കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുവാനുള്ള കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസി(സിഒപി)ന്റെ 21-ാം കോണ്‍ഫറന്‍സ് 2015 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 11 വരെ പാരീസിലെ ബോര്ഗേയില് നടന്നു. കോണ്‍ഫറന്‍സിന്റെ അവസാന ദിവസവും ലോകരാജ്യങ്ങള്‍ക്ക് യോജിച്ച് ഒരു കരാറില്‍ ഏര്‍പ്പെടുവാന്‍ കഴിഞ്ഞില്ലെന്നത് ദുഃഖകരമാണ്. ഹരിതഗ്രഹവാതക ബഹിര്‍ഗമനം കുറയ്ക്കുവാനുള്ള ലോക ഉച്ചകോടിയില്‍ 190 രാജ്യങ്ങള്‍ പങ്കെടുത്തു. 2020 ന് മുമ്പ് 1.5 ഡിഗ്രിയില്‍ കൂടുതല്‍ ആഗോള താപനം ഉയരാതിരിക്കുവാനുള്ള ചുവടുവെപ്പുകള്‍ക്ക് ലോകരാജ്യങ്ങള്‍ തയ്യാറാകണമെന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാന അജണ്ട. ലോകരാജ്യങ്ങള്‍ക്ക് നിയമപരമായി ബാധ്യതയുള്ള ഒരു കരാറിന്റെ ഒരുക്കങ്ങളാണ് കോണ്‍ഫറന്‍സിന്റെ അണിയറയില്‍ നടന്നത്.
വ്യവസായ കാലഘട്ടത്തിന് മുമ്പുണ്ടായിരുന്ന ലോകതാപനിലയിലേക്ക് ഭൂമിയെ തിരികെകൊണ്ടുവരികയെന്ന വളരെ പ്രധാനപ്പെട്ട ദൗത്യമാണ് പാരീസ് കോണ്‍ഫറന്‍സിനുള്ളത്. 2100ആകുമ്പോള്‍ ഈ നിലയ്ക്ക് ഹരിതവാതക ബഹിര്‍ഗമനം വര്‍ധിക്കുകയാണെങ്കില്‍ 2.7 ഡിഗ്രി സെല്‍ഷ്യസിന്റെ ആഗോളതാപ വര്‍ധനയുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ 24 ല്‍ അധികം രാജ്യങ്ങള്‍ മഞ്ഞുരുകി സമുദ്രനിരപ്പില്‍ മാറ്റംവരുന്ന സാഹചര്യത്തില്‍ അപ്രത്യക്ഷമാകും. 500 ദശലക്ഷത്തിലധികം ആളുകളെയും 15000 ദ്വീപുകളെയും ആയിരക്കണക്കിന് കിലോമീറ്റര്‍ തീരപ്രദേശങ്ങളെയും പ്രളയത്തില്‍നിന്ന് രക്ഷിക്കാനാകാത്ത വലിയ പ്രശ്നത്തിലേക്കാണ് ഇത് കൊണ്ടുചെന്നെത്തിക്കുക. അഭയാര്‍ത്ഥികളെക്കൊണ്ട് ലോകം നിറയും. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല.
ലോകത്ത് സമ്പത്ത് കുമിഞ്ഞുകൂടിയ രാജ്യങ്ങള്‍ കൂടുതല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ കാര്‍ബണ്‍ഡൈയോക്സൈഡ് പുറത്തുവിടുന്നതാണ് ലോകം നേരിടുന്ന ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വിലയിരുത്തപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് പ്രശ്നപരിഹാരത്തിന് സമ്പത്തിന്റെ ആനുപാതികമായി രാജ്യങ്ങള്‍ പരിഹാരപദ്ധതികള്‍ നടപ്പാക്കണമെന്ന പൊതുധാരണയാണ് പാരീസ് ഉച്ചകോടിയില്‍ ഭാരതം മുന്നോട്ടുവെച്ചത്. ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും നേരിടുവാന്‍ എല്ലാ രാജ്യങ്ങളും തുല്യമായി വിഹിതം നല്‍കണമെന്ന ആശയത്തെ ഭാരതം കോണ്‍ഫറന്‍സില്‍ എതിര്‍ത്തു. കൂടുതല്‍ മലിനീകരണം നടത്തിയവര്‍ കൂടുതല്‍ വിഹിതം നല്‍കണം. ഭാരതംപോലെ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ വളര്‍ച്ച മുരടിക്കുന്ന തരത്തിലുള്ള കരാര്‍ വ്യവസ്ഥകളില്‍ ഭാരതം ഒപ്പുവെയ്ക്കില്ലെന്ന് വ്യക്തമാക്കി.
കൂടുതല്‍ വനനശീകരണം നടത്തിയും കൂടുതല്‍ ഫോസില്‍ ഇന്ധനം ഉപയോഗിച്ചും സുഖസൗകര്യങ്ങള്‍ക്ക് വേണ്ടി എസിയും ആഡംബര സൗകര്യങ്ങളും കൂടുതല്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറാനാകില്ല. അവര്‍ ഈ പ്രശ്നം കൈകാര്യം ചെയ്യുവാന്‍ മുന്‍നിരയില്‍ ഉണ്ടാകണമെന്ന് ഭാരതം നിലപാടെടുത്തു. അതിനാല്‍ കരാര്‍വ്യവസ്ഥയില്‍ നമ്മുടെ രാഷ്ട്രം ചെയ്യാത്ത കുറ്റത്തിനുവേണ്ടി വന്‍ പ്രാരാബ്ധം ഏറ്റെടുക്കുവാന്‍ തയ്യാറല്ല എന്ന് വ്യക്തമാക്കി. ഭാരതം പുറത്തുവിടുന്ന ഹരിതഗ്രഹ വാതക ബഹിര്‍ഗമനത്തിന്റെയും രാജ്യപുരോഗതിയുടെയും തോതനുസരിച്ചുള്ള വിഹിതത്തിന് ഭാരതം തയ്യാറാണെന്നും സമ്മേളനത്തെ അറിയിച്ചു.
പരിസ്ഥിതി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ലോകത്ത് പലതരം ചിന്താഗതികളാണുള്ളത്. ഗാന്ധിയന്‍, മാര്‍ക്സിസ്റ്റ്, കണ്‍സര്‍വേറ്റീവ്, സോഷ്യലിസ്റ്റ്, റാഡിക്കല്‍, ലിബറല്‍, ഡെമോക്രാറ്റ്, ഹ്യൂമനിസ്റ്റ് എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടത്. ഓരോ ചിന്താഗതികള്‍ക്കും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഭാരതത്തില്‍ പരിസ്ഥിതി പ്രശ്നങ്ങളെ പ്രധാനമായും മൂന്നു ചിന്താധാരയിലൂടെയാണ് കാണുന്നത്. പോപ്പുലര്‍, മാനേജീരിയല്‍, പ്രൊഗ്രസീവ് എന്നിങ്ങനെ മൂന്നുതലങ്ങളിലാണ് ഭാരതത്തിലെ ജനങ്ങള്‍ പരിസ്ഥിതി പ്രശ്നങ്ങളെ കാണുന്നത്. അതിനൂതനമായ സാങ്കേതിക പരിജ്ഞാനം പ്രകൃതിവിഭവ ചൂഷണത്തിന് അത്യന്താപേക്ഷിതമാണെന്നും പാരമ്പര്യവും ആചാരങ്ങളും മാത്രം മുറുകെപിടിച്ചിട്ട് കാര്യമില്ലെന്നും വിശ്വസിക്കുന്നു മാനേജീരിയല്‍ ചിന്താഗതിക്കാര്‍.
പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പരിസ്ഥിതി ആഘാതം ലഘൂകരിക്കണമെന്നും അതുകൊണ്ട് ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെ മുന്‍കൂട്ടി കാണണമെന്നും ഇവര്‍ വിശ്വസിക്കുന്നു. വികസനത്തിന്റെ പേരിലുള്ള പരിസ്ഥിതി ആഘാതം കുറയ്ക്കണമെന്ന ധാരണ ഇവര്‍ക്കുണ്ട്. നിലവിലുള്ള വ്യവസ്ഥയെ തകിടം മറിക്കാതെ നയങ്ങളും നിയമങ്ങളും ജനങ്ങളിലെത്തിച്ച് മാറ്റം വേഗത്തിലാക്കണമെന്നും ഇവര്‍ ശഠിക്കുന്നു. വികസനം ഇല്ലാത്തതുകൊണ്ടാണ് ദരിദ്ര്യരാജ്യങ്ങള് ദാരിദ്ര്യത്തില്‍ കഴിയുന്നത്. വികസനം ഇല്ലാത്ത സ്ഥലങ്ങളില്‍ സുരക്ഷിത കുടിവെള്ള ലഭ്യതയില്ലായ്മ, ശുചിത്വമില്ലായ്മ, ആരോഗ്യപ്രശ്നങ്ങള്‍, രോഗങ്ങള്‍, പാര്‍പ്പിട പ്രശ്നങ്ങള്‍ എന്നിവയുണ്ടാകും. ദാരിദ്ര്യമാണ് ഏറ്റവും വലിയ മലിനീകരണ പ്രശ്നമെന്നും ഇവര്‍ കാണുന്നു. 1970 കള്‍ മുതല്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ബ്യൂറോക്രാറ്റുകളും ശാസ്ത്രജ്ഞന്മാരും പരിസ്ഥിതിപ്രവര്‍ത്തകരും ഇതാണ് യഥാര്‍ത്ഥ രീതി എന്ന് വിശ്വസിച്ചുവരുന്നവരാണ്. ഭാരതം എപ്പോഴും വികസനം സുസ്ഥിരമാകണമെന്ന നിലപാടെടുത്തിട്ടുള്ള രാജ്യമാണ്. വികസനം എല്ലാ വിഭാഗം ആളുകളിലും എത്തണമെന്ന ആശയത്തിനാണ് മുന്‍ഗണന നല്‍കുന്നത്.
പോപ്പുലര്‍ നിലപാടുകാര്‍ ഇന്നത്തെ വികസന രീതിതന്നെ തെറ്റാണെന്ന പക്ഷക്കാരാണ്. പ്രകൃതിവിഭവ ചൂഷണം അതിരുകടന്നതാണ്. അതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ഇന്നത്തെ വികസന കാഴ്ചപ്പാടുതന്നെ മാറണം. നമ്മുടെ ജീവസന്ധാരണ മാര്‍ഗ്ഗങ്ങള്‍ പ്രകൃതിയെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് പ്രകൃതി നശീകരണം ഇരിക്കുന്ന കൊമ്പ് മുറിയ്ക്കുന്നതിന് തുല്യമാണ്. ഇതിന്റെ തിക്തഫലങ്ങളാണ് നാമിന്ന് അനുഭവിക്കുന്നത്. കൂടുതല്‍ ആളുകളുടെ വികസനമാണ് യഥാര്‍ത്ഥ വികസനം. കുറച്ച് മുതലാളിമാര്‍ക്ക് വ്യവസായ തുടങ്ങുവാനും കൂടുതല്‍ പണക്കാരാകാനും സര്‍ക്കാര്‍ നയങ്ങള്‍ മാറ്റംവരുത്തിയവര്ക്ക് അവസരം നല്കുകയല്ല യഥാര്‍ത്ഥ വികസനം. മനുഷ്യന് ആവശ്യം വേണ്ട ശുദ്ധജലം, ആഹാരം, പാര്‍പ്പിടം, ശുചീകരണം, തൊഴില്‍ എന്നിവ ലഭ്യമാക്കണം.
വികസനനയത്തില്‍ ഈ കാഴ്ചപ്പാടിന് മുന്‍തൂക്കം നല്‍കണം. വികസനത്തിന്റെ പേരില്‍ പാടശേഖരങ്ങള്‍ നികത്തുന്നതും വനമേഖല ഇല്ലാതാക്കുന്നതും കുന്നുകളും മലകളും തച്ചുടയ്ക്കുന്നതും മലിനീകരണം നടത്തുന്നതും വികസനത്തെ പിന്നോട്ടടിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് സാധാണക്കാര്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളും പൊതുസംവിധാനങ്ങളും ഒരുക്കുകയെന്നതാകണം പരിസ്ഥിതിനയം. ഇതിന് പാരമ്പര്യത്തിനും നമ്മള് പിന്തുടര്ന്നുവന്ന പരിസ്ഥിതിയെ അമ്മയായി കാണുന്ന ചിന്തയ്ക്കും പ്രാമുഖ്യം നല്‍കണം. അടിസ്ഥാന വികസന നയങ്ങള്‍ പ്രകൃതിവിഭവങ്ങള്‍ കൂടുതല്‍ കാലം കൂടുതല്‍ പേര്‍ക്ക് എന്നതാകണമെന്ന് പോപ്പുലര്‍ സമീപനക്കാര്‍ വിശ്വസിക്കുന്നു.
പ്രോഗ്രസീവ് സമീപനക്കാര്‍ കുടിവെള്ളം, പാര്‍പ്പിടം, ഭക്ഷണം എന്നിവയുടെ ലഭ്യതയ്ക്ക് അതിനൂതനമായ സാങ്കേതികവിദ്യകള്‍ വേണമെന്ന് തിരിച്ചറിയുന്നു. ഇക്കാര്യത്തില്‍ അവര്‍ മാനേജീരിയല്‍ സമീപനക്കാരോട് യോജിക്കുന്നു. സാങ്കേതിക വിദ്യയല്ല, മുതലാളിത്ത സമൂഹത്തില്‍ നടക്കുന്ന സാങ്കേതിക വിദ്യയുടെ ദുര്‍വിനിയോഗമാണ് പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് അടിസ്ഥാനകാരണമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ജനസംഖ്യാവര്‍ധനവ് കണക്കിലെടുക്കാത്ത ഒരു ചിന്താഗതിയാണ് പ്രൊഗ്രസീവ് സമീപനക്കാര്ക്കുള്ളത്. പ്രശ്നങ്ങള്‍ വിശദീകരിക്കുകയും പരിഹാരം നിര്ദ്ദേശിക്കാതിരിക്കുകയുമാണ് പ്രൊഗ്രസീവ് സമീപനക്കാരുടെ രീതി. ഇവര്‍ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് വിശ്വസിക്കുന്നവരാണ്. വികസന രീതിയില്‍ മാറ്റം ഉണ്ടാകണമെന്നും പരിസ്ഥിതി പ്രതിസന്ധിക്ക് ഇനി പരിഹാരം കണ്ടെത്തണമെന്നും ഇവര്‍ വാദിക്കുന്നു. പാരീസ് ഉച്ചകോടിയില്‍ ഈ മൂന്നുതരം ചിന്താഗതികളുടെയും ഏറ്റുമുട്ടലുകള്‍ ഉണ്ടായി. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി അനുഭവിക്കുന്ന രാജ്യങ്ങള്‍ നിലനില്‍പ്പിനായി ശബ്ദമുയര്‍ത്തി. ഈ നൂറ്റാണ്ടില്‍ താപനില നാല് ഡിഗ്രി ഉയര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന രാജ്യങ്ങളുടെ ആശങ്ക ഉച്ചകോടിയില്‍ അതിശക്തമായിരുന്നു.
ലോകത്ത് തീരദേശ മേഖലയിലെ രണ്ട് ദശലക്ഷം മുതല്‍ 13 ദശലക്ഷം വരെയുള്ള ആളുകള്‍ വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അനുഭവിക്കുകയാണ്. കടല്‍ വിശ്വസിക്കാന്‍ പറ്റാത്ത അത്ര ഗൗരവതരമായ ഭീഷണി ഉയര്‍ത്തുന്നു. 130 ദശലക്ഷം മുതല്‍ 250 ദശലക്ഷം ആളുകള്‍ നദീതടങ്ങളിലെ വെള്ളപ്പൊക്കംമൂലം പൊറുതിമുട്ടുകയാണ്. ചെന്നൈ പ്രളയം അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും ഈ പ്രശ്നം നേരിടുന്നുണ്ട്. 1.5 ശത കോടി മുതല്‍ രണ്ട് ശതകോടിവരെ ജനങ്ങള്‍ കുടിവെള്ളത്തിനായി അലയുകയാണ്. കാലാവസ്ഥാ വ്യതിയാനപ്രശ്നം ലോകരാജ്യങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുന്ന സമയത്താണ് പാരീസ് ഉച്ചകോടി നടന്നത്.
ഒരേ രീതിയില്‍ ലോകരാഷ്ട്രങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ നേരിടണമെന്നും പരിഹാരം ഒരേ രീതിയിലാകണമെന്നുള്ള ആശയം സമ്പന്ന രാജ്യങ്ങള്‍ മുന്നോട്ടുവച്ചതിലൂടെ പാരീസ് ഉച്ചകോടി ഒരു ഘട്ടത്തില്‍ പ്രതിസന്ധിയിലായി. ഉച്ചകോടിയില്‍ പാസ്സാക്കുവാനായി കൊണ്ടുവന്ന കരട് കരാര്‍ വ്യവസ്ഥകള്‍ സമ്പന്ന രാജ്യങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി തിരുത്തിയെഴുതേണ്ടിവന്നുവെന്നത് വികസിച്ചുകൊണ്ടിരിക്കന്ന രാജ്യങ്ങള്‍ക്ക് ഭീഷണിയായി. കരാര്‍ നിര്‍ദ്ദേശങ്ങളില്‍ മാറ്റം നിര്‍ദ്ദേശിക്കപ്പെട്ടതിലൂടെ സമ്മേളനം 2015 ഡിസംബര്‍ 11 ന് അവസാനിക്കേണ്ടതിന് പകരം 2015 ഡിസംബര്‍ 13 നാണ് കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ട് പ്രസിദ്ധീകരിച്ചത്.
പുതിയ വ്യവസ്ഥയനുസരിച്ച് സമ്മേളന കരട് കരാറില്‍ നിര്‍ദ്ദേശിക്കപ്പെട്ട 1.5 ഡിഗ്രി ചൂട് തുടരാനും പിന്നീട് 1.5 ഡിഗ്രിയായി കുറയ്ക്കുന്നതിനും തീരുമാനിച്ചു. വികസിത രാജ്യങ്ങളുടെ വിഹിതം വര്‍ധിപ്പിക്കുന്നതിനും വികസ്വര രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ 6.7 ലക്ഷം കോടി സഹായം നല്‍കുന്നതിനും തീരുമാനിച്ചു. ഈ തീരുമാനത്തിന് ഭാരതമടക്കമുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദം ഫലവത്തായി മാറി. 2025 ആകുമ്പോഴേയ്ക്കും പരിഹാരസഹായ തുക വര്‍ധിപ്പിക്കും. 2015 ഡിസംബറിലെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിലെ കരാര്‍ വ്യവസ്ഥകളില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കരാര്‍ പുരോഗതി വിലയിരുത്തി റിപ്പോര്‍ട്ട് ചെയ്യണം. രാജ്യങ്ങള്‍ ഫോസില്‍ ഇന്ധന ഉപയോഗം കുറയ്ക്കുകയും പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളിലേക്ക് മാറുകയും ചെയ്യണം.
നിലവിലെ ഹരിതഗ്രഹവാതക സാന്ദ്രത കുറയ്ക്കുവാനുള്ള വനവല്‍ക്കരണത്തിന് എല്ലാ രാജ്യങ്ങളും പ്രാമുഖ്യം നല്‍കണം. ഹരിത നിര്‍മിതികള്‍, ഹരിത ഊര്‍ജം, ഹരിത സാമ്പത്തിക പദ്ധതികള്‍ എന്നിവയ്ക്കെല്ലാം രാജ്യങ്ങള്‍ തയ്യാറാകണം. കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങള്‍ ലോകരാജ്യങ്ങളുടെ പ്രശ്നമാണെന്നും എന്നാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ വ്യത്യാസമുണ്ടെന്നും അതിനാല്‍ വികസ്വരരാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ട പരിഹാരഫണ്ടില് ഇളവുണ്ടാകുമെന്നും പുതിയ കരാര്‍ വ്യക്തമാക്കുന്നു. ഇതോടെ ലോകത്തെ കാര്‍ബണ്‍ഡൈയോക്സൈഡ് കുറയ്ക്കുവാനുള്ള 1997 ലെ ക്വോട്ടാ പ്രോട്ടോകോളിന് പകരം 2015 ലെ പാരീസ് ഉടമ്പടി നിലവില്‍ വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: