പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി കേരളം സന്ദര്‍ശിച്ച അവസരത്തില്‍ കേരളത്തിനായി ഒന്നും പ്രഖ്യാപിച്ചില്ല എന്നാണ് ചിലരൊക്കെ ആരോപിച്ചത്. എന്നാല്‍ പാര്‍ലമെന്റ് ചേരുന്നതുകൊണ്ടാണ് താന്‍ പ്രഖ്യാപനങ്ങളൊന്നും നടത്താത്തതെന്ന് വ്യക്തമാക്കുകയുണ്ടായി. എന്നിട്ടുപോലും സംസ്ഥാനത്തിന്റെ പല ആവശ്യങ്ങളോടും അദ്ദേഹം അനുകൂലമായി പ്രതികരിച്ചിരുന്നു. ഒരുദശലക്ഷം റബര്‍ കര്‍ഷകരും അരദശലക്ഷം ടാപ്പേഴ്സുമുള്ള കേരളത്തിലെ റബര്‍ കൃഷിയെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും റബര്‍ കര്‍ഷകരെ സഹായിക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കുമെന്നും മോദി വാഗ്ദാനം ചെയ്യുകയുണ്ടായി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദ്ദം കൊണ്ടൊന്നുമല്ല ഈ പ്രഖ്യാപനമുണ്ടായത്. കോട്ടയംകാരനായ മുഖ്യമന്ത്രി റബര്‍ കര്‍ഷകരോടും കടുത്ത അവഗണനയാണ് കാണിക്കുന്നത്. റബര്‍ കര്‍ഷകരുടെ പ്രതിസന്ധിക്ക് സ്ഥായിയായ ഒരു പരിഹാരം കാണാനുള്ള ആത്മാര്‍ത്ഥതയോ ഇച്ഛാശക്തിയോ പ്രകടിപ്പിക്കാത്ത മുഖ്യമന്ത്രി റബര്‍ വിലയിടിവുമൂലം കടംകയറി കണ്ണൂരില്‍ ഒരു റബര്‍ കര്ഷകന് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തപോലും അവഗണിച്ചു.
കേരളം റബറിന്റെ തലസ്ഥാനമാണ്. 83 ശതമാനം നാച്ചുറല്‍ റബര്‍ ഉല്‍പ്പാദിപ്പിക്കുന്നത് കേരളമാണ്. റബറിന്റെ വിലയിടിവ് കേരളത്തില്‍ ഗുരുതര സാമ്പത്തിക പ്രശ്നങ്ങളാണുണ്ടാക്കുന്നത്. മലയോര മേഖലയിലെ റബര്‍ ഉല്‍പ്പാദനം തകര്‍ച്ചയിലാണ്. റബര്‍ ബോര്‍ഡ് നല്കുന്ന സബ്സിഡിയും 100 വര്‍ഷം പഴക്കമുള്ള റബര്‍ കൃഷിക്ക് സഹായകമായിരുന്നു. സമ്പദ്ഘടനയില്‍ ഒരു പ്രധാന റോളുള്ള റബറിനെയും കര്‍ഷകരെയും അവഗണിക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എന്ത് ന്യായമാണ് പറയാനുള്ളത്?
ഇപ്പോള്‍ റബര്‍ ഉല്‍പ്പാദനം ഭീമമായി ഇടിയുകയാണ്. ഒരു ദശലക്ഷം റബറിന്റെ സ്ഥാനത്ത് നാലുലക്ഷം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതെ കേന്ദ്രം അഞ്ചു ശതമാനം ഇറക്കുമതി തീരുവ ഉയര്‍ത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനേറ്റ പരാജയത്തിനുപിന്നില്‍ റബര്‍ കര്‍ഷകരുടെ പ്രതിഷേധമുണ്ടെന്ന കാര്യം ഉമ്മന്‍ചാണ്ടി തിരിച്ചറിയണം. ആര്‍എസ്എസ് ഗ്രേഡ് നാലിന് 2003 ല്‍ കിലോയ്ക്ക് 208 രൂപ വിലയുണ്ടായിരുന്നതാണ് 2014 ഡിസംബറില്‍ 133.45 രൂപയായി കുറഞ്ഞത്. റബര്‍ കര്‍ഷകരില്‍ 11 ലക്ഷവും ചെറുകിട കര്‍ഷകരാണ്. റബര്‍ കര്‍ഷകര്‍ക്ക് ആയിരം രൂപ വീതം സബ്സിഡിയുള്ളത് ഒരുലക്ഷമായി വര്‍ധിപ്പിക്കുകയും 25,000 രൂപ സോഫ്റ്റ് ലോണ്‍ ആയി നല്‍കുകയും ചെയ്തിട്ടും വാര്‍ഷികവരുമാനം 7100 കോടി രൂപയാണ്.
റബര്‍കൃഷി പ്രതിസന്ധിയിലായതോടെ റബര്‍ ടാപ്പിങ്ങുപോലും നടക്കുന്നില്ല. ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതും റബര്‍ പ്രതിസന്ധിക്ക് കാരണമായത്രെ. കേരളത്തില്‍ 6.59 ലക്ഷം ഹെക്ടറില്‍ 11.5 ലക്ഷം കര്‍ഷകരും 10.2 ലക്ഷം ചെറുകിട കര്‍ഷകരും പണിയെടുത്തുണ്ടാക്കുന്ന റബര്‍ വില താഴുന്നതിന് ഒരു പ്രധാന കാരണം ഭാരതത്തിലേക്കുള്ള റബര്‍ ഇറക്കുമതിയാണ്. വിദേശത്ത് റബര്‍ വില 85 രൂപയാണ്. ഈ പ്രതിസന്ധി തുടരുമ്പോഴും കേരള സര്‍ക്കാര്‍ എന്തുകൊണ്ട് ഇത് അവഗണിക്കുന്നു എന്നതു ദുരൂഹമാണ്. ഈ പ്രതിസന്ധിക്ക് സ്ഥായിയായ പരിഹാരം കാണാനുള്ള ഇച്ഛാശക്തിപോലും അഴിമതി ആരോപണത്തിലും ലൈംഗികാപവാദത്തിലും ഉഴലുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാണിക്കുന്നില്ല. റബറിന്റെ ഉല്‍പ്പാദന ചെലവിന് അനുസൃതമായ വിലപോലും ലഭിക്കാതെ കിട്ടുന്നത് വെറും 100 രൂപയാണ്.
റബര്‍ കര്‍ഷകരുടെ ആവശ്യം റബര്‍ 150 രൂപയ്ക്ക് സംഭരിക്കണമെന്നും ഉല്‍പ്പാദന ചെലവെങ്കിലും ലഭ്യമാക്കണമെന്നുമാണ്. കേരള ബജറ്റില്‍ റബറിന്റെ നാട്ടില്‍നിന്നുവരുന്ന ധനമന്ത്രി 300 കോടി നീക്കിവച്ചുവെങ്കിലും അത് കര്‍ഷകരിലെത്തിക്കാന്‍ തുടര്‍നടപടി ഉണ്ടായില്ല എന്നത് സര്‍ക്കാരിന്റെ നിസ്സംഗതയ്ക്കാണ് അടിവരയിടുന്നത്. റബര്‍ രംഗത്ത് സര്‍ക്കാര്‍ സാന്നിദ്ധ്യമില്ല. സര്‍ക്കാര്‍ റബര്‍ സംഭരിക്കാന്‍ മുന്നോട്ടുവന്നാല്‍ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാകുകയുള്ളൂ. ഇല്ലെങ്കില്‍ റബര്‍ കര്‍ഷകര്‍ക്ക് നിലനില്‍പ്പ് പോലും ഇല്ലാതാകും. ഈ കടുത്ത പ്രതിസന്ധിയിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ റബറിനെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
റബര്‍കൊണ്ട് നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കേരളത്തിന് ഇത് സഹായകമാകും. അധികാരത്തിലേറി ഒന്നരവര്‍ഷത്തിനിടെ നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിന് നല്കിയ നേട്ടങ്ങള്‍ നിരവധിയാണ്. പത്തുവര്‍ഷം അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാര്‍ പരിഗണിക്കുകപോലും ചെയ്യാതിരുന്ന ആവശ്യങ്ങള്‍ക്ക് കയ്യയച്ച് പണം നല്‍കുകയാണ് മോദി സര്‍ക്കാര്‍. ഇത്തരമൊരു കേന്ദ്രസര്‍ക്കാരിനെതിരെയാണ് രാഷ്ട്രീയപ്രേരിതമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇടതുപാര്‍ട്ടികളും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇതിനുള്ള മറുപടി കേരളത്തിലെ ജനങ്ങള്‍ ഇക്കൂട്ടര്‍ക്ക് നല്കുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: