കൊച്ചി: പ്രവര്‍ത്തിക്കാത്ത മീറ്റര്‍ ഉപയോഗിച്ച് ജലം ഉപയോഗിക്കുന്നതും വെള്ളക്കരം കുടിശ്ശികയും വര്‍ദ്ധിക്കുന്നു. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വാട്ടര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. കൊച്ചി കോര്‍പ്പറേഷനും സമീപത്തെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലുമായി 1.62 ലക്ഷത്തോളം ഉപഭോക്താക്കളാണുള്ളത്. ഇതില്‍ 14.5 ശതമാനം ഉപഭോക്താക്കള്‍(23432) പ്രവര്‍ത്തിക്കാത്ത മീറ്ററിലൂടെ വെള്ളം ഉപയോഗിക്കുന്നതായി വാട്ടര്‍ അതോറിറ്റി പറയുന്നു. ഇതില്‍ 7,031 ഉപഭോക്താക്കള്‍ കുടിശ്ശികക്കാരാണ്.
പ്രവര്‍ത്തിക്കാത്ത മീറ്റര്‍ ഉപയോഗിച്ച വാട്ടര്‍ കണക്ഷന് ഉപയോഗിക്കുന്നത് ജലമോഷണത്തിന് തുല്യമായ പ്രവൃത്തിയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കേടായ മീറ്ററിലൂടെ എത്ര വെള്ളം ഉപയോഗിച്ചുവെന്ന് കണ്ടെത്താന്‍ സാധ്യമല്ല. ഇവര്‍ക്ക് മുന്‍ ഉപയോഗത്തിന്റെ വെള്ളക്കര ബില്ലാണ് ലഭിക്കുന്നത്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതിരുന്ന മീറ്ററുള്ള വാട്ടര്‍ കണക്ഷനുകളില്‍ ഈ അടുത്തകാലത്ത് പുതിയ മീറ്റര്‍ ഘടിപ്പിച്ചതില്‍ പലതിലും ഉപഭോഗം 10 ഇരട്ടിവരെയാണ് വര്‍ധിച്ചത്. ടാങ്കിലും ലൈനിലും ഉള്ള ചോര്‍ച്ച മൂലമായിരുന്നു ഇത്തരത്തില്‍ അമിത ഉപഭോഗം ഉണ്ടായത്. ഇത്തരം വാട്ടര്‍ കണക്ഷനുകളില്‍ മീറ്റര്‍ പ്രവര്‍ത്തിക്കാതിരുന്ന കാലയളവില്‍ വന്‍ ജലനഷ്ടമാണ് അതോറിറ്റിക്കുണ്ടായത്. വെള്ളം കിട്ടാത്ത സ്ഥലങ്ങളിലേക്ക് കൊടുക്കാമായിരുന്ന കുടിവെള്ളമാണ് ഇത്തരത്തില്‍ വലിയ തോതില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നു.
1.62 ലക്ഷത്തോളം ഉപഭോക്താക്കളില്‍ 12,215 പേര് 5000 രൂപയിലധികവും കുടിശിക വരുത്തിയ ഉപഭോക്താക്കളാണ്. കുടിശിക വരുത്തിയതില്‍ മുമ്പില്‍ കൊച്ചി കോര്‍പ്പറേഷനിലെ ഉപഭോക്താക്കളാണ്-110,70. മുളവുകാട്-415, ചേരാനല്ലൂര്‍-338, കടമക്കുടി-211, ചെല്ലാനം-167, കുമ്പളങ്ങി-14 എന്നിങ്ങനെയാണ് കുടിശിക വരുത്തിയിരിക്കുന്നത്. പ്രവര്‍ത്തിക്കാത്ത മീറ്റര്‍ ഉപയോഗിച്ച് വെള്ളം ഉപയോഗിക്കുന്നതില്‍ മുന്നില്‍ കൊച്ചി നഗരവാസികളാണ്- 21,390. തൊട്ടുപുറകില്‍ ചേരാനല്ലൂര്‍ പഞ്ചായത്ത്-799, ചെല്ലാനം-562, മുളവുകാട്-399, കടമക്കുടി-267, കുമ്പളങ്ങി-15.
കൊച്ചി കോര്‍പ്പറേഷനും മുളവുകാട്, കടമക്കുടി, ചേരാനല്ലൂര്‍, കുമ്പളങ്ങി, ചെല്ലാനം എന്നീ പഞ്ചായത്തുകളും വെള്ളക്കര കുടിശികരഹിത മേഖലയാക്കുമെന്ന് വാട്ടര്‍ അതോറിറ്റി പറഞ്ഞു. ഇതിന്റെ ഭാഗമായി 2000 വാട്ടര്‍ കണക്ഷനുകള്‍ വിഛേദിച്ചു. ഈ പ്രദേശങ്ങളില്‍ കണക്ഷന് നിലനിര്‍ത്തണമെങ്കില്‍ പ്രവര്‍ത്തിക്കുന്ന മീറ്റര്‍ നിര്‍ബന്ധമാക്കാനും നടപടി തുടങ്ങി. വെള്ളക്കരം കുടിശ്ശികരഹിത മേഖലയാക്കുന്നതോടുകൂടി വെള്ളക്കരം കുടിശിക വരുത്തിയാലും കേടായ വാട്ടര്‍ മീറ്റര്‍ മാറ്റിവയ്ക്കാതിരുന്നാലും വാട്ടര്‍ കണക്ഷന് ഇല്ലാതാകും. വെള്ളക്കരം പിഴയോടുകൂടി അടയ്ക്കാനുള്ള അവസാനതീയതി കഴിഞ്ഞും കുടിശ്ശിക വരുത്തുന്നവരുടെയും വാട്ടര്‍മീറ്റര്‍ കേടായതിനെത്തുടര്‍ന്ന് സര്‍ച്ചാര്‍ജ് ചുമത്തുന്ന ഉപഭോക്താക്കളുടെയും വാട്ടര്കണക്ഷനുകളാണ് ഇത്തരത്തില്‍ വിഛേദിക്കുന്നത്. അതേസമയം ദാരിദ്ര്യരേഖക്ക് താഴെയുള്ള മീറ്റര്‍ പ്രവര്‍ത്തിക്കുന്ന ്രപതിമാസ ഉപഭോഗം 15 കിലോലിറ്ററില്‍ താഴെയുള്ള ഉപഭോക്താക്കള്‍ക്ക് കുടിവെള്ളം സൗജന്യമാണ്.
വാട്ടര്‍ കണക്ഷന് വിഛേദിച്ചിട്ടും 45ദിവസത്തിനകം പണമടയ്ക്കാത്ത ഉപഭോക്താക്കള്‍ക്കെതിരെ റവന്യൂ റിക്കവറി നടപടി സ്വീകരിക്കും. റവന്യൂ റിക്കവറിയിലൂടെ കുടിശിക വസൂലാക്കുന്ന ഉപഭോക്താക്കളടെ കണക്ഷന് പുനസ്ഥാപിച്ച് നല്‍കില്ലെന്ന് കൊച്ചി പിഎച്ച് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെസ്സി ജോസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: