കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന മാന്യന്മാരെല്ലാം കൂടി ഇപ്പോള്‍ കേരളത്തില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള പുറപ്പാടാണ്. ഫഌറ്റ് മുതല്‍ ഹെലികോപ്ടര്‍ വരെ കോടികള്‍ കൈയിട്ടുവാരിയതിന്റെ അഴിമതിക്കണക്കുകള് സ്വന്തം അക്കൗണ്ടില്‍ ഉണ്ടായിട്ടും എ.കെ. ആന്റണി ഇപ്പോഴും മാന്യനാണെന്നാണ് വെയ്പ്. ഇങ്ങനെ ഏറ്റവും ഒടുവില്‍ മാന്യനാക്കപ്പെട്ട മഹത്വ്യക്തിത്വമാണ് കേരള മുഖ്യമന്ത്രിയും സമാദരണീയനും സര്‍വോപരി സരിതാരാധ്യനുമായ ഉമ്മന്‍ചാണ്ടിയുടേത്. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് ഉള്ളടക്കം ചെയ്തിട്ടുള്ള സിഡി ആയിരുന്നു കേരളത്തില്‍ ഒരാഴ്ച മുമ്പ് വരെ ചര്‍ച്ച. സോളാറും സരിതയും പൂത്തുലഞ്ഞ കാലമത്രയും സെക്രട്ടറിയേറ്റിനുമുന്നില്‍ പന്തലുകെട്ടി രാപ്പകല്‍ കെട്ടിപ്പിടിച്ച് സമരം ചെയ്ത പിണറായി വിജയന് പോലും ഇപ്പോഴറിയേണ്ടത് ഉമ്മന്‍ചാണ്ടിയുടെ അയോഗ്യത എന്ത് എന്നതാണ്. പിണറായി വിജയനോളം യോഗ്യനാണ് എല്ലാക്കാര്യത്തിലും ഉമ്മന്‍ചാണ്ടി എന്നതിനപ്പുറം എന്ത് അയോഗ്യതയാണ് ഇനി വേണ്ടത് സഖാവേ..
ആന്റണി കോടികളുടെ അഴിമതിയില്പ്പെട്ടാലും ഉമ്മന്‍ചാണ്ടി നീലസിഡിയില് അഭിനയിച്ചാലും അത് ആരും ആരോടും വിളിച്ചുപറയാന്പാടില്ലെന്നും അവരൊക്കെ നാലും തികഞ്ഞ മാന്യന്മാരാണെന്നുമാണ് പ്രതിപക്ഷത്ത് പോലുമുള്ള നേതാക്കളുടെ ന്യായം. ഉമ്മന്‍ചാണ്ടി എന്ന മാന്യന്റെ ‘പുതിയമുഖം’ സിഡി തേടിയുള്ള പരക്കംപാച്ചിലിനിടയിലാണ് കേരളത്തില്‍ രണ്ട് വര്‍ഷം മാത്രം മുഖ്യമന്ത്രിയായിരുന്ന ആര്. ശങ്കറിന്റെ പ്രതിമാ അനാച്ഛാദനം നടക്കുന്നത്. മാന്യന്മാരുടെ മുഖ്യമന്ത്രിയാകാന്‍ തക്കം പാര്‍ത്തിരുന്ന ഉമ്മന്‍ചാണ്ടി നടത്തിയ നിഗൂഢവും നീചവുമായ ഒട്ടേറെ രാഷ്ട്രീയകുതന്ത്രങ്ങളുടെ വെളിപ്പെടുത്തലുകള്‍ക്ക് അവസരം സിദ്ധിച്ച ഒന്നായിമാറി അത്. എല്ലാ അര്‍ത്ഥത്തിലും കേരളത്തിലെ സര്‍ദാര്‍ പട്ടേല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ആര്. ശങ്കറിന്റെ സ്മരണകള്‍ പോലും ചാണ്ടിയും കുഞ്ഞാടുകളും ഇഷ്ടപ്പെടുന്നില്ല എന്നതിന് ഇപ്പോള്‍ തെളിവുകള്‍ ഏറെയാണ്.
ആര്. ശങ്കറിനെ മുഖ്യമന്ത്രിപദത്തില്‍ നിന്ന് ഇറക്കിവിട്ട് അപമാനിച്ചും രാഷ്ട്രീയത്തില്‍നിന്ന് ഒഴിവാക്കിനിര്‍ത്താന്‍ അരമനകളില്‍ ഗൂഢാലോചന നടത്തിയും പള്ളിപ്പടയുടെ കുരിശും കൊന്തയുമായി പ്രവര്‍ത്തിച്ച അതേ ഉമ്മന്‍ചാണ്ടിയെത്തന്നെയാണ് ഈ എഴുപത്തിരണ്ടാം വയസിലും കാണുന്നത്. ആര്. ശങ്കര്‍ പ്രതിമ അനാച്ഛാദനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന വേളയില്‍ അദ്ധ്യക്ഷപദത്തിലിരിക്കാന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ക്ഷണിച്ചു. വെള്ളാപ്പള്ളിയോളം തികഞ്ഞ വര്‍ഗീയവാദി വേറെയില്ലെന്നും അദ്ദേഹം കേരളത്തിലെ മതവിദ്വേഷപ്രചാരകനാണെന്നും ആരോപണമുന്നയിച്ചും തെരുവുകള്‍തോറും കോണ്‍ഗ്രസുകാരെക്കൊണ്ട് കോലംകത്തിച്ചും തെറിവിളിപ്പിച്ചും ആഭാസപ്രകടനം നടത്തുന്നതിനിടയിലാണ് ഈ ക്ഷണം ഉണ്ടാകുന്നതെന്നോര്‍ക്കണം.
വെള്ളാപ്പള്ളിക്കെതിരെ മതവിദ്വേഷ പ്രചാരണത്തിന് കേസെടുക്കുകയും ഇത്തരം ആഭാസപ്രകടനങ്ങള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്ത മുഖ്യമന്ത്രി എസ്എന്‍ ട്രസ്രറ്റ് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പിന്നെയും പങ്കെടുത്താല്‍ അത് ജനങ്ങള്‍ക്ക് കൂക്കിവിളിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കലാകും എന്നു തോന്നിയതിനാല്‍ ക്ഷണിച്ചയാള്‍ തന്നെ വിളിച്ച് മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കി. എല്ലാം തലയും കുലുക്കി സമ്മതിച്ചതിന് ശേഷമാണ് ഉമ്മന്‍ചാണ്ടി ആ പഴയ തറവേലയുമായി രംഗത്തിറങ്ങിയത്. തന്നെ ഒഴിവാക്കിയെന്ന് നിലവിളിച്ച് പത്രങ്ങള്‍ക്ക് വാര്‍ത്താക്കുറിപ്പ്. പിന്നെ പ്രധാനമന്ത്രിയെ നേരില്‍കണ്ട് കാരണം ബോധിപ്പിക്കുമെന്ന് ഭീഷണി. നേരില്‍ക്കണ്ടപ്പോള്‍ പ്രധാനമന്ത്രി ഇമ്മാതിരി വിഷയങ്ങളൊന്നും അറിഞ്ഞ മട്ട് കാട്ടിയതേയില്ല. അടുത്ത നിലവിളി അതും പറഞ്ഞായി.
എന്തേ വരാത്തതെന്നുപോലും പ്രധാനമന്ത്രി ചോദിച്ചില്ലെന്നായിരുന്നു കരച്ചില്. പിന്നെ ക്ലിഫ് ഹൗസില്‍ പോയിരുന്ന് പിഎംഒയിലേക്ക് നീണ്ട ഒരു കത്ത് തയ്യാറാക്കി. അതിലുമുണ്ട് കരളലിയിക്കുന്ന ഒരു ചോദ്യം, താങ്കള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ഇതെങ്കില്‍ എന്ത് വികാരമാണുണ്ടാവുക എന്നതായിരുന്നു ഹൃദയഭേദകമായ ആ ചോദ്യം.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കേരളത്തില്‍ വന്നപ്പോഴെല്ലാം ഈ മാന്യന്മാരുടെ പ്രതികരണവും സമീപനവും എന്തായിരുന്നു എന്ന മറുചോദ്യം ഉയരാത്തത് കേവലമര്യാദയുടെ പേരില്‍ മാത്രമാണ്. മോദി വരുന്നതുപോയിട്ട് മോദിയുടെ പേരുച്ചരിച്ചാല്പോലും പാര്‍ട്ടികള്‍ നടപടികള്‍ എടുക്കുന്ന കാലം കേരളം മറന്നിട്ടില്ല. എ.പി. അബ്ദുള്ളക്കുട്ടിയും മാപ്പ് പറഞ്ഞ് തടി തപ്പേണ്ടിവന്ന മന്ത്രി ഷിബുബേബിജോണും മോദിയെന്ന പേര് ഉച്ചരിച്ചതിനും മോദിയെ കണ്ടതിനും കേരളത്തിലെ മാന്യന്മാരുടെ ഇരകളായവരാണ്. മോദി പങ്കെടുക്കുന്ന വേദി പങ്കിടാന്‍ മടിച്ച് ശിവഗിരിയിലും വള്ളിക്കാവിലുമൊക്കെ ഒരുക്കിയ പരിപാടികളില്‍ വിട്ടുനിന്ന് അയിത്തം പ്രകടിപ്പിച്ചവരില്‍ മുമ്പരില്‍ മുമ്പനായ ഒരു മാന്യനാണിന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ഇങ്ങനെ വരുമായിരുന്നോ എന്ന് നെഞ്ചത്തടിച്ച് നിലവിളിക്കുന്നത്. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന ചൊല്ലില്‍ തരിമ്പും പതിരില്ലെന്ന് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് മനസ്സിലായിട്ടുണ്ടാകും.
ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാടുകളുടെയും തറവേലകളില്‍ രണ്ടാമത്തേത് ആര്. ശങ്കറിനെ മോദിയും കൂട്ടുകാരും ചേര്‍ന്ന് ആര്‍എസ്എസാക്കി എന്ന രോദനമാണ്. ഹിന്ദുമഹാമണ്ഡലം രൂപീകരിച്ചും വീരസവര്‍ക്കറും ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയും അടക്കമുള്ള ദേശീയ നേതാക്കന്മാരുമായിചേര്ന്ന് കേരളത്തില്‍ രാഷ്ട്രീയ മുന്നേറ്റത്തിന് കളമൊരുക്കിയും ഒരു കാലഘട്ടത്തിന്റെ പ്രതീക്ഷയായി ജ്വലിച്ചുനിന്ന ആര്. ശങ്കര്‍ മരിച്ച് നാലരപ്പതിറ്റാണ്ട് പിന്നിട്ടപ്പോഴാണ് അദ്ദേഹം കെപിസിസി പ്രസിഡന്റ് ആയിരുന്നുവെന്ന് ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് മാന്യന്മാര് ഓര്‍ക്കുന്നത്. സര്‍ദാര്‍ പട്ടേലിന്റെ അനുസ്മരണദിനം ഓര്ത്തെടുക്കാനെന്നതുപോലെ ഇതിനും നരേന്ദ്രമോദിതന്നെ വേണ്ടിവന്നു.
ഇപ്പോള്‍ ശങ്കറിന് വേണ്ടി കണ്ണീരൊഴുക്കാനും ചരിത്രം പരതാനും ഓടിനടക്കുന്ന സുധീരനും ചെന്നിത്തലയും അടക്കമുള്ള കോണ്‍ഗ്രസ് കുഞ്ഞാടുകള്‍ക്ക് പക്ഷേ ഇക്കാര്യത്തില്‍ പുതുപ്പള്ളി പുണ്യവാളനുള്ള തീരാവേദന മനസ്സിലാകില്ല. ആര്. ശങ്കറിന്റെ പേരുച്ചരിക്കാനുള്ള യോഗ്യത പോലും ഉമ്മന്ചാണ്ടിക്കില്ലെന്ന ചെറിയാന് ഫിലിപ്പിന്റെ പരാമര്‍ശം രാഷ്ട്രീയത്തില്‍ ചാണ്ടി നടത്തിയ പാരപ്പണി മാത്രം ഓര്‍മ്മിപ്പിക്കുന്നതാണ്. എന്നാല്‍ അതുക്കും മേലെയാണ് കാര്യങ്ങള്‍. ആര്. ശങ്കറിനെതിരെ അന്നും ഇന്നും ഉമ്മന്‍ചാണ്ടി കളിക്കുന്നതിന് പിന്നില്‍ ശക്തമായ സംഘടിത മതലോബിയുണ്ട്. ഹിന്ദുത്വാഭിമാനിയായ ആര്. ശങ്കറിനെ അധികാരത്തില്‍ നിന്നും രാഷ്ട്രീയത്തില്‍നിന്നും പുകച്ചുപുറത്ത് ചാടിക്കുക എന്ന നികൃഷ്ട ബുദ്ധി തന്നെയാണ് ഹിന്ദു മഹാമണ്ഡലമെന്ന രാഷ്ട്രീയകേരളത്തിന്റെ പ്രതീക്ഷയെ ഇല്ലാതാക്കാനും പ്രവര്‍ത്തിച്ചത്. എന്നാല്‍ കാലാതിവര്‍ത്തിയാണ് ഹിന്ദുചേതന എന്നതിന്റെ തെളിവാണ് ഹിന്ദുമഹാമണ്ഡലത്തിന്റെ ചിതയില്‍ ഇനിയും ആറാതെ കിടന്ന ആ കനല് ഇപ്പോള്‍ ആര്. ശങ്കറിന്റെ വെങ്കലപ്രതിമയായി ഉയര്‍ന്നത്.
അന്ന് ശ്യാമപ്രസാദ് മുഖര്‍ജിയ്ക്ക് വരാനാകാതെ പോയ സമ്മേളനം ഇന്ന് ഓര്‍മ്മയാണ്. ആ ഓര്‍മ്മയെ ജനമനസ്സില്‍ ജ്വലിപ്പിച്ചാണ് സാക്ഷാല്‍ നരേന്ദ്രമോദി എത്തിയത്. രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശി ന്യൂനപക്ഷങ്ങളാണെന്ന സോണിയാ കമ്പനിയുടെ റിമോട്ടില്‍ രാജ്യം ഭരിച്ചിരുന്ന മന്മോഹന് സിംഗിന്റെ പ്രസ്താവത്തെ മോദി തിരുത്തി. കേന്ദ്രസര്‍ക്കാരില്‍ ആദ്യത്തെ അവകാശം പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങള്ക്കുള്ളതാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയുടെ പ്രകടനമായിരുന്നു.
ഉമ്മന്‍ചാണ്ടി ഭയന്നേ മതിയാകൂ. ആര്. ശങ്കറിന്റെ സ്മരണകള്‍ക്കാണ് ഹിന്ദുമഹാമണ്ഡലം പിറന്ന മണ്ണില്‍ പുനര്ജനിയുണ്ടാകുന്നത്. ആ ഓര്‍മ്മകളെ സംഘടിതമായ കരുത്തിന്റെ ഇന്ധനമാക്കാന്‍ കെല്പുളളവന് വീണ്ടുമൊരു ഹിന്ദുമഹാമണ്ഡലവുമായി പിന്നാലെ വരുന്നുണ്ട്. അതുകൊണ്ട് കുട്ടിനേതാക്കളെ മൊന്തയില്‍ ചാണകവെള്ളവുമായി കനല്പ്രഭ ചിതറുന്ന ആര്. ശങ്കറിന്റെ സ്മരണകള്‍ക്ക് മുന്നിലേക്ക് പറഞ്ഞയക്കുന്നത് അത്ര നന്നാവില്ല ആര്‍ക്കും. ഉമ്മന്‍ചാണ്ടിക്ക് കേരളത്തിലെ ഒരു സോണിയ ആവാനാണ് വിധിയെന്ന് കൂട്ടിവായിക്കാനാവും വിധം പരിതാപകരമാണ് കൊല്ലം നഗരത്തില്‍ ആര്. ശങ്കര്‍ പ്രതിമ ഉയര്‍ന്നതിന് ശേഷമുള്ള സാഹചര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: