കാസര്‍കോട്: ജനകീയ മുഖ്യമന്ത്രിയെന്നവകാശപ്പെടുന്ന ഉമ്മന്‍ചാണ്ടിക്ക് ജനകീയമുഖം നല്‍കാനായി ആരംഭിച്ച മുഖ്യമന്തിയുടെ ഔദ്യോഗിക കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കാതായിട്ട് മാസങ്ങളായി. ഇതോടെ ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രിക്ക് പരാതികള്‍ നല്‍കാനും നിലവില്‍ നല്കിയ പരാതികളുടെ വിവരങ്ങള്‍ അറിയാനും കഴിയാതെ പരാതിക്കാര്‍ കുടുങ്ങി.
ഉദ്യോഗസ്ഥ അനാവസ്ഥമൂലം ചുവപ്പുനാടയില്‍ കുടുങ്ങിയ പല ഫയലുകളിലുമുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ തുടക്കത്തില്‍ ഈ സംവിധാനം കഴിഞ്ഞിരുന്നു. ഇതിനു പുറമെ ഉദ്യോഗസ്ഥരുടെ അഴിമതികളെക്കുറിച്ചുള്ള പരാതികള്‍ മുഖ്യമന്ത്രിക്ക് വന്നു തുടങ്ങിയതോടെയാണ് കോള്‍സെന്റര്‍ പ്രവര്‍ത്തനം നിലച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കോള്‍സെന്ററിലൂടെ ഏത് പരാതി നല്കിയാലും ഡോക്കറ്റ് നമ്പര്‍ ലഭിക്കും.
കാസര്‍കോട് നിന്ന് മുഖ്യമന്ത്രിക്ക് പരാതി നല്കുന്ന ഒരാള്‍ക്ക് തിരുവനന്തപുരത്ത് പോകാതെ തന്നെ ഈ ഡോക്കറ്റ് നമ്പര്‍ ഉപയോഗിച്ച് താന്‍ നല്കിയ പരാതിയില്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികള്‍ കാലതാമസമില്ലാതെ അറിയാന്‍ കഴിയുമായിരുന്നു.
ഒരു വ്യക്തി വ്യത്യസ്ഥമായ ഒന്നിലധികം പരാതികള്‍ നല്കിയാലും ഒരു വിന്റോയില്‍ തന്നെ എല്ലാ പരാതികളെയും സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിരുന്നു. മുഖ്യമന്ത്രിയുടെ കോള്‍ സെന്ററിലേക്ക് ഫോണ്‍ വഴി നല്കുന്ന പരാതികള്‍ക്ക് ലഭിക്കുന്ന ഡോക്കറ്റ് നമ്പറോ, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് നമ്പറോ ഉപയോഗിച്ച് ഓണ്‍ലൈന്‍ കോള്‍ സെന്റര്‍ സംവിധാനത്തില്‍ പ്രവേശിച്ച് നല്കിയ പരാതിയിന്മേല് സ്വീകരിച്ച നടപടികള്‍ അറിയാമായിരുന്നു.
മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ കോള്‍സെന്റര്‍ പ്രവര്ത്തനക്ഷമല്ലാതായതോടെ പരാതിയില്‍ സ്വീകരിക്കുന്ന നടപടികള്‍ അറിയാന്‍ ജനങ്ങള്‍ക്ക് മറ്റ് മാര്‍ഗവുമില്ല. ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥമൂലം ചികിത്സാ ധനസഹായങ്ങള്‍ ഉള്‍പ്പെടെ ലഭിക്കേണ്ടവര്‍ ഓണ്‍ലൈന്‍ കോള്‍സെന്റര്‍ വഴി നല്കിയ പരാതികളില്‍ തുടര്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കാതെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ഇതിനിടെ സര്‍ക്കാര്‍ വെബ് സെറ്റിലുണ്ടായ സൈബര്‍ അക്രമണമാണ് കോള്‍സെന്റര്‍ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. കോള്‍സെന്ററിന്റെ പരിപാലന ചുമതല സി-ഡിറ്റിനാണ്. ഓണ്‍ലൈന്‍ കോള്‍ സെന്ററില്‍ ലഭിച്ച പരാതികളെ സംബന്ധിച്ചുള്ള ഡാറ്റകള്‍ നഷ്ടമായതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: