ജടായുവിന് മുക്തി നല്കി തന്റെ ധാമത്തിലേയ്ക്കയച്ചശേഷം ശ്രീരാമന് വനത്തിലൂടെ സീതയെ തിരഞ്ഞു വീണ്ടും നടന്നു. അല്പദൂരം ചെന്നപ്പോള്‍ അതിഭയങ്കരനായ ഒരു രാക്ഷസരൂപം വഴിമുടക്കിനില്‍ക്കുന്നു. പര്‍വതത്തോളം ഉയരമുള്ള അവന് കാലുകളില്ല. മുഖം മാറത്താണ്. കൈകള്‍ക്ക് ഓരോ യോജന നീളമുണ്ട്.
മനുഷ്യനല്ല, പക്ഷിയല്ല, മൃഗമല്ല, തന്റെ കൈകള്ക്കിടയില്പെടുന്ന സകലതിനേയും ഭക്ഷിക്കുന്ന കബന്ധനായിരുന്നു അത്. രാമന് ലക്ഷ്മണനോടു പറഞ്ഞു. നമ്മളീ രാക്ഷസന്റെ കൈകള്‍ക്കിടയില്‍ കുടുങ്ങി. ഇവന് നമ്മെ ഭക്ഷിക്കുന്നതിനുമുന്പ് നാം ഇവന്റെ കൈകള്‍ വെട്ടിമുറിച്ചിടണം. പെട്ടെന്ന് രാമന് വാളൂരി അവന്റെ വലത്തെക്കൈയും ലക്ഷ്മണന് ഇടത്തേകൈയും മുറിച്ചിട്ടു. വിസ്മയത്തോടെ അവന് ചോദിച്ചു.
”എന്റെ കൈകള്‍ മുറിച്ച ദേവശ്രേഷ്ഠന്മാരായ നിങ്ങളാരാണ്. ഭൂമിയിലും ദേവലോകത്തും ഇത്രയും വലിയ വീരന്മാരില്ല. രാമന് പറഞ്ഞു: ”അയോദ്ധ്യാപതി ദശരഥന്റെ പുത്രന് രാമനാണു ഞാന്‍. ഇതെന്റെ അനുജന് ലക്ഷ്മണന്. ജാനകി എന്റെ ഭാര്യ. ഞങ്ങള്‍ നായാട്ടിനു പുറത്തുപോയ തക്കംനോക്കി ഏതോ രാക്ഷസന് അവളെ കൂട്ടുകൊണ്ടുപോയി. അവളെ ഞങ്ങള്‍ തിരഞ്ഞു നടക്കുമ്പോഴാണ് നിന്നെ കണ്ടത്. ഞങ്ങളെ നീ ഭക്ഷിക്കാതിരിക്കാനാണ് കൈകള്‍ മുറിച്ചത്. നീയാരാണെന്നു പറയുക.”
കബന്ധന് തന്റെ കഥ പറഞ്ഞു. വാല്മീകി രാമായണത്തില്‍നിന്നും വ്യത്യസ്തമാണ് അയോദ്ധ്യരാമായണത്തിലെ കഥ. വാല്മീകി രാമായണത്തില്‍ ”ഹേ രാമ! ഞാനൊരു ഗന്ധര്‍വനായിരുന്നു. മൂന്നുലോകത്തിലും എന്നെപ്പോലെ സുന്ദരനായ ഒരാളുണ്ടായിരുന്നില്ല. ചന്ദ്രനും ദേവേന്ദ്രനും സൗന്ദര്യത്തില്‍ എനിക്കുസമമായിരുന്നു. അഹങ്കാരംകൊണ്ട് ലോകരെ ഭയപ്പെടുത്തുന്നതിന് ഈ രൂപം ധരിച്ച് കാട്ടിലേക്കുവരുന്ന ഋഷിമാരെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. ഒരുദിവസം സ്ഥൂലശിരസ്സ് എന്ന മുനിയെ ഞാന്‍ വല്ലാതെ പ്രകോപിച്ചു. കാട്ടിലെ കായ്കനികള്‍ അനേ്വഷിച്ചു നടക്കുമ്പോള്‍ ഈ മുനിയെക്കണ്ട് ഞാന്‍ ഭീകരാകൃതിപൂണ്ട് പേടിപ്പിക്കാന്‍ ശ്രമിച്ചു. അദ്ദേഹം നീ ഇതേപോലെ ഭീകരരൂപിയായിത്തീരട്ടെയെന്നു ശപിച്ചു.
ഞാന്‍ ഭയന്ന് കാലില്‍വീണ് മാപ്പപേക്ഷിച്ചപ്പോള്‍ രാമന് നിന്റെ കൈകള്‍ മുറിച്ചുകളയും. അപ്പോള്‍ ശാപമോക്ഷം കിട്ടും എന്നുപറഞ്ഞു. അദ്ദേഹം എനിക്കു ദീര്‍ഘായുസ്സു നല്കി. രാക്ഷസനായി കാട്ടില്‍ കടന്ന ഞാന്‍ ഒരിക്കല്‍ ദേവേന്ദ്രനെ ആക്രമിച്ചു. ഇന്ദ്രന്റെ വജ്രായുധമേറ്റ് എന്റെ കാലുകളും ശിരസ്സും ശരീരത്തിനുള്ളിലേക്കു പോയി. ഞാനെങ്ങനെ ജീവിക്കുമെന്നു ചോദിച്ചപ്പോള്‍ എനിക്കീ എട്ടുനാഴിക നീളമുള്ള കൈകളും വയറ്റില്‍ മൂര്‍ച്ചയുള്ള പല്ലുകളും മാറില്‍ മുഖവും വച്ചുതന്നു. ഞാനീ നീണ്ട കൈകള്‍ക്കുള്ളില്‍ വരുന്ന ആനകളേയും സിംഹം പുലി തുടങ്ങിയവയേയുമൊക്കെ തിന്നു ജീവിച്ചു. രാമന് എന്റെ കൈകള്‍ മുറിക്കുമ്പോള്‍ എനിക്കു സ്വര്‍ഗം കിട്ടുമെന്ന് ഇന്ദ്രനും അനുഗ്രഹിച്ചിട്ടുണ്ട്.
അദ്ധ്യാത്മ രാമായണത്തില്‍ കഥയ്ക്കല്പം വിത്യാസമുണ്ട്. കബന്ധന് രാമനോടു പറയുന്നു. ”പൂര്‍വകാലത്ത് ഞാന്‍ സൗന്ദര്യത്തിലും ബലത്തിലും അഹങ്കരിച്ചിരുന്ന ഒരു ഗന്ധര്‍വനായിരുന്നു. തപസ്സുചെയ്ത് ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി. ആരും തന്നെ വധിക്കുകയില്ല എന്നൊരു വരം നേടി. ഇതിന്റെ ബലത്തില്‍ അഹങ്കരിച്ച ഞാന്‍ ഒരിക്കല്‍ അഷ്ട്രാവക്രമുനിയെ പരിഹരിച്ചു ചിരിച്ചു. ദുഷ്ടനായ ദുര്‍ബുദ്ധി, നീയൊരു രാക്ഷസനായിപ്പോകട്ടെയെന്നു മുനി ശപിച്ചു. ഒടുവില്‍ ദയാലുവായ മഹര്‍ഷി ത്രേതായുഗത്തില്‍ രാമന് അവതരിക്കുമെന്നും എന്റെ കൈകള്‍ മുറിക്കുമ്പോള്‍ ശാപമോക്ഷം കിട്ടുമെന്നും അനുഗ്രഹിച്ചു. ”കഥയുടെ ബാക്കിഭാഗം മുമ്പുപറഞ്ഞതുപോലെതന്നെ.
കബന്ധന്റെ അപേക്ഷപ്രകാരം രാമലക്ഷ്മണന്മാര് തീകൂട്ടി. ആ ശരീരത്തെ അതില്‍വച്ച് ദഹിപ്പിച്ചു. അപ്പോള്‍ അതിസുന്ദരനായ ഗന്ധര്വന് ഉയര്‍ന്നുവന്നു. ശ്രീരാമനെ സ്തുതിക്കാന്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: