കര്‍ഷകരക്ഷ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. ബജറ്റ്പ്രസംഗത്തില്‍ തന്നെ രാജ്യത്തെ കര്‍ഷകരുടെ ക്ഷേമത്തിനായുള്ള താല്‍പ്പര്യം വ്യക്തമാക്കിയതാണ്.
കാര്‍ഷിക ഉല്‍പ്പാദനം കൂട്ടിയും വില നിയന്ത്രിച്ചും ഈ മേഖലയില്‍ വന്‍ മുന്നേറ്റം നടത്തണം. അതിനായി കൃത്യമായ പദ്ധതികള്‍ നടപ്പാക്കാനായി നിദാന്തജാഗ്രത.കൃഷിയിടങ്ങളിലെ സമൃദ്ധി കര്‍ഷകന്റെ സംതൃപ്തിയാണ്. പുതിയ കൃഷിരീതി, ജൈവ കൃഷി വ്യാപനം, ദീര്‍ഘകാലത്തേക്കായി കര്‍ഷകര്‍ക്ക് വായ്പ, അതിന്റെ പരിധികൂട്ടല്,സബ്സിഡി യുക്തിസഹമാക്കല്‍, ഇതിനൊക്കെയായി കാര്‍ഷിക മേഖലയിലേക്കുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കുക എന്നിവയെല്ലാം മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. കാര്‍ഷികമേഖലയെ സമഗ്രമായി പരിവര്‍ത്തനം ചെയ്യാനുള്ള പദ്ധതികളിലൊന്ന് നരേന്ദ്ര മോദി പ്രഖ്യാപിക്കുകയുമുണ്ടായി-പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജ്ന. അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നാണിത്.
അടിസ്ഥാനപരമായി കാര്‍ഷിക രാജ്യമായ ഭാരതത്തിലെ കര്‍ഷകരുടെ കണ്ണീരൊപ്പാനുള്ള ഈ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം ഇപ്പോള്‍ തുടങ്ങിയിരിക്കയാണ്. രാജ്യത്തെ ഓരോ കൃഷിയിടത്തിലേക്കും ജലമെത്തിച്ച് മെച്ചപ്പെട്ട വിളവെടുപ്പും കാര്‍ഷിക വിസ്തൃതി കൂട്ടി മൊത്തം ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ക്ഷേമ പദ്ധതികളിലൊന്നായ കൃഷി സിഞ്ചായ് യോജ്നക്ക് അമ്പതിനായിരം കോടി രൂപയാണ് ബജറ്റില്‍നിന്ന് വിനിയേഗിക്കുക. അഞ്ച് വര്‍ഷത്തെ പദ്ധതി തുകയാണിത്. ഇതില്‍നിന്ന് ഈ വര്‍ഷം തന്നെ അയ്യായിരത്തി മുന്നൂറ് കോടി രൂപാ നല്‍കും.
രാജ്യത്തിന്റെ മുഖ്യ തൊഴില്‍മേഖല കൃഷിയാണ്. മൊത്തം ജനസംഖ്യയുടെ 56 ശതമാനവും ജീവിതോപാധി തേടുന്നത് കാര്‍ഷിക മേഖലയില്‍ നിന്നാണ്. ഗ്രാമീണ ജനതയില്‍ 58 ശതമാനത്തിലേറെപ്പേര്‍ കൃഷിയെ ആശ്രയിച്ചിരിക്കുന്നു. കാര്ഷികോല്പ്പാദനത്തില് ലോകത്ത് രണ്ടാം സ്ഥാനമാണ് ഭാരതത്തിന്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ലോകപട്ടികയില് ഏഴാം സ്ഥാനവും. കഴിഞ്ഞ പത്ത് വര്‍ഷമായി ഭാരതം കയറ്റുമതിയില്‍ കുതിപ്പ് തുടരുന്നു. ഇപ്രകാരം കാര്‍ഷിക മേഖല വളര്‍ച്ചയുടെ പടവുകള്‍ കയറുന്നുണ്ടെങ്കിലും അടിസ്ഥാന പ്രശ്നങ്ങള്‍ ഏറെയാണ്. അതില്‍ മുഖ്യം ജലസേചന സൗകര്യത്തിന്റെ അപര്യാപ്തതയാണ്. ഭാരത സമ്പദ് വ്യവസ്ഥയുടെ ചാലകശക്തിയായ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താനുള്ള കര്‍മ്മ പദ്ധതിയാണ് മോദി സര്‍ക്കാര്‍ കൃഷി സിഞ്ചായ് യോജ്നയിലൂടെ ആസൂത്രണം ചെയ്തിരിക്കുന്നത്.
രാജ്യത്ത് ഉണ്ടായിട്ടുള്ള കര്‍ഷക ആത്മഹത്യ ഒരു ചൂണ്ടുപലകയാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വിളനശിക്കുന്നതും വിപണിയില്‍ വിലയിടിയുന്നതും കര്‍ഷകന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തും. കൃഷിക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്തതാണ് ജലം. വേണ്ടത്ര വെള്ളം കിട്ടിയില്ലെങ്കില്‍ ഉല്‍പ്പാദനം മുരടിക്കും. 142 മില്ല്യണ്‍ ഹെക്ടര്‍ കൃഷി ഭൂമിയാണ് ഭാരതത്തിലുള്ളത്. ഇതില്‍ ഏകദേശം 65 മില്ല്യണ്‍ ഹെക്ടറിലാണ് ജലസേചന സൗകര്യം. അതായത് 45 ശതമാനം മാത്രം. ബാക്കി 55 ശതമാനം ഭൂമിയിലെയും കൃഷി മഴയെ ആശ്രയിച്ചിരിക്കുന്നു. പ്രതീക്ഷിച്ച മഴ കിട്ടിയാല്‍ ഭാഗ്യം. മിക്കപ്പോഴും നിര്‍ഭാഗ്യമാണ് കര്ഷകനുണ്ടാകുക ഇത്തരം തിരിച്ചടികള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെക്കൂടി തകിടം മറിക്കുന്നതാണ്.
2014-15ല്‍ നമ്മുടെ ഭക്ഷ്യോല്‍പ്പാദനം 5.3 ശതമാനമായി കുറഞ്ഞതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ജലസ്രോതസ്സുകളാല്‍ സമ്പന്നമാണ് ഭാരതം. എന്നാല്‍ അതില്‍നിന്ന് വയലുകളിലേക്ക് ആവശ്യത്തിന് ജലം എത്തിക്കാനാകുന്നില്ല. ജലം കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനുളള ശക്തമായ പദ്ധതിയുടെ അഭാവമാണ് ഇതിന് കാരണം. ഇത്തരം സാഹചര്യങ്ങളെല്ലാം മനസ്സിലാക്കിയാണ് മോദി സര്‍ക്കാര്‍ ഓരോ തുള്ളി വെള്ളവും അമൂല്യമായി കണ്ട് അത് കൃഷിയിടത്തിലേക്ക് എത്തിക്കാനായി വിഭാവനം ചെയ്തിരിക്കുന്നത്.
ജലം ഫലപ്രപദമായി ഉപയോഗിച്ച് കൃഷിയിടം സമ്പുഷ്ടമാക്കുന്ന വിപ്ലവകരമായ യജ്ഞമാണിത്. വെള്ളം ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കുമെന്നത് മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയവുമാണ്. 16ാം ലോക്സഭയില്‍ സംയുക്ത സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചതാണ്. വെള്ളം ഒട്ടും പാഴാക്കാതെ ഉപയോഗിക്കാനുള്ള ശാസ്ത്രീയ-സാങ്കേതിക മര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനും കൃഷി സിഞ്ചായ് യോജ്ന ലക്ഷ്യമിടുന്നു. നദികളെയും പുഴകളെയും പരസ്പരം ബന്ധിപ്പിക്കുന്ന കാര്യവും പദ്ധതിയുടെ ഭാഗമാണ്. അങ്ങനെയായാല്‍ രാജ്യത്ത് ചില ഭാഗങ്ങളിലുണ്ടാകുന്ന വെള്ളപ്പൊക്കവും വരള്‍ച്ചയും ഒഴിവാക്കാനാകും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജലസേചന പദ്ധതികള്‍ പൂര്‍ത്തീകരിക്കുക, ഓരോ തുള്ളി വെള്ളവും പ്രയോജനപ്പെടുത്തുന്നതിനായി സൂക്ഷ്മ ജലസേചന രീതികള്‍ പ്രോല്‍സാഹിപ്പിക്കുക, മികച്ച സാങ്കേതിക വിദ്യയും ശാസ്ത്രീയ കൃഷി രീതിയും ഉപയോഗിക്കുക,നിലവിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക, അവ പുനരുദ്ധരിക്കുക,നീര്‍ത്തട സംരക്ഷണം, വികസനം എന്നിവയും കൃഷി സിഞ്ചായ് യോജ്ന ലക്ഷ്യമിടുന്നു.
മഴവെള്ളം സംഭരിക്കേണ്ടതിനൊപ്പം മണ്ണിന്റെ ആരോഗ്യവും സംരക്ഷിക്കേണ്ടതുണ്ട്. കാരണം ഉല്‍പ്പാദനക്ഷമത മണ്ണിന്റെ ആരോഗ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. നേരത്തെ ആവിഷ്ക്കരിച്ച സോയില്‍ ഹെല്‍ത്ത് കാര്‍ഡ് കൃഷി സിഞ്ചായ് യോജ്നയുടെ ഭാഗമായും കര്‍ഷകര്‍ക്ക് നല്‍കും. കാര്‍ഷിക വിദഗ്ധര്‍ക്ക് ഈ കാര്‍ഡ് നോക്കി മണ്ണ് പരിശോധനയും ഗുണമേന്മാ നടപടിയും സ്വീകരിക്കാനാകും. കാര്‍ഷിക കണക്കെടുപ്പിനും കാര്‍ഡ് ഉപകരിക്കും.
ഗ്രാമീണ കാര്‍ഷിക മേഖലയുടെ ശാക്തീകരണവും തൊഴിലില്ലായ്ക്ക് പരിഹാരവും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇവിടങ്ങളിലെ അപര്യാപ്തമായ ജലസേചനസംവിധാനം പ്രത്യേകം ഊന്നല്‍ നല്കി കാര്യക്ഷമമാക്കും. ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ആവശ്യമെങ്കില്‍ സ്വകാര്യമേഖലയെയും സ്വാഗതം ചെയ്യും.
നിലവിലുള്ള നാല് പദ്ധതികള്‍ ലയിപ്പിച്ചാണ് കൃഷി സിഞ്ചായ് യോജ്നക്ക് രൂപം നല്‍കിയത്. സംയോജിത നീര്‍ത്തട പരിപാലന പദ്ധതി, ആക്സിലറേറ്റഡ് ഇറിഗേഷന്‍ ബെനിഫിറ്റ് പ്രോഗ്രാം, ഓണ്‍ ഫാം വാട്ടര്‍ മാനേജ്മെന്റ്, റിവര്‍ ഡെവലപ്മെന്റ് ആന്റ് ഗംഗ റിജുവനേഷന്‍ പ്രോഗ്രാം എന്നിവയാണ് സംയോജിപ്പിച്ചത്.
ഓരോ തുള്ളി ജലത്തില്‍ നിന്നും കൂടുതല്‍ വിള എന്ന നയവും മുഖമുദ്രയായിട്ടുള്ള കൃഷി സിഞ്ചായ് യോജ്ന തികച്ചും വ്യവസ്ഥാപിതമായാണ് നടപ്പാക്കുന്നത്. പദ്ധതിക്കാകെ വികേന്ദ്രീകൃത സ്വഭാവമാണുള്ളത്. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തേക്ക്. അവിടെ നിന്ന് ജില്ലാ തലങ്ങളിലേക്കും. ആവശ്യമെങ്കില്‍ ഉപജില്ലാതലത്തിലേക്കും പദ്ധതി വ്യാപിപ്പിക്കും. താഴെത്തട്ടില്‍ ജില്ലാ ഇറിഗേഷന്‍ പ്ലാന്‍സാണ് നിര്‍വ്വഹണ സമിതി. മധ്യ-ദീര്‍ഘ കാല പദ്ധതികളാണ് ജില്ലാ സമിതി ആസൂത്രണം ചെയ്യുക. ജലസ്രോതസ്സുകള്‍,അതിന്റെ വിതരണ ശ്രൃംഖല തുടങ്ങിയവ ഇത് കൈകാര്യം ചെയ്യും. അതിന് മുകളില്‍ സ്റ്റേറ്റ് ഇറിഗേഷന്‍ പ്ലാന്‍സ്. ഏറ്റവും മുകളില്‍ കേന്ദ്ര മന്ത്രിമാരടങ്ങുന്ന നാഷണല്‍ സ്റ്റിയറിംഗ് കമ്മിറ്റി. പ്രധാനമന്ത്രിയാണതിന്റെ അധ്യക്ഷന്‍. നിതി ആയോഗ് വൈസ് ചെയര്മാന് അധ്യക്ഷനായുള്ള നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഉണ്ടായിരിക്കും. പദ്ധതിയുടെ സമഗ്ര നിര്‍വ്വഹണം, വിഭവങ്ങള്‍ നല്കല്,വകുപ്പ് മന്ത്രാലയ സംയോജനം എന്നീ ലക്ഷ്യങ്ങളാണ് ഈ കമ്മിറ്റിക്കുള്ളത്.
കടബാധ്യത മൂലം കര്‍ഷക ആത്മഹത്യ തുടരുന്ന കേരളത്തിന് ഏറെ ആശ്വാസകരമാണ് കൃഷി സിഞ്ചായ് യോജന. ആവശ്യത്തിന് മഴകിട്ടാതെ കൃഷി നശിക്കുകയും തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക ബാധ്യതകളുമാണ് ആത്ഹത്യയിലേക്ക് നയിക്കുന്നത്. മഴയെ ആശ്രയിക്കാതെ എല്ലാ വയലിലേക്കും ജലം ലഭ്യമാക്കുന്ന കൃഷി സിഞ്ചായ് യോജന കര്‍ഷകര്‍ക്ക് പ്രതീക്ഷയേകും. കൃഷി മെച്ചപ്പെടുത്തി വരുമാനം വര്‍ദ്ധിപ്പിക്കാമെന്ന സാഹചര്യം അവര്‍ക്ക് ജീവന്റെ പച്ചപ്പ് നല്‍കും. പദ്ധതി വിഹിതത്തിന്റെ 75 ശതമാനം കേന്ദ്രം നല്‍കും. ബാക്കി 25 ശതമാനമേ സംസ്ഥാനം വഹിക്കേണ്ടതുള്ളൂ. കൃഷി വകുപ്പായിരിക്കും ഇവിടെ പദ്ധതി നടത്തിപ്പിന്റെ നോഡല്‍ ഏജന്‍സി. കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര ആദര്ശഗ്രാമങ്ങള്ക്ക് പ്രത്യേക പരിഗണനയുണ്ട്. കാസര്‍ക്കോട്ടെ കരിന്തളവും കണ്ണൂരിലെ കുറ്റിയാട്ടൂരും ആദര്‍ശ ഗ്രാമങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: