മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്താണ്? കരഞ്ഞും ചിരിച്ചും, സുഖിച്ചും ദുഃഖിച്ചും ജന്മമൊടുക്കുകയാണോ? എന്തൊക്കെയോ നേടാനുള്ള പരക്കം പാച്ചിലാണോ? ഒടുവില്‍ ഒന്നും നേടാനാകാതെ, നേടിയെന്നു ധരിച്ചതൊന്നും കൊണ്ടുപോകാനാകാതെ മണ്ണടിയാനുള്ളതാണോ ഈ ജന്മം? ഇങ്ങനെ എത്രയെത്ര ജന്മമാണ് ഈ ജീവന് എടുക്കുകയും ഒടുക്കുകയും ചെയ്തിട്ടുള്ളത്? എന്നിട്ടെന്തു നേടുന്നു? ശ്രീമദ് ഭാഗവതം ഏകാദശ സ്കന്ധത്തില്‍നിന്ന് ഒരു ശ്ലോകം ഉദ്ധരിക്കാം.
നൃദേഹമാദ്യം സുലഭം സുദുര്ലഭം
പ്ലവം സുകല്പം ഗുരുകര്‍ണ്ണധാരം
മയാനുകുലേനഭസ്യതേരിതം
പുമാന് ഭവാബ്ധിം നതരേത്സ ആത്മഹാ
ഇതിന്റെ ആശയം എഴുത്തച്ഛന് ഇങ്ങനെ വ്യക്തമാക്കുന്നു.
മനുഷ്യദേഹം ജീവന്നു സംസാരാബന്ധികടക്കുവാന്
കൈവന്നകെല്പെഴും കപ്പലപേക്ഷിക്കിലണഞ്ഞുടന്
തുഴപ്പാന് ഗുരുതയ്യാറാണാശ്രയിക്കുകിലെപ്പൊഴും
വേണ്ടടത്തേയ്ക്കു വീശുന്ന കാറ്റുപോലെ തുണയ്ക്കുവാന്‍
അരുകില്‍ത്തന്നെ ഞാന്‍ കാത്തുനില്പുണ്ടാര്ക്കുമാകയാല്
യത്നകോടികളാല് കിട്ടാത്തതു കൈവന്നവേളയില്
വിമുക്തിമാര്ഗമോര്ക്കാതെ വിഷയംതന്നെ പിന്നെയും
പിന്നെയും തേടുവോനാത്മഘാതിയാണില്ല സംശയം
സുദുര്‍ലഭമായ മനുഷ്യജന്മം ലഭിച്ചത് ഈശ്വരനെ പ്രാപിക്കാനുള്ള വഴികളിലൂടെ സഞ്ചരിക്കാനാണ്. അതിനുള്ള വിവിധ മാര്‍ഗങ്ങളാണ് അദ്ധ്യാത്മരാമായണത്തില്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്. അനേകം തവണ രാമായണം വായിച്ചിട്ടും അറിയേണ്ടതറിയാത്തവരാണധികവും. അവര്‍ക്ക് ആത്മസാക്ഷാത്ക്കാരത്തിനുള്ള മാര്‍ഗം ചൂണ്ടിക്കാണിക്കാനാണ് ഈ ഗ്രന്ഥം. സംസാരസാഗരം കടക്കാനുള്ള കപ്പലാണ് ഈ മനുഷ്യശരീരം. വേണ്ടിടത്തേയ്ക്ക് ചെന്നെത്താന്‍ സഹായിക്കുന്ന കാറ്റുപോലെ തുഴയും കൈയിലെടുത്ത് ഗുരു കരകയറ്റിവിടാന് കാത്തുനില്ക്കുന്നു. ആശ്രയിക്കൂ. എത്തേണ്ടിടത്തേയ്ക്കെത്തു. അല്ലാതെ വിഷയസുഖങ്ങളില് ഭ്രമിച്ച് ഈ ജന്മം പാഴാക്കുന്നവര്‍ തീര്‍ച്ചയായും ആത്മഘാതിയാണ്.
ഇനി നമുക്ക് കിഷ്കിന്ധാ കാണ്ഡത്തിലേയ്ക്കു പ്രവേശിക്കാം. പമ്പാതടത്തിലെ വിശാലമായ കാഴ്ചകളുടെ സമഗ്രമായ വര്‍ണനയും അതുകണ്ട് വികാരവിവശനായി ശ്രീരാമന്റെ വിലാപവും നൂറ്റിമുപ്പതു ശ്ലോകങ്ങളില്‍ വര്‍ണ്ണിച്ചുകൊണ്ടാണ് വാത്മീകി രാമായണത്തില്‍ കിഷ്കിന്ധാകാണ്ഡത്തിന്റെ ആരംഭം. എഴുത്തച്ഛന്റെ പൈങ്കിളി അത് ഏതാനും വരികളില്‍ ചുരുക്കിപ്പറഞ്ഞുകൊണ്ട് കഥ തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: