ജമ്മു: വിവിധ സംസ്ഥാനക്കാര്‍ ഒന്നിച്ചു താമസിക്കുന്ന സംവിധാനം നടപ്പായാല്‍ കശ്മീരിലെ പ്രശ്നത്തിനു പരിഹാരം കാണാമെന്ന് നടന് അനുപം ഖേര്‍. അതിന് ഭരണഘടനയിലെ 370-ാം വകുപ്പ് നീക്കണമെന്ന് ഖേര്‍ വിശദീകരിച്ചു. ജമ്മുവില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖേര്‍.
”ബംഗാളിയും ഗുജറാത്തിയും മലയാളിയും മറാത്തിയും പഞ്ചാബിയും ഇവിടെ സ്വന്താമായി സ്ഥലം വാങ്ങി, ഒരുമിച്ചു താമസിക്കുന്ന സാഹചര്യമുണ്ടായാല്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നു. അങ്ങനെ എല്ലാവരും ഒന്നിച്ചു ജീവിച്ചാല്‍ ആര് ആരെ കൊല്ലും,” അനുപം ഖേര്‍ ചോദിച്ചു.
കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് കോളനികള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് ഖേര്‍ ഇങ്ങനെ പറഞ്ഞു: ” അവര്‍ക്ക് പഴയ സ്വന്തം വീടുകളില്‍ താമസിക്കാനാവില്ല. കാരണം, ആ വീടുകള്‍ ചിലര്‍ കൊള്ളയടിച്ചു. ചിലവ വിറ്റുകളഞ്ഞു. ശേഷിക്കുന്ന ചിലവ താഴ്വരയില്‍നിന്ന് പലായനം ചെയ്തവര്‍ ഉപേക്ഷിച്ചുപോയി,” അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ സ്മാര്‍ട്ട്സിറ്റി നിര്‍മ്മാണം കശ്മീരില്‍നിന്നു തുടങ്ങണമെന്ന് ഖേര്‍ പറഞ്ഞു. അവിടെ പണ്ഡിറ്റുകള്‍ക്കായി പ്രത്യേകം സ്ഥലം മാറ്റിവെക്കട്ടെ. ”ആദ്യം കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കട്ടെ. അവിടേക്ക് മറ്റുള്ളവര്‍ വരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവരേയും അധിവസിപ്പിക്കട്ടെ. എന്നാല്‍, ആദ്യം പണ്ഡിറ്റുകളെ പാര്‍പ്പിക്കണം. അവര്‍ക്ക് സുരക്ഷാ ബോധം ഉണ്ടാകും.”
സിനിമാ സംവിധായകന് അശോക് പണ്ഡിറ്റുമൊത്ത് അടുത്തിടെ ജഗ്തി ക്യാമ്പില്‍ പോയി കശ്മീരി പണ്ഡിറ്റുകള്‍ താമസിക്കുന്നതു കാണാനിടയായ ഖേര്‍ ആ കാര്യങ്ങള്‍ വിവരിച്ചു. ”അവിടെ അവരുടെ സ്ഥിതി ദയനീയമാണ്. കാര്‍ഡ് ബോര്‍ഡുകൊണ്ടും മറ്റുമുണ്ടാക്കിയ താല്കാലിക മറയ്ക്കുള്ളിലാണവര് കഴിയുന്നത്. തീപ്പെട്ടിക്കൂടുകള്ക്കുള്ളിലെന്നപോലെ, അവിടെ അന്തേവാസികള്‍ കാന്‍സറും ക്ഷയവും പിടിച്ചുകഴിയുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.
അസഹിഷ്ണുതയുണ്ടെന്ന പേരില്‍ അവാര്‍ഡുകള്‍ തിരിച്ചുകൊടുത്ത സാംസ്കാരിക നായകര്‍ സ്വന്തം നാട്ടില്‍നിന്നു പലായനം ചെയ്യപ്പെട്ട 60,000 കശ്മീരികളുടെ പേരില്‍ അങ്ങനെ ചെയ്യാന്‍ തയ്യാറുണ്ടോ എന്ന് അനുപം ഖേര്‍ ചോദിച്ചു. ബീഹാര്‍ തെരഞ്ഞെടുപ്പോടെ അവാര്‍ഡ് തിരിച്ചുകൊടുക്കല്‍ പരിപാടി അവസാനിച്ചുവെന്നും ഖേര്‍ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: