വനാന്തരത്തിലെ പ്രശസ്തമായ വൈഷ്ണവചൈതന്യമാണ് തിരുനെല്ലിയിലേത്. വന്യമൃഗങ്ങള്‍ വിഹരിയ്ക്കുന്ന ശാന്തസുന്ദരമായ ഇവിടെ പിതൃകര്‍മ്മം നടത്തുന്നതിന് പ്രസിദ്ധമാണ്. ഒട്ടേറെപ്പേര്‍ വന്നുചേരുന്ന ഇവിടെ വനത്തിന്റെ മാധുര്യത്തെ അടുത്തറിയാം. സാഹസികമായ യാത്രയാണ് ഇവിടുത്തേത്. മാന്കൂട്ടങ്ങള് തുള്ളിക്കളിയ്ക്കുന്നതും, ആനക്കൂട്ടങ്ങള്‍ വഴിയില്‍ വട്ടംനില്‍ക്കുന്നതും, ഏതുനിമിഷവും പുലിവന്നുചേരാനുമുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. വയനാടിന്റെ ആത്മാവിനെ നമിച്ചുകൊണ്ടുള്ളയാത്ര നല്ല അനുഭവത്തെ നല്‍കും.
ബ്രഹ്മാവാണ് ഇവിടെ വിഷ്ണുവിനെ പ്രതിഷ്ഠിച്ചതത്രേ. ഹംസവാഹന രഥത്തില്‍ അദ്ദേഹം ലോകപ്രദക്ഷിണം നടത്തിക്കൊണ്ടിരിയ്ക്കേ തിരുനെല്ലിയിലെ വനത്തിന്റെ ഭംഗിയില്‍ തരിച്ചുനിന്നുപോയി. വിഷ്ണുലോകമെന്ന് ഒരുവേള അദ്ദേഹം തെറ്റിദ്ധരിക്കുകയായിരുന്നു. അവിടെ ഒരു നെല്ലിമരത്തില്‍ വിഷ്ണുവിഗ്രഹം അലങ്കരിച്ചുവെച്ചിരിക്കുന്നത് ബ്രഹ്മാവ് കാണാനിടവന്നു. അതിയായ സന്തോഷത്തോടെ ആവിഗ്രഹം എടുക്കുവാന്‍ ചെല്ലുകയായിരുന്നു. അടുത്തെത്തിയപ്പോള്‍ അത് അപ്രത്യക്ഷമായി. ”എന്റെ വിഗ്രഹം ഉചിതമായിടത്ത് പ്രതിഷ്ഠിയ്ക്കണം എന്ന് അശരീരി”കേട്ടു. അത് മഹാവിഷ്ണുവിന്റെതാണെന്ന് ബ്രഹ്മദേവന് തിരിച്ചറിഞ്ഞു. ഉടനെ തിരുനെല്ലിതാഴ്വരയില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തുവാന്‍ ഒരുക്കംനടത്തി. അന്ന് ആ ശുഭമുഹൂര്‍ത്തത്തില്‍ ദേവന്മാരെല്ലാവരും എത്തിച്ചേര്‍ന്നുവത്രേ. ബ്രഹ്മാവിന്റെ പ്രതിഷ്ഠയാല്‍ ക്ഷിപ്രപ്രസാദിയാണത്രേ ഭഗവാന്. രാത്രിയില്‍ ബ്രഹ്മദേവപൂജ ഈകോവിലില്‍ നടക്കുന്നുവെന്നാണ് വിശ്വാസം.
കുലശേഖര രാജാവിന്റെ കാലത്തെ ശാസനങ്ങള്‍ തിരുനെല്ലിശാസനം എന്നപേരില്‍ അറിയപ്പെടുന്നുണ്ട്. ഭാസ്ക്കര രവിവര്‍മ്മയുടേതാണ് ആ ശാസനങ്ങള്‍. എ.ഡി. 950-1010 ഇക്കാലത്തായിരുന്നു അതെല്ലാം എഴുതപ്പെട്ടത്. അതിനാല്‍ മൂവ്വായിരം വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിന് ഉണ്ടെന്നു വിശ്വസിക്കുന്നു. ക്ഷേത്രത്തിന് ഒരുകിലോമീറ്റര്‍ അകലെക്കൂടി ഒഴുകുന്ന കബനീനദിയുടെ പോഷകനദിയായ പാപനാശിനിയില്‍ പിതൃതര്‍പ്പണം നടത്തിയശേഷം തിരുനെല്ലിക്ഷേത്രദര്‍ശനം നടത്തിയാലേ തര്‍പ്പണാദികര്‍മ്മങ്ങള്‍ പൂര്‍ത്തിയാകൂ.
ബലികര്‍മ്മാദികള്‍ക്ക് ചില ചിട്ടവട്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തിരുനെല്ലി നരിനിരങ്ങി മലയ്ക്കപ്പുറത്തുള്ള തൃശ്ശിലേരി മഹാദേവനെ തൊഴണം. അതിനുശേഷം മലകയറി തിരുനെല്ലിയിലെത്തി കര്‍മ്മങ്ങള്‍ നടത്താം. വീണ്ടും മഹാദേവനെവന്ന്തൊഴുത് വിളക്കും മലയും കഴിപ്പിയ്ക്കണം. തലേന്നുതന്ന തിരുനെല്ലിക്ഷേത്രത്തിലെത്തി ഓഫീസില്‍ വിവരം അറിയിക്കണം. ബലിയ്ക്കുവേണ്ടുന്നവയെല്ലാം അവിടെനിന്നും ലഭിക്കും.
രണ്ടേരണ്ടു ദിവസത്തെ ഉത്സവം മാത്രമാണ് ഈക്ഷേത്രത്തില്‍. പുത്തരിയും ചുറ്റുവിളക്കുമാണ് ഉത്സവത്തിന്റെ വിശേഷം. സ്വന്തമായി ആനയുണ്ടെങ്കില്‍ മാത്രമേ എഴുന്നള്ളിപ്പു നടത്തൂ എന്നതിന്നാല്‍ ആനയില്ലാത്തവെറും ചെറിയ ഉത്സവം ഈക്ഷേത്രത്തിലെ പ്രത്യേകതയാണ്. പാപനാശിനിയില്‍ നിന്നും ക്ഷേത്രാവശ്യത്തിനുള്ളവെള്ളം കരിങ്കല്‍ പാത്തിവഴിയാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നത്. ഏതോകാലത്ത് ചെയ്തുവച്ച ആ സംവിധാനം കണ്ടാല്‍ അത്ഭുതം തോന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: