നാഷണൽ ഹെറാൾഡ് അഴിമതിക്കേസിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഭാരതജനതയെ ഓർമ്മിപ്പിച്ച, അല്ലെങ്കിൽ ഭയപ്പെടുത്താൻ ഉപയോഗിച്ച വാചകം ”ഞാൻ ഇന്ദിരയുടെ മരുമകളാണ്” എന്നാണ്. അപ്പോൾ ഇന്ദിരാഗാന്ധിക്കും സോണിയാ ഗാന്ധിക്കും പൊതുവായി ചില സ്വഭാവസവിശേഷതകൾ ഉണ്ടെന്നുവേണം അനുമാനിക്കാൻ. അത് ജനങ്ങൾ കേൾക്കാനും മനസ്സിലാക്കാനും വൈകിപ്പോയി എന്നുമാത്രം. ഇന്ദിരാഗാന്ധിയുടെ ഭരണം പരിശോധിച്ചാൽ എന്നും ജനാധിപത്യത്തോട് അസഹിഷ്ണത കാണിച്ച ചരിത്രമാണുള്ളത്.
ഫാസിസത്തോടും അധികാര ദുർവിനിയോഗത്തോടും അഴിമതിയോടും അവർ ആർത്തികാണിച്ചിട്ടുള്ള ചരിത്രവും കാണാൻ കഴിയും. ഇന്ദിരയുടെ നേരവകാശിയാണെന്ന് സോണിയ അവകാശപ്പെടുമ്പോൾ ജനങ്ങൾ കൂടുതൽ ജാഗരൂകരാകേണ്ടതുണ്ട്. ഇല്ലെങ്കിൽ ഈ അവകാശി ജനാധിപത്യ സംവിധാനത്തെ കടിച്ചുകീറും.ഇന്ദിരാഗാ ന്ധിയുടെ ഭരണവും പ്രവർത്തനവും ഈ രാജ്യത്തെ ജനാധിപത്യ പ്രക്രിയയ്ക്കുണ്ടാക്കിയ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. ഇനിയും അത്തരം ഒരു അനുഭവം ഉണ്ടാകരുതേ എന്ന് ആശിക്കുമ്പോഴാണ് സോണിയയുടെ പ്രഖ്യാപനം. അധികാരവും പദവിയും നിലനിർത്താൻ എന്ത് ഹീനമായ നിലപാടും സ്വീകരിക്കാൻ മടിയില്ലാത്ത നേതാവായിരുന്നു ഇന്ദിരാ ഗാന്ധി. അതിൽനിന്നും ഒട്ടും പുറകിലല്ല സോണിയാ ഗാന്ധിയെന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുകയാണ്.
1977ൽ ഭരണപരാജയമുണ്ടായപ്പോൾ ലോക്സഭയിൽ സി.എം സ്റ്റീഫനെ മുൻനിർത്തി പോരാടിയ ഇന്ദിരാ ഗാന്ധിക്ക് സമമാണ് ഇപ്പോൾ മല്ലികാർജ്ജുന ഖാർഗയെ മുൻനിർത്തിയുള്ള സോണിയയുടെ പോരാട്ടം. അധികാര കേന്ദ്രീകരണത്തിലും അഴിമതിയിലും എതിരാളികളെ നിഷ്കാസനം ചെയ്യുന്ന കാര്യത്തിലും സ്വന്തം കുടുംബത്തിൽപ്പെട്ടവരാണെങ്കിലും ഇന്ദിരയ്ക്കും സോണിയയ്ക്കും സമാനതകൾ ഏറെയുണ്ട്. ശരിക്കും മരുമകൾ തന്നെ.
1971 ലെ നഗർവാല കേസ്. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് നടന്ന ഈ ബാങ്ക് തട്ടിപ്പ് കേസ് ഇന്ദിരാഗാന്ധി തന്നെ നേരിട്ട് ആരോപണവിധേയയായ അഴിമതികേസാണ്. ആ കേസിൽ ബലിയാടായ റോയുടെ ഉദ്യോഗസ്ഥൻ റുസ്തം സൊറാൻ നഗർവാല സത്യം പുറംലോകമറിയാതെ ജയിലിൽ കിടന്നു മരിച്ചു. ആ കേസ് അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ തലേദിവസം ഡി.കെ. കശ്യപ് എന്ന പോലീസ് ഓഫീസർ അജ്ഞാത വാഹനമിടിച്ചു മരിച്ചു. ബാങ്ക് മാനേജർ ആയിരുന്ന മൽഹോത്ര സസ്പെൻഷനുശേഷം അപ്രത്യക്ഷമായി. ഇന്ദിരാ ഭരണത്തിനുശേഷം വന്ന ജനതാ സർക്കാർ നിയോഗിച്ച പി. ജഗ്മോഹൻ കമ്മീഷനും കുറ്റവാളികളെ കണ്ടെത്താൻ കഴിഞ്ഞില്ല.
1975ലെ അലഹബാദ് ഹൈക്കോടതി വിധിയിലൂടെ അധികാരം നഷ്ടപ്പെടുമെന്ന സാഹചര്യത്തിൽ ഇന്ദിരാഗാന്ധി അവലംബിച്ച അതേ നിലപാടല്ലേ നാഷണൽ ഹൊറാൾഡ് കേസിൽ സോണിയ പയറ്റുന്നത്? അന്ന് ഇന്ദിരാഗാന്ധിയുടെ കൈയിൽ അധികാരമുണ്ടായിരുന്നുവെങ്കിൽ ഇന്ന് സോണിയാ ഗാന്ധി പ്രതിപക്ഷത്തിന്റെ അധികാരം ദുർവിനിയോഗം ചെയ്യുന്നുവെന്നുമാത്രം.
അടിയന്തരാവസ്ഥാക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ജനാധിപത്യവിരുദ്ധ നടപടികളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭരണഘടനയുടെ 39ഉം 42ഉം ഭേദഗതികളാണ്. ഭാരത ഭരണഘടനയുടെ അടിസ്ഥാനശിലകൾ ഓരോന്നായി ഇളക്കിമാറ്റാനാണ് ഇന്ദിരാഗാന്ധി ശ്രമിച്ചത്. രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ ഉപരാഷ്ട്രപതിയുടെയോ സ്പീക്കറുടെയോ തെരഞ്ഞെടുപ്പുകളിൽ കോടതികൾ ഇടപെടാൻ പാടില്ലെന്നായിരുന്നു 39-ാം ഭരണഘടനാ ഭേദഗതി. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരെന്ന അടിസ്ഥാന സ്വഭാവത്തെതന്നെ അട്ടിമറിച്ച് വെറും മൂന്നുദിവസംകൊണ്ടാണ് പാർലമെന്റ് ഈ ഭേദഗതി പാസാക്കിയത്. ഇത്തരത്തിലുള്ള ഒരു മാതൃകയാണ് സോണിയാഗാന്ധി ആഗ്രഹിക്കുന്നതെങ്കിൽ നാം എവിടേയ്ക്കാണ് പോകുന്നത്? അതുപോലെതന്നെ 42-ാം ഭരണഭേദഗതിയും.
സഭകൂടാൻ മിനിമം കോറം വേണ്ട, രാഷ്ട്രപതിക്കു വേണമെങ്കിൽ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഭരണഘടനാ ഭേദഗതി വരുത്താൻ അനുമതി നൽകുന്ന ഭേദഗതി. നിലവിൽ സഭയുടെ മൂന്നിൽ രണ്ടുഭാഗം അംഗങ്ങളും പകുതിയിലേറെ സംസ്ഥാനങ്ങളും പാസാക്കിയാൽ മാത്രമെ ഭരണഘടനഭേദഗതി ചെയ്യാൻ പറ്റൂ. ഈ രീതിയാണ് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ദിരാഗാന്ധി മാറ്റിയതും ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ചതും. ഇന്ദിരാഗാന്ധിയെ മാതൃകയാക്കുമ്പോൾ സോണിയാ ഗാന്ധിയിൽനിന്ന് ഇത്തരം നടപടികൾ പ്രതീക്ഷിക്കേണ്ടതായിട്ടുണ്ട്. ഏറ്റവും ഹീനമായ രീതിയിൽ ജനാധിപത്യത്തെയും പൗരാവകാശത്തെയും ധ്വംസിച്ച ഇന്ദിരാഗാന്ധിയുടെ പിൻഗാമിയെന്ന അവകാശവാദം തന്നെ ജനാധിപത്യത്തെ ഭയപ്പെടുത്തലാണ്.
ഇനി ഇപ്പോൾ ഉയർന്നുവന്ന രാഷ്ട്രീയ പകപോക്കൽ എന്ന വാദം പരിശോധിക്കാം. നമ്മളാരും നിയമസംവിധാനത്തിന് വിധേയരല്ലെന്നുള്ള സന്ദേശം എത്രമാത്രം അപകടകരമാണെന്ന് കോൺഗ്രസുകാർ ആലോചിച്ചിട്ടുണ്ടോ? കോടതിയുടെ വാറണ്ടുമായി വന്നപ്പോൾ ദൽഹി ഇമാമും കേരളത്തിൽ അബ്ദുൽ നാസർ മദനിയും പറഞ്ഞിരുന്ന വാദമുഖമാണ് സോണിയയും നാഷണൽ ഹെറാൾഡ് കേസിൽ പറഞ്ഞത്. ഡോ.സുബ്രഹ്മണ്യൻ സ്വാമി ജനതാപാർട്ടി പ്രസിഡന്റായിരുന്നപ്പോൾ നൽകിയ കേസിന്റെ തുടർ നടപടികളെ തുടർന്ന് കോടതിയിൽ ഹാജരാകാൻ സോണിയയോടും രാഹുലിനോടും കോടതി ആവശ്യപ്പെട്ടപ്പോൾ എന്തായിരുന്നു അനുസരിക്കാൻ മടി? 2002ൽ നടന്ന ഗുജറാത്ത് കലാപത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയലാഭത്തിനുവേണ്ടിയും പകപോക്കലിനുവേണ്ടിയും ഭരണാധികാരം ദുർവിനിയോഗം ചെയ്ത് ഒരു മുഖ്യമന്ത്രിയെ മണിക്കൂറുകളോളം ചോദ്യംചെയ്യലിനു വിധേയമാക്കിയപ്പോൾ ആരെങ്കിലും പാർലമെന്റ് തടസ്സപ്പെടുത്തിയോ? നിയമപോരാട്ടത്തിലൂടെ നിരപരാധിത്വം തെളിയിക്കുകയല്ലേ ചെയ്തത്. സോണിയ പറയുന്ന ന്യായം അഴിമതിക്കാരായ കോൺഗ്രസ് നേതാക്കന്മാരെയോ ഭരണാധികാരികളെയോ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ പാടില്ല, പ്രതിപക്ഷമാണെന്നതിന്റെ പേരിൽ അവരുടെ അഴിമതി മൂടിവയ്ക്കണമെന്നാണ്. ഇതാണോ ജനാധിപത്യം!
നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരെന്ന ഭരണഘടനാവകാശം നിലനിൽക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. രാഷ്ട്രീയ ശക്തി ഉപയോഗിച്ച് നിയമത്തെ അട്ടിമറിച്ച് തങ്ങൾ നിയമത്തിന് അതീതരാണെന്ന അവസ്ഥ സൃഷ്ടിക്കുന്നത് ഏറ്റവും അപകടകരമായ ജനാധിപത്യ വിരുദ്ധ നിലപാടാണ്. ഭാരതം കണ്ട ഏറ്റവും വലിയ ഏകാധിപതിയാണ് ഇന്ദിരാഗാന്ധി. രാഷ്ട്രീയ എതിരാളികളെ എന്നും വേട്ടയാടാൻ അവർ ശ്രമിച്ചിട്ടുണ്ട്. അതിൽ കലാകാരന്മാരും സാമൂഹിക പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ട്. അത്തരം ഒരു വേട്ടയാടലിൽ നിന്നുള്ള ഒരു മോചനമാണ് ഭാരതം ആഗ്രഹിക്കുന്നത്.
ജനാധിപത്യത്തിൽ ഒരു പ്രത്യേകത ഉണ്ട്. ആരെങ്കിലും അധികാരം ദുർവിനിയോഗം ചെയ്യുകയോ അപഥ സഞ്ചാരം നടത്തുകയോ ചെയ്താൽ അവരെക്കൊണ്ടു കണക്കുപറയിക്കുവാനുള്ള കരുത്ത് ജനങ്ങൾക്കുണ്ട്. അതാണ് 1975-77 കാലഘട്ടത്തിൽ കണ്ടത്. അധികാരം ദുർവിനിയോഗം ചെയ്ത് ജനങ്ങളെ കൽതുറുങ്കിലടച്ച് ജനാധിപത്യത്തിനും മൗലിക അവകാശത്തിനും കൂച്ചുവിലങ്ങിട്ട ഏകാധിപത്യത്തിന്റെ സ്ത്രീരൂപമായിരുന്ന ഇന്ദിരാഗാന്ധി 1977 അവസാനമായപ്പോൾ അധികാരം ഒഴിഞ്ഞ് ഒരു സാധാരണ പൗരന്റെ പരിധിക്കുള്ളിൽ ഒതുങ്ങിയപ്പോൾ നാം കണ്ടത് ജനാധിപത്യത്തിന്റെ ശക്തിയാണ്, കരുത്താണ്. അത് ഇന്ദിരയുടെ മരുമകൾ മറക്കാതിരിക്കുന്നത് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: