കണ്ണൂര്‍: അഴീക്കല്‍ കടല്‍ത്തീരത്ത് ചട്ടം ലംഘിച്ച് മണലെടുത്ത് ശുദ്ധീകരക്കുന്നത് പ്രദേശത്ത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഏകദേശം പത്തൊന്‍പതോളം സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇവിടെ മണലെടുപ്പ് നടക്കുന്നത്. എന്നാല്‍ മണലെടുപ്പിന് അധികൃതര്‍ മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇവിടെ പ്രവൃത്തി നടക്കുന്നത്. മണലെടുപ്പിന് അധികൃതര്‍ നിശ്ചയിച്ച സമയം പാലിക്കാതെ രാത്രിയും പകലുമായി ഇരുപത്തിനാല് മണിക്കൂറും പുഴയില്‍ നിന്ന് മണലെടുക്കുന്നുണ്ട്. ഇതുകാരണം അനധികൃത മണലെടുപ്പ് നിയന്ത്രിക്കാനോ തടയാനോ സാധിക്കാത്ത അവസ്ഥയിലാണ് അധികൃതര്‍. വളപട്ടണം പുഴയില്‍ കടല്‍പ്പാലത്തിന് തൊട്ടുതാഴെ നിന്ന് വ്യാപകമായി മണലെടുക്കുന്നത് പാലത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിട്ടുണ്ട്. രാത്രി വൈകി കടല്‍പ്പാലത്തിന് താഴെ നിന്ന് മണലെടുപ്പ് നടക്കുന്നതിനാല്‍ ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടാറില്ല. അനധികൃത മണലെടുപ്പ് കാരണം തീരദേശത്തുള്ള മത്സ്യസമ്പത്ത് നാശത്തിന്റെ വക്കിലാണ്. മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന നിരവധിപ്പേര്‍ക്കാണ് ഇപ്പോള്‍ തൊഴില്‍ നഷ്ടമായിരിക്കുന്നത്. കടലില്‍ നിന്നെടുക്കുന്ന മണല്‍ ശുദ്ധീകരിച്ചതിന് ശേഷം ചെളികലര്‍ന്ന വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നതിനാല്‍ കാലങ്ങളായി കണ്ടുവരുന്ന മത്സ്യങ്ങളെ ഇപ്പോള്‍ കടലില്‍ കാണാറില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള മിക്ക വീടുകളിലും ഇപ്പോള്‍ ശുദ്ധജലമെന്നത് കിട്ടാക്കനിയായിട്ട് കാലങ്ങളായി. കടല്‍ത്തീരത്ത് വലിയ കുഴികളില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പ്രദേശത്തെ കിണറുകളിലെല്ലാം ഇപ്പോള്‍ മലിനജലം മാത്രമേയുള്ളു.
മണലെടുപ്പ് നടത്തുന്ന സൊസൈറ്റികളെല്ലാം തന്നെ ഏതെങ്കിലും രാഷ്ട്രീയ സംഘടനയുടേതോ അല്ലെങ്കില്‍ അവരുടെ ബിനാമികളുടേതോ ആണ്. ചില സൊസൈറ്റികള്‍ രാഷ്ട്രീയ നേതാക്കളുടെ റിമോട്ട് കണ്ട്രോളിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പ് ഉയര്‍ന്നുവരികയാണെങ്കില്‍ എന്ത് മാര്‍ഗം സ്വീകരിച്ചും തുടക്കത്തിലേ ഇത് നിയന്ത്രിക്കാനും നിരുത്സാഹപ്പെടുത്താനും സൊസൈറ്റികളെ നിയന്ത്രിക്കുന്നവര്‍ക്ക് സാധിക്കും. പട്ടികജാതിക്കാരുടെ നിയന്ത്രണത്തില്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒരു പട്ടികജാതിക്കാരനും ഇതില്‍ നിയന്ത്രണമില്ല എന്നതാണ് വസ്തുത. പട്ടികജാതിക്കാര്‍ക്ക് വേണ്ടി മാറ്റിവെച്ച സൊസൈറ്റികള്‍ ചിലര്‍ ബോധപൂര്‍വ്വം അവരുടേതാക്കി മാറ്റുകയായിരുന്നു. മിക്ക സൊസൈറ്റികളിലും അന്യസംസ്ഥാനത്തൊഴിലാളികളാണ് പ്രധാനമായും ജോലി ചെയ്യുന്നത്.
സൊസൈറ്റികള്‍ക്ക് പ്രതിദിനം എടുക്കാന്‍ അനുവദിക്കപ്പെട്ടതിലും എത്രയോ മടങ്ങ് മണലാണ് ഓരോ ദിവസവും ഇവിടെ നിന്നും ഊറ്റിയെടുക്കുന്നത്. യാതൊരുവിധ നിയന്ത്രണവുമില്ലാതെ നിരവധി ലോറികളാണ് ഇവിടെ നിന്നും ഓരോ ദിവസും മണലുമായി പുറത്തേക്ക പോകുന്നത്. ഈ അനധികൃത മണല്‍ക്കടത്തിന് പ്രദേശത്തെ പ്രബല രാഷ്ട്രീയ കക്ഷികളുടെ പിന്തുണയുമുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും മണല്‍ മാഫിയകളില്പ്പെട്ടവരെ ഭയമാണ്. നേരത്തേ അനധികൃത മണല്‍ക്കടത്ത് തടയാനെത്തിയ എഎസ്ഐ മൃഗീയമായി അക്രമിക്കപ്പെട്ട പ്രദേശമാണ് വളപട്ടണം. മണല്‍ മാഫിയയുമായി ബന്ധപ്പെട്ട് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ്സ് നേതാവിനെ ഇറക്കാന്‍ കെ.സുധാകരന് തന്നെ നേരിട്ടെത്തി എസ്ഐയെ ഭീഷണിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. രാഷ്ട്രീയക്കാരുടെ ഒത്താശയോടെ മണല്മാഫിയകള് നടത്തുന്ന ഈ പകല്‍ക്കൊള്ള നിയന്ത്രിച്ചില്ലെങ്കില്‍ ഭീകരമായ പാരിസ്ഥിതിക പ്രത്യാഘാതമായിരിക്കും നാം ഭാവിയില്‍ നേരിടേണ്ടിവരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: