ന്യൂദല്‍ഹി: അടിയന്തര സാഹചര്യങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ദേശീയ തലത്തില്‍ ഏകനമ്പര് സംവിധാനം അടുത്തവര്‍ഷം നിലവില്‍ വരുന്നു. 112 എന്ന നമ്പറില്‍ രാജ്യത്തെവിടെനിന്നും അടിയന്തിര സാഹചര്യങ്ങളില്‍ സഹായം തേടാം. ദേശീയ അടിയന്തിര പ്രതികരണ സംവിധാനം(എന്ഇആര്എസ്) അടുത്തവര്‍ഷം ആദ്യത്തോടെ നിലവില്‍ വരുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് അറിയിച്ചു. രാജ്യത്തെ പൗരന്മാര്ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാക്കുന്നതിനായാണ് പുതിയ ഏകീകൃത സംവിധാനം ആരംഭിക്കുന്നതെന്നും രാജ്നാഥ്സിങ് പറഞ്ഞു.
സൈബര്‍ രംഗത്തെ സുരക്ഷയ്ക്കായി ദേശീയ തലത്തില്‍ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രാജ്നാഥ്സിങ് അറിയിച്ചു. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ കഴിഞ്ഞ ദിവസം സമാപിച്ച സംസ്ഥാന പോലീസ് മേധാവിമാരുടെ യോഗത്തില്‍ സോഷ്യല്‍മീഡിയകളിലൂടെ മൗലികവാദ സംഘടനകളുമായി യുവാക്കള്‍ കൂടുതല്‍ ബന്ധപ്പെടുന്നുണ്ടെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നത്. ഐ.എസിന്റെ ഭീഷണി നേരിടാന്‍ കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും രാജ്നാഥ്സിങ് പറഞ്ഞു.
ജമ്മുകാശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങില്‍ സുരക്ഷാ സംവിധാനങ്ങള്‍ വളരെയേറെ മെച്ചപ്പെട്ടതായും വലിയ ആഭ്യന്തര സംഘര്‍ഷങ്ങള്‍ നിയന്ത്രിച്ചെന്നും കേന്ദ്രആഭ്യന്തരമന്ത്രി പറഞ്ഞു. രാജ്യമെങ്ങും സമാധാനപരമായ അന്തരീക്ഷം സംജാതമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. കുറ്റകൃത്യങ്ങളുടേയും സംഘര്‍ഷങ്ങളുടേയും എണ്ണം വലിയ അളവില്‍ കുറയ്ക്കാനാണ് 2016ല്‍ കേന്ദ്രം ലക്ഷ്യമിടുന്നത്. അവിസ്മരണീയമായ വര്‍ഷമായാണ് 2015നെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ തീവ്രവാദത്തെയും ഫലപ്രദമായി നിയന്ത്രിക്കാന്‍ 2015ല്‍ സാധിച്ചിട്ടുണ്ട്. സംഘര്‍ഷമേഖലകളിലെ സുരക്ഷാ സാഹചര്യം വര്‍ദ്ധിപ്പിച്ചു. സ്ത്രീ സുരക്ഷയ്ക്കായുള്ള മോദി സര്‍ക്കാരിന്റെ കര്‍മ്മപദ്ധതിയുടെ ഭാഗമായി വനിതകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കേസുകള്‍ അന്വേഷിക്കുന്നതിനുമായി പ്രത്യേക വിഭാഗം ആരംഭിച്ചതായും രാജ്നാഥ്സിങ് പറഞ്ഞു. കേന്ദ്രപോലീസില് 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തിയതും പ്രധാനപ്പെട്ട നടപടിയായി.
ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിയിലെ കന്നുകാലിക്കടത്ത് വന്‍തോതില്‍ അവസാനിപ്പിച്ചെന്നും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ നിയന്ത്രിക്കുന്ന അതിര്‍ത്തി മേഖലകള്‍ സമാധാന അന്തരീക്ഷത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ സമാധാനപരവും സുരക്ഷിതവും സൗഹാര്ദ്ദകരവുമായ പുതുവര്‍ഷം രാജ്യത്തിന് ഉറപ്പുനല്‍കി കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്. സ്ത്രീസുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും രാജ്നാഥ്സിങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: