ബാലിയും സുഗ്രീവനും സഹോദരന്മാരാണ്. എന്നാല്‍ അമ്മ ഒന്ന്. അച്ഛന് രണ്ട്. മാതാവ് ഒരു പുരുഷനാണെന്നതാണ് വിചിത്രം. പുരാണങ്ങളില്‍ ഇങ്ങനെ ചില വിചിത്രസംഭവങ്ങള്‍ ധാരാളം കാണാം. സൂര്യന്റെ തേരാളിയായ അരുണന് പ്രസവിച്ച കുഞ്ഞുങ്ങളാണ് ബാലിസുഗ്രീവന്മാര്. ആദ്യം നമുക്ക് അരുണന്റെ ജനനമെങ്ങനെയെന്നു നോക്കാം.
കശ്യപപ്രജാപതിക്ക് അനേകം ഭാര്യമാരുണ്ടായിരുന്നു. ഈ ഭൂമിയില്‍ കാണുന്ന മിക്കവാറും ജന്തുക്കളുടെ പാതാവ് കശ്യപനാണ്. ഇദ്ദേഹത്തിന്റെ ഭാര്യയായിരുന്നു കദ്രുവും വിനതയും. രണ്ടുപേരും മഹര്‍ഷിയെ ശുശ്രൂഷിച്ച് പ്രീതിപ്പെടുത്തി സന്താനവരം ആവശ്യപ്പെട്ടു. എങ്ങനെയുള്ള മക്കള്‍ വേണമെന്ന് കശ്യപന് ചോദിച്ചു. സര്‍വ്വരും ഭയപ്പെടുന്ന ആയിരം മക്കള്‍ വേണമെന്ന് കദ്രു ആവശ്യപ്പെട്ടു.
കദ്രുവിന്റെ ആയിരം മക്കളെക്കാളും ശക്തന്മാരും വീരന്മാരുമായ രണ്ടുപുത്രന്മാരുണ്ടാകണമെന്നാണ് വിനത ആവശ്യപ്പെട്ടത്. അങ്ങനെ തന്നെയെന്ന് മഹര്‍ഷി വരംകൊടുത്തു. രണ്ടുപേരും പ്രസവിച്ചത് മുട്ടകളാണ്. കദ്രു ആയിരം മുട്ടയിട്ടു. വിനത രണ്ടെണ്ണവും. മുട്ട അട വച്ച് വിരിയാന്‍ കാത്തിരുന്നു. ആദ്യം വിരിഞ്ഞത് കദ്രുവിന്റെ മുട്ടകള്‍. എല്ലാം പലവിധം പാമ്പുകളായിരുന്നു. പലനിറവും ആകൃതിയും വലുപ്പവും ഉള്ളവ. വിഷസര്‍പ്പങ്ങള്‍ മുതല്‍ നീര്ക്കോലിവരെ.
വിനതയുടെ മുട്ടകള്‍ വളരെക്കാലം ചെന്നിട്ടും വിരിഞ്ഞില്ല. അഞ്ഞൂറുവര്‍ഷം കഴിഞ്ഞു. വിനതയ്ക്കു ക്ഷമപ്പെട്ടു. ഒരു മുട്ട മെല്ലെ പൊട്ടിച്ചു. അതിനുള്ളില്നിന്നും കണ്ണഞ്ചിക്കുന്ന പ്രകാശം പുറത്തുവന്നു. മുട്ടയില്‍ അതിതേജസ്വിയായ ഒരു പുരുഷന് ഇരിക്കുന്നതു കണ്ട് വിനത അമ്പരന്നു. അതിന് അരയ്ക്ക് കീഴ്പോട്ടു പൂര്ണവളര്ച്ചയുണ്ടായില്ല. അതാണ് അരുണന്. തന്റെ വളര്‍ച്ച പൂര്‍ത്തിയാകാന്‍ അനുവദിക്കാത്തതിന് അവന് അമ്മയെ കദ്രുമാതാവിന്റെ ദാസിയായി കഴിയാനിടയാകട്ടെയെന്ന് ശപിച്ചു. അടുത്ത മുട്ട പൊട്ടിക്കരുതെന്നും അഞ്ഞൂറുവര്ഷംകൂടി കാത്തിരിക്കണമെന്നും അതില്‍നിന്നും ജനിക്കുന്ന പുത്രന് ദാസ്യം അവസാനിപ്പിക്കുമെന്നും അരുണന് അറിയിച്ചു. അരുണന് നേരെ ആകാശത്തിലേക്കുയര്‍ന്ന് സൂര്യനെ സമീപിച്ചു.
തന്നെപ്പോലെ തേജസ്വിയായ അരുണനെ സൂര്യന് തന്റെ തേരാളിയാക്കി. അങ്ങനെ അരുണന് സൂര്യന്റെ സാരഥിയായി. വിതനയുടെ രണ്ടാമത്തെ മുട്ടയില്‍നിന്നും അതിശക്തനായ ഗരുഢനാണ് പുറത്തുവന്നത്. ഗരുഡനെ മഹാവിഷ്ണു തന്റെ വാഹനമായി സ്വീകരിച്ചു. അമ്മ സ്മരിക്കുമ്പോള്‍ വന്നുകൊള്ളാമെന്ന് വിനതയ്ക്ക് ഗരുഡന് വാക്കുകൊടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: