ഹേ രാമ! അവിടുന്ന് ആദിയന്തമില്ലാത്ത പരബ്രഹ്മം തന്നെയാണ്. അങ്ങയുടെ തത്ത്വം ആര്‍ക്കും അറിയില്ല. അറിയാത്ത അങ്ങയെ സ്തുതിക്കാന്‍ തുടങ്ങുന്നത് അന്ധത്വം കൊണ്ടാണ്. അങ്ങെന്റെ സംസാരബന്ധം അറുത്ത് മുക്തിനല്കണം. അങ്ങയുടെ രൂപം അവ്യക്തവും അതിസൂക്ഷ്മവുമാണ്. കാണത്തക്കവിധം അതില്‍ ദേഹദ്വയം ഇല്ലാത്തതാണ്. കാണപ്പെടുന്ന എല്ലാ രൂപങ്ങളും ജഡമാണ്. അത് അനാത്മാവായതിനാല് അജ്ഞാനികള്‍ക്ക് കാണാന്‍ കഴിയില്ല. പരമാത്മാവാകുന്ന അതിനെ മനസ്സുകൊണ്ടറിയാന്‍ സാധ്യമല്ല.
ബുദ്ധി, ആത്മാവ് ഇവചേര്‍ന്ന് ആഭാസിക്കുന്നതാണ് ജീവന്. ബുദ്ധി മുതലായ സര്‍വ്വത്തിലും സാക്ഷിയായിരിക്കുന്നത് ബ്രഹ്മമാണ്. നിര്‍വ്വികാരവും ആത്മാവില്‍ നിര്വിഷയം എന്നപേരില്‍ അജ്ഞാനംകൊണ്ട് ലോകം ആരോപിക്കപ്പെടുന്ന തൈജസനാണ് സൂക്ഷ്മശരീരം. (സ്വപ്നാവസ്ഥയില് സൂക്ഷ്മ ശരീരത്തില്‍ അഭിമാനിച്ച് സൂക്ഷ്മേന്ദ്രിയങ്ങള്‍കൊണ്ട് സൂക്ഷ്മ വിഷയങ്ങളെ അനുഭവിക്കുന്ന ജീവസ്വരൂപമാണ് തൈജസന്‍) തൈജസന്റെ സമഷ്ടിരൂപമാണ് ഹിരണ്യഗര്ഭന്. ആ ഹിരണ്യഗര്ഭന് ശ്രീനാരായണന്‍തന്നെ. എങ്ങും നിറഞ്ഞിരിക്കുന്ന ഈ സ്ഥൂലപ്രപഞ്ചത്തെ വിരാട് പുരുഷന് എന്നുപറയുന്നു. ഭഗവാന്റെ ഈ സ്ഥൂലശരീരത്തെ യോഗീന്ദ്രന്മാര്‍ ഭാവനകൊണ്ട് പതിന്നാലു ലോകങ്ങളായി ദര്‍ശിക്കുന്നു. എല്ലാ ലോകങ്ങളും ചേര്‍ന്നതാണ് ഭഗവാന്റെ ശരീരം.
ഭഗവാന്റെ പാദത്തിനടിവശം പാതാളം. കുതികാല് മഹാതലം. പുറവടികള്‍ രസാതലവും തലാതലവും കാല്‍മുട്ടുകള്‍ സൂതലം. ഭഗവാന്റെ തുടകളാണ് വിതലവും അതലവും. അരക്കെട്ട് മഹീതലം, നാഭി ആകാശസ്ഥലം, മാറിടം ദേവലോകം, കണ്ഠദേശം മഹര്‍ലോകവും കവിള്‍ത്തടം ജനലോകവുമാണ്. ഭഗവാന്റെ ശംഖദേശം തപോലോകം, അതിനുമീതെ ബ്രഹ്മാവിരിക്കുന്ന സത്യലോകം ഭഗവാന്റെ ശിരസ്സാണ്. ശ്രീനാരായണന്റെ തലമുടിയാണ് മേഘക്കൂട്ടങ്ങള്‍. ഇന്ദ്രന് തുടങ്ങിയ ദിക്പാലന്മാര് ഭഗവാന്റെ ഭുജങ്ങളാണ്. ദിക്കുകളാണ് ഭഗവാന്റെ ചെവികള്‍. അശ്വിനീദേവന്മാര്‍ നാസികയാണ്. ഭഗവാന്റെ വായ് അഗ്നിയാണ്. ആദിത്യനാണ് കണ്ണുകള്‍.
ഭഗവാന്റെ മനസ്സാണ് ചന്ദ്രന്. പുരികക്കൊടികള്‍ കാലവും ബുദ്ധി വാക്പതിയുമാണ്. കോപത്തിനുകാരണമാകുന്ന അഹങ്കാരമാണ് രുദ്രന്. വാക്കുകളാണ് ഛന്ദസ്സുകള്‍. ദംഷ്ട്രകള്‍ യമനും നക്ഷത്രക്കൂട്ടങ്ങള്‍ ബ്രാഹ്മണരുമാണ്. ഭഗവാന്റെ പുഞ്ചിരി മോഹകാരണിയായ മഹാമായ. വാസനാസൃഷ്ടിയായ ഭഗവാന്റെ മുന്‍ഭാഗമായ അപാംഗം ധര്‍മ്മവും പിന്‍ഭാഗമായ പൃഷ്ടം അധര്‍മ്മവുമാണ്. ഭഗവാന്റെ ഉന്മേഷനിമിഷങ്ങള്‍ രാത്രിയും പകലുമാകുന്നു.
ഭഗവാന്റെ ഉദരമാണ് സപ്തസമുദ്രങ്ങള്‍. സപ്തമാരുതന്മാര്‍ നിശ്വാസഗണം. നാഡികളാണ് നദികള്‍. വൃക്ഷ-സസ്യജാലങ്ങള്‍ രോമങ്ങളാണ്. ഹേ ഭഗവന്‍! വൃഷ്ടി അങ്ങയുടെ വീര്യവും ജ്ഞാനശക്തി അങ്ങയുടെ മഹിമയുമാകുന്നു. ശിവനാണങ്ങയുടെ ഹൃദയം. ഹേ രാമ, അങ്ങയുടെ ഈ സ്ഥൂലശരീരത്തില്‍നിന്നും വേറിട്ട് യാതൊരു പദാര്‍ത്ഥവുമില്ല. അങ്ങയുടെ ഈ സ്ഥൂലശരീരത്തെപ്പറ്റി സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നവന് മുക്തി ലഭിക്കുന്നു. എന്തിലും എല്ലാറ്റിലും അങ്ങുമാത്രമേയുള്ളൂ എന്ന അറിവാണ് ശരിയായ ജ്ഞാനം. അതിനാല്‍ ജടാവല്ക്കലഭൂഷിതവും ധനുഷ്ബാണധാരിയും ശാന്താകാരവും മനോജ്ഞവും തരുണവയസ്കനും ശ്യാമളവുമായ ഈ രൂപംതന്നെ എപ്പോഴും എന്റെ ഹൃദയത്തില്‍ വസിക്കാനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ മായയാല്‍ മോഹിതരായവര്‍ അങ്ങയുടെ വാസ്തവസ്വരൂപം അറിയുന്നില്ല. സംസാരം സൃഷ്ടിക്കുന്ന പരമാത്മാവായ ഹേ രാമ! ഞാനങ്ങയെ നമസ്ക്കരിക്കുന്നു. എന്നെ അവിടത്തെ മായയില്നിന്നും കര കയറ്റിവിടണം.”
ഇവിടെ എഴുത്തച്ഛന് കാശീ മാഹാത്മ്യം കൂടിചേര്ത്തിരിക്കുന്നു. സര്‍വജ്ഞനും മഹേശ്വരനും ഈശ്വരനുമായ മഹാദേവന്, പാര്‍വതിയോടുകൂടി അങ്ങയെത്തന്നെ ധ്യാനിച്ചുകൊണ്ട് കാശിയില്‍ എപ്പോഴുമിരുന്നരുളുന്നു. മോക്ഷം ആഗ്രഹിച്ച് അവിടെ ചെല്ലുന്നവര്‍ക്ക് താരകമന്ത്രം ഉപദേശിച്ചുകൊണ്ട് സോമനാഥനിരിക്കുന്നു. അങ്ങുതന്നെയാണ് പരമാത്മാവെന്നും ശ്രീപരമേശ്വരനെന്നും മോഹവലയത്തില്‍ കുടുങ്ങിപ്പോയവര്‍ അറിയുന്നില്ല. പരമാത്മാവായ ഹേ രാമചന്ദ്രാ! അവിടത്തേക്കു നമസ്കാരം. ഇപ്രകാരം പ്രാര്‍ത്ഥിച്ച ഗന്ധര്‍വനായിരുന്ന ആ കബന്ധന് ഭഗവാന് യോഗീന്ദ്രന്മാര്‍ക്കു നല്കുന്ന പരമപദം നല്കി അനുഗ്രഹിച്ചു.
അടുത്തുതന്നെ മതംഗാശ്രമമുണ്ടെന്നും അവിടെ രാമഭക്തയായ ശബരി കാത്തിരിക്കുന്നുണ്ടെന്നും ഗന്ധര്വന് അറിയിച്ചു. രാമലക്ഷ്മണന്മാര് അവിടെനിന്നും മതംഗാശ്രമത്തിലേക്കു നടന്നു.
ഇവിടെ സൂചിപ്പിച്ചിരിക്കുന്ന താരകമന്ത്രം-
ഓം ശ്രീ രാം ജയ് രാം ജയ് ജയ് രാം
ഓം- പ്രണവസ്വരൂപം, ശ്രീ- നിര്‍ഗുണവും സഗുണവുമായ പരമാത്മതത്ത്വം, രാം- കബന്ധ സ്തുതിയില്‍ സൂചിപ്പിച്ച സര്‍വ്വത്തിലും നിറഞ്ഞിരിക്കുന്ന പരമാത്മാവ്, ജയ്- വിജയിക്കട്ടെ, ജയ്- വീണ്ടും വീണ്ടും, രാം- ആ പരമാത്മതത്ത്വം വിജയിക്കട്ടെ.ശ്രീപരമേശ്വരനില്‍നിന്നും ശ്രീ ഹനുമാനു ലഭിച്ചതാണെന്നും അല്ല ശ്രീരാമനില്‍നിന്നും ഹനുമാനു ലഭിച്ചതാണെന്നും പറയപ്പെടുന്ന ഈ താരകമന്ത്രം സദാ ജപിച്ചാല്‍ മനശ്ശുദ്ധിയും ശാന്തിയും മുക്തിയും ലഭിക്കും എന്നാണിവിടത്തെ സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: