ശബരിമല: അയ്യപ്പനെ കാണാനുള്ള അതിയായ ആഗ്രഹത്താല്‍ വൈകല്യത്തെ തോല്‍പ്പിച്ച് മലകയറിയ മോഹനന് സഹായമായി നിരവധി കരണങ്ങള്‍. വളരെ ചെറുപ്പത്തില്‍ പോളിയോ വന്ന് കാലുകള്‍ തളര്‍ന്ന മോഹനന് ഓര്‍മ്മവെച്ച കാലം മുതല്‍ ഗുരുവായൂര്‍ ക്ഷേത്ര പരിസരത്താണ് കഴിഞ്ഞുകൂടുന്നത്. നടക്കാന്‍ സാധിക്കില്ലെങ്കിലും അയ്യപ്പനില്‍ വിശ്വാസമര്‍പ്പിച്ച് മലകയറുകയായിരുന്നു.
ബുധനാഴ്ചയാണ് ഗുരുവായൂരില്‍നിന്ന് യാത്ര പുറപ്പെട്ടത്. ബസ്സില്‍ പമ്പയിലെത്തി. അവിടെനിന്ന് സന്നിധാനത്തെത്താന്‍ ഒട്ടേറെപ്പേര്‍ സഹായിച്ചു. അപരിചിതനായ ഏതോ അന്യനാട്ടുകാരനായ തീര്ഥാടകന് തോളിലേന്തി പതിനെട്ടാംപടി കയറ്റി.
ദര്‍ശനത്തിനുശേഷം തിരിച്ചുപോകാന്‍ മാര്‍ഗമില്ലാതെ വലിയനടപ്പന്തലില്‍ വിഷമിച്ചിരിക്കുന്നത് ദ്രുതകര്‍മസേനാംഗങ്ങളും പോലീസുമാണ് ആദ്യം ശ്രദ്ധിച്ചത്. കൈകള്‍കുത്തി മല കയറിവന്നതിന്റെ ആയാസം മൂലം കടുത്ത പുറംവേദന അനുഭവിക്കുകയായിരുന്നു മോഹനന്. തിരിച്ചിറങ്ങാന്‍ ആരുടെയെങ്കിലും സഹായമില്ലാതെ സാധിക്കാത്ത സ്ഥിതിയിലായിരുന്നു. കൈയില്‍ പണവുമില്ല.
വിവരം ചോദിച്ചറിഞ്ഞ പോലീസും സേനാംഗങ്ങളും നിരവധി ഭക്തരും മോഹനനെ സഹായിക്കാന്‍ തയ്യാറായി. ഡോളിയില്‍ ഇദ്ദേഹത്തെ പമ്പയിലെത്തിക്കാന്‍ എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചു. വിവരമറിഞ്ഞെത്തിയ ഡോളി തൊഴിലാളികള്‍ മോഹനന്റെ നിസ്സഹായത മനസ്സിലാക്കി പണം വാങ്ങാതെ പമ്പയിലെത്തിച്ച് മാതൃകകാട്ടി. അവ്യക്ത ഭാഷയില്‍ എല്ലാവരോടും നന്ദി പറഞ്ഞ് മോഹനന് ശരണം വിളിച്ച് മലയിറങ്ങി മടങ്ങുമ്പോള്‍ തത്ത്വമസി എന്ന മന്ത്രം ദീപ്തമാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: