ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിന്റെ തിമിർപ്പിലാണ്. നക്ഷത്രങ്ങൾ പ്രകാശം ചൊരിയുന്ന തണുത്ത രാത്രികളെ പ്രണയിക്കാത്തവരുണ്ടാകില്ല. മഞ്ഞുപെയ്യുന്ന രാവിൽ നക്ഷത്രങ്ങളുടെ തിളക്കത്തിൽ വൈക്കോൽ കൂനമേൽ പിറന്നുവീണവനെ വാഴ്ത്തുകയാണെല്ലാവരും. ആ രാവിൽ മാലാഖമാരും ആട്ടിടയന്മാരും അവനെ വാഴ്ത്തിപ്പാടി. അങ്ങു ദൂരെ കിഴക്കു നിന്നും കുന്തിരിക്കവും സ്വർണ്ണവും രത്നങ്ങളും അവനു കാണിക്കയേകാനെത്തി.
ക്രിസ്മസ് എന്നും സൗന്ദര്യമുള്ള ആഘോഷമാണ്. മറ്റെല്ലാ ആഘോഷങ്ങളെയും പോലെ തന്നെ. നക്ഷത്ര വിളക്കുകൾ പ്രകാശം പരത്തുന്ന രാത്രികളും കുന്തിരിക്കം മണക്കുന്ന സന്ധ്യകളും സംഗീതവും കഥകളും എല്ലാം നിറഞ്ഞ നിറമുള്ള ആഘോഷങ്ങൾ. വിളക്കുകൾ കണ്ട്, മെഴുകുതിരികൾ എരിയുന്ന രൂപക്കൂടിനു മുന്നിലൂടെ മൂടിപ്പുതച്ചു നടന്ന അനുഭവങ്ങൾ ക്രിസ്മസിനെ കുറിച്ചുള്ള ഓർമ്മകളാണ്. എത്രയോ കാലങ്ങളായി എഴുത്തുകാരുടെ ക്രിസ്മസ് വർണ്ണനകളിലേക്ക് യേശുദേവനെ കുറിച്ചുള്ള അപദാനങ്ങൾ ഒഴുകിയെത്തുന്നു.
റോമാചക്രവർത്തിയായ അഗസ്റ്റസ് സീസർ ഒരു കൽപ്പന വിളംബരം ചെയ്തു. റോമാ സാമ്രാജ്യത്തിൽ താമസിക്കുന്ന ഓരോ യഹൂദപൗരനും അവരവരുടെ ജന്മദേശത്തു നേരിട്ട് ഹാജരായി അവരുടെ പേരും നിലവിലുള്ള മേൽവിലാസവും രേഖകളിൽ ഉൾപ്പെടുത്തണം എന്നതായിരുന്നു ആ കൽപ്പന. അതിനാൽ ബേത്ലെഹേമിൽനിന്നും ദൂരെ ദേശങ്ങളിൽപോയി ജോലിചെയ്തു ജീവിക്കുന്ന എല്ലാവരും പട്ടണത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. വീടുകളിലെല്ലാം വിരുന്നുകാരുടെ തിരക്ക്. വഴിയമ്പലങ്ങളെല്ലാം നിറഞ്ഞിരിക്കുന്നു. ഒരിടത്തും സ്ഥലമില്ല.
വീശിയടിക്കുന്ന കാറ്റിനെയും മഞ്ഞിനെയും വകവയ്ക്കാതെ ഒരു കുടുംബം ആ തെരുവിലൂടെ നടക്കുകയാണ്. ചെറുപ്പക്കാരനായ ഒരു മനുഷ്യനും, അയാളോടൊപ്പം ഒരു കഴുതപ്പുറത്ത് ഗർഭിണിയായ ഭാര്യയും. നീണ്ട യാത്രയാൽ അവർ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. ആ സ്ത്രീ വേദനയാൽ നിലവിളിക്കുന്നുണ്ട്. അവൾക്ക് പ്രസവവേദന ആരംഭിച്ചിരിക്കുന്നു. അവളുടെ ഭർത്താവ് പ്രതീക്ഷയോടെ ഓരോ സത്രത്തിന്റെയും വാതിലിൽ മുട്ടുകയാണ്, ഒരൽപ്പം ഇടം തരാനുണ്ടോ എന്ന അന്വേഷണത്തോടെ. ഒരിടത്തും പ്രതീക്ഷയ്ക്കു വകയില്ല. സമയം കടന്നുപോകുന്നു. എന്തുചെയ്യണമെന്നറിയാതെ അവർ ആകെ വിഷമിച്ചു.
താഴെയിരുന്ന് വല്ലാതെ വിമ്മിഷ്ടപ്പെടുന്ന ആ സാധുസ്ത്രീയോട് സഹതാപം തോന്നിയ ആരോ അവരെ ഒരു സത്രത്തിനു പിന്നിലുള്ള കാലിത്തൊഴുത്തിലിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു കോണിൽ ഒഴിഞ്ഞസ്ഥലത്ത് ഇരുത്തി. താമസിയാതെ അവിടെ അവൾ ഒരു ഓമനക്കുഞ്ഞിനെ പ്രസവിച്ചു. വൈക്കോൽ വിരിപ്പിൽ ഒരു തുണിയിട്ട് മെത്തയൊരുക്കി, കീറത്തുണികളിൽ പൊതിഞ്ഞ്, ആ പുൽക്കൂടിന്റെ ഒരു കോണിൽ ആ കുഞ്ഞിനെ കിടത്തി. ഒപ്പം ക്ഷീണിതയായ ആ അമ്മയും. തൊഴുത്തിൽ ഒട്ടും പ്രകാശമില്ലാതെ കത്തുന്ന വിളക്കിന്റെ വെളിച്ചത്തിൽ, ശാന്തമായി ഉറങ്ങുന്ന ആ ശിശുവിന്റെ മുഖംകണ്ട് അവർ വേദനയെല്ലാം മറന്ന് ചിരിച്ചു.
നക്ഷത്രങ്ങളുടെയും മാലാഖമാരുടെയും നാട്ടിൽ വാഴുന്ന സർവ്വശക്തനായ ദൈവം ഒരു മനുഷ്യശിശുവായി ആ പുൽക്കൂട്ടിൽ കിടക്കുന്ന വിസ്മയകരമായ കാഴ്ചകണ്ട് മാലാഖമാർ അത്ഭുതത്തോടെ അദൃശ്യരായി ആ കാലിത്തൊഴുത്തിനുള്ളിൽ നിന്നു! മേലെ ആകാശത്ത് ആയിരമായിരം നക്ഷത്രങ്ങൾ കണ്ണുചിമ്മി. അവയ്ക്കിടയിൽ പുതിയൊരു നക്ഷത്രം ഉദിച്ചുയർന്നു.
നഗരത്തിനുവെളിയിലുള്ള ഒരു മലഞ്ചെരുവിൽ, തങ്ങളുടെ ആട്ടിൻകൂട്ടത്തിനു കാവലായി, അടുത്തുതന്നെ തീയും കൂട്ടി തണുപ്പകറ്റുന്ന ഇടയന്മാർ. പെട്ടന്ന് ഒരു വലിയ പ്രകാശം അവരുടെ ചുറ്റും മിന്നി. പാതിരാവിൽ സൂര്യനുദിച്ചുവോ? അതോ ഇടിമിന്നലോ? പേടിച്ചുപോയ അവർ പ്രകാശത്തിന്റെ ഉറവിടമന്വേഷിച്ച് മുകളിലേക്ക് നോക്കി. അവിടെയതാ ഉജ്വലമായ ഒരു പ്രകാശധാരയിൽ തൂവെള്ളവസ്ത്രങ്ങൾ ധരിച്ച ഒരു മാലാഖനിൽക്കുന്നു. മാലാഖ അവരോട് പറഞ്ഞു:
”ഇടയന്മാരേ, നിങ്ങൾ ഭയപ്പെടേണ്ടാ. നല്ലൊരു സന്തോഷവാർത്ത നിങ്ങളെ അറിയിക്കുവാനാണ് ഞാൻ വന്നിരിക്കുന്നത്. യേശുക്രിസ്തു എന്നൊരു രക്ഷകൻ നിങ്ങൾക്കായി ഇന്ന് ബേത്ലെഹേമിൽ ജനിച്ചിരിക്കുന്നു. ആ ദിവ്യശിശുവിനെ കണ്ടെത്താനുള്ള അടയാളം എന്താണെന്നറിയാമോ, കീറതുണികളിൽ പൊതിഞ്ഞ് പുൽക്കൂട്ടിൽ കിടത്തിയിരിക്കുന്ന ഒരു കുഞ്ഞിനെ നിങ്ങൾക്കു കാണാം.”
മാലാഖമാർ പോയതിനുശേഷം, ഇടയന്മാർ ആ ദിവ്യശിശുവിനെ കാണുന്നതിന് പുറപ്പെട്ടു. ഓരോ സത്രത്തിലും അവർ അന്വേഷിച്ചു. അവസാനം ഒരു കാലിത്തൊഴുത്തിലെ പുൽക്കൂട്ടിൽ അവർ മാലാഖമാർ പറഞ്ഞ കുഞ്ഞിനെ കണ്ടെത്തുകതന്നെ ചെയ്തു. അത്യന്തം സന്തോഷത്തോടെ കുഞ്ഞിനെ കണ്ടുവണങ്ങി അവർ തിരികെപ്പോയി.ബേത്ലഹേം സ്ഥിതിചെയ്തിരുന്ന യൂദിയ രാജ്യത്തിൽനിന്നും വളരെ ദൂരെ കിഴക്കുദിക്കിലുള്ള മൂന്നു രാജ്യങ്ങളിൽ വാനശാസ്ത്രവിദഗ്ധരായ മൂന്നു ജ്ഞാനികൾ ഉണ്ടായിരുന്നു. നക്ഷത്രങ്ങളെ നിരീക്ഷിക്കുകയും അവയെപ്പറ്റി പഠിക്കുകയുമായിരുന്നു അവരുടെ ജോലിയും വിനോദവും. പടിഞ്ഞാറേ ചക്രവാളത്തിൽ പുതുതായി ഉദിച്ചുയർന്ന പ്രകാശമേറിയ ഒരു നക്ഷത്രം അവരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ നക്ഷത്രത്തിന്റെ നിലയും, അത് ഉദിച്ചുയർന്ന സമയവും ഗണിച്ചു. പടിഞ്ഞാറുദിക്കിലെവിടെയോ ഒരു ദിവ്യശിശു ജനിച്ചിരിക്കുന്നു. ആ കുഞ്ഞിനെ കണ്ട് കാഴ്ചകൾ വച്ചു വണങ്ങണം.
കാഴ്ചവയ്ക്കാനുള്ള സമ്മാനങ്ങളുമായി, മൂന്ന് ഒട്ടകങ്ങളുടെ മേലേറി ആ ജ്ഞാനികൾ നക്ഷത്രം കണ്ട ദിക്കിലേക്ക് പുറപ്പെട്ടു. വഴിയിൽ അവർ പരസ്പരം കണ്ടുമുട്ടി. നക്ഷത്രം അവർക്കു പോകാനുള്ള വഴികാട്ടിയായി. വളരെ കഷ്ടപ്പാടുകൾനിറഞ്ഞ നീണ്ട ആ യാത്രയ്ക്കൊടുവിൽ അവർ ബേത്ലെഹേമിൽ എത്തുകയും ഉണ്ണിയേശുവിനെ കണ്ടെത്തി, പൊന്നും കുന്തിരിക്കവും കാഴ്ചകളായി നൽകുകയും ചെയ്തു. ഈ നക്ഷത്രത്തിന്റെ ഓർമ്മയ്ക്കായാണ് ക്രിസ്മസ് കാലത്ത് വീടുകളിൽ നക്ഷത്രവിളക്കുകൾ തൂക്കുന്നത്.
നസ്രത്തിൽ നിന്നാണ് യേശുവിന്റെ കുടുംബം ബേത്ലെഹേമിൽ എത്തുന്നത്. ഉണ്ണിയേശു ഉണ്ടായ വിവരം ഹെറോദേസ് എന്ന രാജാവും അറിഞ്ഞു. യേശു വളർന്നു വന്നാൽ തന്റെ കിരീടം നഷ്ടപ്പെടുമെന്ന ഭയമുണ്ടായതിനാൽ അദ്ദേഹം കുട്ടികെ തെരഞ്ഞു പിടിച്ച് കൊല്ലാനായി കിങ്കരന്മാരെ അയച്ചു. യേശുവിനെയും കൊണ്ട് ജോസഫും മേരിയും ഈജിപ്തിലേക്ക് രക്ഷപ്പെട്ടു.യേശുവിന്റെ ജനനത്തെ കുറിച്ചുള്ള വർണ്ണന ലോകോത്തരമായ സാഹിത്യമാണ്. മഞ്ഞുപെയ്യുന്ന, നക്ഷത്രങ്ങൾ പ്രകാശം പരത്തുന്ന രാത്രിയിലെ കുഞ്ഞിന്റെ ജനനം ഭാവനയിലേക്കു കൊണ്ടുവന്നാൽ അതിൽപരം ആനന്ദമുണ്ടോ. കാൽപനിക മനസ്സുള്ള സാഹിത്യപ്രതിഭകളിൽ നിന്ന് ക്രിസ്മസിനെ വർണ്ണിക്കുന്നതും ക്രിസ്മസുമായി ബന്ധപ്പെട്ടതുമായ നിരവധി സാഹിത്യ സൃഷ്ടികൾ പിറവിയെടുത്തു. ക്രിസ്മസ് എന്നും ലോകമെങ്ങുമുള്ള എഴുത്തുകാരുടെ ആഘോഷം കൂടിയായിരുന്നു. ബൈബിൾ എഴുത്തുകാരെ എന്നും ഹരം കൊള്ളിച്ചിട്ടുണ്ട്. ‘ബൈബിൾ ഭാഷ’ എന്നൊരു ശൈലി തന്നെയുണ്ടായി. മലയാളത്തിലും ബൈബിൾ ഭാഷയിൽ സാഹിത്യസൃഷ്ടികളുണ്ടായി. ഏറ്റവും കൂടുതൽ വായനക്കാരെ സൃഷ്ടിച്ച ‘ഒരു സങ്കീർത്തനം പോലെ’ എന്ന പെരുമ്പടവം ശ്രീധരന്റെ നോവൽ അതിനുദാഹരണമാണ്. യേശുദേവന്റെ ചരിത്രം പോലെ ദസ്തയേവ്സ്കിയുടെ പീഡാനുഭവ ചരിത്രത്തെ വർണ്ണിക്കുകയാണ് പെരുമ്പടവം.
സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ സ്വീഡിഷ് എഴുത്തുകാരി സെൽമ ലാഗർ ലോഫിന്റെ പ്രശസ്തമായ ക്രിസ്മസ് കഥ ‘പരിശുദ്ധ രാത്രി’ എക്കാലത്തെയും ക്ലാസിക് ക്രിസ്മസ് കഥകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. യേശുവിന്റെ ജനനശേഷം ജോസഫ് തണുപ്പകറ്റാൻ ഇത്തിരി തീ തേടി പലവാതിലുകളിലും മുട്ടുന്നതാണ് സെൽമ എഴുതിയ കഥ. നേരം വളരെ വൈകിയതിനാൽ തീ തേടുയുള്ള ജോസഫിന്റെ അലച്ചിൽ ആരും അറിഞ്ഞില്ല. ഒടുവിൽ അദ്ദേഹം വെളിച്ചത്തിനു ചുറ്റും ചെമ്മരിയാടുകൾ കിടന്നുറങ്ങുന്ന ഇടത്തെത്തി.
ചെമ്മരിയാടുകളെ ചവിട്ടിമാത്രമേ അദ്ദേഹത്തിന് തീക്കുണ്ടത്തിനടുത്തെത്താൻ കഴിയുമായിരുന്നുള്ളു. പക്ഷേ, ആടുകൾക്ക് ചവിട്ടേറ്റിട്ടും അവയ്ക്കൊന്നും സംഭവിച്ചില്ല. ജോസഫിനെ കണ്ട് വേട്ടനായ്ക്കൾ ഉറക്കെ കുരച്ചെങ്കിലും നായ്ക്കളുടെ ശബ്ദം പുറത്തേക്കു വന്നില്ല. തീക്കുണ്ടത്തിനടുത്തെത്തിയപ്പോൾ ഇടയൻ വലിയ വടിയെടുത്ത് ജോസഫിനെ അടിച്ചു. ഒരടിയും കൊണ്ടില്ലെന്നു മാത്രമല്ല വടി തെറിച്ചു പോകുകയും ചെയ്തു. അത്ഭുതത്താൽ പേടിച്ചു പോയ ഇടയൻ തീ എടുക്കാൻ അനുവദിച്ചു. ജോസഫ് സ്വന്തം കയ്യിൽ തീക്കുണ്ടം കോരിയെടുത്ത് യാത്രയായി. ഇടയൻ അദ്ദേഹത്തെ അനുഗമിച്ചു. അവർ ഒരു ഗുഹാമുഖത്തെത്തി. അതിനുള്ളിൽ തേജസ്സുള്ള ഒരു കുഞ്ഞും അമ്മയും. ആട്ടിടയൻ തന്റെ ചെമ്മരിയാട്ടിൻ തോലെടുത്ത് നൽകി, കുഞ്ഞിനെ അതുകൊണ്ട് പുതപ്പിക്കാൻ പറഞ്ഞു. പെട്ടന്ന് അവിടെ നക്ഷത്രങ്ങൾ കൂടുതൽ പ്രകാശിച്ചു. മാലാഖമാർ പറന്നു. ആ രാത്രിയിലെ അത്ഭുത സംഭവങ്ങൾ ഇടയനെ ബോധ്യപ്പെടുത്തി, ‘രക്ഷകൻ പിറന്നിരിക്കുന്നു’ എന്ന്.
ക്രിസ്മസ് സഹനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമാണ് മനുഷ്യരാശിക്ക് നൽകുന്നത്. യേശുദേവൻ മനുഷ്യകുലത്തെ കൈപ്പിടിച്ച് നടത്താൻ ശ്രമിച്ചതും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും വഴിയിലൂടെയാണ്. ഒരു ക്രിസ്മസ് കൂടി നമ്മിലേക്കെത്തുമ്പോൾ സ്നേഹത്തിനുവേണ്ടി യേശുക്രിസ്തു അനുഭവിച്ച പീഡാനുഭവങ്ങളുടെ ഓർമ്മപ്പെടുത്തലാണ്. ലോകമെങ്ങും അശാന്തി പരക്കുന്ന കാലത്ത് യേശുവും ബൈബിളും നൽകുന്ന സന്ദേശത്തിന് ഏറെയാണ് പ്രസക്തി. ഇത്തരം മഹാത്മാക്കളും ഭീഷണി നേരിടുകയാണിപ്പോൾ. അതിന്റെ ഒടുവിലെ ഉദാഹരണമാണ് ബ്രൂണെ സുൽത്താന്റെ കൽപന. ബ്രൂണൈ എന്ന രാജ്യത്ത് ആരും ക്രിസ്മസ് ആഘോഷിക്കരുതെന്നാണ് അദ്ദേഹത്തിന്റെ ഉത്തരവ്. ആഘോഷിച്ചാൽ അഞ്ചുകൊല്ലം ജയിലിൽ കിടക്കേണ്ടി വരും. ബ്രൂണെ ശരിയത്തു നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഇസ്ലാമിക രാജ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: