ശബരിയുടെ നിഷ്കളങ്കഭക്തിയില്‍ പ്രസീദനായ രാമന് പറഞ്ഞു: ”ഹേ ഉത്തമേ, മൂന്നുലോകങ്ങളിലും പുരുഷ-സ്ത്രീ ഭേദമോ ജാതി, നാമം, ആശ്രമം ഇവയിലെ വ്യത്യാസങ്ങളോ എന്നെ ഭജിക്കുന്നതിന് കാരണമല്ല. എന്നിലുള്ള ഭക്തിമാത്രമാണ് ഞാന്‍ കണക്കാക്കുന്നത്. മുക്തി ലഭിക്കാനും അതുമാത്രമേയുള്ളൂ. എന്നില്‍ ഭക്തിയില്ലാതെ യജ്ഞം, ദാനം, തപസ്സ്, വേദപഠനം തുടങ്ങിയ കര്‍മ്മങ്ങള്‍ നടത്തിയതുകൊണ്ടോ, ക്ഷേത്രങ്ങള്‍തോറും തീര്‍ത്ഥയാത്ര നടത്തിയതുകൊണ്ടോ ഭജനമിരുന്നാലോ എന്നെ ഒരുത്തനും കാണാന്‍ കിട്ടുകയില്ല. ഭക്തിമാത്രം മതി എന്നെ പ്രാപിക്കുവാന്‍. ഭക്തിയുണ്ടാകാന്‍ എന്താണു വേണ്ടതെന്നു ഞാന്‍ ചുരുക്കിപ്പറയാം. ഭക്തിയുണ്ടാവാന്‍ ഒന്‍പതു പടികള്‍ കയറണം.
ഒന്നാമത് സത്സംഗം. മഹത്തുക്കളുമായുള്ള സംഗം കൊണ്ട് എന്നെക്കുറിച്ചറിയാന്‍ കഴിയും. രണ്ടാമത് എന്റെ കഥകള്‍ ആലപിക്കുക. ഈശ്വരകഥകള്‍ ഭക്തിയോടെ പറയുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഭക്തിവര്ദ്ധിക്കും. മൂന്നാമത് എന്റെ ഗുണഗണങ്ങള്‍ കീര്‍ത്തിക്കുക. നാല് എന്റെ വാക്കുകള്‍ വീണ്ടും വീണ്ടും മനനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യണം. അഞ്ചാമത് എന്റെ തന്നെ അംശത്തില്‍ ജനിച്ച ആചാര്യന്മാരെ സേവിക്കലാണ്. യാതൊരു ധനമോഹമോ സ്ഥാനമോഹമോയില്ലാതെ തികച്ചും നിര്മ്മമനായിരിക്കുന്നവനാണ് യഥാര്‍ത്ഥ ആചാര്യന്. അവരെ സേവിക്കുന്നത് ഈശ്വരസേവക്കുതുല്യമാണ്.
ആറാമത് യമനിയമാദികള്‍ പരിശീലിച്ച് എന്നെ എന്നും ഉപാസിക്കലാണ്. ഏഴാമത് എന്റെ മന്ത്രജപം നിരന്തരനാമജപത്തിലൂടെ മാത്രമേ മനോനിയന്ത്രണവും ശുദ്ധിയും കിട്ടുകയുള്ളൂ. എട്ടാമത് സര്‍വഭൂതങ്ങളിലും വസിക്കുന്നത് ഞാന്തന്നെയെന്നുറയ്ക്കല്. (ഈശ്വര സര്‍വ്വഭൂതാനാം ഹൃദ്ദേശേളതിഷ്ഠതി). ഒന്‍പതാമത് എന്റെ ഭക്തന്മാരോടുള്ള താല്പര്യം. ബാഹ്യകാര്യങ്ങളില്‍ വൈരാഗ്യവും അതോടൊപ്പം താന്‍തന്നെയാണ് സര്വ്വലോകാത്മാവ് എന്നുള്ള തത്ത്വവും ഉറയ്ക്കണം. ഇങ്ങനെ ഒന്‍പതു പടികളിലൂടെ കയറിയാല്‍ എന്നെ പ്രാപിക്കാം.
സ്ത്രീയോ പുരുഷനോ തിര്യക്കുകളോ മൂഢന്മാരോ ആകട്ടെ എന്നില്‍ പ്രേമഭക്തിയുണ്ടാകുമ്പോള് എന്റെ തത്ത്വങ്ങള്‍ ഗ്രഹിക്കാനും എന്റെ അനുഭൂതിയുണ്ടാകാനും ഇടയാകും. തത്ത്വാനുഭൂതിയുണ്ടായാല് മുക്തി ഉറപ്പാണ്. നിനക്ക് മറ്റൊരു യോഗ്യതയുമില്ലെന്നു പറഞ്ഞുവല്ലോ. എന്നാല്‍ ഏറ്റവും വലിയ യോഗ്യതയായ അടിയുറച്ച ഭക്തി നിന്നിലുണ്ടായിരുന്നതുകൊണ്ടാണ് എന്നെകാണാന്‍ സാധിച്ചത്. നിന്റെ ഗുരുക്കന്മാര്ക്ക് ആ ഭാഗ്യം സിദ്ധിച്ചില്ല. നിനക്കു മുക്തി അടുത്തു. ഇനി സീത എവിടെയുണ്ടെന്ന് എന്നോടു പറയുക. ”
ഇതുകേട്ട് ശബരി ജ്ഞാനദൃഷ്ടികൊണ്ടു നോക്കിപ്പറഞ്ഞു ”അങ്ങു സകലതും അറിയുന്നവനാണ്. എങ്കിലും ചോദിച്ചതുകൊണ്ട് ഞാന്‍ പറയാം. സീതയെ അപഹരിച്ചത് രാവണനാണ്. ഇപ്പോള്‍ ലങ്കയിലുണ്ട്. ഇവിടെ അടുത്തുതന്നെ പമ്പയുടെ അടുത്ത് ഋഷ്യമൂകം എന്ന പര്‍വതത്തില്‍ വാനരരാജനായ സുഗ്രീവന് ജ്യേഷ്ഠനായ ബാലിയെ പേടിച്ച് നാലുമന്ത്രിമാരോടൊത്ത് കഴിയുന്നുണ്ട്. അങ്ങ് അവിടെച്ചെന്ന് സുഗ്രീവനുമായി സഖ്യം ചെയ്യണം. അയാള്‍ സീതയെ കണ്ടുപിടിക്കാനും വീണ്ടെടുക്കാനും സഹായിക്കും.”
പിന്നീട് ശബരി രാമനോടു പറഞ്ഞു, ”ഹേ രാജരാജേശ്വര, ഹേ ഭഗവന്‍, ഞാനീ ശരീരം ഭസ്മമാക്കിയിട്ട് അങ്ങയുടെ പരമധാമത്തിലേക്കുപോകയാണ്. അങ്ങ് ഒരു മുഹൂര്‍ത്തമാത്രം ഇവിടെ നില്‍ക്കണം.” ശബരി അഗ്നിയില്‍ പ്രവേശിച്ച് ശരീരം ഭസ്മമാക്കി. അവിദ്യാജന്യമായ സകലബന്ധങ്ങളും വേര്‍പെട്ട് അതിദുര്‍ലഭമായ വിഷ്ണുപദം പ്രാപിച്ചു.
ഈ ഭാഗം വാല്മീകിരാമായണത്തില് രാമന് ശബരിയോടു പറഞ്ഞു. ”അല്ലയോ നല്ലവളേ! എന്നെ നീ സല്‍ക്കരിച്ചല്ലോ. ഇനി സുഖമായിപോകൂ. ” അനുവാദം കൊടുത്തപ്പോള്‍ ജടയും കൃഷ്ണമൃഗത്തിന്റെ തോലും ധരിച്ചിരുന്ന ശബരി തീയില്‍ തന്റെ ശരീരം ഹോമിച്ചിട്ട് ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിപോലെ സ്വര്‍ഗത്തിലേക്കുപോയി. ഇടിമിന്നല്‍പോലെ ആ പ്രദേശത്തെല്ലാം പ്രകാശം പരത്തിക്കൊണ്ട് പുണ്യാത്മാക്കളായ മഹര്‍ഷിമാര്‍ ആനന്ദത്തോടെ കഴിയുന്ന സ്ഥലത്തേക്ക് ആത്മസമാധിയിലൂടെ പോയി. കമ്പരാമായണത്തില്‍ ശബരി കാട്ടാളരൂപം വെടിഞ്ഞ് ഗന്ധര്വസ്ത്രീയുമായി പഴയ മാലിനിയായി ഗന്ധര്‍വലോകം പ്രാപിച്ചു എന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: