ലോകത്തിന്റെ കൈലാസമാണ് ശിവഗിരി. ആത്മസാധകരുടെ ആത്മീയ തലസ്ഥാനം. ലോകമെമ്പാടുമുള്ള ശ്രീനാരായണീയരുടെ വിശുദ്ധനഗരി. ഇന്ന് ശബരിമല കഴിഞ്ഞാല്‍ ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രം ശിവഗിരിയാണ്. ഭാരതത്തില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഹാനുഭാവന്മാരുടെ നീണ്ടനിര ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിന് പ്രണാമം അര്‍പ്പിച്ച് കടന്നുപോയിട്ടുള്ളതായി കാണാം. ഗുരുവിന്റെ മഹാസമാധിക്കുമുമ്പും മഹാസമാധിക്കുശേഷവും ദേശീയനേതാക്കള്‍ തീര്‍ത്ഥാടകരായി എത്തിച്ചേരുന്ന അനുഭവമാണ് ശിവഗിരിക്കുപറയാനുള്ളത്.
ആ പരമ്പരയില്‍ ഭാരതപ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബര്‍ 15ന് വൈകുന്നേരം നാലുമണിക്ക് ശിവഗിരിയിലെത്തിച്ചേരുകയാണ്. മോദിയുടെ രണ്ടാമതു ശിവഗിരി സന്ദര്‍ശനമാണിത്. ആദ്യസന്ദര്‍ശനം 2013 ഏപ്രില്‍മാസത്തിലായിരുന്നു. ശിവഗിരി ശാരദാ പ്രതിഷ്ഠയുടെ 101-ാമതു വാര്‍ഷികവും 51-ാമതു ശ്രീനാരായണ ധര്‍മ്മമീമാംസാപരിഷത്തിന്റെ ഉദ്ഘാടനവുമായിരുന്നു അന്നത്തെ പ്രധാന പരിപാടി. നരേന്ദ്രമോദി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ശിവഗിരിയെ ഹൈന്ദവ മഠമാക്കുവാന് സന്യാസിമാര്‍ ശ്രമിക്കുന്നു അതിന്റെ ഭാഗമായാണ് മോദിയെ ക്ഷണിച്ചത് എന്നുതുടങ്ങി കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രത്യേകിച്ച് ഇടതുപക്ഷ പ്രസ്ഥാനം ശിവഗിരിക്കുനേരെ തൊടുത്തുവിട്ട ആക്ഷേപങ്ങള്‍ക്ക് കണക്കില്ലായിരുന്നു. അന്ന് മോദിക്ക് ശിവഗിരിയിലെത്തുവാന് പല വൈതരണികളും കടക്കേണ്ടിയിരുന്നു. ഇന്നാകട്ടെ കാറെല്ലാം ഒഴിഞ്ഞുമാറി മാനം നല്ലവണ്ണം തെളിഞ്ഞിരിക്കുന്നു. 2013 ല്‍ മോദി ശിവഗിരി സന്ദര്‍ശിച്ചതിന്റെ 100-ാമതു ദിനത്തില്‍ അദ്ദേഹം ഭാരത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മാറി. അന്ന് ശിവഗിരിയില്‍നിന്നും മടങ്ങിയ മോദി ശിവഗിരിയെ മറന്നില്ല. അദ്ദേഹം പൂനാ യൂണിവേഴ്സിറ്റിയിലും മറ്റു പലവേദികളിലും ഗുരുദേവന്റെ സര്‍വ്വാതിശായിയായ മഹത്വവും ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റിന്റെയും സന്യാസിമാരുടെയും സേവനോത്സുകതയും എടുത്തുപറഞ്ഞിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ മഹത്വം സ്വജീവിതത്തില്‍ സ്വാംശീകരിക്കുന്നതില്‍ ദത്തശ്രദ്ധനായ നരേന്ദ്രമോദിയെയാണ് ഇതിലൂടെ കാണുവാനായത്.
ശിവഗിരി സന്ദര്‍ശിക്കുന്ന നാലാമത് പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. 1959 ഏപ്രില്‍ മാസത്തിലായിരുന്നു അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ശിവഗിരി സന്ദര്‍ശനം. അദ്ദേഹത്തോടൊപ്പം ഇന്ദിരാഗാന്ധിയുമുണ്ടായിരുന്നു. ഇന്ദിരാഗാന്ധി 1980ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായും 1983 ഡിസംബര്‍ 31ന് ശിവഗിരി തീര്‍ത്ഥാടന കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായും മൂന്നു പ്രാവശ്യം ശിവഗിരി സന്ദര്‍ശനം നടത്തി. ഇന്ദിരാഗാന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയും ശിവഗിരി സന്ദര്‍ശിച്ചു. അരുവിപ്പുറം പ്രതിഷ്ഠാ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി രാജീവ് ഗാന്ധിയും നരസിംഹറാവുവും അരുവിപ്പുറം സന്ദര്‍ശിച്ചു.
ഡോ.സക്കീര്‍ ഹുസൈന്, വി.വി.ഗിരി, വെങ്കിട്ടരാമന്, ശങ്കര്‍ദയാല്‍ ശര്‍മ്മ, കെ.ആര്.നാരായണന്, അബ്ദുല്‍കലാം തുടങ്ങിയ ഭാരത രാഷ്ട്രപതിമാരും തീര്‍ത്ഥാടകരായെത്തി ഗുരുദേവന് പ്രണാമം അര്‍പ്പിച്ചവരില്‍പ്പെടുന്നു. ദക്ഷിണ ഭാരതത്തില്‍ ഉദിച്ചുയര്‍ന്ന ശ്രീനാരായണ സൂര്യന്റെ പ്രഭാപ്രസരണത്താല് ദീപ്തമാനസരായിത്തീര്ന്ന രവീന്ദ്രനാഥ ടാഗോറും മഹാത്മഗാന്ധിയും ആചാര്യ വിനോബാഭാവെയും സി.രാജഗോപാലാചാരിയും ഇ.വി. രാമസ്വാമി നായ്ക്കരും സി.എഫ് ആന്‍ഡ്രൂസ്സും സ്വാമി ശ്രദ്ധാനന്ദനും മഹത്തുക്കളായ നിരവധി സന്യാസിവര്യന്മാരും സാമൂഹിക സാംസ്കാരിക നായകരും ശ്രീനാരായണ ഗുരുദേവനെ ശിവഗിരിയിലെത്തി ദര്ശിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി അഞ്ചുപ്രാവശ്യം കേരളം സന്ദര്‍ശിച്ചിട്ടുള്ളതില്‍ മൂന്നുപ്രാവശ്യവും ശിവഗിരിയില്‍ ഗുരുവിന് പ്രണാമം അര്പ്പിച്ചിട്ടുള്ളതായി കാണുന്നു.
ചിന്മയാനന്ദസ്വാമികളും രംഗനാഥാനന്ദ സ്വാമികളും മാതാ അമൃതാനന്ദമയിയും ശ്രീശ്രീ രവിശങ്കറും ശിവഗിരി സന്ദര്‍ശിച്ചിട്ടുള്ള പ്രമുഖ ആദ്ധ്യാത്മികാചാര്യന്മാരാണ്. ശ്രീ ശ്രീ രവിശങ്കറെ ശിവഗിരിയിലേക്ക് ക്ഷണിക്കുവാന്‍ പോയ ഞങ്ങള്‍ അദ്ദേഹത്തോട്, മേല്പറഞ്ഞ മഹാത്മാക്കള്‍ ശിവഗിരി സന്ദര്‍ശിച്ചിട്ടുള്ള കാര്യം പറഞ്ഞു. അപ്പോള്‍ ഉചിതജ്ഞാനായ ആ പുണ്യശ്ലോകന്‍ ഞങ്ങളോട് പറഞ്ഞു ”ലോകത്തിന്റെ പുണ്യമാണ് ശിവഗിരി. പുണ്യമുള്ളവര്‍ക്കേ ശിവഗിരി സന്ദര്‍ശിക്കാനാവൂ.” മേല്പറഞ്ഞ പുണ്യം. അതേ, മഹത്തുക്കള്‍ മാഹാത്മ്യം തിരിച്ചറിയുന്നു.
2014ലെ നരേന്ദ്രമോദിയുടെ ശിവഗിരി സന്ദര്‍ശനം അര്‍ത്ഥപൂര്‍ണ്ണമായിരുന്നു. മഹാസമാധി മന്ദിരം, വൈദികമഠം, ശാരദാമഠം തുടങ്ങി ശിവഗിരിയിലെ പുണ്യസ്ഥലികളെല്ലാം അദ്ദേഹം ചുറ്റിനടന്നു കണ്ടു. യാതൊരു കുറിപ്പുമില്ലാതെ, എതിരും പതിരുമില്ലാതെ അദ്ദേഹം ദീര്‍ഘമായിത്തന്നെ ഗുരുദേവ സ്വരൂപത്തെയും ദര്‍ശനത്തെയും കുറിച്ച് സംസാരിച്ചു. ഭാരതം ലോകത്തിന് നല്കിയ അവതാര മൂര്‍ത്തികളില്‍ ഒരാളായി അദ്ദേഹം ഗുരുവിനെ വിശേഷിപ്പിച്ചു.
വ്യാസന്, വസിഷ്ഠന്, ശ്രീശങ്കരന്, ശ്രീരാമകൃഷ്ണ പരമഹംസര്‍ തുടങ്ങിയ ആദ്ധ്യാത്മിക ഗുരുക്കന്മാരുടെ പരമ്പരയില്‍ വന്നുദിച്ച ശ്രീനാരായണഗുരു, ആത്മീയതയ്ക്കൊപ്പം സാമൂഹിക പുരോഗതിക്കുവേണ്ടി ചെയ്ത അനുപമേയമായ സംഭാവനകളെ അദ്ദേഹം എടുത്തുപറഞ്ഞു. ബാല്യകാലത്ത് സംഘപ്രാര്‍ത്ഥനയിലൂടെ ദിവസവും ഗുരുദേവനെ നമിച്ചിട്ടുള്ള തനിക്ക് ശിവഗിരി സന്ദര്‍ശനത്തോടെ ഗുരുദേവന്റെ യഥാര്‍ത്ഥ സ്വരൂപം മനസ്സിലാക്കാന്‍ സാധിച്ചതില്‍ അത്യധികമായ സന്തോഷം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. നരേന്ദ്രമോദി ശിവഗിരിയില്‍ വിളമ്പുന്ന ‘ഹിന്ദുവര്‍ഗ്ഗീയത’യെ പിടിച്ചു വിമര്‍ശിക്കാന്‍ കാത്തിരുന്ന നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും മാധ്യമസുഹൃത്തുക്കള്‍ക്കും നിരാശരാകേണ്ടിവന്നു. അത്രയും സാരഗര്‍ഭവും ഉന്നത നിലവാരത്തിലുമുള്ളതായിരുന്നു ആ പ്രസംഗം എന്നു പറയാം.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു പിന്നാക്കക്കാരന് ഭാരത പ്രധാനമന്ത്രിയാകുന്നത്.ഞാനൊരു പിന്നാക്കക്കാരന് ആണെന്ന് സ്വാഭിമാനത്തോടെ അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറയുന്നതുകേട്ടു. ഏറ്റവും എളിമയാര്‍ന്ന ജീവിതത്തില്‍ നിന്നും ഒരു സാധാരണക്കാരന് ഭാരത ഉപഭൂഖണ്ഡത്തിന്റെ പ്രധാനമന്ത്രിയാകാമെന്ന് അദ്ദേഹം തെളിയിച്ചു. ഇന്ന് നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും മഹനീയ വ്യക്തിത്വങ്ങളില്‍ പ്രഥമഗണനീയനായി വളര്‍ന്നിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തും അധിവസിക്കുന്ന പ്രവാസികളായ ഭാരതീയര്‍ നരേന്ദ്രമോദിയുടെ പേരില്‍ അഭിമാനിക്കുന്നു. ഭാരതത്തിന്റെ ചിരസ്ഥായിയായ യശസ്സ് അദ്ദേഹത്തിലൂടെ കൂടുതല്‍ പ്രഭാവിതമാകട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷം അദ്ദേഹത്തിന്റെ ശിവഗിരി സന്ദര്‍ശനം ശിവഗിരി മഠവും ശ്രീനാരായണീയ ഭക്തലോകവും കേരളീയ ജനതയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ശിവഗിരി തീര്‍ത്ഥാടനത്തിനും ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിനും ശിവഗിരി മഠം അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. കൂടാതെ ശിവഗിരിയുടെ പുരോഗതിക്കുവേണ്ടി ശിവഗിരി പാക്കേജ് പദ്ധതിയും സമര്‍പ്പിച്ചിരുന്നു. ഉദ്ദേശിച്ച ഫലം കാണായ്കയാല്‍ സന്യാസിസംഘത്തിന് ഖേദം ഉണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയായശേഷമുള്ള കേരളസന്ദര്‍ശനത്തിനിടയില്‍ ശിവഗിരി സന്ദര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ വലിയ മനസ്സിനെ ഞങ്ങള്‍ ആദരിക്കുകയാണ്. അദ്ദേഹത്തെ അഭിനന്ദിക്കുകയുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശിവഗിരിയിലേക്ക് സ്വാഗതം, സുസ്വാഗതം. അദ്ദേഹത്തിന്റെ ആഗമനം കേരളത്തില്‍ സാമൂഹിക നീതിയുടെ പുതിയ അധ്യായങ്ങള്‍ രചിക്കുവാന്‍ സഹായമാകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: