ശബരിമല: അതീവ സുരക്ഷാ മേഖലയായ സോപാനത്തിനു സമീപം തിരക്കു നിയന്ത്രിച്ച വ്യാജ പോലീസുകാരന് അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്ര കുട്ടോത്ത് നീലഞ്ചേരികണ്ടിവീട്ടില് ശശി വി.കെ (38)യെയാണ് സന്നിധാനം പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ പതിനൊന്നു മണിയോടെയാണ് സന്നിധാനത്ത് വ്യാജ പോലീസുകാരന് ഉണ്ടെന്ന സൂചന പോലീസിന് ലഭിക്കുന്നത്. വടക്കേ നടയുടെ ഭാഗത്ത് തീര്‍ത്ഥാടകരെ നെയ്യഭിഷേക ക്യൂവിലേക്ക് കടത്തിവിടുന്ന ജോലി ചെയ്യുകയായിരുന്നു ഇയാള്‍. സംശയം തോന്നിയ തീര്‍ത്ഥാടകരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് കണ്ട്രോള് റൂമില്‍ നിന്ന് ആളിന്റെ ഏകദേശ രൂപം വിവരിച്ച് മുഴുവന്‍ വയര്‍ലെസ് സെറ്റുകളിലേക്കും അറിയിപ്പ് നല്കി. ഷാഡോ പോലീസ് നടത്തിയ തിരച്ചിലില്‍ വടക്കേനടയ്ക്കു സമീപത്തുനിന്നും പിടികൂടുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ ബാഗില്‍ നിന്നും രണ്ട് പോലീസ് വേഷങ്ങള്‍, ഷൂ, കാക്കി നിറത്തിലുള്ള സോക്സ്, പോലീസിന്റെ അധികാര ചിഹ്നം പതിക്കാത്ത നീല തൊപ്പി എന്നിവ കണ്ടെത്തി. കോഴിക്കോട് പോലീസ് വേഷങ്ങള്‍ ലഭിക്കുന്ന കടയില്‍ നിന്നാണ് ഇത് വാങ്ങിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
പോലീസ് വേഷം ധരിച്ച ശശിയുടെ ഷര്‍ട്ടിന്റെ തോള്‍ഭാഗത്ത് കെപി എന്ന അടയാളം പതിച്ചിരുന്നില്ല. ഇതാണ് സംശയങ്ങള്ക്കിടയാക്കിയത്. ശശികുമാര്‍. വി.കെ, പോലീസ് ഓഫീസര്‍ എന്ന നെയിംബോര്‍ഡാണ് വച്ചിരുന്നത്. പോലീസ് ബാരക്ക് ബിയുടെ മുന്നില്‍ നിന്നാണ് ഇയാളുടെ ബാഗ് പോലീസ് കണ്ടെടുത്തത്. വെള്ളിയാഴ്ച എത്തിയതായിട്ടാണ് ഇയാള്‍ പോലിസിനോട് പറഞ്ഞിരിക്കുന്നത്. സന്നിധാനത്ത് എവിടെയെങ്കിലും ജോലി ചെയ്യുന്നതായുള്ള യാതൊരു രേഖകളും പക്കലില്ല. അതേ സമയം പോലീസ് നല്കിയ പിസിസി സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ട്. ഇത്രയേറെ സുരക്ഷ പരിശോധനകളുള്ള ശബരിമലയില്‍ വ്യാജ പോലീസ് വേഷവുമായി ഇയാള്‍ എത്തിയതു സംബന്ധിച്ച് ദുരൂഹതയുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റിയായി ജോലി നോക്കിയിരുന്നതായി പറഞ്ഞു. സന്നിധാനം എസ്ഐ അശ്വിത്ത്. എസ്. കാരായ്മയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: