തൊടുപുഴ: ഉടുമ്പന്നൂര്‍ നഗരത്തില്‍ റോഡ് കയ്യേറി നിര്‍മ്മിച്ച 45 കടമുറികള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ഉടുമ്പന്നൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം പഞ്ചായത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി തള്ളി. ഉടുമ്പന്നൂര്‍ ടൗണില്‍ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളാണ് റോഡ് കയ്യേറി കെട്ടിടം നിര്‍മ്മിച്ചത്.
ഈ കയ്യേറ്റത്തിലൂടെ സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് സമിതിയില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ചിരിക്കുന്ന 54 കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കണമെന്നാവശ്യപ്പെട്ട് 25 അപേക്ഷകള്‍ എത്തിയിരുന്നു. എല്ലാവര്ക്കും കെട്ടിട നമ്പര്‍ നല്കാന് പഞ്ചായത്ത് ഭരണ സമിതി രഹസ്യമായി തീരുമാനമെടുത്തു. നിയമവിരുദ്ധമായ തീരുമാനത്തിനെതിരെ പഞ്ചായത്ത് സെക്രട്ടറി വിയോജനക്കുറിപ്പ് എഴുതി പഞ്ചായത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ചു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നിയമലംഘത്തിന് കൂട്ടുനില്‍ക്കാനാവില്ലെന്ന് വ്യക്തമാക്കി പഞ്ചായത്ത് സമിതിയുടെ തീരുമാനം പ്രിന്‍സിപ്പല്‍ സെക്രട്ടറി റദ്ദാക്കിയത്. കയ്യേറി നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തിന് വൈദ്യുതി കണക്ഷന് ലഭിച്ചത് ദുരൂഹമാണ്.
കയ്യേറി നിര്‍മ്മിച്ച കെട്ടിടത്തിന് നമ്പരിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി നിലനില്‍ക്കുകയാണ്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്. ആറു വര്‍ഷം മുന്‍പ് വസ്തു കയ്യേറി കെട്ടിടം നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി കെട്ടിടം നിര്‍മ്മിക്കരുതെന്ന് കാട്ടി കത്ത് നല്‍കിയിരുന്നു. എന്നാല്‍ സമ്മര്‍ദ്ദങ്ങളുടെ പേരില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. ഇപ്പോള്‍ കെട്ടിടത്തിന് ലൈസന്‍സ് തരപ്പെടുത്താനും രാഷ്ട്രീയ നീക്കം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: