ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്രുവിനെയും പാര്‍ട്ടി പ്രസിഡന്റ് സോണിയാഗാന്ധിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം. ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തെയാകെ ഞെട്ടിച്ച മുംബൈയിലെ പാര്‍ട്ടി മുഖപത്രം സോണിയാഗാന്ധിയെ ഫാസിസ്റ്റ് മുസോളിനിയുടെ അനുയായിയുടെ മകളെന്നും വിശേഷിപ്പിച്ചു. പത്രാധിപരെ ഉടന്‍ തന്നെ കോണ്‍ഗ്രസ് പുറത്താക്കിയെങ്കിലും സത്യം കോണ്‍ഗ്രസ് തന്നെ പുറത്തുവിട്ടിരിക്കുകയാണെന്ന് ബിജെപി പ്രതികരിച്ചു.
ദല്‍ഹിയില്‍ പാര്‍ട്ടിയുടെ 131-ാം വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത സോണിയാഗാന്ധിയോട് മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടും വിഷയത്തില്‍ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയതും ശ്രദ്ധേയമായി. സംഭവം ഗൗരവമായാണ് കാണുന്നതെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രതികരിച്ചു.
ഇറ്റലിയിലെ ഫാസിസ്റ്റ് സംഘത്തിലെ അഗമായിരുന്നു സോണിയയയുടെ പിതാവെന്ന് കോണ്‍ഗ്രസ് ദര്ശന് മാസികയിലെ ലേഖനത്തില്‍ വ്യക്തമാക്കുന്നു. പാര്‍ട്ടിയിലെത്തി വെറും 62-ദിവസത്തിനുള്ളില്‍ സോണിയ ദേശീയ അധ്യക്ഷ ആയെന്നും ലേഖനത്തിലുണ്ട്. സോണിയ, മികച്ച നേതൃത്വം എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ ഭൂരിഭാഗവും സോണിയയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണുള്ളത്.
ജവഹര്‍ലാല്‍ നെഹ്രു കാശ്മീര്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാടുകളെ മാസികയിലെ മറ്റൊരു ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ആഭ്യന്തരമന്ത്രി സര്‍ദ്ദാര്‍ പട്ടേല്‍ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് നെഹ്രു കാശ്മീരില്‍ സ്വീകരിച്ചത്. പട്ടേലിന്റെ ഉപദേശങ്ങള്‍ നെഹ്രു സ്വീകരിച്ചിരുന്നില്ല. ഇരു നേതാക്കളും തമ്മില്‍ വലിയ ഭിന്നതയായിരുന്നെന്നും നിരവധി തവണ ഇരുവരും രാജിഭീഷണി മുഴക്കിയിരുന്നു, തുടങ്ങിയ കാര്യങ്ങളാണ് ലേഖനത്തിലുള്ളത്. പട്ടേലിന്റെ വാക്കുകള്‍ നെഹ്രു കേട്ടിരുന്നെങ്കില്‍ കാശ്മീര്‍, ചൈന, ടിബറ്റ് വിഷയങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ലേഖനം വിശദീകരിക്കുന്നു.
രണ്ടു ലേഖനങ്ങളും എഴുതിയ സുധീര്‍ ജോഷിയെ മാസികയുടെ കണ്ടന്റ് എഡിറ്റര്‍ സ്ഥാനത്തുനിന്നും പാര്‍ട്ടി പുറത്താക്കി. സുധീര്‍ മാപ്പു പറഞ്ഞെങ്കിലും സോണിയയെ അപകീര്‍ത്തിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. എങ്കിലും പാര്‍ട്ടിയുടെ സ്ഥാപന ദിനത്തില്‍ തന്നെ ഇത്തരത്തിലുള്ള ലേഖനങ്ങള്‍ പാര്‍ട്ടി മാസികയില്‍ പ്രസിദ്ധീകരിച്ചത് വലിയ നാണക്കേടാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടാക്കിയത്.
ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിദ്ധീകരണത്തിലെ ലേഖനത്തിലൂടെ മറച്ചുവയ്ക്കപ്പെട്ട സത്യം വെളിപ്പെട്ടിരിക്കുകയാണെന്ന് ബിജെപി പ്രതികരിച്ചു. ഇത് ബിജെപിയോ ജാവ്ദേക്കറോ പറയുന്നതല്ല. കോണ്‍ഗ്രസിന്റെ മുഖപത്രം പറയുന്നതാണ്. ഇത്രകാലവും കോണ്‍ഗ്രസ് മറച്ചുവച്ചതാണ് വെളിപ്പെട്ടിരിക്കുന്നത്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായ പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് ദര്ശന്’ എന്ന പേരുള്ള പ്രസിദ്ധീകരണത്തെ ‘സത്യദര്‍ശന്‍’ എന്ന് വിളിക്കണം. പാര്‍ട്ടിയുടെ 131-ാം ജന്മദിനത്തില്‍തന്നെ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ ഉണ്ടായത് പ്രാധാന്യമര്‍ഹിക്കുന്നു. 565 നാട്ടുരാജ്യങ്ങളെ ഭാരതവുമായി ലയിപ്പിച്ചത് പട്ടേലാണ്. എന്നാല്‍ നെഹ്രു കൈകാര്യംചെയ്ത കശ്മീര്‍ ഇപ്പോഴും പ്രശ്നമായിത്തുടരുന്നു. ടിബറ്റിന്റെ കാര്യത്തില്‍ ചൈനയുടെ വഞ്ചനയെക്കുറിച്ച് പട്ടേല്‍ നെഹ്രുവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു, ജാവ്ദേക്കര്‍ അഭിപ്രായപ്പെട്ടു. സത്യം വെളിപ്പെടുത്തുന്ന ഇങ്ങനെയൊരു ലേഖനം പ്രസിദ്ധീകരിച്ച കോണ്‍ഗ്രസ് മുഖപത്രത്തിന്റെ ചുമതലക്കാരനായ സഞ്ജയ് നിരുപമിനെ പ്രശംസിക്കാനും ജാവ്ദേക്കര്‍ മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: