രാമലക്ഷ്മണന്മാര് ശബര്യാശ്രമത്തില് പ്രവേശിച്ചു. അതിമനോഹരമാണ് ആശ്രമകവാടം. പൂത്തുലഞ്ഞ സസ്യങ്ങളും വല്ലികളും വൃക്ഷങ്ങളും കൊണ്ടു സമുല്ലസിക്കുന്നു. വര്‍ഗവൈരം മറന്ന് പക്ഷിമൃഗാദികള്‍ ശാന്തരായി അങ്ങുമിങ്ങും നടക്കുന്നു. പെണ്‍സിംഹം മാന്‍കുട്ടിക്കു മുല കൊടുക്കുന്നു. പുലിക്കുട്ടികള്‍ മാനുകളോടൊപ്പം തുള്ളിക്കളിക്കുന്നു.
തികച്ചും ഒരു ശാന്തികവാടം തന്നെ. ശ്രീരാമനെ കണ്ട ശബരി സംഭ്രമത്തോടെ ചാടിയെണീറ്റ് ഭക്തിയോടുകൂടി പാദങ്ങളില്‍ വീണു നമസ്കരിച്ചു. സന്തോഷാശ്രുക്കളും പിന്നെ അര്‍ഘ്യപാദ്യാദികളും കൊണ്ടു പൂജിച്ചു. പിന്നെ മധുരമുള്ള ഫലങ്ങള്‍ ഭക്ഷിക്കാന്‍ നല്കി. ശബരി എത്രയോകാലമായി ഈ പുണ്യ അവസരത്തിനായി കാത്തിരിക്കുന്നു. അവര്‍ ഓരോ പഴമായി എടുത്തു കടിച്ചുനോക്കി മധുരമുള്ളതുമാത്രം രാമനു നല്‍കിയെന്ന് കമ്പരാമായണത്തില്‍ ശബരിയുടെ എച്ചില് രാമന് സന്തോഷത്തോടെ ഭക്ഷിച്ചത്രെ. ഭക്തന് നല്കുന്നതെന്തും ഭക്തവത്സലനു പ്രിയംതന്നെ. ശബരി കാട്ടാള സ്ത്രീയായിരുന്നിട്ടും ഇത്രവലിയ ഭാഗ്യം എങ്ങനെ കൈവന്നു?
തന്റെ കഥ ശബരി ചുരുക്കിപ്പറഞ്ഞു. ”എന്റെ ഗുരുഭൂതന്മാരായ മുനിജനം രാമനെ മനസാ പൂജിച്ചുകൊണ്ട് അനേകായിരം വര്‍ഷം ഇവിടെ വസിച്ചു. ഞാനവരുടെ ശുശ്രൂഷ ചെയ്തു കഴിഞ്ഞു. അവര്‍ ബ്രഹ്മപദം പ്രാപിക്കാന്‍ നേരത്ത് എന്നോട് ഇവിടെത്തന്നെ വസിക്കണമെന്നും രാക്ഷസനാശത്തിനായി പന്നഗശായിയായ വിഷ്ണു മനുഷ്യനായി അവതരിച്ചിട്ടുണ്ടെന്നും ഇവിടെയും വരുമെന്നും പറഞ്ഞു.
രാമനെക്കാണാന്‍ സാധിക്കുമ്പോള്‍ നിനക്കും പരമപദം പ്രാപിക്കാം എന്ന് അനുഗ്രഹിച്ചിട്ട് അവര്‍ ദേഹത്യാഗം ചെയ്തു. ഹേ രാമ! എത്രയോകാലം തപസ്സുചെയ്തിട്ടും നിന്റെ ദര്‍ശനഭാഗ്യം എന്റെ ഗുരുഭൂതന്മാര്ക്കുപോലും കിട്ടിയില്ലല്ലോ. ഞാനാണെങ്കില്‍ നീചജാതിയില്‍ പിറന്ന ഒരു സ്ത്രീ. ജ്ഞാനമില്ലാത്ത മൂഢ, ഇതിനൊട്ടും അര്ഹയുമില്ല. എങ്കിലും അവിടത്തെരൂപം നേരില്‍ കാണാന്‍ കഴിഞ്ഞതു മഹാഭാഗ്യം. അങ്ങയെ എങ്ങനെ സ്തുതിക്കണമെന്നുപോലും എനിക്കറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: