മംഗല്യ പ്രാര്‍ത്ഥനയുമായി ഭക്തരെത്തുന്ന തിരുവൈരാണിക്കുളത്തപ്പന്റെയും ശ്രീപാര്‍വ്വതിയുടേയും സന്നിധിയില്‍ നിന്ന് പുരാണത്തിനെ സ്നേഹിയ്ക്കുകയും അതിന്റെ ഫലശ്രുതി സാമാന്യക്കാരിലേയ്ക്ക് പകരുവാന്‍ സമയം കണ്ടത്തുന്ന ഭാഗവതശ്രീ കേശവദാസ് ഈ രംഗത്തെ ആചാര്യനാണ്. പൊതുമേഖലാസ്ഥാപനത്തില്‍ മൂന്നുപതിറ്റാണ്ട് പ്രവര്‍ത്തിച്ചശേഷം വിരമിച്ചു വന്നപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. പുരാണപ്രഭാഷണത്തിലേയ്ക്ക് തിരിയുകയായിരുന്നു കേശവദാസ് ചെയ്തത്. ചെറുപ്പത്തിലെ കിട്ടിയ സംസ്കൃതത്തിന്റെ പുണ്യത്താല്‍ ഈ പാതയാണ് തനിക്ക് അനുയോജ്യം എന്ന് നേരത്തേ മനസ്സിലാക്കിയിരുന്നു. പഠനകാലം മുതല്‍ പുരാണകൃതികളെ അടുത്തറിയുവാന്‍ വീട്ടില്‍തന്നെ സൗകര്യം ലഭിച്ചിരുന്നു. അച്ഛനും അമ്മയും പറഞ്ഞുകൊടുത്ത കഥകള്‍തന്നെ പില്ക്കാലത്തെ വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുകയായിരുന്നു.
ആലുവ തിരുവൈരാണിക്കുളത്താണ് ഭാഗവതശ്രീ കേശവദാസിന്റെ ജനനം. അതും ശ്രീ പാര്‍വതീദേവിയുടെ നടതുറന്ന ദിവസം രാത്രിയില്‍. മഹാദേവനെ ഭജിച്ച് ലഭിച്ച കുഞ്ഞ് ഭഗവല്കഥകളുടെ പ്രചാരണരംഗത്ത് എത്തിയതില്‍ അത്ഭുതപ്പെടാനില്ല. ഹരിശ്രീ കുറിച്ചത് നവീന കാലടിയുടെ ഐശ്വര്യമായ ആഗമാനന്ദസ്വാമികളായിരുന്നു. ഇതെല്ലാം വലിയ അനുഗ്രഹമായെന്ന് കേശവദാസ് വിശ്വസിക്കുന്നു.
പുരാണങ്ങളായ ഭഗവദ്ഗീത, ശ്രീമദ്ഭാഗവതം, ദേവീഭാഗവതം, ദേവീമാഹാത്മ്യം, അയ്യപ്പഗീത, അയ്യപ്പഭാഗവതം, നരസിംഹ പുരാണം, സൗന്ദര്യലഹരി, സ്കന്ദ പുരാണം, ദേവീനാരായണീയം തുടങ്ങിയ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുവാന്‍ സംസ്ഥാനത്തിനകത്തും പുറത്തും, വിദേശങ്ങളിലും സഞ്ചരിക്കുകയാണ് കേശവദാസ്. ശ്രീലിംഗ പുരാണം ഇപ്പോള്‍ മലയാളത്തിലേയ്ക്ക് തര്‍ജമ ചെയ്ത്കൊണ്ടിരിയ്ക്കുകയുമാണ്.
ഉത്തമ ദിനചര്യ, ക്ഷേത്രാചാരങ്ങള്‍, വ്രതാനുഷ്ഠാനങ്ങള്‍, ഭഗവദ് ഗീതാസന്ദേശം, നാരായണീയാമൃതം, രാമഗീത മുതലായ ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ശ്രീ ഗായത്രി മാഹാത്മ്യം എന്ന പുസ്തകം അടുത്തമാസം 30ന് പന്തളത്ത് തമ്പുരാന് പ്രകാശനം ചെയ്യും.
വിളിപ്പുറത്ത് അനുഗ്രഹവുമായെത്തുന്ന തിരുവൈരാണിക്കുളത്തപ്പനും, ആഗമാനന്ദസ്വാമികളും, മാതാപിതാക്കളും, ഭാഗവതാചര്യനായിരുന്ന പാലേലി നാരായണന് നമ്പൂതിരിയും, ഭാഗവത കോകിലം വെണ്മണി കൃഷ്ണന് നമ്പൂതിരിപ്പാടും ഗുരുസ്ഥാനത്ത് നിറഞ്ഞുനില്‍ക്കുന്നുവെന്നാണ് കേശവദാസ് ഉറച്ചു വിശ്വസിക്കുന്നത്. ഇവരെയെല്ലാം മനസ്സില്‍ പ്രതിഷ്ഠിച്ചാണ് യജ്ഞവേദിയില്‍ പ്രവേശിക്കുകയെന്ന് ആചാര്യന് കേശവദാസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: