ന്യൂദല്‍ഹി: തിരുവനന്തപുരത്തെ പാലോട് ട്രോപ്പിക്കല്ബൊട്ടാണിക്കല് ഗാര്ഡന് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും. ഇതുസംബന്ധിച്ച സാധ്യതാ പഠനത്തിനായി വിദഗ്ധസംഘത്തെ ജനുവരി ആദ്യവാരം തിരുവനന്തപുരത്തേക്ക് അയക്കാന്‍ കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പ് തീരുമാനിച്ചു. സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ഗിരീഷ് സാഹിനിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന തീരുമാനം.
ജനുവരി ആദ്യവാരത്തില്‍ സിഎസ്ഐആര്‍ പ്രതിനിധിസംഘം പാലോടുള്ള ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതിനു ശേഷം ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കും. ഏഷ്യയിലെ തന്നെ ഏറ്റവുമധികം സസ്യ ജനിതകദ്രവ്യം ശേഖരിച്ചുവെച്ചിട്ടുള്ള സ്ഥാപനമാണ് പാലോടുള്ള ടിബിജിആര്‍ഐ.
ടിബിജിആര്ഐയെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത കുമ്മനം രാജശേഖരന് സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ഗിരീഷ് സാഹിനിയെ ധരിപ്പിച്ചു. സിഎസ്ഐആറിന്റെ കീഴിലേക്ക് ടിബിജിആര്ഐയെ കൊണ്ടുവരുന്നതില്‍ ആതീവ താല്‍പ്പര്യമാണുള്ളതെന്ന് ഡോ. ഗിരീഷ് സാഹിനിയും അറിയിച്ചു. കേരളത്തില്‍ ഔഷധ സസ്യ രംഗത്ത് നിരവധി ഗവേഷണ സാധ്യതകളുണ്ടെന്നും അതിലേക്ക് കടക്കാന്‍ സിഎസ്ഐആറിന് താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റെടുക്കല്‍ സംബന്ധിച്ച നിയമപരമായ നടപടിക്രമങ്ങളിലേക്ക് സിഎസ്ഐആര്‍ ജനുവരിയോടെ കടക്കുന്നതോടെ ബിജെപി സംസ്ഥാന നേതൃത്വം മുന്നോട്ടു വെച്ച സുപ്രധാന ആവശ്യങ്ങളിലൊന്ന് അംഗീകരിക്കപ്പെടുകയാണ്.
കേരളത്തിലെ വിവിധ മേഖലകളിലെ ഗവേഷണ സാധ്യതകളെപ്പറ്റിയും കുമ്മനം രാജശേഖരന് സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്തെ കേരളത്തിന്റെ സാധ്യതകളെപ്പറ്റി പഠിക്കുന്നതിനും പരിശോധിക്കുന്നതിനുമായി ഡോ.ഗിരീഷ് സാഹിനിയെ സംസ്ഥാനത്തേക്ക് കുമ്മനം ക്ഷണിച്ചിട്ടുണ്ട്. വിജ്ഞാന് ഭാരതി സെക്രട്ടറി ജനറല്‍ എ. ജയകുമാറും കുമ്മനത്തിനൊപ്പം സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: