കൊച്ചി: ആന്റി നര്‍ക്കോട്ടിക് സെല്ലിന്റെ കീഴില്പ്രത്യേക സെല്‍ രൂപികരിച്ചിട്ടും സംസ്ഥാനത്ത് വ്യാപകമായ കഞ്ചാവ് വില്‍പ്പന തടയാന്‍ കഴിയുന്നില്ല. മൊത്തക്കച്ചവടക്കാരും ചെറുകിടകാരും വിലസുന്നു. ഇന്റലിജന്‍സ് ഡിഐജി പി. വിജയന് ലീഡറും ദേബേഷ്കുമാര്‍ ബെഹ്റ കോഓര്‍ഡിനേറ്ററുമായി ഏതാനും മാസം മുമ്പാണ് ടീം രൂപീകരിച്ചത്. ഇതിന് പുറമേ ജില്ലാടിസ്ഥാനത്തിലും ഇത്തരത്തില്‍ പ്രത്യേക വിഭാഗം രൂപീകരിക്കുകയും ചെയ്തെങ്കിലും കഞ്ചാവ് മാഫിയയെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല.
എക്സൈസ് അധികൃതരുടെ പരിശോധനയ്ക്ക് പുറമേയാണ് പോലീസും പരിശോധന കര്‍ശനമാക്കിയത്. നേരത്തെ ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ് കൂടുതലായി എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ രീതിയില്‍ കഞ്ചാവ് കൃഷി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൈറേഞ്ച് മേഖലകളില്‍ ഒരിടത്തും കഞ്ചാവ് കൃഷിയില്ലെന്ന അധികൃതരുടെ ആവര്‍ത്തിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്കിടെയാണ് കിഴക്കന്‍ മേഖലയില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കഞ്ചാവ് ഒഴുക്ക് വര്‍ദ്ധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുള്ളത്.
അടുത്തിടെ എറണാകുളം ജില്ലയില്‍ കഞ്ചാവ് കടത്ത് കേസില്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായ പതിനഞ്ചോളം വരുന്ന പ്രതികളില്‍ എല്ലാവരും കഞ്ചാവ് വാങ്ങിയത് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. രാജാക്കാട്, പൂപ്പാറ, വട്ടവട തുടങ്ങിയ പ്രദേശങ്ങളിലെ കഞ്ചാവ് കൃഷി സംഘങ്ങളാണ് ഇപ്പോള്‍ സജീവമായിട്ടുള്ള കഞ്ചാവ് കടത്തിന് പിന്നിലെന്ന് വ്യക്തമായിട്ടും നടപടിയുമായി മുന്നോട്ട് പോകാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ഹൈറേഞ്ച് മേഖലയില്‍ നിന്നും കഞ്ചാവ് കടത്തല്‍ കേസില്‍ അടുത്തിടെ എക്സൈസ് പൊലീസ് വലയില്‍ കുടുങ്ങിയവരെല്ലാം മലയാളികളാണെന്നത് ഈ വഴിക്കുള്ള സംശയം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഹൈറേഞ്ചിലെ കഞ്ചാവ് കര്‍ഷകര്‍ ഒഡീഷയിലേക്കും ആന്ധ്രയിലേക്കും ചേക്കേറിയിരിക്കുകയാണെന്നും ഇവരിലാരും നാട്ടില്‍ തലപൊക്കിയിട്ടില്ലെന്നുമാണ് ഇടുക്കി, എറണാകുളം ജില്ലകളിലെ മുതിര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ വാദം. മൊത്തക്കച്ചവടക്കാര്‍ എത്തിക്കുന്ന കഞ്ചാവ് ചെറുകിട സംഘങ്ങള്‍ ചെറുപൊതികളായാണ് വില്‍പ്പന നടത്തുന്നത്. സംസ്ഥാനത്ത് കോടികളുടെ കഞ്ചാവ് കച്ചവടമാണ് ദിവസവും നടക്കുന്നത്. ഇതിലൂടെ മൊത്തക്കച്ചവടക്കാരും ഇടനിലക്കാരും ലക്ഷങ്ങളാണ് കൊയ്യുന്നത്.
കഴിഞ്ഞ കുറെ നാളുകളായി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് കച്ചവടം കൂടുതലായും നടക്കുന്നത്. ഇതിനോടകം നിരവധി പേരെ പിടികൂടിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ഒന്നും തന്നെ ശിക്ഷ വാങ്ങി കൊടുക്കാന്‍ പോലീസിനും എക്സൈസിനും സാധിച്ചിട്ടില്ല. ഒരു കിലോയില്‍ താഴെയാണ് കഞ്ചാവ് പിടി കൂടുന്നതെങ്കില്‍ ഇവര്‍ക്ക് അന്ന് തന്നെ ജാമ്യം ലഭിക്കും. അത് കൊണ്ട് തന്നെ ഇവര്‍ പുറത്തിറങ്ങി വീണ്ടും കഞ്ചാവ് വില്‍പ്പനയില്‍ ഏര്‍പ്പെടുകയാണെന്ന് പോലീസ് പറയുന്നു.
കഞ്ചാവു മാഫിയയെ തടയാന്‍ സംയുക്തമായ ഓപ്പറേഷന് നടക്കാത്തതും ഇവര്‍ക്ക് സഹായകമാകുന്നുണ്ട്. എക്സൈസും പോലീസും തങ്ങളുടെ നേട്ടമായി ചിത്രീകരിക്കാന്‍ മുന്നിട്ട് ഇറങ്ങുന്നത് ഇവര്‍ക്ക് രക്ഷപ്പെടാന്‍ കളമൊരുക്കുന്നതായും ആരോപണമുണ്ട്. ഇരുവരും തമ്മിലുള്ള ശീതസമരം മൂലം റെയ്ഡിന് മുമ്പ് ഇവര്‍ക്ക് വിവരം ലഭിക്കുന്നതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: