മുമ്പൊരിക്കല്‍ ശീലാവതിയുടെ കഥ സൂചിപ്പിച്ചല്ലോ. ശീലാവതി കുഷ്ഠരോഗിയായ ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരം അയാളെ കുട്ടയില്‍ വച്ച് തലയില്‍ ചുമന്നുകൊണ്ട് വേശ്യാലയത്തില്‍ കൊണ്ടുപോകുമ്പോള്‍ ശൂലത്തില്‍ കിടന്ന അണിമാണ്ഡവ്യന്റെ ദേഹത്തുതട്ടി അസഹ്യമായ വേദനകൊണ്ട് ഇയാള്‍ മരിച്ചുപോകട്ടെയെന്ന് അണിമാണ്ഡവ്യന് ശപിച്ചു. തന്റെ ഭര്‍ത്താവിന്റെ ജീവന് കിട്ടുന്നതുവരെ സൂര്യനുദിക്കാതിരിക്കട്ടെയെന്ന് ശീലാവതിയും ശപിച്ചു. അടുത്തദിവസം പ്രഭാതത്തില്‍ അരുണന് തേരു തെളിക്കാനെത്തിയപ്പോള്‍ സൂര്യന് ആ പതിവ്രതയുടെ ശാപവൃത്താന്തം അറിയിച്ചു. ഇനി ശീലാവതിയുടെ അനുവാദം കിട്ടുന്നതുവരെ ഞാന്‍ ഉദിക്കുന്നില്ല.
അരുണനു ഇഷ്ടമുള്ളിടത്തു കറങ്ങിവരാം. കിട്ടിയ അവധിദിവസം മുതലാക്കാനായി അരുണന് ദേവലോകത്തേയ്ക്കു പറന്നു. അവിടെ ഇന്ദ്രന്റെ സദസ്സില്‍ അപ്സരസ്സുകളുടെ നൃത്തം നടക്കുന്നു. അതൊന്നു കാണാമെന്നു വിചാരിച്ച് അരുണന് ചെന്നപ്പോള്‍ കാവല്ക്കാര് തടഞ്ഞു. പ്രവേശനം സ്ത്രീകള്‍ക്കുമാത്രം. അരുണന് ഉടനെ സ്ത്രീരൂപമെടുത്ത് അകത്തുപ്രവേശിച്ചു. ആയിരം കണ്ണുള്ള ഇന്ദ്രന് ഇതു കണ്ടു. ആരാണീ പുതിയ സുന്ദരി? ഇന്ദ്രന് അവളെ സ്വകാര്യമുറിയില്‍ വരുത്തി.
അരുണനുമായി വേഴ്ച നടത്തി. അതിലൊരു കുഞ്ഞും ജനിച്ചു. ദേവഗര്ഭമല്ലേ, പ്രസവിക്കാന്‍ അധികകാലമൊന്നും വേണ്ടല്ലോ. കുഞ്ഞിനെ ഇന്ദ്രനെ ഏല്‍പ്പിച്ചിട്ട് അരുണന് സൂര്യലോകത്തിലെത്തി. അപ്പോഴേക്കും അനസൂയാദേവിയും ത്രിമൂര്‍ത്തികളും ഇടപെട്ട് ശീലാവതിയുടെ ഭര്‍ത്താവിനു ജീവന് കൊടുത്തു. അനുവാദം കിട്ടി സൂര്യനുദിക്കാന്‍ തയ്യാറായപ്പോള്‍ തേരാളിയില്ല. നിമിഷങ്ങള്‍ക്കകം അരുണന് സൂര്യന്റെ അടുത്ത് ഓടിയെത്തി. അരുണനോട് എവിടെപ്പോയിരുന്നു എന്ന് സൂര്യന് തിരക്കി. സത്യംപറയാതെ പറ്റില്ലല്ലോ. എങ്കില്‍ ആ സ്ത്രീരൂപം തനിക്കും കാണണമെന്നായി സൂര്യന്. അരുണന് വീണ്ടും സ്ത്രീയായി. അവളെ കണ്ട് മോഹിച്ച് സൂര്യനും അവളെ വേണമെന്നായി. അതിലും പിറന്നു ഒരു പുത്രന്. ആ കുട്ടിയേയും ഇന്ദ്രനെ തന്നെ ഏല്‍പ്പിച്ചു. മൂത്തവനായ ഇന്ദ്രപുത്രന് ബാലിയും ഇളയവനായ സൂര്യപുത്രന്‍ സുഗ്രീവനും.
ആനന്ദരാമായണയത്തില്‍ ഈ കഥയുടെ ബാക്കിയുണ്ട്. കുട്ടികളെ ആരുവളര്‍ത്തും? ഇന്ദ്രന് രണ്ട് സുന്ദരബാലന്മാരേയും വളര്‍ത്താനായി അഹല്യാദേവിയെ ഏല്‍പ്പിച്ചു. ആ സമയത്ത് ഗൗതമന് ഏതോ യാഗത്തിനു പോയിരുന്നു. മടങ്ങിയെത്തിയപ്പോള്‍ ഇതാരുടെ കുട്ടികള്‍ എന്നു തിരക്കി. ഇന്ദ്രന് ഏല്‍പ്പിച്ചതാണെന്ന് അഹല്യ പറഞ്ഞു. മഹര്‍ഷിക്കു കോപം വന്നു. ആ ബാലന്മാരെ ശപിച്ച് വാനരന്മാരാക്കി കാട്ടിലേയ്ക്കോടിച്ചു. വിവരമറിഞ്ഞെത്തിയ ഇന്ദ്രന് വാനരക്കുഞ്ഞുങ്ങളെ കിഷ്കിന്ധയിലെ രാജാവായിരുന്ന ഋക്ഷരജസ്സിനു നല്കി.
മക്കളില്ലാതിരുന്ന ഋക്ഷരജസ്സ് അവരെ മക്കളായി സ്വീകരിച്ചു വളര്‍ത്തി. ഇന്ദ്രന് തന്റെ പുത്രന് അസാമാന്യമായ ശക്തി നല്കി അനുഗ്രഹിച്ചു. കൂടാതെ വിശേഷപ്പെട്ട ഒരുമാലയും സമ്മാനിച്ചു. അതിന്റെ പ്രതേ്യകത പിന്നീടുപറയാം. പാലാഴി മഥനത്തില്നിന്ന് ഉയര്‍ന്നുവന്ന സുന്ദരിയായ താരയെ ഇന്ദ്രന് തന്റെ പുത്രനായ ബാലിക്കു ഭാര്യയായി നല്കി. സുഗ്രീവന്റെ ഭാര്യ രുമയായിരുന്നു. ബാലിക്ക് താരയിലുണ്ടായ പുത്രന് അംഗദന് ഋക്ഷരജസ്സ് മരിച്ചപ്പോള്‍ ബാലി കിഷ്കിന്ധയിലെ രാജാവായി. സുഗ്രീവന് യുവരാജാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: