നാലുമാസം മാത്രമാണ് കേരള നിയമസഭയുടെ ഇന്നത്തെ സഭയുടെ ആയുസ്. അതിന് മുമ്പൊരു പോരുജയിക്കുന്നവര്ക്കാണ് അടുത്ത ചെങ്കോലും കിരീടവും. ജനാധിപത്യത്തിലെ കുരുക്ഷേത്രയുദ്ധംതന്നെയാണ് തെരഞ്ഞെടുപ്പ്. വരുന്ന തെരഞ്ഞെടുപ്പ് യുദ്ധം നയിക്കാന്‍ ബിജെപി നിയോഗിച്ചത് കുമ്മനം രാജശേഖരനെയാണ്. തിരയടിച്ചു തുള്ളുന്ന കടലുകള്‍ പോലെയായി മാറിയ രാഷ്ട്രീയ വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോഴാണ് കുമ്മനം ചുമതലയേറ്റിരിക്കുന്നത്. കുരുക്ഷേത്രത്തിലെന്നപോലെ പെരുമ്പറകൊട്ടും ശംഖുവിളികളും ആനകളുടെ ചിന്നം വിളികളും കുതിരകളുടെ ചിനയ്ക്കലും അറ്റത്ത് കുടമണികെട്ടിത്തൂക്കിയ ഉയര്‍ന്ന തേര്‍ക്കൊടി മരങ്ങളില്‍ കാറ്റടിക്കുമ്പോള്‍ കരിമ്പനക്കാട്ടിലെന്നപോലെ പുറപ്പെടുന്ന ഝണ ഝണ ശീല്ക്കാരവും കൊണ്ട് ആകാശ(രാഷ്ട്രീയ) മണ്ഡലം മുഖരിതമാണ്.
മഹാത്മാ അയ്യങ്കാളി സ്മരണയ്ക്കുമുമ്പിലും ചട്ടമ്പിസ്വാമികളുടെ തൃപ്പാദങ്ങളിലും ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയിലും ജന്മഗൃഹത്തിലുമെത്തി പ്രണമിച്ചു. മാതാ അമൃതാനന്ദമയിദേവിയുടെ അനുഗ്രഹവും വാങ്ങി അരിപ്പയിലെ സമരഭൂമിയിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശബരിമലയിലെത്തി ധര്മ്മശാസ്താവിനുമുന്നില് നമ്രശിരസ്കനായി. സിബിസിഐ അദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കത്തോലിക്കാ ബാവയെ പട്ടം ബിഷപ്പ് ഹൗസിലെത്തിയാണ് കണ്ടത്. അരമണിക്കൂര്‍ സംഭാഷണത്തിലേര്പ്പെട്ടശേഷം ഉച്ചഭക്ഷണം നല്‍കിയേ ബാവ ബിജെപി അദ്ധ്യക്ഷനെ യാത്രയയച്ചുള്ളു. ഇതിനിടയിലാണ് കൗരവപക്ഷത്തിന്റെ കലപില. വരാന്‍പോകുന്നത് ദുസ്വപ്നം പോലെ പ്രകടമായിട്ടാവാം ഇല്ലാത്ത കുറ്റങ്ങളും കല്ലുവച്ച നുണകളും വിളമ്പുകയാണ് കുമ്മനത്തിനെതിരെ.
ഇന്നലെവരെ ബിജെപിയായിരുന്നു അപകടകരം. വര്‍ഗ്ഗീയ ഫാസിസ്റ്റ് സംഘം എന്നായിരുന്നു ബിജെപിക്ക് വിശേഷണം. എന്നാല്‍ ഇന്ന് ബിജെപിയെവിട്ട് അതിന്റെ പ്രസിഡന്റിനെ ശൂലത്തില്‍ തറയ്ക്കാനെന്നവിധം മാര്‍ക്സിസ്റ്റുനേതൃത്വം രണ്ടും കല്പിച്ചിറങ്ങി. അത് കേട്ടപാതി കേള്‍ക്കാത്ത പാതി സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചാടിപ്പുറപ്പെട്ടിരിക്കുന്നു. കുമ്മനം രാജശേഖരന് സമൂഹത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ കണ്ടുപിടിത്തം.
ഡിസംബര്‍ 18ന്റെ സിപിഎം പത്രം ശുദ്ധനുണ ഒന്നാം പേജില്‍ വിളമ്പി. ‘ക്ഷേത്ര പരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാന്‍ ആര്‍എസ്എസ്’ എന്ന തലക്കെട്ടിലാണ് ഈ വാര്‍ത്ത നല്‍കിയത്. കണ്ണൂരില്‍ ആര്‍എസ്എസ് സര്‍സംഘചാലകിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ബൈഠക്കിന്റെ തീരുമാനമെന്ന നിലയിലാണ് വാര്‍ത്ത. ക്ഷേത്രപരിസരത്ത് കച്ചവടം ചെയ്യുന്ന മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗക്കാരെ നീക്കാനാണ് തീരുമാനിച്ചതെന്നാണ് ഒരു ഉളുപ്പുമില്ലാതെ അച്ചടിച്ചു വിട്ടത്. ആര്‍എസ്എസ് ഇങ്ങനെയൊരു തീരുമാനം അറിയിച്ചിട്ടില്ല. ബൈഠക്കില്‍ അങ്ങിനെയൊരു ചര്‍ച്ചപോലും നടന്നിട്ടില്ല. സംഘടനാ ചുമതലയുള്ളവരെയല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ലാത്ത ബൈഠക്കില്‍ തീരുമാനിച്ചതായി ദേശാഭിമാനിക്കാരന് മനസ്സിലാക്കാന്‍ കഴിയുന്ന അപാരശക്തി ആശ്ചര്യകരം തന്നെ. ആ വാര്‍ത്തയില്‍ ഒരു സത്യമുണ്ട്. കണ്ണൂരിലെ ബൈഠക്കില്‍ സര്‍സംഘചാലക് മോഹന്‍ഭാഗവത് സംബന്ധിച്ചു എന്നത് മാത്രമാണത്.
ദേശാഭിമാനി കെട്ടിച്ചമച്ച വാര്‍ത്ത സിപിഎമ്മുകാര്‍ ഏറ്റുപിടിക്കുന്നത് സ്വാഭാവികം. നേതൃത്വം നിര്ദ്ദേശിക്കുന്നതപ്പടി വിഴുങ്ങി വാര്‍ത്തയായി വിസര്ജ്ജിക്കാന് ബാദ്ധ്യതപ്പെട്ടവരാണ് ദേശാഭിമാനിക്കാര്‍.
ബിജെപി പ്രസിഡന്റായി ചുമതലയേറ്റശേഷം തിരുവനന്തപുരം പ്രസ്ക്ലബിന്റെ മുഖാമുഖത്തില്‍ ഒട്ടനവധി കാര്യങ്ങള്‍ക്ക് പക്വതയോടെ ബിജെപിയുടെ നയവും നിലപാടും വിശദീകരിച്ച കുമ്മനം പറയാത്ത കാര്യങ്ങളാണ് ദേശാഭിമാനി പിറ്റേദിവസം വാര്‍ത്തയാക്കിയത്. ‘ക്ഷേത്രപരിസരത്തുനിന്ന് അഹിന്ദുക്കളായ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന വാര്‍ത്ത കുമ്മനം ശരിവച്ചു’ എന്നായിരുന്നു അത്. ഇത് സംബന്ധിച്ച് ചോദ്യമുയര്‍ത്തി എന്നത് നേരാണ്. എന്നാല്‍ കുമ്മനം നല്കിയ ഉത്തരം ”ആരാധനാലയങ്ങള്‍ക്കടുത്ത് ആരൊക്കെ കച്ചവടം ചെയ്യണമെന്ന് കച്ചവടം ചെയ്യുന്നവരും പരിസരത്തെ ജനങ്ങളുമാണ് തീരുമാനിക്കേണ്ടത്.” ഇതുപറഞ്ഞ കുമ്മനം, ക്ഷേത്രങ്ങളുടെയും പള്ളികളുടെയും മോസ്ക്കുകളുടെയും കാര്യത്തില്‍ ഇതേ നിലപാടാണെന്നും പറഞ്ഞു. വിശ്വാസികളുടെ കാര്യത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്താന്‍ ബിജെപി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്. അതേസമയം ദേവസ്വത്തിന്റെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കണമെന്നും ദേവസ്വം ഭരണം ഭക്തന്മാര്ക്ക് ഏല്പിച്ചുകൊടുക്കണമെന്നും കുമ്മനം പ്രസിഡന്റാകും മുമ്പ് തന്നെ ബിജെപി നിലപാടെടുത്തതാണ്. വഖഫ് ബോര്‍ഡിന്റെ ഭൂമി അന്യാധീനപ്പെട്ടെങ്കില്‍ അതും വീണ്ടെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടതാണ്. എന്നാല്‍ ദേശാഭിമാനി എടുത്ത നിലപാട് ചെന്നായയുടേതിന് തുല്യമാണ്. അവര്‍ക്ക് കുമ്മനത്തെ എങ്ങനെയും ഒറ്റപ്പെടുത്തിയേ മതിയാകൂ. നാലുപതിറ്റാണ്ടിന്റെ സുതാര്യമായ പൊതുജീവിതത്തിന് ഉടമയായ ഒരു വ്യക്തിത്വത്തെ മനപൂര്‍വ്വം കരിവാരിത്തേക്കാനാണ് ദേശാഭിമാനി ശ്രമിച്ചത്.
ദേശാഭിമാനി ശനിയാഴ്ച പ്രസിദ്ധീകരിച്ച നുണക്കഥയിലും കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും സകലമാന സ്വയംപ്രഖ്യാപിത മതേതരക്കാരും ഏറ്റുപിടിച്ചു. രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്ക് എന്തുമാകാം. എന്നാല്‍ ദേശാഭിമാനി വാര്‍ത്തക്കപ്പുറം കുമ്മനം പറഞ്ഞത് സത്യമാണോ എന്നന്വേഷിക്കാന്പോലും തയ്യാറാകാതെ മുഖ്യമന്ത്രി പത്രപ്രസ്താവനയിലൂടെ കുറ്റപ്പെടുത്തുന്നത് സാമാന്യ നീതിക്ക് ചേര്‍ന്നതാണോ?
ജനങ്ങളെ വിഭജിക്കാനുള്ള ഏത് വാക്കാണ് കുമ്മനം ഉപയോഗിച്ചത്? അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് സംവിധാനമുണ്ടല്ലോ. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തോ? പാര്‍ട്ടി പത്രത്തിന്റെ പ്രതിനിധികളാരെങ്കിലും പറഞ്ഞോ? ഏതെങ്കിലും ദൃശ്യമാധ്യമങ്ങളില്‍ കുമ്മനം പറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചോ? ഇതൊന്നും ആവശ്യമില്ല ദേശാഭിമാനിയാണ് വേദപുസ്തകമെന്ന നിലപാടിലെത്തിയോ? കാളപെറ്റൂ എന്ന് കേട്ടപാടെ കയറെടുക്കുന്ന ഈ സമീപനം പദവിയ്ക്കു ചേരാത്തതായി എന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.
ഏതായാലും ബുധനാഴ്ച മുഖ്യമന്ത്രി തിരുത്തി. തന്റെ പക്കല്‍ കുമ്മനത്തിനെതിരെ തെളിവൊന്നുമില്ല. പത്രവാര്‍ത്ത മാത്രമേയുള്ളു. പോലീസ് റിപ്പോര്ട്ടൊന്നുമില്ലെന്നുമാണ് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി വ്യക്തമാക്കിയത്. അതേതായാലും നന്നായി. തെറ്റിദ്ധാരണ പരത്തിയതിന് കുറഞ്ഞപക്ഷം കുമ്മനത്തോട് ഒരു ഖേദപ്രകടനമെങ്കിലും നടത്തേണ്ടതല്ലേ?
കേരളത്തില്‍ കലാപം നടത്തിയ പാരമ്പര്യം ബിജെപിക്കില്ല. ആര്‍എസ്എസിനില്ല. ആ തൊപ്പി ചേരുന്നത് സിപിഎമ്മിന്റെ തലയിലാണ്. കലാപകാരികള്‍ക്ക് താവളവും സൗകര്യവും നല്കുന്നതില് കോണ്‍ഗ്രസ്സും പിന്നിലല്ല. ഇതൊക്കെ ആര്‍ക്കെങ്കിലും മറക്കാനാകുമോ? കേരളത്തില്‍ മുസ്ലിങ്ങളെ കശാപ്പുചെയ്യുന്നവര്‍ മാര്‍ക്സിസ്റ്റുകാരാണ്. ആര്‍എസ്എസുകാരല്ലെന്ന് പി.സീതിഹാജി നിയമസഭയില്‍ വ്യക്തമാക്കിയതിന് മറിച്ചൊരു അഭിപ്രായം ആര്‍ക്കുണ്ട്?
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: