കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആലുവയില്‍ നടത്തിയ പ്രസംഗം മതവിദ്വേഷപരമല്ലെന്ന് ഹൈക്കോടതി. പ്രസംഗം ഏതെങ്കിലും സമുദായത്തിന് എതിരല്ല, മതസ്പര്‍ദ്ധ വളര്ത്തുന്നതുമല്ല. അത് ഭരണകൂടത്തിന് എതിരായ വിമര്‍ശനം മാത്രമാണ്. ജസ്റ്റിസ് പി. ഭവദാസന്‍ വാക്കാല്‍ വ്യക്തമാക്കി. വെള്ളാപ്പള്ളിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. വെള്ളാപ്പള്ളിയെ മുള്‍മുനയില്‍ നിര്‍ത്തുകയും നിരന്തരം ആരോപണം ഉന്നയിക്കുകയും കേസ് എടുക്കുകയും ചെയ്ത സര്‍ക്കാരിനും ഇടതുപക്ഷത്തിനും കനത്ത തിരിച്ചടിയാണ് കോടതിയുടെ നിരീക്ഷണം.
മതവിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് കേസ് എടുത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി വെള്ളാപ്പള്ളി നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. വെള്ളാപ്പള്ളി സര്‍ക്കാരിനെയാണ് വിമര്‍ശിച്ചതെന്ന് വാക്കുകളില്‍ നിന്ന് വ്യക്തമാണ്.
കേസും മുന്‍കൂര്‍ ജാമ്യാപേക്ഷയും വിശദമായി പരിശോധിച്ച കോടതി പോലീസ് സമര്‍പ്പിച്ച വെള്ളാപ്പള്ളിയുടെ ആലുവ പ്രസംഗത്തിന്റെ വീഡിയോയുടെ പൂര്‍ണ്ണരൂപവും അദ്ദേഹത്തിന്റെ വാക്കുകളും പരിശോധിച്ചു. തുടര്‍ന്നായിരുന്നു നിരീക്ഷണം.
ജനുവരി പത്തിനകം വെള്ളാപ്പള്ളി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. അന്നുതന്നെ ചോദ്യം ചെയ്യലടക്കം പൂര്‍ത്തിയാക്കി മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് വെള്ളാപ്പള്ളിക്ക് ജാമ്യം എടുക്കാമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. കസ്റ്റഡിയില്‍ വിട്ട് ചോദ്യം ചെയ്യേണ്ടതില്ല. വെള്ളാപ്പള്ളിക്ക് ജാമ്യം നിഷേധിക്കാനും കാരണമില്ല. ജസ്റ്റിസ് ഭവദാസന്‍ വ്യക്തമാക്കി.
വെള്ളാപ്പള്ളിയുടെ പ്രസംഗത്തില്‍ എന്തു തെറ്റാണ് ഉള്ളതെന്ന് ആരാഞ്ഞ കോടതി സര്‍ക്കാരിന്റെ വാദങ്ങളെല്ലാം തള്ളി. പ്രസംഗം മതവിദ്വേഷം വളര്‍ത്തും, വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കും തുടങ്ങിയ വാദങ്ങളാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ആസിഫ് അലി ഉന്നയിച്ചത്. അവയാണ് കോടതി തള്ളിയത്. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് വെള്ളാപ്പള്ളി നടത്തിയതെന്ന സര്‍ക്കാര്‍ നിലപാടും കോടതി തള്ളി. ആനുകൂല്യങ്ങള്‍ നല്‍കുന്നതിലെ സര്‍ക്കാരിന്റെ തരംതിരിവിനെ ആയിരുന്നു അദ്ദേഹം വിമര്‍ശിച്ചതെന്നും കോടതി പറഞ്ഞു.
ആലുവ പ്രസംഗത്തിന്റെ പേരില്‍ ഇടതു പക്ഷം, പ്രത്യേകിച്ച് സിപിഎം വെള്ളാപ്പള്ളിക്ക് എതിരെ നിരന്തരം വാക്കാലുള്ള ആക്രമണം അഴിച്ചുവിട്ടിരുന്നു. കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തെ വെറുതേ വിട്ടിരുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലും വെറുപ്പ് പടര്‍ത്തുന്ന ആക്ഷേപങ്ങളും പരിഹാസവും വിമര്‍ശനങ്ങളുമാണ് അദ്ദേഹത്തിനെതിരെ അഴിച്ചുവിട്ടിരുന്നത്. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനമായിരുന്നു പ്രസംഗത്തില്‍ എന്ന് വെള്ളാപ്പള്ളി ആവര്‍ത്തിച്ചിട്ടും ചാനലുകളും ഇടതുപക്ഷവും കോണ്‍ഗ്രസും അദ്ദേഹത്തെ വറുത്തുപൊരിക്കുകയായിരുന്നു. ഇപ്പോള്‍ കോടതി അദ്ദേഹത്തിന്റെ നിലപാട് അംഗീകരിക്കുകയും സര്‍ക്കാര്‍ നിലപാട് തള്ളുകയും ചെയ്തിരിക്കുകയാണ്.
സമത്വ മുന്നേറ്റ യാത്രയ്ക്ക് നവംബര്‍ 29 ന് ആലുവയില്‍ നല്കിയ സ്വീകരണത്തിലെ പ്രസംഗത്തിന്റെ പേരിലാണ് കേസെടുത്തത്. മതവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചിട്ടില്ലെന്നും ദുരന്തങ്ങള്ക്കിരയാവുന്നവരുടെ ബന്ധുക്കള്‍ക്ക് സാമ്പത്തിക സഹായം നല്കുന്നതില് യുഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും വെള്ളാപ്പള്ളി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
കൊച്ചി: തന്റെ വാദം ന്യായമായതിനാലാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്നും കോടതി നിര്‍ദ്ദേശിക്കുന്ന ആരുടെ മുന്നിലും ഹാജരാകാന്‍ തയ്യാറാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാറിനെതിരെയാണ് താന്‍ പ്രസംഗിച്ചത്. മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. തന്നെ അകത്താക്കാന്‍ കെപിസിസി പ്രസിഡന്റ് ആഞ്ഞ് ശ്രമിച്ചിരുന്നു. ജാമ്യം ലഭിക്കാതിരിക്കാനുള്ള പല ശ്രമങ്ങളും സര്‍ക്കാര്‍ നടത്തി. പക്ഷേ, നടന്നില്ല. കേസില്‍ എഫ്ഐആര്‍ ഇടാനുള്ള ന്യായം പോലുമില്ല. എഫ്ഐആര്‍ റദ്ദാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടും. വ്യക്തിവിദ്വേഷത്തിന്റെ അടിസ്ഥാനത്തിലെടുത്ത ബാലിശമായ കേസാണെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ ബലിയാടായി കേസില്‍ കുടുങ്ങിയെങ്കിലും ഗുണമുണ്ടായി. ന്യൂനപക്ഷത്തിന് വാരിക്കോരി കൊടുക്കുന്നു. ഭൂരിപക്ഷത്തിന് ഒന്നുമില്ലു. ന്യൂനപക്ഷ സ്ത്രീ വിധവയായാല്‍ മൂന്ന് ലക്ഷം കിട്ടും. ഭൂരിപക്ഷത്തിനോ ഒന്നും കിട്ടില്ല. വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കോട്ടയം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വിദ്വേഷം വളര്‍ത്തുന്ന നിലയില്‍ പ്രസംഗിച്ചെന്ന് ആരോപിച്ച് എടുത്തകേസില്‍ സര്‍ക്കാര്‍ ഭാഗം ദുര്‍ബലമാണ്. പ്രഥമദൃഷ്ട്യാ കോടതി നടത്തിയ നിരീക്ഷണം അതാണ് സൂചിപ്പിക്കുന്നനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. കേസില്‍ കോടതിക്ക് ഉണ്ടായിട്ടുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. കേസില്‍ ജാമ്യം ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ വെള്ളാപ്പള്ളി നടേശന്റെ പ്രസംഗത്തില്‍ എന്ത് കുറ്റകരമായ പരാമര്‍ശമാണ് ഉള്ളതെന്ന് സംശയതാതീതമായി വ്യക്തമാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് തെളിഞ്ഞു. മനഃപൂര്‍വ്വം കേസില്‍ കുടുക്കി കുറ്റവാളിയും മതവിദ്വേഷിയുമായി ചിത്രീകരിച്ച് വെള്ളാപ്പള്ളിയെ അപകീര്‍ത്തിപ്പെടുത്താനാണ് കേസുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: