കോഴിക്കോട്: പൊതുഖജനാവിന് ഭീമമായ നഷ്ടമുണ്ടാക്കിയ കോര്പ്പറേഷന് അഴിമതി കേസുകളുടെ അന്വേഷണം അനിശ്ചിതമായി നീളുന്നതില്‍ കേരള ഗവര്‍ണറും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി. സദാശിവം ഇടപെട്ടു. അന്വേഷണം അട്ടിമറിക്കുന്നതായി ആരോപിച്ച് അഴിമതി വിരുദ്ധ ജനകീയ മുന്നണി ജനറല്‍ കണ്‍വീനര്‍ കെ.പി. വിജയകുമാര്‍ ഗവര്‍ണര്‍ക്ക് സപ്തംബര്‍ 23ന് നല്കിയ ഹരജിയെ തുടര്‍ന്നാണ് ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറില്‍ നിന്നും വിശദീകരണം തേടിയത്.
കോഴിക്കോട് കോര്പ്പറേഷന് അഴിമതിക്കേസുകളുടെ അന്വേഷണം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ഇതിന് മറുപടി അയച്ചിട്ടുണ്ട്. ഇതിന്റെ കോപ്പി പരാതിക്കാരനായ കെ.പി. വിജയകുമാറിനും വിജിലന്‍സ് ഡയറക്ടര്‍ അയച്ചുകൊടുത്തിട്ടുണ്ട്.
കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കോര്‍പ്പറേഷനെതിരായ17 അഴിമതിക്കേസുകളില്‍ 6 കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായും ബാക്കിയുള്ള 11 കേസുകളുടെ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മറ്റ് വിജിലന്‍സ് കേസുകളുടെ അന്വേഷണം കാരണമായ ജോലി ഭാരവും, ചില കേസുകളില്‍ അന്വേഷണം നടത്തുന്നതിന് ഇടക്കാല സ്റ്റേ ഉള്ളതുമാണ് കേസന്വേഷണം പൂര്‍ത്തീകരിക്കാന്‍ താമസം വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടക്കാല സ്റ്റേ നീക്കി കേസന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 11 കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയബന്ധിതമായി വിജിലന്‍സ് ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയാണ്. കേസുകളുടെ അന്വേഷണം മരവിപ്പിക്കാനും കുറ്റപത്രം സമര്‍പ്പിക്കുന്നത് അട്ടിമറിക്കാനും യാതൊരു ശ്രമവും നടക്കുന്നില്ലെന്നും വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോര്പ്പറേഷന് അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന ആറ് ഡിവൈഎസ്പിമാരെ മാറ്റിയെന്നും അന്വേഷണം നീതിപൂര്‍വ്വം നടക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി, അഭ്യന്തരവകുപ്പ് മന്ത്രി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് നിരന്തരം പരാതി നല്‍കിയിട്ടും യാതൊരു പ്രയോജനവും ഇല്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ അഴമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്നും ഗവര്‍ണര്‍ക്കയച്ച ഹരജിയില്‍ കെ.പി. വിജയകുമാര്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: