ആലപ്പുഴ: റാണി-ചിത്തിര കായലുകളുടെ പുറംബണ്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദേശപ്രകാരം ഇറിഗേഷന്‍ ഉദ്യോഗസ്ഥരില്‍നിന്നും കായലുകളുടെ പുനരുജ്ജീവനത്തിനായി രൂപീകരിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളില്‍നിന്നും ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ വിവരങ്ങള്‍ ശേഖരിച്ചു.
ബണ്ട് നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പുനരുജ്ജീവനത്തിനായി രൂപീകരിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളുടെയും വാദങ്ങള്‍ കേട്ടു. പുറംബണ്ട് നിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. ബണ്ടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരുടെ ഹിയറിങ് നടത്തി.
ബണ്ടിന്റെ നിര്‍മാണം, ഉറപ്പ്, പ്രവൃത്തികളുടെ സ്ഥിതി, ബണ്ടിന്റെ ഉറപ്പ്, നിര്‍മാണത്തിന്റെ സാങ്കേതിക വിവരങ്ങള്‍ എന്നിവ സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ സൂപ്രണ്ടിങ് എന്ജിനീയര്ക്കു നിര്‍ദേശം നല്കി. ഇതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരം ശേഖരിക്കുന്നതിനും മറുപടി നല്കുന്നതിനുമായി ഇറിഗേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും കളക്ടര്‍ ചോദ്യാവലി നല്‍കും.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്. ഗീതാമണി, ഇറിഗേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ റ്റെസി മാത്യൂ, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. ഹഫ്സ ബീവി, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.ജെ. സുരേഷ്, റാണി കായല്‍ പാടശേഖരസമിതി കണ്‍വീനര്‍ ജോസ് ജോണ്‍ വെങ്ങാന്തറ, സെക്രട്ടറി എ.ഡി. കുഞ്ഞച്ചന്, പ്രസിഡന്റ് എ. ശിവരാജന്, ചിത്തിര കായല്‍ പാടശേഖരസമിതി പ്രസിഡന്റ് അഡ്വ. വി. മോഹന്‍ദാസ്, സെക്രട്ടറി ജോസഫ് ചാക്കോ, സാം കെ. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: