കൊച്ചി: ദുബായില്‍നിന്ന് സോഫ സെറ്റിക്കുള്ളില് ഒളിപ്പിച്ചു കൊണ്ടുവന്ന 1.59 കോടിരൂപ വിലവരുന്ന വിദേശ നിര്‍മിത സിഗരറ്റ് കസ്റ്റംസ് പിടികൂടി. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ ശനിയാഴ്ച എത്തിച്ച രണ്ട് കണ്ടെയ്നറുകളില്‍ നിന്നാണ് സിഗരറ്റ് പിടിച്ചത്. ഏലൂര്‍ കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷനില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ശനിയാഴ്ച പരിശോധിച്ച ആദ്യ കണ്ടെയ്നറില്‍ 68 ലക്ഷം രൂപ വിലവരുന്ന 2000 കാര്‍ട്ടണ്‍ സിഗരറ്റും ഇന്നലെ പരിശോധിച്ച രണ്ടാമത്തെ കണ്ടെയ്നറില്‍ 91 ലക്ഷം രൂപ വിലവരുന്ന 2000 കാര്‍ട്ടണ്‍ സിഗരറ്റും കണ്ടെത്തി.
കണ്ടെയ്നറുകള്‍ ഇറക്കുമതി ചെയ്ത കോഴിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു. കള്ളക്കടത്തിനുള്ള കസ്റ്റംസ് നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. ഇറക്കുമതി ലൈസന്‍സില്ലാത്ത മറ്റൊരാള്‍ സോഫ സെറ്റികള്‍ ഇറക്കുന്നതിന് തന്റെ ലൈസന്‍സ് ഉപയോഗിച്ചുവെന്നാണ് ഇയാളുടെ മൊഴി. ഇറക്കുമതി ചെയ്തയാളെ പിടികൂടാത്തതിനാല്‍ അറസ്റ്റ്ചെയ്തയാളുടെ വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.
രണ്ട് കണ്ടെയ്നറുകളിലായി അമ്പതോളം സെറ്റികളാണ് ഉണ്ടായിരുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഇന്നലെ സെറ്റികള്‍ പരിശോധിച്ച കസ്റ്റംസ് സിഗരറ്റ് കണ്ടെത്തിയതോടെ ഇതേയാളുടെ പേരില്‍ കൊണ്ടുവന്ന രണ്ടാമത്തെ കണ്ടെയ്നറിനുള്ളിലെ സെറ്റികളും പരിശോധിക്കുകയായിരുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന പുകയില ഉല്പന്നങ്ങളുടെ പാക്കറ്റിനു പുറത്ത് നിയമപ്രകാരമുള്ള മുന്നറിയിപ്പ് നിര്‍ബന്ധമാണ്. ഇതില്ലാത്ത പുകയില ഉല്പന്നങ്ങള് വില്പനയ്ക്കായി കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന് കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കും. ഇതിന്മേല് വേറെ കേസെടുക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: