ശബരിമല: സന്നിധാനത്ത് എട്ട് വര്‍ഷമായി ശബരിമല അയ്യപ്പ സേവാസമാജം നടത്തിവരുന്ന അന്നദാനം നിര്‍ത്താന്‍ ഗൂഢ നീക്കം. ഇതിനുപിന്നില്‍ ചില ഉദ്യോഗസ്ഥരെന്നും ആക്ഷേപം. മാളികപ്പുറത്തിന് സമീപമാണ് സമാജത്തിന്റെ അന്നദാന മന്ദിരം. ഇത് പൊളിച്ചു നീക്കണമെന്നാണ് ഇപ്പോള്‍ ആവശ്യം.
ഇതിനു പിന്നിലായി സ്ഥാപിച്ചിരിക്കുന്ന ഭസ്മക്കുളം ട്രാന്‍സ്ഫോര്‍മറിനും വൈദ്യുത ലൈനുകളില്‍ നിന്നും നിയമാനുസരണമുള്ള അകലം പാലിച്ചിട്ടില്ലെന്നും അതിനാല്‍ അന്നദാന മന്ദിരം പൊളിച്ചു നീക്കണമെന്നുമാണ് കെഎസ്ഇബി ശബരിമല അസിസ്റ്റന്റ് എന്‍ജിനീയര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ സമാജത്തിന് കത്തു നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്കിയെങ്കിലുംനടപടികള് സ്വീകരിച്ചില്ല.
ഈ രണ്ടു വര്‍ഷവും സന്നിധാനത്ത് ഡ്യൂട്ടിക്ക് എത്തിയ അടൂര്‍ സ്വദേശിയായ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയറാണ് നോട്ടീസ് നല്‍കിയത്. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാണെന്നും തീര്‍ത്ഥാടന ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ ഇതുവരെയില്ലാത്ത സുരക്ഷാ ഭീഷണി ഇപ്പോള്‍ ഉയര്‍ത്തുന്നതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് അയ്യപ്പ സേവാസമാജം ഭാരവാഹികള്‍ പറഞ്ഞു.
നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അന്നദാന മന്ദിരത്തിന് സമീപം പ്രവൃത്തിക്കാതെ കിടക്കുന്ന കെട്ടിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമാജം ഭാരവാഹികള്‍ മരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പ്രകാരം കഴിഞ്ഞദിവസം ശബരിമല എക്സിക്യൂട്ടീവ് ഓഫീസറെ നേരില്‍ കണ്ട് ഇക്കാര്യം ഉന്നയിച്ചു. എന്നാല്‍ നിഷേധ നിലപാടാണ് സ്വീകരിച്ചത്.
മുന്‍ വര്‍ഷങ്ങളിലും നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശബരിമല അയ്യപ്പ സേവാസമാജം അന്നദാനം നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഭക്തജനങ്ങളുടെ ശക്തമായ എതിര്‍പ്പില്‍ പിന്മാറുകയായിരുന്നു. ശബരിമല ഗോശാലയ്ക്ക് സമീപം മറ്റൊരു ട്രാന്‍സ്ഫോര്‍മറുണ്ട്. ഇവിടെ നിയമാനുസൃത അകലം പാലിക്കാതെയാണ് ദേവസ്വം ബോര്‍ഡിന്റെ ഡോണര്‍ ഹൗസ് ചിന്മുദ്ര നിര്‍മ്മിച്ചിരിക്കുന്നത്. ഈ കെട്ടിടങ്ങള്‍ക്കൊന്നും സുരക്ഷ ഭീഷണി കാണാത്ത കെഎസ്ഇബി അധികൃതര്‍ സമാജത്തിന്റെ അന്നദാന മന്ദിരത്തില്‍ മാത്രമാണ് സുരക്ഷ ഭീഷണി ഉയര്‍ത്തുന്നത്.
ദിനം പ്രതി ഇരുപതിനായിരത്തോളം പേര്‍ക്ക് അന്നദാനം നല്കുന്ന ശബരിമല അയ്യപ്പ സേവാസമാജത്തിനെതിരെ വര്‍ഷങ്ങളായി ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നീക്കം നടത്തുന്നു. ഇതിനു പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളാണ്. സമാജത്തിന്റെ അന്നദാനം നിര്‍ത്താന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ശബരിമല അയ്യപ്പ സേവാസമാജം സന്നിധാനം കോര്‍ഡിനേറ്റര്‍ കെ.കെ. മൂര്‍ത്തി സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: