ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ ശക്തമായ വിമര്‍ശനത്തോടെ ലോക്പാല്‍ ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്ക് പാര്‍ലമെന്റില്‍ തുടക്കംകുറിച്ചു. വൈരുധ്യങ്ങള്‍ കുത്തിനിറച്ച ബില്ല് പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ പ്രതിരോധിക്കാന്‍ കഴിയാതെ ഭരണപക്ഷത്തുള്ളവര്‍ കുഴങ്ങി. പാര്‍ലമെന്റിന്റെ മേധാവിത്വം അംഗീകരിക്കപ്പെടണമെന്ന് ലോക്സഭയില്‍ ബില്ല് അവതരിപ്പിച്ചുകൊണ്ട് മന്ത്രി വി.നാരായണസ്വാമി പ്രസ്താവിച്ചു. ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടി സമരം നടത്തുന്ന അണ്ണാ ഹസാരെയെ പരോക്ഷമായി വിമര്‍ശിക്കാനും മന്ത്രി മറന്നില്ല. ഈ സഭയിലല്ലാതെ മറ്റാരുടെയും മുന്നില്‍ നാം തലകുനിക്കരുതെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനാവുന്ന വ്യക്തിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള വ്യവസ്ഥ ഉള്‍പ്പെടെ പുതുമയാര്‍ന്ന നിരവധി വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ലോക്പാല്‍ ബില്ലെന്ന് മന്ത്രി നാരായണസ്വാമി അവകാശപ്പെട്ടു. മന്ത്രി ഇത് പറയുമ്പോള്‍ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ഈ ബില്ല് ഭരണഘടനയുടെ ഫെഡറല്‍ സംവിധാനത്തെ കടന്നാക്രമിക്കുന്നതാണെന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ലോക്പാല്‍ സമിതിയിലെ ന്യൂനപക്ഷ സംവരണത്തെ സ്വാഗതം ചെയ്യുന്ന ലാലുവിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അപ്രതീക്ഷിത നടപടി ഭരണപക്ഷത്തെ അമ്പരപ്പിച്ചു.
ഗുജറാത്തില്‍ ലോകായുക്ത രൂപീകരിച്ച കാര്യം നാരായണസ്വാമി പ്രസംഗത്തില്‍ പരാമര്‍ശിച്ചപ്പോള്‍ ബിജെപി-എഐഎഡിഎംകെ അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. സംസ്ഥാന സര്‍ക്കാരുമായി കൂട്ടിയാലോചിക്കാതെ ഏകപക്ഷീയമായാണ് ഗുജറാത്ത് ഗവര്‍ണര്‍ ലോകായുക്ത രൂപീകരിച്ചത്. ഇത് സംബന്ധിച്ച കേസ് ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുള്ള ലോക്പാല്‍ ബില്ല് വൈരുദ്ധ്യങ്ങളുടെ കൂമ്പാരമാണെന്ന് പരിഹസിച്ചു. ദുര്‍ബലമായ ഈ ബില്ല് പാര്‍ലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിട്ട് ശക്തമായ ബില്ലിന് രൂപം നല്‍കണമെന്ന് സുഷമ ആവശ്യപ്പെട്ടു. “ഒന്നുകില്‍ ഞങ്ങളുടെ ആവശ്യം അംഗീകരിക്കുക, അല്ലെങ്കില്‍ ബില്ല് പിന്‍വലിക്കുക. കൂടുതല്‍ ചര്‍ച്ചക്കായി ഈ ബില്ല് സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിടുകയാണ് വേണ്ടത്”, പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ ഈ നിയമനിര്‍മാണത്തെ പ്രതിപക്ഷം വെച്ചുപൊറുപ്പിക്കില്ലെന്നും സുഷമ സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. അണ്ണാ ഹസാരെയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി തിടുക്കത്തില്‍ കൊണ്ടുവന്നതാണ് ബില്ലെന്നും ഇത് പിന്‍വലിക്കണമെന്ന് ലാലുപ്രസാദ് യാദവും ആവശ്യപ്പെട്ടത് സര്‍ക്കാരിന് വന്‍ തിരിച്ചടിയായി.
ഭരണഘടനാവിരുദ്ധമായി മതസംവരണം ഉള്‍പ്പെടുത്തിയിട്ടുള്ള ബില്ല് മറ്റൊരു രാഷ്ട്രവിഭജനത്തിന് വിത്ത് പാകിയിരിക്കുകയാണെന്ന് സുഷമ കുറ്റപ്പെടുത്തി. ഈ വിപത്ത് മുന്നില്‍ കാണണമെന്ന് പ്രധാനമന്ത്രി മന്മോഹന്സിംഗിനോടായി പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഭജനത്തിന്റെ ദുരന്തം അനുഭവിച്ച വ്യക്തിയാണ് മന്‍മോഹന്‍സിംഗെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ ഉദ്ദേശിക്കുന്ന ബില്ല് രാജ്യത്തിന് നല്ലത് വരുത്തില്ലെന്ന് സുഷമ ഉറപ്പിച്ചു. ഒരു നിമിഷംകൊണ്ട് വരുത്തുന്ന തെറ്റ് യുഗങ്ങളുടെ കഷ്ടതകള്‍ക്ക് ഇട വരുത്തുന്നുവെന്ന ഉറുദു കവിതാശകലം ഉദ്ധരിച്ചുകൊണ്ടാണ് പ്രതിപക്ഷനേതാവ് ഇത് പറഞ്ഞത്.
ബില്ലില്‍ നിര്‍ദേശിക്കുന്ന രീതിയിലുള്ള ലോകായുക്താ രൂപീകരണം, ഓംബുഡ്സ്മാന് നിയമനം എന്നിവയെ നിശിതമായി വിമര്‍ശിച്ച സുഷമ സ്വരാജ് സിബിഐ ലോക്പാലിന്റെ പരിധിയില്‍ വേണമെന്നും ഇതിനായി ഭേദഗതി കൊണ്ടുവരുന്നുവെന്നും പറഞ്ഞു.
പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന സര്‍ക്കാരിന്റെ വാദം വെറും പ്രഹസനമാണെന്ന് സുഷമ സ്വരാജ് പരിഹസിച്ചു. “ഒരാള്‍ക്കുപോലും തൊടാനാവാത്ത വിധമുള്ള സംരക്ഷണ കവചത്തോടെയാണ് നിങ്ങള്‍ പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്”, പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വിവരാവകാശ നിയമപ്രകാരംപോലും പ്രധാനമന്ത്രിക്കെതിരെ പരാതി പുറത്തുവിടേണ്ടതില്ലെന്ന ബില്ലിലെ വ്യവസ്ഥയെ സുഷമ ചോദ്യം ചെയ്തു.
പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ മാനവവിഭവശേഷി വികസനമന്ത്രി കപില്‍ സിബല്‍ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ബില്ല് പാസാകുന്നത് താമസിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ബില്ലിനെ എതിര്‍ത്താല്‍ ഈ സഭ നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ലെന്നും സിബല്‍ പറഞ്ഞു.
ലോകായുക്ത രൂപീകരണം സംസ്ഥാനങ്ങള്‍ തീരുമാനിക്കാവുന്നതാണെന്ന് കപില്‍ സിബലും ധനകാര്യമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയും പറഞ്ഞപ്പോള്‍ ലോകായുക്താ രൂപീകരണം നിര്‍ബന്ധമാണെന്നാണ് നാരായണസ്വാമി പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടി ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാരില്‍ ഭിന്നസ്വരമാണെന്ന് സുഷമ സ്വരാജ് അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 253-ാം വകുപ്പ് പ്രകാരമാണ് ലോകായുക്ത രൂപീകരിക്കുന്നതെങ്കില്‍ അത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് നേര്‍ക്കുള്ള കടന്നാക്രമണമായിരിക്കുമെന്നും സുഷമ ചൂണ്ടിക്കാട്ടി.
“ഈ ബില്ല് ശീതകാല സമ്മേളനത്തില്‍ പാസാക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അതിനര്‍ത്ഥം നിലവിലുള്ള സംവിധാനത്തെ തകര്‍ക്കുന്ന ബില്ല് വേണമെന്നല്ല. ശക്തവും ഫലപ്രദവുമായ നിയമനിര്‍മാണമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്”, സുഷമ സ്വരാജ് പറഞ്ഞു.
ബിജെപി അംഗം യശ്വന്ത് സിന്‍ഹ, കോണ്‍ഗ്രസില്‍നിന്ന് ശശി തരൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ച ഇന്നും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: