ബിജെപി സംസ്ഥാന പ്രസിഡന്റായി കുമ്മനം രാജശേഖരൻ നിയോഗിക്കപ്പെട്ടതോടുകൂടി ഇടതുവലതുമുന്നണികൾക്ക് നിലതെറ്റിയ മട്ടാണ്. നേമവും നെയ്യാറ്റിൻകരയും അരുവിക്കരയും പിന്നിട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പും പിന്നാലെ വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റയാത്രയും കഴിഞ്ഞതോടെ മൂർദ്ധന്യാവസ്ഥയിലെത്തിയ മനോരോഗമാണിപ്പോൾ അപഹാസ്യമാം വിധം കടുത്ത നുണപ്രചാരണങ്ങളിലേക്കും മറ്റും കടന്നിരിക്കുന്നത്. സംസ്ഥാനപ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം ആദ്യമായി നടത്തിയ പത്രസമ്മേളനത്തിൽ സമീപകാലകേരളം കേട്ടതിൽ വെച്ച് ഏറ്റവും വിപ്ലവകരമായ പ്രഖ്യാപനമാണ് കുമ്മനം നടത്തിയത്.
തന്ത്രവിധികളറിയുന്ന ഏതൊരാൾക്കും ഏത് ക്ഷേത്രത്തിലും പൂജാധികാരമുണ്ടായിരിക്കണം എന്നതാണ് തന്റെ നിലപാടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പ്രഖ്യാപനം കേട്ട് അന്തംവിട്ട മാധ്യമപ്രവർത്തകരിലൊരാൾ കണ്ണുംമിഴിച്ച് ചോദിച്ചുവത്രെ, ‘ഗുരുവായൂരും?’ ഗുരുവായൂരിലും ശബരിമലയിലുമെല്ലാം അതുണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് കുമ്മനം ആവർത്തിച്ചു. പിണറായിമാരും ഉമ്മൻചാണ്ടിമാരും സവർണവർഗീയഫാസിസ്റ്റാക്കാൻ പാടുപെടുന്ന ഒരു നേതാവിന്റെ രാഷ്ട്രീയപ്രവേശനത്തിൽ കേട്ട ഏറ്റവും വിപ്ലവകരമായ ആ പ്രഖ്യാപനം പക്ഷേ ചർച്ച ചെയ്യാൻ നട്ടെല്ലുറപ്പുള്ള ഒരു ചാനലുകാരനും രംഗത്തുവന്നില്ല.
ഉമ്മൻചാണ്ടിക്കെതിരെ കത്തിൽകുത്തുമായി ചെന്നിത്തല രമേശൻനായർ കമ്പനി മുതലാളിമാർക്ക് മുന്നിൽ കൈകൂപ്പിനിൽക്കുന്ന കാലത്താണ് കുമ്മനം കേരളത്തെ നയിക്കാൻ നിയോഗിക്കപ്പെടുന്നത്. ഹിന്ദുക്കളെ പ്രീണിപ്പിക്കണമെന്നാണ് ചെന്നിത്തല തന്റെ പാർട്ടിക്ക് പിടിച്ചുനിൽക്കാനുള്ള കുതന്ത്രമായി എഴുന്നെള്ളിച്ചത്. അക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ കുമ്മനം പറഞ്ഞത്, ഹിന്ദുക്കളെ മാത്രമല്ല മുസ്ലീങ്ങളെയും ക്രൈസ്തവരെയും പ്രീണിപ്പിക്കാതെ എല്ലാവരെയും ഒപ്പം കൂട്ടി മുന്നോട്ടുപോകുന്നതാണ് ബിജെപിയുടെ നയമെന്നാണ്.
തീവ്രഹിന്ദുവർഗീയവാദിയെന്ന് കോടിയേരിയും പിണറായിയും എല്ലാറ്റിനുമൊടുവിൽ അച്യുതാനന്ദനും നൂറ്റൊന്നാവർത്തി വിളിച്ചുപറഞ്ഞാക്ഷേപിക്കുന്ന കുമ്മനത്തിന്റെ ധീരമായ ഈ രാഷ്ട്രീയപ്രഖ്യാപനവും മാധ്യമത്തമ്പ്രാക്കൾക്ക് ചർച്ചാവിഷയമായില്ല. അവർക്ക് ചർച്ച ചെയ്യാനുള്ള വിഷയം ദേശാഭിമാനിയും പീപ്പിൾസ് ടിവിയും നൽകും. ഇക്കൂട്ടർ ഛർദ്ദിച്ചത് അപ്പടി വാരി വിഴുങ്ങി നാണമില്ലാതെ അത് പ്രൈംടൈമിൽ കാഴ്ചക്കാർക്കും കേൾവിക്കാർക്കും മേൽ ഓക്കാനിച്ചുവെക്കും. ക്ഷേത്രപരിസരങ്ങളിൽ അന്യമതസ്ഥർക്ക് കച്ചവടം അനുവദിക്കരുതെന്ന് കുമ്മനം പറഞ്ഞുവെന്നാണ് നുണ നേരത്തെ അറിയിക്കാൻ അച്ചാരം വാങ്ങിയ സിപിഎം പത്രം അച്ചടിച്ചുവെച്ച് വിളമ്പിയത്.
കുമ്മനം ബിജെപി പ്രസിഡന്റാവുന്നതിന് മുമ്പ് ആർഎസ്എസ് സർസംഘചാലകിന് നേരെയാണ് ഈ നുണയന്മാർ ഇതേ വ്യാജവാർത്ത പടച്ചുവിട്ടത്. കണ്ണൂരിൽ സർസംഘചാലക് പങ്കെടുത്ത ആർഎസ്എസ് പ്രവർത്തകശിബിരം കേരളത്തിലെ ക്ഷേത്രപരിസരത്ത് നിന്ന് അന്യമതസ്ഥരെ കുടിയൊഴിപ്പിക്കാൻ തീരുമാനമെടുത്തുവെന്ന് പിണറായി വിജയൻ ശമ്പളം കൊടുത്ത് തീറ്റിപ്പോറ്റുന്നവരിൽ ഒരുത്തൻ ചാനലുകളിൽ വന്ന് വിളിച്ചുപറയുന്നു. ആർഎസ്എസ് പ്രവർത്തകശിബിരത്തിലെ തീരുമാനങ്ങൾ ഒന്ന്, രണ്ട്, മൂന്ന് എന്നെണ്ണി അക്കമിട്ട് ഈ ബഡായി കണാരൻ ഉളുപ്പില്ലാതെ വിളിച്ചുപറയുന്നത് കേട്ടപ്പോൾ ഇതിലുമെത്രയോ ഭേദമാണ് നുണയുടെയും ചതിയുടെയും കുടിലതയുടെയും ഒടുക്കത്തെ ഉദാഹരണങ്ങളിലൊന്നായ ശകുനിയുടേതെന്ന് തോന്നിപ്പോയി. നാല് പതിറ്റാണ്ടായി കേരളത്തിലെ ജനകീയ സമരമുഖങ്ങളിൽ ജ്വലിച്ചുനിന്ന കുമ്മനം രാജശേഖരന് പിണറായിയുടെയും ഉമ്മൻചാണ്ടിയുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല.
കുമ്മനത്തിന്റെ വരവ് കേരളത്തിലെ നടപ്പ് രാഷ്ട്രീയ ശീലങ്ങളുടെ തിരുത്തലാകുമെന്ന് ഉറപ്പാണ്. രാഷ്ട്രീയപ്രവർത്തനം ജീവനോപാധിയാക്കി ശീലിച്ച പിണറായിമാർക്കും ഉമ്മൻചാണ്ടിമാർക്കുമുള്ള മറുപടിയും കേരളജനതയുടെ നെടുനാളത്തെ കാത്തിരിപ്പിന്റെ ഫലവുമാണ് ആ രംഗപ്രവേശം. സ്വാഭാവികമാണ് മാർക്സിസ്റ്റുകളുടെയും കോൺഗ്രസുകാരുടെയും അങ്കലാപ്പ്. ഭൂമി നഷ്ടപ്പെട്ടവന്റെ മുന്നിലേക്ക്, പീഡിപ്പിക്കപ്പെട്ട ജനതതിയുടെ കൊടിയേന്തിയാണ് കേരളംകണ്ട എക്കാലത്തെയും കരുത്തനായ സമരനായകന്റെ കടന്നുവരവ്. കുമ്മനമെന്നത് ഇന്ന് കോട്ടയം ജില്ലയിലെ ഒരു ഗ്രാമത്തിന്റെ മാത്രം പേരല്ല. എണ്ണമറ്റ ധർമ്മസമരങ്ങൾക്ക് കേരളം നൽകുന്ന മറുപേരു കൂടിയാണത്. നാല് പതിറ്റാണ്ടുകാലത്തെ സുദീർഘമായ സമരജീവിതത്തിന്റെ പേരാണത്. പ്രലോഭനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച്, അധിക്ഷേപങ്ങളെ അനുമോദനങ്ങളാക്കി മുന്നേറിയ സമരഭരിതജീവിതം. കേരളം ജീവശ്വാസത്തിനായി പോരടിക്കുന്നിടങ്ങളിലൊക്കെയും ജനം ഇന്ന് ആ സാന്നിധ്യം കൊതിക്കുന്നുണ്ട്.
ആറന്മുളയിലെ സമരമുഖത്തെത്തുന്നത് വരെ കുമ്മനം രാജശേഖരൻ മറ്റുള്ളവർക്ക് ഹിന്ദുവർഗീയവാദിയോ സവർണവർഗീയ ഫാസിസ്റ്റോ ഒക്കെയായിരുന്നു. എന്നാൽ ജീവിതം ധർമ്മസംരക്ഷണത്തിന്റെ പടവാളാക്കിത്തീർത്ത കർമ്മയോഗിയാണ് ആ മനുഷ്യനെന്ന് അടുത്ത് പരിചയിച്ചവർ ആയിരംവട്ടം സമ്മതിക്കും. പഠിച്ചവഴിയേ നടന്നിരുന്നുവെങ്കിൽ രാജ്യത്തെ അറിയപ്പെടുന്ന ഒരു മാധ്യമപ്രവർത്തകനോ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനോ ഒക്കെ ആകാമായിരുന്നു അദ്ദേഹത്തിന്. പക്ഷേ കുമ്മനത്തിന്റെ വഴി സമരങ്ങളുടേതായിരുന്നു.
കേരളീയജീവിതത്തിന്റെ തനിമയും സ്വധർമ്മവും തിരിച്ചറിഞ്ഞ സമരനായകൻ എന്ന വിശേഷണമാകും അദ്ദേഹത്തിനിണങ്ങുക. കേരളീയതയ്ക്കെതിരായ ഒരു ചെറിയ വെല്ലുവിളിപോലും ചോദ്യംചെയ്യപ്പെടാതിരുന്നുകൂടാ എന്ന ആഹ്വാനത്തെ മുറുകെപ്പിടിച്ച കുമ്മനത്തിന് ഹിന്ദുത്വത്തിനെതിരെ ഉയരുന്ന ചോദ്യങ്ങൾ പാരമ്പര്യത്തിനും സംസ്കൃതിക്കും കേരളത്തിന്റെ ജീവിതസുരക്ഷയ്ക്കുമെതിരെ കൂടിയാണെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്നു. തനിക്കെതിരെ വ്യക്തിപരമായി ഉയർന്ന ആക്ഷേപങ്ങളെ അദ്ദേഹം പരിഗണിച്ചില്ല, സ്വധർമ്മത്തിനെതിരെ ഉയർന്നവയെ ചോദ്യംചെയ്യാതെ വിട്ടിട്ടുമില്ല.
ഉണ്ടായിരുന്ന സർക്കാർ ജോലി വലിച്ചെറിഞ്ഞ് നിലയ്ക്കൽ പ്രക്ഷോഭത്തിന്റെ അമരക്കാരനാകുമ്പോൾ മുപ്പത് വയസാണ് കുമ്മനത്തിന് പ്രായം. സർക്കാർ സസ്പെൻഡ് ചെയ്തപ്പോൾ രാജിവെച്ചതാണ് ജോലി എന്ന് ഒരു ധാരണ പരക്കെയുണ്ട്. എന്നാൽ സർക്കാർ നടപടിക്കെതിരെ നിയമപോരാട്ടം നടത്തി അതിലും വിജയിച്ച് തടഞ്ഞുവെച്ച ശമ്പളം പിടിച്ചുവാങ്ങിയതിന് ശേഷം ആ ജോലി വലിച്ചെറിഞ്ഞാണ് കുമ്മനം പൊതുജനസേവകനായത്. നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ അധികാര രാഷ്ട്രീയത്തിന്റെ അഹന്തയെ ചോദ്യംചെയ്ത് പിടിച്ചുവാങ്ങാൻ സ്വന്തം ജനതയെ അദ്ദേഹം പ്രാപ്തമാക്കി.
ഗുരുവായൂർക്ഷേത്രത്തിന്റെ മാനേജിംഗ് കമ്മറ്റിയിൽ ജേക്കബ് തമ്പിയെ നിയോഗിച്ച് സർക്കാർ അസംഘടിത ഹിന്ദുവിനെ പരിഹസിച്ചപ്പോഴും ശ്രീ പത്മനാഭസ്വാമിയുടെ ആറാട്ടുകടവിൽ മാർപാപ്പയ്ക്ക് വേദിയൊരുക്കി മുറിവിൽ കുത്തിനോവിച്ചപ്പോഴും എന്തും സഹിക്കുന്ന ഹിന്ദുവിനെയല്ല കേരളം കണ്ടത്.
ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും മഹാത്മാ അയ്യങ്കാളിയുമടക്കമുള്ള നവോത്ഥാന നായകർ സൃഷ്ടിക്കാൻ കൊതിച്ച ജാതിക്കതീതമായ ഹിന്ദുസമാജം എന്ന മഹത്തായ ലക്ഷ്യമായിരുന്നു ഈ സമരങ്ങൾക്ക് നായകത്വം വഹിക്കുമ്പോഴും കുമ്മനത്തെ നയിച്ചത്. പ്രാകൃതമായ ആചാരങ്ങൾക്കെതിരെ ആചാര്യന്മാരെയും ഏകോപിപ്പിച്ച് നിലപാടുകളെടുക്കാനും അത് ഭക്തസമൂഹത്തിന്റെ ആവശ്യമായി ഉയർത്താനും കഴിയുകയെന്നത് സമർത്ഥനായ സംഘാടകന് മാത്രം സാധിക്കുന്ന ഒന്നാണ്. എളവൂർ തൂക്കത്തിനെതിരായ സമരത്തിലും പാലാഴിയിലെ ഐതിഹാസികമായ വിളംബരത്തിലുമൊക്കെക്കണ്ടത് അതാണ്. അതിന്റെ സ്വാഭാവികമായ വിപ്ലവ പ്രഖ്യാപനമാണ് അദ്ദേഹം ഏറ്റവുമൊടുവിൽ നടത്തിയത്. പിണറായിയും ഉമ്മൻചാണ്ടിയുമടങ്ങുന്ന സ്വാർത്ഥ രാഷ്ട്രീയക്കോമരങ്ങൾക്കെതിരെ നിസ്വാർത്ഥനായ ഒരു സാമൂഹ്യപരിഷ്കർത്താവാണ് പോരാട്ടത്തിനിറങ്ങുന്നത്. സർവസാധാരണക്കാരന് മുഖവുരകൾ ആവശ്യമില്ലാത്ത നേതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: