കൊച്ചി: പതിനെട്ടു വര്‍ഷത്തിനുശേഷം ഭൂമിയില്‍ കാല് തൊട്ടപ്പോള്‍ ഇടപ്പിള്ളി പീച്ചിങ്ങപറമ്പില്‍ നൂര്‍ജഹാന്റെ (42) സന്തോഷം അണപൊട്ടി. ഒരിക്കലും നടക്കില്ലെന്ന് കരുതി വിധിയെ പഴിച്ചും ദുഃഖിച്ചും കഴിഞ്ഞ നൂര്‍ജഹാനു വേണ്ടി ബന്ധുക്കളും മക്കളും ഭര്‍ത്താവും ഡോക്ടര്‍മാരും ഇടമുറിയാതെ നടത്തിയ പ്രാര്‍ത്ഥനയും പരിശ്രമങ്ങളും ഫലം കണ്ടു.
ഇടപ്പിള്ളി കിംസ് ആശുപത്രിയിലെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷം കഴിഞ്ഞ ദിവസം നൂര്ജഹാന് സ്വന്തം കാലുകളില്‍ ബലം കൊടുത്ത് എഴുന്നേറ്റു നിന്നു. വാക്കറിന്റെ സഹായത്തോടെ ചുവടുകള്‍ വച്ചു. കണ്ടു നിന്ന ബന്ധുക്കളും ഭര്‍ത്താവ് ഹനീഫും കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടു. ജീവിതത്തില്‍ ഇതുവരെ കിട്ടാത്ത വെളിച്ചം കിട്ടിയതിന്റെ സന്തോഷം, നൂര്ജഹാന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ് തന്നെ കാണാന്‍ വന്നവരുമായി പങ്കിട്ടു.
പുറംലോകം കാണാതെ 18 വര്‍ഷത്തെ അസുഖം മൂലം തളര്‍ന്നു കിടക്കുകയായിരുന്ന നൂര്ജഹാന്. സന്ധിവാതം മൂലം രണ്ട് കാല്‍മുട്ടുകളുടെയും ഇടത്തേ ഇടുപ്പ് സന്ധിയുടെയും ചലനശേഷി നഷ്ടപ്പെട്ട് നടക്കാനോ ഇരിക്കാനോ സാധിക്കാത്ത ദുരിത പുര്‍ണ്ണമായ അവസ്ഥയില്‍ കിടപ്പിലായിരുന്നു ഇവര്‍. 90 ഡിഗ്രി മടങ്ങിയ നിലയില്‍ ഉറച്ചുപോയ രണ്ട് കാല്‍മുട്ടുകളിലും ഇടത്തേ ഇടുപ്പിലും അസഹനീയമായ വേദനയും അനുഭവപ്പെട്ടിരുന്നു. ഇതിനിടയിലാണ് കിംസിലെ ഓര്‍ത്തോപീഡിക്സ് & ജോയിന്റ് റീപ്ലേസ്മെന്റ് വിഭാഗം മേധാവി ഡോ. ജോസ് റ്റി. പാപ്പിനശ്ശേരി നൂര്‍ജഹാനെ സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. 90 ഡിഗ്രി വളഞ്ഞ് മടങ്ങി ഉറച്ചുപോയ വലത് കാല്‍മുട്ട് നേരെയാക്കുന്ന സന്ധിമാറ്റിവയ്ക്കലായിരുന്നു ഏറ്റവും ആദ്യഘട്ടം.
ശ്രമകരമായ ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇടത്തെ കാല്‍മുട്ടും വിജയകരമായി മാറ്റിവച്ചു. അവസാനഘട്ടത്തില്‍ ഇടത്തേ ഇടുപ്പിലെ സന്ധിയും മാറ്റിവച്ചു. വിജയകമായ മൂന്ന് സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുശേഷം നൂര്ജഹാന് വാക്കറിന്റെ സഹായത്തോടെ നടക്കുവാനും ഫിസിയോ തെറാപ്പിയും ആരംഭിച്ചു. ഏതാനും മാസത്തെ പരിശീലനത്തിനുശേഷം വാക്കറുപേക്ഷിച്ച് സ്വന്തം കാലില്‍ നടക്കുവാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നൂര്‍ജഹാനും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: