളികപ്പുറത്തിനു മുന്‍പിലും തീര്‍ത്ഥാടകര്‍ വിരിവയ്ക്കുന്ന ഇടങ്ങള്‍ 38 ലക്ഷം രൂപ മുടക്കി നവീകരിക്കുമെന്നും അദേഹം പറഞ്ഞു.
കൂടാതെ മാലിന്യനീക്കത്തിനായി പരീക്ഷണാടിസ്ഥാനത്തില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബഗ്ഗി വാഹനം ഏര്‍പ്പാടാക്കുന്നതിനായി ഉന്നതാധികര സമിതി തീരുമാനിച്ചു. ശബരിമലയിലെ ഭണ്ഡാരത്തില് സുരക്ഷയുടെ ഭാഗമായി 68 ലക്ഷം രൂപ വിലവരുന്ന ബോഡി സ്കാനര്‍ സ്ഥാപിക്കും. നിലയ്ക്കലില്‍ 25 കോടി രൂപ മുടക്കി തീര്‍ത്ഥാടകര്‍ക്കായി ഷെല്‍ട്ടര്‍ പണിയും. സന്നിധാനത്തെ പുതിയ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലിയിരുത്തിയെന്നും രണ്ട് ദിവസത്തിനുള്ളില്‍ പ്ലാന്റ് പൂര്‍ണ്ണ സജ്ജമാകുമെന്നും ചെയര്മാന് അറിയിച്ചു. ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ബോര്‍ഡ് മെംബര്‍ അജയ് തറയില്‍, ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമ പ്രസാദ്, പിആര്‍ഒ മുരളി കോട്ടയ്ക്കകം തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: