അദ്ദേഹത്തിനു ശത്രുക്കളില്ല. അഭിപ്രായങ്ങളിലും നിലപാടുകളിലും കുമ്മനം രാജശേഖരനോട് എതിര്‍പ്പു പ്രകടിപ്പിക്കുന്നവരുണ്ടാകാം, പക്ഷേ കുമ്മനത്തിനെ സുന്ദരമായ ചിരിയോടെ നേരിട്ടുകാണുന്നവര്ക്ക് ഉള്ളിലുള്ള വിയോജിപ്പ് ഉരുകിപ്പോകും. ആരെയും കുറിച്ച് കുറ്റംപറയില്ല, അതേസമയം ആവശ്യമെന്നുറപ്പായാല്, ആരോടും വിയോജിപ്പു പ്രകടിപ്പിക്കാന്‍ മടിക്കാറുമില്ല. അതാണു പ്രകൃതം. പലപല ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കുംശേഷം പല പ്രമുഖരും ഇക്കാര്യം സമ്മതിച്ചിട്ടുള്ളതാണ്.
ആറന്മുളയില് പെട്ടെന്ന് ഒരു വിമാനക്കമ്പനിക്കെതിരെ ഉയര്‍ന്നതല്ല കുമ്മനത്തിന്റെ പരിസ്ഥിതി സ്നേഹം. ആറന്മുള പൈതൃകത്തിനെ രക്ഷിക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും ഉള്ള ചോദന വാസ്തവത്തില്‍ ജന്മായത്തമാണ്. കോട്ടയം സിഎംഎസ് കോളേജില്‍ ഡിഗ്രിക്ക് (ബോട്ടണി) പഠിക്കുന്ന കാലത്ത് കോളേജിലെ നാച്ചുറല്‍ സയന്‍സ് ക്ലബിന്റെ സെക്രട്ടറിയായിരുന്നു കുമ്മനം. അന്നത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും പദ്ധതികളും അധ്യാപകരെപ്പോലും ഏറെ അതിശയിപ്പിക്കുന്നതായിരുന്നു.
കുമ്മനത്തെക്കുറിച്ചുള്ള വിശേഷങ്ങളില്‍ എല്ലാം ഏതെങ്കിലും പ്രക്ഷോഭത്തിന്റെയോ സമരത്തിന്റെയോ പേരുണ്ടാകും. ആറന്മുളയാണ് ഏറ്റവും പുതിയത്. അതിനുമുമ്പ് നിലയ്ക്കല്‍ മുതല്‍ മാറാടുവരെ കുമ്മനത്തിന്റെ പേരു ചേര്‍ത്ത് സമരങ്ങള്‍ക്കൊരു തുടക്കമുണ്ട്. അതും കലാലയകാലത്താണ്. ഡിഗ്രി പഠനകാലത്ത് എംബിബിഎസ് പ്രവേശനം നേടുന്നത് സയന്‍സ് ബിരുദക്കാര്‍. കൂടുതല്‍ മാര്‍ക്കു കിട്ടുന്നവര്‍ക്ക് പ്രവേശന സാധ്യത. പക്ഷേ കെമിസ്ട്രി (രസതന്ത്രം) പഠിച്ചവര്‍ ശരീരശാസ്ത്രം കൈകാര്യം ചെയ്യുമ്പോള്‍ ജീവശാസ്ത്രക്കാര് പിന്തള്ളപ്പെടുന്നു.
കാരണം, രസതന്ത്രത്തിന് മാര്‍ക്ക് കിട്ടാനെളുപ്പം. തുടര്‍ന്നാണ് ബയോളജിക്കാര്‍ക്ക് മെഡിക്കല്‍ പഠന പ്രവേശനത്തില്‍ സംവരണം വേണമെന്നാവശ്യപ്പെട്ട് സിഎംഎസ് കോളേജില്‍ കുമ്മനം സമരം നയിച്ചത്. നേതൃത്വം കുമ്മനത്തിന്. ആര്‍ക്കും എതിര്‍ക്കാന്‍ പറ്റാത്ത ആവശ്യം. ഒരു പക്ഷെ ഇന്നത്തെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് അറിയാത്ത, സങ്കല്‍പ്പിക്കാനാവാത്ത, വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം.
കുമ്മനത്തിലെ കവിയെക്കുറിച്ച് ചിലര്‍ക്കൊക്കെ അറിയാം. അതിമനോഹരമായ കവിതകള്‍ കുമ്മനത്തിന്റേതായുണ്ട്. കവികളെ തിരിച്ചറിയാനും കവിതയും മറ്റു സാഹിത്യവും ആസ്വദിക്കാനുമുള്ള കഴിവ് ഏറെ. സാഹിത്യകാരന്മാരുടെ സാമൂഹ്യ കടപ്പാടു മാത്രമല്ല സാഹിത്യമേന്മയും തിരിച്ചറിയാന്‍ കഴിവുള്ള കുമ്മനം രചിച്ച കവിതകള്‍ കേരളക്കര ഒരുകാലത്ത് പാടി നടന്നു. അവ ഗീതങ്ങളായി, സംഗീതമാക്കിയത് പ്രസിദ്ധ സംഗീതജ്ഞരായ എല്‍.പി.ആര്. വര്‍മ, ആലപ്പി രംഗനാഥ് എന്നിവര്‍. ചില ഗാനങ്ങള്‍ പാടിയത് പട്ടണക്കാട് പുരുഷോത്തമന്. കുമ്മനം നയിച്ച ശക്തിരഥയാത്രയാല് മുഴങ്ങിയ കവിതകള്‍ക്ക് സോദ്ദേശ്യ സ്വഭാവമാണ്. അത് സാമൂഹ്യലക്ഷ്യമാണല്ലോ. ”ശക്തിരഥം-നാട്ടിന് മോചനമുക്തിരഥം,” ”അയോധ്യ ശ്രീരാമ ജന്മഭൂമി…. ആ ഭൂമി മുക്തിസമരജ്വാല പൊങ്ങുന്നു” തുടങ്ങിയ ഗീതങ്ങള്‍. അതില്‍ ”ധീരനു മരണം ഒരിക്കല്‍ മാത്രം ഭീരു പലനാള്‍ മരിക്കുന്നു” എന്ന ഗീതം എത്രയെത്ര കണ്ഠങ്ങളാണ് ഏറ്റുപാടിയിട്ടുള്ളത്. പ്രസിദ്ധീകരിച്ചതും സ്വന്തം പേരില്‍ അറിയപ്പെടാത്തതുമായ എത്രയെത്ര കവിതകള്‍.
വീട്ടില്‍ തുടങ്ങണമെന്നാണല്ലോ. അത് കുമ്മനത്തിന്റെ കാര്യത്തില്‍ നൂറ്റിയൊന്നുശതമാനം ശരി. എന്താണീ ആത്മീയ ശക്തിയുടെയും ഭാവനയുടെയും അടിത്തറ. അച്ഛന് നിര്‍ബന്ധമായിരുന്നു നിത്യവും സന്ധ്യക്ക് എല്ലാവരും ഒരുമിച്ചിരുന്ന് ഹരിനാമകീര്‍ത്തനം ചൊല്ലണമെന്ന്. അത് കൃത്യമായി മക്കള്‍ അനുവര്ത്തിച്ചുപോന്നുവെന്ന് കുമ്മനത്തിന്റെ അനുജന് കുമ്മനം രവി ഓര്‍മിക്കുന്നു. സാഹിത്യവും സംസ്കാരവും ഭക്തിയിലും ലക്ഷ്യവും തരും ഹരിനാമ കീര്‍ത്തനം, അതിന്റെ പാരായണം നിര്‍ബന്ധം, ബാക്കിയെല്ലാറ്റിനും സ്വാതന്ത്ര്യം എന്നതായിരുന്നു അച്ഛന്റെ നിലപാട്, രവി പറയുന്നു. അത് ശരിയായെന്ന് കുമ്മനം സാക്ഷി. അത് പിന്നീട് ചെങ്കോട്ടുകോണം മഠാധിപതി സ്വാമി സത്യാനന്ദ സരസ്വതിയുടെ സവിധത്തിലെത്തിച്ചു കുമ്മനത്തെ. അങ്ങനെ കര്മ്മസന്യാസിയുടെ മര്മ്മവൈഭവം തിരിച്ചറിഞ്ഞു, സ്വന്തം കര്‍മ്മവും.
കുമ്മനത്തിലെ സംഘാടകന്‍ പെട്ടെന്നു രൂപപ്പെട്ടതല്ല. ഉള്ളിലുള്ളതേ വേണ്ടപ്പോള്‍ പുറത്തുവരൂ. അച്ഛന് എന്‍എസ്എസ് കരയോഗത്തിന്റെ അയ്മനം താലൂക്ക് വൈസ് പ്രസിഡന്റായിരുന്നു ദീര്‍ഘകാലം. 1970 ല്‍ നായര്‍ സമുദായ നേതാവ് മന്നത്ത് പത്മനാഭന് അന്തരിച്ചു. അന്ന് അയ്മനത്ത് ഒരു അനുശോചന യോഗം ചേരാന്‍ തീരുമാനിച്ചു. അച്ഛന് മകന് രാജനെ പരിപാടിയുടെ സംഘാടനം ഏല്‍പ്പിച്ചു. പിന്നെ മൈക്കു കെട്ടി പ്രചാരണം നടത്തിയതു മുതല്‍ വേദിയില്‍ സ്വാഗതം പറയാനുംവരെ രാജന് മുന്നില്‍നിന്നു. രാജശേഖരനെന്ന യുവാവിന്റെ പൊതുരംഗത്തെ പ്രവേശനം കൂടിയായിരുന്നു അത്. ഇന്ന് പ്രസംഗത്തില്‍ കുമ്മനത്തെ വെല്ലാന്‍ ആളുകുറവാണ്. പ്രൊഫ. എം.പി. മന്മഥന്‍സാര്‍, സത്യാനന്ദസരസ്വതി, സ്വാമി ചിന്മയാനന്ദ തുടങ്ങിയവരുടെ സമ്പര്‍ക്കം അതിനുള്ള ശൈലി നല്കി. പ്രേരണ നല്കി. കുമ്മനത്തിന്റെ സ്വാഗത പ്രസംഗം പലപ്പോഴും ചരിത്രമായിട്ടുണ്ട്.
ജന്മഭൂമി കോട്ടയം എഡിഷന്റെ ഉദ്ഘാടനവേളയില്‍ സ്വാഗതപ്രസംഗം നടത്തുമ്പോഴാണ് സംഗീതജ്ഞന് ആലപ്പി രംഗനാഥ് കടന്നുവന്നത്. പെട്ടെന്ന്, ‘സ്വാമി സംഗീതമാലപിക്കുന്ന താപസഗായകന്‍’ ഇതാവരുന്നുവെന്നായി വിശേഷണം. രംഗനാഥ് പല അവസരങ്ങളിലും അത് അനുസ്മരിച്ചിട്ടുണ്ട്.
ആത്മീയതക്ക് തീരെ അഭാവമില്ലാത്ത കേരളത്തിലും ആത്മീയര്ക്കിടയില് ഒരുമയ്ക്ക് കുറവുണ്ട്. ആശ്രമങ്ങളും അധിപന്മാരും ഏറെ. ദേശീയതലത്തില്‍, അയോധ്യാ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍, ശങ്കരാചാര്യന്മാര് മുതല്‍ ചെറുമഠാധിപതികളെ വരെ യോജിപ്പിച്ച് ഒരു വേദിയില്‍ കൊണ്ടുവന്ന വിഎച്ച്പി നേതാവ് അശോക് സിംഗാള്ജിയെ ആണ് കുമ്മനം മാതൃകയാക്കിയത്. കാഷായം അത് ആരു ധരിച്ചാലും അതിന് ദിവ്യതയുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു, അത് അനുഷ്ഠിക്കുന്നു. അവരെ എവിടെയും പ്രണമിക്കുന്നു.
ചിന്മയാനന്ദ സ്വാമി കോട്ടയത്ത് 1982 ല്‍ ഗീതാജ്ഞാന യജ്ഞം നടത്തുമ്പോള്‍ കുമ്മനമായിരുന്നു കണ്‍വീനര്‍. ചിന്മയാനന്ദ സ്വാമിക്ക് ശബരിമലയില്‍ കൂട്ടുപോയത് കുമ്മനം. ഏറെ അനുഭവപാഠങ്ങള്‍ കിട്ടി. സത്യാനന്ദ സരസ്വതി സ്വാമികളെ ആത്മീയഗുരുവാക്കി; മന്ത്രദീക്ഷ വാങ്ങി. മാതാ അമൃതാനന്ദമയീദേവിക്ക് ഏറ്റവും പ്രിയപ്പെട്ടയാളാണ് കുമ്മനം. എന്നുവേണ്ട കേരളത്തിലെ ഏത് സന്യാസിക്കാണ് കുമ്മനം പ്രിയനല്ലാത്തത്.
ഹിന്ദുധര്‍മത്തെയും സംഘടനകളെയും പരസ്യമായി അപഹസിക്കുന്ന ഒരു ദുരുദ്ദേശ്യക്കാരനായ സ്വാമിയെക്കുറിച്ച് കിട്ടിയ വിവരം വാര്ത്തയിറക്കുന്നതിക്കുറിെനച്ച് കുമ്മനത്തിന്റെ അനുമതി ചോദിച്ചപ്പോള്‍ നല്കിയ മറുപടി അദ്ദേഹത്തിന്റെ അടിസ്ഥാന സങ്കല്‍പ്പം വ്യക്തമാകുന്നു. ”വേണ്ട. ആത്യന്തികമായി നമ്മുടെ ലക്ഷ്യം ഈ ആദ്ധ്യാത്മികാചാര്യന്മാരെ ഒന്നിപ്പിക്കുകയാണ്. ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ചിലരുടെ കൈയില്‍ പെട്ട് ചിലപ്പോള്‍ അവര്‍ ചിലത് പറയും. അത് അവര്‍ക്ക് മാറ്റിപ്പറയാം. നമുക്ക് നിലപാട് മാറ്റാനാവില്ല. നാളെ നമ്മോടൊപ്പം ചേരേണ്ടതാണവരും. കാത്തിരിക്കുക, കണ്ടില്ലെന്നു നടിക്കുക.”
കുമ്മനം സാധകനാണ്. അത് പക്ഷെ പ്രകടിപ്പിക്കാറില്ല. പക്ഷേ ഇടയ്ക്കിടെ അവസരം കിട്ടുമ്പോള്‍ നാട്ടിലെത്തി ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ കുറഞ്ഞ സമയത്തേക്കെങ്കിലും നടത്തുന്ന ധ്യാനമുണ്ട്, അത് അദ്ദേഹത്തിന്റെ ഊര്‍ജ്ജമാണെന്ന് ക്ഷേത്രം ശാന്തി അഭിപ്രായപ്പെടുന്നു. ഭഗവദ്ഗീതയാണ് അടിസ്ഥാന പ്രമാണം.
കുമ്മനം നല്ലൊരു കര്‍ഷകനാണ്. കൃഷികാര്യങ്ങളില്‍ ഏറെ ശ്രദ്ധാലുവുമാണ്. പഠിപ്പുകാലത്ത് വീട്ടുപറമ്പില്‍ വിദഗ്ധമായി ഏത്തവാഴക്കൃഷിചെയ്ത് മികച്ച വിളവെടുപ്പു നടത്തിയ ചരിത്രം നാട്ടുകാര്‍ പറയും. നാട്ടിലെത്തിയാല്‍ കൂട്ടുകാരായി മാറുന്ന നാട്ടുകാരോട് കാര്‍ഷിക കാര്യങ്ങള്‍ ചോദിച്ചറിയാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ആറന്മുളയിലും മറ്റും പ്രകടിപ്പിച്ച ആവേശം ആ കര്ഷകന്റേതുകൂടിയായിരുന്നു.
ആര്‍എസ്എസ് മുഴുസമയ പ്രവര്‍ത്തകനായി കുമ്മനം പ്രചാരകനായത് 1988-ലാണ്. ഫുഡ്കോര്‍പ്പറേഷനിലെ ജോലി ഉപേക്ഷിച്ച്, 1987-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയം നേരിയ വോട്ടുകള്‍ക്കു നഷ്ടമായി. അടുത്ത വര്‍ഷം ആര്‍എസ്എസ് പൂര്‍ണ്ണസമയ പ്രവര്‍ത്തകനാവുകയായിരുന്നു. വിവിധ പരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ച് അതത് സംഘടനകളുടെ ലക്ഷ്യം സാധിക്കുന്നതില്‍ വന്‍ വിജയം നേടിയ കുമ്മനം ഇപ്പോള്‍ ദേശീയ ഭരണകക്ഷിയായ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്കു നിയുക്തനായിരിക്കെ കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തിലും സംഘപരിവാര്‍ സംഘടനാ സമൂഹത്തിലും പ്രവര്‍ത്തകര്‍ക്കിടയിലും ഉജ്ജ്വലാവേശം ഉയര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: