സ്വതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍ എന്ന ഗ്രന്ഥത്തില്‍ ലാരി കോളിന്‍സും ഡൊമിനിക് ലാപ്പിയറും ചേര്‍ന്ന് ഇങ്ങനെ എഴുതുന്നു, ”… ബ്രിട്ടീഷ് ജെയിലില്‍ ഗാന്ധിജിയുടെ അവസാനത്തെ താമസമായിരുന്നു അത്. അതിന്റെ കാലാവധി കഴിയുമ്പോഴേക്ക് ആ വയോധികന് മൊത്തം 2338 ദിവസങ്ങള്‍ ജെയിലില്‍ കഴിച്ചുകൂട്ടിക്കഴിഞ്ഞിരുന്നു-249 ദിവസം തെക്കേ ആഫ്രിക്കയിലും 2089 ദിവസം ഭാരതത്തിലും. ഗാന്ധിയുടെ തടവറ സൂക്ഷിപ്പുകാര്‍ ഈ പ്രാവശ്യം അദ്ദേഹത്തെ കൊണ്ടുചെന്നടച്ചത് യാര്‍വാദാ ജെയിലിലല്ല, സമീപത്തുള്ള ആഗാഖാന്‍ കൊട്ടാരത്തിലയിരുന്നു. ജെയില്‍വാസം തുടങ്ങി അഞ്ചു മാസം കഴിഞ്ഞപ്പോള്‍ താന്‍ 21 ദിവസത്തെ നിരാഹാര വ്രതം ആരംഭിക്കുകയാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലായിരുന്നു. പട്ടിണി കിടന്നു മരിക്കാനാണ് ഗാന്ധി ആഹ്രിക്കുന്നതെങ്കില് ആ പരിപാടി നടപ്പാക്കാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടെന്ന് ചര്‍ച്ചില്‍ ന്യൂദല്‍ഹിയെ അറിയിച്ചു.
നിരാഹാര വ്രതം പാതിഘട്ടത്തിലെത്തിയപ്പോള് ഗാന്ധിയുടെ സ്ഥിതി വഷളായിത്തുടങ്ങി. ഒരുവിധത്തിലും വഴങ്ങാതെ ബ്രിട്ടീഷുകാര്‍ രഹസ്യമായി അദ്ദേഹത്തിന്റെ മരണത്തിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. ശവദാഹത്തില്‍ കാര്‍മ്മികത്വം വഹിക്കുന്നതിനായി രണ്ടു ബ്രാഹ്മണ പുരോഹിതരെ ജെയിലില്‍ കൊണ്ടുവന്നു തയ്യാറാക്കി നിര്‍ത്തി. ഇരുട്ടിന്റെ മറവില്‍ അദ്ദേഹത്തിന്റെ ചിത കൂട്ടാനുള്ള ചന്ദമുട്ടികളും രഹസ്യമായി കൊട്ടാരത്തിലെത്തിച്ചു. 74 കാരനായ ഗാന്ധി ഒഴിച്ച് മറ്റെല്ലാവരും അദ്ദേഹത്തിന്റെ മരണത്തിനു തയ്യാറായിരുന്നു…”
അതേ പുസ്തകം, സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി നടത്തിയ വിദേശ വസ്ത്ര ബഹിഷ്കരണാഹ്വാനവും തുടര്‍ന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പ്രതികരണവും വിവരിക്കുന്നുണ്ട്.
”… സന്തുഷ്ടമായൊരു പുഞ്ചിരിയോടെ ഗാന്ധി വസ്ത്രക്കൂമ്പാരത്തിനു തീകൊളുത്തി. ഇംഗ്ലണ്ടിലുണ്ടാക്കിയ വസ്ത്രങ്ങളുടെ വിചിത്രമായൊരു തീക്കുണ്ഡം അവിടെ ഉയര്‍ന്നു. ബ്രിട്ടീഷുകാരുടെ പ്രതികരണം പെട്ടെന്നായിരുന്നു. ഗാന്ധിയെ ഒരു രക്തസാക്ഷിയാക്കാനുള്ള ഭയംകൊണ്ട് അവര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ മടിച്ചെങ്കിലും അനുയായികള്‍ക്കെതിരേ അവര്‍ ആഞ്ഞടിച്ചു. 30,000 ആളുകളെ അറസ്റ്റു ചെയ്തു. പൊതുയോഗങ്ങളും ജാഥകളും ബലം പ്രയോഗിച്ച് പിരിച്ചുവിട്ടു. കോണ്‍ഗ്രസ് ഓഫീസുകള്‍ കൊള്ളയടിച്ചു…” ഓരോ തവണ ഗാന്ധിജിയെ അറസ്റ്റു ചെയ്തപ്പോഴും രാജ്യമെമ്പാടും ജനങ്ങള്‍ ഇളകിമറിഞ്ഞ് പ്രതിഷേധിച്ചു. അദ്ദേഹം ജെയില്‍ മോചിതനായ അവസരങ്ങളിലെല്ലാം അവര്‍ ആഹ്ലാദിച്ചു നൃത്തം ചവിട്ടി.
ഗാന്ധിയെന്ന പേരിനൊപ്പം അന്നെല്ലാം ജെയിലിന്റെ ഗന്ധമുണ്ടായിരുന്നു. അതില്‍ സമരത്തിന്റെ ചൂടുണ്ടായിരുന്നു. സത്യത്തിന്റെ പ്രകാശമുണ്ടായിരുന്നു. നിസ്വാര്‍ത്ഥതയുടെ നൈര്‍മ്മല്യമുണ്ടായിരുന്നു.
രാജ്യസ്നേഹത്തിന്റെ ഹൃദയമിടിപ്പുണ്ടായിരുന്നു. കാരണം രാജ്യത്തിന്, ജനതയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുകയെന്ന പ്രയത്നമായിരുന്നു ആ ഗാന്ധിജീവിതത്തിനു പിന്നില്‍. മിസ്റ്റര്‍ ഗാന്ധിയെന്നു വിളിച്ച ബ്രിട്ടീഷ് പക്ഷപാതികളും പില്ക്കാലത്ത് മഹാത്മാ ഗാന്ധിയെന്നു വിശേഷിപ്പിക്കാന്‍ നിര്‍ബന്ധിതരായത് അതുകൊണ്ടായിരുന്നു.
മഹാത്മാ ഗാന്ധി നയിച്ച്, ഭാരത ജനതനേടിയ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ 1947 ആഗസ്ത് 15-ന് ന്യൂദല്‍ഹിയില്‍ തടിച്ചുകൂടിയത് 10 ലക്ഷം പേരായിരുന്നുവെന്ന് ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ദിവസം, 2015 ഡിസംബര്‍ 19-ന് നാടിന്റെ നാനാഭാഗത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രകടനങ്ങളിലെ ആളെണ്ണം ചോദിച്ചാല്‍ 10 കോടിയിലേറെയെന്ന് ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടി അവകാശപ്പെടും. ചില മാധ്യമങ്ങള്‍ അതു പ്രചരിപ്പിക്കും. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതു ചരിത്രമാണ്, നാടിനും. കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷയായിരിക്കെ സോണിയാ ഗാന്ധിയും ഉപാധ്യക്ഷനായിരിക്കെ മകന് രാഹുല്‍ ഗാന്ധിയും കോടതിയില്‍ പ്രതിക്കൂട്ടില്‍ കയറി നില്ക്കേണ്ടിവന്ന ദിവസം. അവര്‍ക്കു വിചാരണക്കോടതി ജാമ്യം നല്കിയ ദിവസം. അതു കേസിലെ അന്തിമ വിധിയല്ലെന്നോര്ക്കണം.
അന്നായിരുന്നു ഈ ആഹ്ലാദ പ്രകടനങ്ങള്‍!! മഹാത്മാഗാന്ധി നാടിന്റെയും നാട്ടുകാരുടെയും സ്വാതന്ത്ര്യത്തിന് കോടതികളും ജെയിലും കയറിയിറങ്ങി. ഇന്നു ഗാന്ധിപ്പേരുപയോഗിക്കുന്നവര് സ്വന്തം കേസില്‍നിന്നു രക്ഷപ്പെടാന്‍, വഞ്ചനക്കുറ്റത്തില്‍ ജെയിലിലാകാതിരിക്കാന്, സ്വന്തം തോന്ന്യവാസങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ കോടതി കയറി. അതിനെ പിന്തുണയ്ക്കാന്‍ കാര്യമറിയാതെ പാവം പാര്‍ട്ടിപ്രവര്‍ത്തകര്‍ നാടുനീളെ പ്രകടനം നടത്തി. ഗാന്ധിമുതല്‍ ഗാന്ധിവരെയെുള്ള ഈ ദൂരത്തിലെ ചരിത്രം ഏറെ നിറംകെട്ടതാണ്, ദുര്‍ഗന്ധപൂരിതമാണ്, നാണക്കേടാണ് ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ അശ്ലീലമാണ്.
ട്രക്ക് വാങ്ങിയ കേസിലെ അഴിമതിയും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ നിലപാടുകളും നയങ്ങളും അവിടെ നില്ക്കട്ടെ. ഗാന്ധിപ്പേരിലെ, മുമ്പുപറഞ്ഞ നൈര്‍മല്യവും സത്യസന്ധതയും നിസ്വാര്‍ത്ഥതയും രാജ്യസ്നേഹവും എങ്ങനെയെങ്ങനെ ഇല്ലാതായെന്നറിയാന് ആ പേരിനെ ആവരണമായി ധരിച്ച് നാടും പാര്‍ട്ടിയും ഭരിക്കാന്‍ ഇറങ്ങിയവരുടെ ജീവിതനാള്‍ വഴികള്‍ നോക്കിയാല്‍ മതി. പേരില്‍ ജെയിലിന്റെ ഗന്ധം നിലനിര്ത്താനവര്ക്കായി, പലരും തടവറയുടെ വാതില്ക്കലെത്തി. ഓര്‍ക്കണം, മഹാത്മാഗാന്ധിയുടെ രാഷ്ട്രസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പേരാട്ടത്തിന്റെ ചൂരല്ല ഇതിന്.
ഇന്ദിരാഗാന്ധിയുടെമേല്‍ ഉയര്‍ന്ന ആരോപണങ്ങളിലെ ഷാ കമ്മീഷന് തെളിവെടുപ്പ്, തുടര്‍ നടപടിയ്ക്കെതിരേ ഉണ്ടായ ജനവികാരത്തില്‍ രാജ്യത്ത് അന്നും പിന്നീടും വേണ്ടരീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയി. ഇന്നും ഇന്ദിരാ ഗാന്ധിയുടെ മേല്‍ അടിയന്തരാവസ്ഥയെന്ന കൊടുംകുറ്റമാണ് ഏറെ ചര്‍ച്ചചെയ്യുന്നത്. അഴിമതി ആഗോള പ്രതിഭാസമാണെന്ന ആ ഗാന്ധിയുടെ നിലപാടും പ്രസ്താവനയും ഗാന്ധിപ്പേരിനൊപ്പമുണ്ടായിരുന്ന സത്യം, നൈര്‍മ്മല്യം, രാഷ്ട്രഭക്തി, നിസ്വാര്‍ത്ഥ എന്നീ ഗുണങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നുവല്ലോ. പിന്നീടുവന്ന മകന് രാജീവ്ഗാന്ധിയുടെ ബോഫോഴ്സ് ഇടപാടു മാത്രമേ രാജ്യം കാര്യമായി ചര്ച്ചചെയ്തുള്ളു, ചെയ്യുന്നുള്ളു.
അമ്മയുടെ കാലത്തു തുടങ്ങിവെച്ച, വിവിധ തലത്തിലും തരത്തിലുമുള്ള അഴിമതികള്‍ക്ക് മകന് രാജീവ് കൈക്കൊണ്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ എണ്ണമറ്റവയാണ്. ബോഫോഴ്സ് അഴിമതി, രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രതിരോധ മേഖലയിലായതിനാലും അന്യരാജ്യങ്ങള്‍ ആ ഇടപാടില്‍ ഉള്പ്പെട്ടതായതിനാലും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. എന്നാല്‍, രാജീവിന്റെ വലംകൈയായിരുന്ന, പില്ക്കാലത്ത് പ്രധാനമന്ത്രിയായ വി.പി. സിങ് ഉയര്‍ത്തിയ എത്രയെത്ര അഴിമതികള്‍ ചര്‍ച്ചചെയ്യാതെ പോയി. ”മിസ്റ്റര്‍ ക്ലീന്‍” ആയി സ്വയം പ്രഖ്യാപിച്ച രാജീവിന്റെ ഗംഗാനദീ ശുദ്ധീകരണ പദ്ധതിയുടെ പരാജയത്തിനു കാരണം അതിനു പിന്നിലെ അഴിമതിയായിരുന്നുവല്ലോ. രാജീവിന്റെ അകാല മരണത്തിനുകാലശേഷം അതൊന്നും അത്ര ചര്ച്ചചെയ്തില്ലെന്നതു കോണ്‍ഗ്രസിനും ഗാന്ധിപ്പേരിനും ഏറെ രക്ഷയായി.
പക്ഷേ, ആ പേരിന്റെ ദുരുപയോഗം തുടര്‍ന്നപ്പോള്‍ അതിന്റെ വെണ്മകുറഞ്ഞു, കൂടുതല്‍ കൂടുതല്‍ കറുത്തു. നേരിട്ടു ഭരണത്തില്‍ വന്നില്ലെന്നതിനാല്‍ സോണിയാ ഗാന്ധി നടത്തിയ അഴിമതികള്‍ നികുതിദായകരെ ബാധിക്കുന്നതായില്ല. അതാണല്ലോ അഴിമതിയെ നേരിടാന്‍ സോണിയ ഉന്നയിക്കുന്ന വാദം. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ കേസില്‍ അഴിമതി ഇല്ലെന്നല്ല, ‘അതു ചോദിക്കാന്‍ സുബ്രഹ്മണ്യന് സ്വാമിയ്ക്കെന്തവകാശം’ എന്നാണല്ലോ അവരുടെ യുക്തി തീരെയില്ലാത്ത ന്യായം. രാഹുല്‍ ഗാന്ധിയും പങ്കാളിയായ അത്തരം കേസുകള്‍ക്ക് അവര്‍ പൊതു പ്രവര്ത്തകരാണെന്നതൊഴിച്ചാല്, പൊതുഖജനാവിന്റെ കൊള്ളയടിക്കലെന്ന തലത്തില്‍ ചര്ച്ചചെയ്യാനാകുന്നില്ലെന്നതു ദുരന്തസത്യം. സോണിയയ്ക്കെതിരേ വിവിധ തലത്തില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍, അന്വേഷിച്ച് സത്യമോ സത്യ വിരുദ്ധമോ എന്നു കണ്ടെത്തേണ്ട ആരോപണങ്ങള്‍ എത്രയെത്ര; അതിന്റെ പട്ടിക നിരത്തിയാല്‍ നീളും.
ഗാന്ധിപ്പേരു ചേര്‍ത്ത മകന് രാഹുലിന്റെ അജ്ഞാതവും ദുരൂഹവുമായ ഇടപാടുകള്‍ ഒട്ടേറെ. മകള്‍ പ്രിയങ്ക ഗാന്ധി ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വഴിവിട്ട രീതിയില്‍ സ്വന്തമാക്കിയ ഭൂമിയുടെ കേസ്, മരുമകന് റോബര്‍ട്ട് വാദ്രയുടെ ഭൂമാഫിയാസംഘ പ്രവര്‍ത്തനം, അങ്ങനെ ഗാന്ധിപ്പേരു കളങ്കപ്പെടുത്തിയ സംഭവങ്ങള്‍ ഒട്ടേറെയാണ്. ഗാന്ധിജിയില്‍നിന്നുള്ള ഗാന്ധിമാരുടെ വളര്‍ച്ച ദയനീയമാണ്.
പക്ഷേ, എന്തുകൊണ്ടാണ് അഴിമതിക്കേസില്‍ കോടതി കയറിയ സോണിയയേയും രാഹുലിനേയും കുറിച്ച് സിപിഎം പ്രതികരിക്കാത്തത്, പകരം ബിജെപി കേരള അദ്ധ്യക്ഷനായ കുമ്മനം രാജശേഖരനെക്കുറിച്ച് ഇല്ലാവാര്‍ത്തകള്‍ ഏറെപ്പറയുന്നത്. കോടതികളില്‍ വിവിധ അഴിമതിക്കേസുളകില് കൈയും കെട്ടി പ്രതിക്കൂട്ടില്നില്ക്കുന്നവരില് കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് നേതാക്കളുടെ എണ്ണമെടുത്താല്‍ ആരാണു മുന്നിലെന്നു തര്‍ക്കം വരും. കോടതിയ്ക്കും ജഡ്ജിമാര്‍ക്കുമെതിരേ ശുംഭപ്രയോഗം മുതല്‍ പ്രതീകാത്മക നാടുകടത്തല്‍വരെ നടത്തിയ കമ്മ്യൂണിസ്റ്റു നേതാക്കള്‍ക്ക് സോണിയയെ തുണയ്ക്കാനും കോടതികളെ എതിര്‍ക്കാനും ധാര്‍മ്മികതയില്ലാത്തതു സ്വാഭാവികം.
** ** ** **
പിന്കുറിപ്പ്: ബിജെപിക്ക് മുമ്പും കരുത്തരായ അദ്ധ്യക്ഷരുണ്ടായിട്ടുണ്ട്. അന്നൊന്നും വിറളി പിടിയ്ക്കാത്ത കോണ്‍ഗ്രസും സിപിഎമ്മും ഇപ്പോള്‍ കുമ്മനം അദ്ധ്യക്ഷനായതില്‍ എന്തിനിത്ര വിരളുന്നു? കാരണമുണ്ട്; എതിര്പക്ഷത്തുനിന്നാല് വിജയം എന്നും കുമ്മനപക്ഷത്തായതുതന്നെ. ഈ പാര്‍ട്ടികളുടെ നേതാക്കളും സര്‍ക്കാരുകളും അതനുഭവിച്ചറിഞ്ഞിട്ടുണ്ട്. നിലയ്ക്കലില്‍ ജനകീയ സമരം നടത്തവേ, മുഖ്യമന്ത്രി കെ. കരുണാകരന് പറഞ്ഞു, കുരിശു കണ്ടിടത്ത് പള്ളി പണിയുമെന്ന്. കുരിശു സ്ഥാപിച്ചവര്ക്കുപോലും ഇല്ലാതിരുന്ന ആ നിര്‍ബന്ധം പക്ഷേ, കുമ്മനത്തിനു മുന്നില്‍ മുട്ടുകുത്തി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജേക്കബ് തമ്പിയുടെ ബോര്ഡംഗത്വകാര്യത്തില് ഗുരുവായൂരപ്പനവിടെ ഇല്ലെങ്കിലും തമ്പിയവിടെ ഉണ്ടാകും എന്ന മട്ടിലായിരുന്നു മുഖ്യമന്ത്രി ഇ.കെ. നായനാരും പാര്‍ട്ടിയും.
പക്ഷേ, കുമ്മനം നയിച്ച ജനകീയ പ്രക്ഷോഭത്തില്‍ നായനാര്‍ നിലപാടു തിരുത്തി കീഴടങ്ങി. ആറന്മുളയില് വിമാനമിറങ്ങും, കുമ്മനവും കൂട്ടരും കൊടിപിടിച്ചിരിയ്ക്കും എന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പാര്‍ട്ടിയും വീമ്പിളക്കിയത്. പക്ഷേ, ആ ധാര്‍ഷ്ട്യവും കുമ്മനത്തിന്റെ നേതൃത്വത്തിനു മുന്നില്‍ തോറ്റമ്പി. അതൊക്കെ നോക്കുമ്പോള്‍ ചിലര്‍ക്ക് അങ്കലാപ്പുണ്ടാകാം. പക്ഷേ, അതിനു പോരാട്ടക്കളത്തിലെ നിയമങ്ങള്‍ തെറ്റിയ്ക്കുന്നത് മര്യാദയല്ല. ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് സ്വയം നാണം കെടരുത്. പിണറായിയും കോടിയേരിയും മറ്റും മറ്റും നടത്തുന്നത് അതാണ്-ഹിറ്റിങ് ബിലോ ദ ബെല്‍റ്റ്, ബെല്‍റ്റിന് താഴെ ഇടിയ്ക്കിെല്ലന്ന ഗുസ്തിയിലെ മുറതെറ്റിയ്ക്കല്. ഈ ഈ ചട്ടലംഘനം രാഷ്ട്രീയ മാന്യതയല്ലേ അല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: